2020 ഏപ്രിൽ 22, ബുധനാഴ്‌ച

ആഴങ്ങൾ അടച്ചിട്ട പുഴ

                              ആഴങ്ങൾ അടച്ചിട്ട പുഴ 

                                          കവിതക്കുറിപ്പ് 
                                   കവി;  എസ്. ജോസഫ്


ഉത്തരാധുനിക കാലത്തിൻെറ സാംസ്കാരികവും രാഷ്‌ടീയവുമായ അവസ്‌ഥകളെ ആവിഷ്കരിക്കുന്നവരാണ്  പുതുകാല കവികൾ. പുതിയകാലത്തിൻെറ ചിന്തകളെ പ്രകാശിതമാക്കാൻ കവിതയുടെ രൂപത്തിലും പ്രമേയത്തിലുമെല്ലാം നവീനമായ കാഴ്ചപ്പാടുകളെ കൊണ്ടുവരാൻ അവർ ശ്രമിക്കുന്നു. ചൂഷിത സാമൂഹങ്ങളുടെയും ചൂഷണവിധേയമായ പ്രകൃതിയുടെയും വ്യഥകളെ കവിതയിൽ നോക്കിക്കാണുവാൻ അവർ ഏറെ താല്പര്യപ്പെടുന്നു. ഇത്തരത്തിൽ കവികളുടെ ശ്രദ്ധപതിഞ്ഞ ഇടങ്ങളാണ് ദളിതരും പ്രകൃതിയും. നാളിതുവരെ അടയാളപ്പെടുത്താതെപോയ ദലിത്ജനത്തിൻെറ സംഘർഷങ്ങളും ചിന്തകളും കവിതയിൽ കുറിക്കപ്പെടുന്നു.  തൊണ്ണൂറുകൾക്കുശേഷം വ്യാപകമായി ഉയർന്നുകേട്ട വികസനസിദ്ധാന്തം മണ്ണിനും മനുഷ്യനും എതിരായിരുന്നുവെന്നും പ്രകൃതിയെ വ്യാപകമായി ചൂഷണം ചെയ്യുന്നതിലാണ് വികസനചിന്ത എത്തിച്ചേർന്നതെന്നും ഉത്തരാധുനിക കവികൾ  തിരിച്ചറിയുന്നു. ഇപ്രകാരം മലയാള കവിതയിൽ ദളിത് , പരിസ്ഥിതി ഭാവുകത്വത്തെ മനോഹരമായി ആവിഷ്കരിച്ചവരിൽ പ്രധാനിയാണ് എസ്.ജോസഫ്. കീഴാള മനുഷ്യരുടെ പൊരുതലുകളും പിടച്ചിലുകളും മണ്ണും മനുഷ്യരും കാടും തോടും പൂവും പുഴുവും ഉൾപ്പെടുന്ന പ്രകൃതിയുടെ തലോടലുകളും തകർക്കപ്പെടലുകളും ജോസഫിൻെറ കാവ്യലോകത്തിൽ ഇടം നേടുന്നു. 



അഗാധമായ പാരിസ്ഥിതികാവബോധത്തിൻെറ ഉല്പന്നങ്ങളാണ് എസ്.ജോസഫിൻെറ കവിതകൾമണ്ണിൻെറ മണമുള്ള  ഈ കവിതകൾ പ്രകൃതി ബോധത്തിൻെറ പുത്തൻ കാഴ്ച്ചപ്പാടുകളിലേക്ക്  മലയാളത്തെ വഴിനടത്തുന്നു. ജൈവസമൃദ്ധമായ പ്രകൃതിയുടെ സുന്ദരകാഴ്ചകളെ കാട്ടിത്തരുന്നതിലാണ് കവിക്കു  ശ്രദ്ധ. കുന്നും തോടും ഇതര പ്രകൃതി ജീവികളും ഉൾക്കൊള്ളുന്ന പാരിസ്ഥിതിക ലോകത്തിൻെറ ഭാഗമാണ് താനും എന്ന കാഴ്ചപ്പാടാണ് കവി പങ്കുവയ്ക്കുന്നത്. ജീവിതത്തെയും ആവിഷ്കാരത്തെയും പ്രകൃതിയോടൊപ്പം നിന്നു കാണാനാണ് കവിക്കിഷ്‌ടം. പ്രകൃതി കാഴ്ചക്കൊപ്പം പ്രകൃതി നാശത്തെയും കവി നോക്കിക്കാണുന്നു. പരസ്പര പൂരകത്തിൽ കഴിഞ്ഞു പോകേണ്ടവരാണ് മനുഷ്യനും പ്രകൃതിയും. എന്നാൽ മനുഷ്യനിലെ ഉപഭോഗ സംസ്കാരം ഹരിത സമൃദ്ധിയെ കാർന്നുതിന്നുന്നു. ജലസ്രോതസ്സുകളെയും ജൈവസമൃദ്ധിയേയും ചൂഷണംചെയ്യുന്ന മനുഷ്യൻെറ ചെയ്തികളെ അവതരിപ്പിക്കുന്നതാണ് ആഴങ്ങൾ അടച്ചിട്ട പുഴ  എന്ന കവിത. പുഴയുടെ ആഴങ്ങളിൽ പ്രകൃതി ഒളിപ്പിച്ച രഹസ്യങ്ങളിലേക്കുള്ള സവിശേഷ നോട്ടമാണ് ഈ കവിത. ചെറിയ നോട്ടങ്ങളിലൂടെ വലിയ പാരിസ്ഥിതിക ദർശനങ്ങളെ അവതരിപ്പിക്കാനാണ് കവി ശ്രമിക്കുന്നത്. 

                                                                      കവിതാഖ്യാനം 


പുഴ അതിൻെറ ജൈവസമ്പത്തിനെ സംരക്ഷിക്കാൻ കാവലൊരുക്കിയിരിക്കുന്നു. എന്നാൽ പ്രകൃതിയുടെ കാവലാൾ എന്നഭിമാനിക്കുന്ന മനുഷ്യനാകട്ടെ അവിടെ ഒരു കൈയ്യേറ്റക്കാരൻ മാത്രമാണ്. പുഴ അടച്ചു സംരക്ഷിക്കുന്ന അതിൻെറ വിഭവങ്ങളെ കിഴുത്തയുണ്ടാക്കി മോഷ്‌ടിക്കാനാണ് അവൻെറ ശ്രമം. 

മീനുകളുടെ നിധിശേഖരത്തിലേക്കു ഉറ്റുനോക്കുന്ന മനുഷ്യൻ അവയെ പൂർണ്ണമായും കൈവശപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്. ചൂഷണത്തിനായി മനുഷ്യൻ നോട്ടമിടുന്ന പ്രകൃതിയിലെ മുഴുവൻ ജൈവ സമ്പത്തിൻെറയും പ്രതീകമാണ് പുഴയും പുഴയിലെ മീനുകളുടെ നിധിശേഖരവും. നവലിബറലിസത്തിൻെറ പ്രധാന ഇര പ്രകൃതിയാണ്. പുഴകളും പുഴസമ്പത്തുകളും  ഇന്നു വില്പനച്ചരക്കാക്കിയിരിക്കുന്നു. മനുഷ്യനിലെ ഉപഭോഗ സംസ്ക്കാരം പ്രകൃതിയെ കാർന്നുതിന്നുകയാണ്.

അനിയന്ത്രിയമായി  കടന്നുവന്ന മനുഷ്യനിൽ നിന്നും മീനുകളുടെ നിധിശേഖരം സംരക്ഷിക്കാൻ പുഴ അതിനെ പൂട്ടി താക്കോൽ വെള്ളത്തിലെറിഞ്ഞു. മനുഷ്യൻെറ ചൂഷണത്തിൽ നിന്നും ജൈവസമ്പത്തിനെ സംരക്ഷിക്കാൻ സ്വയം രക്ഷാകവചമൊരുക്കുന്ന പ്രകൃതിയുടെ ശ്രമം ഇവിടെക്കാണാം . 

ചൂണ്ടനൂലിലെ പൊങ്ങിൻെറ അനക്കങ്ങളാൽ നൂലിൻെറ വലിച്ചിലുകളാൽ മീനുകളെ കൈവശപ്പെടുത്തതാണ് അവൻ ശ്രമിക്കുന്നത്. അയാളുടെ ശ്രമങ്ങൾ കുറെ വിജയിക്കുകയും ചെയ്തു.  പ്രകൃതിയെ ചൂഷണം ചെയ്യാൻ വിവിധതരം ഉപകരണങ്ങൾ മനുഷ്യൻ കാലാകാലങ്ങളായി നിർമ്മിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യൻെറ ഭൗതികവളർച്ച പ്രകൃതിയെപ്പറ്റിയുള്ള അജ്ഞതയിലേക്കാണ് അവനെ നയിച്ചത്. വിവിധ കണ്ടുപിടുത്തങ്ങൾകൊണ്ട് ഓരോ ജൈവ ശേഖരത്തെയും അവൻ സ്വന്തമാക്കി. ഇത്തരം  ചൂഷണ കാഴ്ചകളെ കവിതയിലേക്ക് പരിവർത്തിപ്പിക്കുകയാണ് കവി.

സർവ്വനാശത്തിന് ജീവലോകത്തെ വിട്ടുകൊടുക്കാത്ത പ്രകൃതിയുടെ കരുതലിനെ അവസാന വരികൾ വിവരിക്കുന്നു. ''ഒരു പുഴയും മുഴുവൻ മീനുകളെയും വിട്ടുകൊടുക്കാറില്ല''. ജൈവസമ്പത്തിനെ കാത്തുസൂക്ഷിക്കുന്ന പുഴയുടെ ജാഗ്രത പ്രകൃതിയുടേതുമാണ്. വൈവിധ്യങ്ങളായ ജന്തുക്കളും സസ്യങ്ങളും പക്ഷികളും പ്രാണികളും സൂക്ഷ്മജീവികളും പാർക്കുന്ന സമ്പന്നമായ  പാരിസ്ഥിതികലോകത്തെ നിതാന്ത്ര ജാഗ്രതയോടെയാണ് പ്രകൃതി പരിപാലിക്കുന്നത്. പാരിസ്ഥിതിക സംരക്ഷണത്തിൽ  പ്രകൃതി ഒരുക്കുന്ന മുൻകരുതലുകളെ നോക്കി വിവരിക്കുകയാണ് കവി.



                                                   ആസ്വാദനം  ; ഡോ. മനോജ്  ജെ. പാലക്കുടി. 



38 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2020 ജൂൺ 18, 8:49 PM-ന്

    SREELAKSHMI BINESH
    BA HISTORY

    മറുപടിഇല്ലാതാക്കൂ