2020 ഏപ്രിൽ 2, വ്യാഴാഴ്‌ച

വെറ്റിലച്ചെല്ലം

                        വെറ്റിലച്ചെല്ലം 
                           കവി  ;  ടി.പി. രാജീവൻ 
                           - കവിതക്കുറിപ്പ് -

മലയാളത്തിലെ ഉത്തരാധുനിക കവികളിൽ ശ്രദ്ധേയനാണ് ടി.പി.രാജീവൻ.  കവി ,നോവലിസ്റ്റ് എന്നീനിലകളിൽ പ്രഗത്‌ഭൻ. മലയാളകവിത ആധുനികതയിൽനിന്ന്  ഉത്തരാധുനികതയിലേക്ക് പ്രവേശിച്ചതിൻെറ അനുരണനങ്ങൾ രാജീവൻെറ കവിതകളിൽ കാണാം. പുതുകാലത്തിൽ ചുവടുറപ്പിച്ചുകൊണ്ട് പാരമ്പര്യങ്ങളിലേക്ക് കണ്ണോടിക്കുകയാണ് കവി. വാതിൽ, രാഷ്ട്രതന്ത്രം, വയൽക്കരെ ഇപ്പോഴില്ലാത്ത, പ്രണയശതകം , ദീർഘകാലം , കോരിത്തരിച്ചനാൾ എന്നിവയാണ് കവിതാസമാഹാരങ്ങൾ .


  ഓർമ്മകളിലൂടെ വർത്തമാന യാഥാർഥ്യങ്ങളോട് സംവദിക്കുന്ന കവിതയാണ് വെറ്റിലച്ചെല്ലം. സമകാലീന ജീവിതത്തിൻെറ സങ്കീർണ്ണതകളെ  ആവിഷ്കരിക്കാൻ പഴയകാലത്തിൻെറ സചേതന  ബിംബങ്ങളെ കടമെടുക്കുകയാണ് കവി. ചരിത്രത്തിൽ   മൺമറഞ്ഞുകൊണ്ടിക്കുന്ന ജീവസ്സുറ്റ ചിത്രങ്ങളെ  കവി  നമ്മുടെ  മുന്നിൽ  കൊണ്ടുവരുന്നു. വെറ്റിലച്ചെല്ലത്തിന്റെ മുമ്പിൽ  ഒന്നിച്ചിരിക്കുന്ന മുത്തശ്ശനും മുത്തശ്ശിയുമാണവർ.


പുതിയകാലത്തിൽ അവർ ഒരപൂർവ കാഴ്ചയാണ്. അണുകുടുംബങ്ങൾ വ്യാപകമാകുന്ന ഇന്നിൻെറ കാഴ്ചകളിലേക്ക് മുത്തശ്ശൻെറയും മുത്തശ്ശിയുടെയും ഓർമ്മകളെ പറിച്ചുനടുകയാണ് കവി.

                                --  കവിതാഖ്യാനം --

➤  ഞാൻ ജനിക്കുന്നതിന് തൊട്ടുമുമ്പാണ് മുത്തശ്ശി മരിക്കുന്നത് .അതിനും കാലങ്ങൾക്കുമുമ്പേ മുത്തശ്ശൻ മരിച്ചിരുന്നു. ഇപ്രകാരം കാലങ്ങളുടെ  വിദൂരതയിൽ മൺമറഞ്ഞുപോയ അവരെ തിരികെ വിളിക്കുകയാണ് കവി.
കൊച്ചുമകനൊപ്പം തീർത്ഥയാത്രയ്ക്ക് പോകുവാൻ അവരുടെ ജീവിതത്തെ പുതുകാലത്തേയ്ക്കു കവി കൊണ്ടുവരുന്നു. കാശ്ശിയ്ക്കുള്ള യാത്രയിലാണവർ. വാരാണസി എക്സ്പ്രസിന്റെ  ഒന്നാംക്ലാസ് എസി കംപാർട്ട്‌മെന്റിൽ അവർ മുഖത്തോടുമുഖം നോക്കിയിരുന്നു. ആദ്യയാത്രയുടെ എല്ലാ അപരിചിതത്വവും അവരുടെ ഭാവങ്ങളിൽ വ്യക്തമാണ്.

പുറലോകത്തിൻെറ കാഴ്ചകളൊന്നും മുമ്പ്  അവർ കണ്ടിട്ടുണ്ടായിരുന്നില്ല. വീടിൻെറ പരിസരങ്ങളായിരുന്നു അവരുടെ ലോകം. വിരിഞ്ഞിറങ്ങിയ കോഴിക്കുഞ്ഞുങ്ങളോടാണ് കവി അവരെ ഉപമിക്കുന്നത്. കഴിഞ്ഞകാലത്തിൻെറ നേർപ്രതിനിധികളാണ് ഈ മുത്തശ്ശനും മുത്തശ്ശിയും. 

➤ പഴയ തലമുറയുടെ ദാമ്പത്യബന്ധങ്ങളുടെ ഇഴയടുപ്പങ്ങളെ കവിത തുടർന്നു വിവരിക്കുന്നു. .......കണ്ണും കാതും അവർ പരസ്പരം കൈമാറി.....................            കുറവുകളേയും പരിമിതികളെയും അവർ പങ്കുവച്ചു പരിഹരിച്ചു. കുറവുകളെപ്രതി കലഹിക്കുന്ന ആധുനികലോകത്തിന് മാതൃകയാണവർ. ഒരു വെറ്റിലച്ചെല്ലത്തിനു   മുമ്പിൽ ഏകമനസ്സോടെ അവർ ഇരുന്നു.

  അടയ്ക്ക ചൊരുക്കിയോ  പുകയില തലയ്ക്കു പിടിച്ചോ മറ്റോ മൂത്രം മുട്ടിയ അവരുടെ  ചെയ്തികൾ  ഹാസ്യത്തിന്റെ മേമ്പൊടി വിതറുമെങ്കിലും  തീർത്തും ആലോചനാമൃതമാണ്. ഒടുവിൽ ഒരുമിച്ചു പോയി.........     പരാധീനതകളെ അതിജീവിക്കാൻ അവർ പരസ്പരം സഹായികളായി. നന്മനിറഞ്ഞ അവരുടെ ജീവിതത്തിൽ സ്നേഹവും സൗഹൃദവും ആഴത്തിൽ ഉണ്ടായിരുന്നു. അവർ പരസ്പരം ത്യാഗങ്ങൾ ഏറ്റെടുത്തു .

ട്രെയിനിലെ ടോയിലറ്റ് ഭിത്തിയിൽ  കണ്ട കാഴ്ച അവരെ ലജ്ജിതരും ആകുലരുമാക്കി. ..............നീലവരകളിൽ നഗ്നസുന്ദരി..........     ലോകത്തിൻെറ അശുദ്ധികളോടും തിന്മകളോടും പൊരുത്തപ്പെടാൻ  കഴിയുന്നതായിരുന്നില്ല അവരുടെ ജീവിതം. അപ്പോൾ അവർ ഓർക്കുന്നത് പിന്നാലെ വരുന്ന തലമുറയെപ്പറ്റിയാണ്.എൻെറ മക്കളും കൊച്ചുമക്കളും .......... 

വരാൻപോകുന്ന തലമുറയെ അശുദ്ധിയിൽനിന്നും തെറ്റുകളിൽനിന്നും കാത്തുരക്ഷിക്കാൻ അവർ അത്യന്തം ജാഗരൂകരായിരുന്നു. മക്കളും കൊച്ചുമക്കളും കാണാതിരിക്കാൻ ആ അശ്ലീല ചിത്രത്തെ തേച്ചുമാച്ചു കളഞ്ഞുകൊണ്ടിരുന്നു .............   ഭാവിതലമുറയെപ്പറ്റി എന്നും ശ്രദ്ധാലുക്കളായിരുന്നു പഴയ തലമുറക്കാർ. അവരുടെ സംരക്ഷണത്തെയും തലമുറകൾക്കു മേലുള്ള കരുതലിനെയും  അനുസ്മരിക്കുകയാണ് കവി ഇവിടെ .

മുത്തശ്ശനെയും മുത്തശ്ശിയെയും പറ്റിയുള്ള  ഓർമ്മകൾ മായിക്കുവാൻ ശ്രമിക്കുംതോറും  തറവാട്ടു കുളത്തിൽ പായൽ നീങ്ങിയ ഇടത്തിൽ പാതിരായ്ക്ക് കാണുന്ന ചന്ദ്രബിംബംപോലെ ഭിത്തിയിൽ അവരുടെ രൂപം തെളിഞ്ഞു തെളിഞ്ഞുവന്നു . വിശുദ്ധിയുടെ പ്രതിരൂപങ്ങളായിട്ടാണ് അത് വീടിൻെറ ഭിത്തികളിൽ തെളിയുന്നത് . വീടിൻെറ ഓരോ ഇടത്തിലും അവരുടെ ഓർമ്മകൾ പ്രതിബിംബിക്കുന്നുണ്ട്.തുടർന്ന് പൂർവികരുടെ ഓർമ്മകൾ ദൈവ സങ്കൽപ്പത്തിലേക്കു ലയിക്കുന്നു. പൂർവ്വികർ ഈശ്വരനിൽ ഒന്നാകുന്നു. കാവുകളും കുളങ്ങളും അതിരു തീർക്കുന്ന വിശാലമായ പ്രകൃതി എന്ന 'അമ്മദൈവ സങ്കൽപ്പത്തിൽ എത്തിച്ചെരുന്നു. ഞങ്ങളുടെ തട്ടകത്തമ്മ എന്ന ദൈവത്തിൽ. 

                ആസ്വാദനം; ഡോ.മനോജ് ജെ.പാലക്കുടി.





11 അഭിപ്രായങ്ങൾ: