2020 മേയ് 6, ബുധനാഴ്‌ച

കുട്ടമ്മാൻ

                                                 കുട്ടമ്മാ 
                                   കവിതക്കുറിപ്പ് 




ദളിത് സ്വത്വവിഷ്കാരത്തിനുള്ള  പരിശ്രമങ്ങൾ ഉത്തരാധുനിക കവിതകളുടെ പ്രധാന സവിശേഷതകളിൽ ഒന്നാണ്. അടിച്ചമർത്തപ്പെട്ട ദളിത് സ്വത്വത്തിൻെറ ചെറുത്തുനിൽപ്പും ഉണർത്തെണീപ്പും ദളിത്കവിതകൾ അടയാളപ്പെടുത്തുന്നു. പൗരാണിക ജനതയെന്നനിലയിൽ ആദിമകാലം മുതലുള്ള  ചൂഷണങ്ങളെയും അവഗണകളെയും അവർ തിരിച്ചറിയുന്നു . ആധുനിക സാഹിത്യ ചരിത്രനിർമ്മിതിയുടെ ഇടങ്ങളിൽ നിന്നും ദളിതർ  നിഷ്കാസിതരായി. ചരിത്രത്തിൻെറ എഴുത്തു പുസ്തകങ്ങളിൽ അവരുടെ പേരുകളോ ചരിതങ്ങളോ എഴുതിച്ചേർക്കപ്പെട്ടില്ല. സാഹിത്യത്തിൻെറ ആ ശൂന്യസ്ഥലികളിൽ തങ്ങളുടെ ചരിത്രത്തെ എഴുതിച്ചേക്കുകയാണ് ദളിത്കവികൾ.  നാളിതുവരെ എവിടെയും അടയാളപ്പെടുത്താതെ പോയ ജനതയുടെ ആത്മസംഘർഷങ്ങളും ആലോചനകളും ചിന്തകളും പ്രതീക്ഷകളും ഏറ്റവുമധികം ആഖ്യാനം ചെയ്യപ്പെട്ടത് കവിതകളിലാണ്. കീഴാളമനുഷ്യരുടെ പൊരുതലുകളും പിടച്ചിലുകളും ആ  കവിതകളിൽ വായിച്ചെടുക്കാം. അരികുവത്കരിക്കപ്പെട്ട  ജീവിതത്തെ ആവിഷ്കരിക്കാൻ മുഖ്യധാരാ ഭാഷ അപര്യാപ്‍തമാണെന്നു തിരിച്ചറിയുന്ന അവർ ലാവണ്യത്തിന്റെ പുതിയ ഭാഷ തെരഞ്ഞെടുക്കുന്നു. ദളിത് പദങ്ങളും ശൈലികളും പ്രയോഗങ്ങളുംകൊണ്ട് കാവ്യഭാഷയ്‌ക്ക്‌ ഊടും പാവും നെയ്യുന്നു. പാർശ്വവത്ക്കരിക്കപ്പെട്ട ജനത്തിൻെറ ഭാഷകൊണ്ട് കവിതയിൽ പുതിയ സൗന്ദര്യദർശനങ്ങളെ  അവതരിപ്പിക്കുന്നു. ഉത്തരാധുനിക ചരിത്ര നിർമ്മിതിയിൽ ദളിത് അനുഭൂതികളുടെ വർഗ്ഗ വർണ്ണ ചരിത്രത്തെക്കൂടി  പുത്തൻ രൂപകങ്ങളുടെ സഹായത്തോടെ അവർ ആലേഖനം ചെയ്യുന്നു.

സ്വതന്ത്രമായ  ശൈലിയുടെയും ഭാഷയുടെയും പ്രത്യേകതകൾകൊണ്ട് മലയാള കവിതയിൽ സ്വന്തമായ തട്ടകം കണ്ടെത്തിയ കവിയാണ് എം. ആർ. രേണുകുമാർ.
ഗ്രാമീണതയുടെ പച്ചമണ്ണിൽ ചുവടുറപ്പിക്കുന്ന കവി കീഴാള സാംസ്കാരികതയുടെ ശക്തനായ വക്താവാണ്. ഗ്രാമീണതയും കീഴാളസാംസ്കാരിക പാരമ്പര്യങ്ങളും കൊണ്ട് പുതിയ ചരിത്രത്തെ മലയാളകവിതയിൽ എഴുതി ചേർക്കുന്നതിനുള്ള ശ്രമത്തിലാണ് ഈ കവി. ഏഴുതപ്പെടാതെപോയ  ദളിത് വംശപാരമ്പരകളുടെ ചരിത്രത്തെ  ആഖ്യാനം ചെയ്‌താൽ മാത്രമേ നരവംശ ചരിത്രം പൂർത്തിയാകുകയുള്ളുവെന്ന്  വിശ്വസിക്കുന്ന കവി  കീഴാളബിംബങ്ങളും വാക്കുകളും പ്രതീകങ്ങളും ചരിത്ര മുഹൂർത്തങ്ങളും കണ്ടെടുത്ത് ഒരു ദളിത് സാംസ്കാരിക ചരിത്രത്തെ കവിതയിൽ  നിർമ്മിച്ചെടുക്കുന്നു. പ്രതിരോധത്തിൻെറ പുതിയ ആവിഷ്കാരരീതിയാണിത്. ആന്തരികമായി ദൃഢമാക്കപ്പെട്ട ദളിത് സ്വത്വത്തെ ചരിത്രത്തിൽ നിന്നു കണ്ടെടുക്കുന്നവഴി  പുതിയ വംശ ചരിത്രത്തെ കവി കേന്ദ്ര സ്ഥാനത്തു പ്രതിഷ്‌ഠിക്കുന്നു. മാറി നിന്നുകൊണ്ടല്ല കൂടിച്ചേർന്നു മുന്നേറാനുള്ള ആഹ്വാനമാണ് ഈ കവി നല്കുന്നത്. ചരിത്രത്തിൽ നിന്നും  കണ്ടെടുത്ത മുഹൂർത്തങ്ങൾക്കൊപ്പം അബോധത്തിൻെറ സ്വപ്ന ഭാഷയും കൂട്ടിക്കലർത്തുമ്പോൾ രേണുകുമാറിൻെറ കവിത ചരിത്ര അനുഭൂതികളെ ജനിപ്പിക്കുന്നു.

 അരികുവത്ക്കരിക്കപ്പെട്ട ദളിത് ജീവിതങ്ങളുടെ പ്രതിനിധിയായി കുട്ടമ്മാൻ എന്ന വ്യക്തിയെ അവതരിപ്പിക്കുന്നതാണ് കുട്ടമ്മാൻ എന്ന കവിത. ചരിത്ര നിർമ്മിതിയിൽ ഇടമില്ലാതെ പോയ തലമുറയുടെ പ്രതിനിധിയാണ് കുട്ടമ്മാൻ.  കുട്ടമ്മാനെ ആത്മനിഷ്‌ഠചരിത്രത്തിനകത്ത് കവി നിർമ്മിച്ചെടുക്കുന്നു. ഓർമ്മകളും  ചരിത്രവും  അനുഭവങ്ങളും  കൂട്ടിക്കലർത്തിയ നിറക്കൂട്ടുകൾ കൊണ്ടാണ് കവി കുട്ടമ്മാൻെറ  ചിത്രം വരക്കുന്നത്. സാധാരണ ജനത്തിൻെറ ചരിത്രം  ഒരിക്കലും എഴുതപ്പെടാറില്ല . വാമൊഴികളിൽ അവരുടെ ജീവിതം അവസാനിക്കുന്നു. അധികാരങ്ങളിൽ പ്രതിഷ്‌ഠിക്കപ്പെട്ടവരുടെയും വരേണ്യ വർഗ്ഗത്തിൻെറയും ചരിത്രം മാത്രമെ എഴുതപ്പെടാറുള്ളു. ആധികാരിക രേഖകളൊന്നുമില്ലാത്ത അടിസ്ഥാന വർഗ്ഗപ്രതിനിധിയായ കുട്ടമ്മാൻെറ ചരിത്രം കേട്ടുകേഴ്വിയിലൂടെ സൃഷ്‌ടിച്ചെടുക്കുകയാണ് കവി. ചൂഷണങ്ങൾക്കു വിധേയരായി കാലങ്ങൾ താണ്ടിയ ദളിത് വംശത്തിൻെറ നൊമ്പരങ്ങൾക്കിടയിൽനിന്നും ഉയർന്നുവന്ന പ്രതിഷേധത്തിൻെറ സാഹസിക മുഖമാണ് കുട്ടമ്മാൻ.

കവിതാഖ്യാനം 

മഹാന്മാരുടെ ചരിത്രം പുസ്തകങ്ങളിൽ എഴുതപ്പെടുന്നു അവയുടെ ശേഖരങ്ങൾ അലമാരകളിൽ അടക്കം ചെയ്യപ്പെട്ടിരിക്കുന്നു. പുസ്തകത്തിൽ എന്നപോലെ ഓർമ്മകളുടെ പുസ്തകത്തിൽ പേരെഴുതപ്പെട്ടവരുണ്ട്. മഹാനായി ജീവിച്ചു കടന്നുപോയ സാധാരണക്കാരുടെ ജീവിതം എഴുതപ്പെടുന്നത് ഓർമ്മകളിൽ മാത്രമാണ്.ഇപ്രകാരം  ജീവനുള്ള ഓർമ്മപുസ്തകത്തിൽ പേരെഴുതപ്പെട്ടവനാണ് കുട്ടമ്മാൻ.
പ്രതിരോധപരമായ നിരവധി സാധ്യതകളുള്ള ഒരു മണ്ഡലത്തെ അനുഭൂതിപരമായി ആവിഷ്കരിക്കുകയാണ് കവി. ആദികാലം മുതലുള്ള ചൂഷണങ്ങളാണ് ദളിതരുടെ കീഴായ്‌മക്കു കാരണം.  ചരിത്രത്തിൽ ഇരകളായി മാറ്റിനിർത്തപ്പെട്ടവർ ഇരകളല്ല ദേശത്തിൻെറ പൗരന്മാരാണ്. ചരിത്രത്തിൽ  എഴുതപ്പെടേണ്ട ജന്മങ്ങളാണ് അവരും. ചരിത്രത്തിൽ ഇല്ലാത്ത അവരെ ഓർമ്മകളിൽ നിന്നു തിരികെപിടിച്ച് ചരിത്രത്തിൻെറ ഭാഗമാക്കുന്ന ചരിത്ര പുനഃനിർമ്മിതിയിലാണ് കവി. വർണ്ണ വർഗ്ഗ പ്രതിരോധ ദർശനങ്ങൾ  ശക്തമായി ആവിഷ്‌കരിക്കുകയാണിവിടെ. 

 ജീവിതത്തെ സ്പർശിച്ചു നിൽക്കുന്നതാണ് കുട്ടമ്മാൻെറ ജീവിതം. അതിനാൽ ഓർമ്മകളുടെ ഒരു ശൃഖലതന്നെ കുട്ടമ്മാനെപ്പറ്റിയുണ്ട്. അവ കണ്ണിചേർന്നു കിടക്കുന്നു. ഒന്നെടുക്കുമ്പോൾ തൊട്ടടുത്തിരിക്കുന്ന പുസ്തകങ്ങൾ ഇളകുന്നപോലെ കുട്ടമ്മാനെപ്പറ്റിയുള്ള മറ്റൊർമ്മകളും ഉള്ളിലിരുന്നു കൈനീട്ടി. 

നാളിതുവരെ അടയാളപ്പെടുത്താതെപോയ ജനതയുടെ സംഘർഷങ്ങളും  പിടച്ചിലുകളും തുടർന്നുള്ള വരികളിൽ കേൾക്കാം. സ്വന്തമായ പേരുപോലും നിഷേധിക്കപ്പെട്ട വംശത്തിൻെറ തുടച്ചയാണ് കുട്ടമ്മാൻ.  സാധാരക്കാരുടെ  പ്രതിനിധിയായ കുട്ടമ്മാൻെറ പേരുപോലും  പൂർണ്ണമായി നിവർത്തപ്പെട്ടില്ല.  നിവർത്താൻ തുടങ്ങിയപ്പോൾ ഓരോ പ്രാവശ്യവും വ്യത്യസ്തമായി അതു കൂടുതൽ നിവർന്നുവന്നു. കൃത്യമായ പേരില്ലാത്തവനായി അരികുകളിൽ ചുരുട്ടപ്പെട്ടതായിരുന്നു അയാളുടെ  ജീവിതം.

കടത്തിണ്ണകളിൽ അട്ടപോലെ ചുരുണ്ടിരിക്കുന്ന കുട്ടമ്മാൻെറ ജീവിതം നിവർന്നുനിൽക്കുമോ എന്ന ചോദ്യം  കവി തൊടുക്കുന്നു. തല നിവർത്തുമ്പോൾ വാലും വാലു നിവർത്തുമ്പോൾ തലയും ചുരുണ്ടുപോകുന്ന അയാൾ  സ്വാശ്രയശക്തി നഷ്ടപ്പെട്ട് നിവർന്നുനിൽക്കാൻ കഴിയാതെപോയ  തലമുറയുടെ തുടർച്ചക്കാരനാണ് . അടിച്ചമർത്തപ്പെട്ട സ്വത്വത്തെപ്പറ്റിയുള്ള അഹംബോധമാണ് വരികളിൽ. സ്വന്തം ജനതയുടെ  അവസ്ഥയെപ്പറ്റിയുള്ള വ്യക്തവും തീവ്രവുമായ അവബോധം പുലർത്തുന്ന ദളിത് കവികളുടെ ദർശനത്തെ പൂർണ്ണമായ അർത്ഥത്തിൽ രേണുകുമാറും ഉൾക്കൊള്ളുന്നുവെന്നു വെളിപ്പെടുത്തുന്നതാണ് ഈ വരികൾ. 

അധമത്വബോധത്തെ ജയിച്ച് അതിജീവനത്തിൻെറ വഴി തുറക്കുകയാണ് കവി. നിശ്ചയദാർഢ്യത്തിലേക്ക് നിവരാനും വളരാനും കുട്ടമ്മാനെ കവി  ഉണർത്തുന്നു. അമർന്നുപോയ സ്വത്വത്തെ പണിതുയർത്തുവാനുള്ള പ്രേരണകൾ കുട്ടമ്മാനിൽ നിക്ഷേപിക്കുന്നു. പല കാലത്തിൽ പലപ്രായത്തിൽ പലഞാനുകൾ ചുറ്റുമോടിയപ്പോൾ കുട്ടമ്മാനിലെ അടിയാളൻ അതിമാനുഷനായി പരിണമിച്ചു. 

കായികശക്തിയാർജ്ജിച്ച് അയാൾ അതികരുത്തനായി. പൊക്കത്തിലും വണ്ണത്തിലും ബലിഷ്‌ഠമായ കൈകളുമായി കുട്ടമ്മാൻ നിവർന്നു വളർന്നു. നട്ടെല്ല് നിവർത്തി തലയുയർത്തി നില്ക്കാൻ ആത്മവിശ്വാസവും കെൽപ്പും ഉള്ളവനായി മാറി. ആകുലതകളുടെയും ആത്മവിഷാദത്തിൻെറയും ഉള്ളറകളിൽ നിന്ന് പുറത്തുവരുന്ന ദളിത് കവിതകളുടെ കരുത്തും ദൃഢതയുമാണ്  ഈ വരികളിൽ തെളിയുന്നത്. സ്വയം തിരിച്ചറിവിൽ ബലം ആർജ്ജിക്കുന്ന ജനതയുടെ ഉണർച്ചയാണ് കവി കുട്ടമ്മാനിൽ കാണുന്നത്. 

അടിസ്ഥാനവർഗ്ഗം ഇടപെടുന്ന തൊഴിലിടങ്ങളിലെല്ലാം കരുത്തനായി മാറുന്ന കുട്ടമ്മാൻെറ ചിത്രം അക്ഷരങ്ങൾകൊണ്ട് കവി വരയ്ക്കുന്നു. കടത്തുകാരനും , ചുമട്ടുകാരനും തെങ്ങുകയറ്റക്കാരനുമെന്ന നിലയിൽ അതിമാനുഷികനാകുന്ന അയാളുടെ ചെയ്തികൾ ആരെയും അമ്പരിപ്പിച്ചു. സാധാരണ മനുഷ്യൻെറ ചരിത്രമെഴുതുന്ന തൊഴിലിടങ്ങളിലെ  കുട്ടമ്മാൻെറ ചെയ്തികൾ ഓരോന്നും ചരിത്രമായി, അവ ഓർമ്മകളുടെ പുസ്തകത്തിൽ കയറിപ്പറ്റി. 


ഇരബോധത്തെ അറുത്തുകളഞ്ഞ്‌ ഉണർന്നെണീക്കുന്ന പ്രതിരോധത്തിൻെറ രാഷ്‌ടീയ സാധ്യതകളെ കവിത മുന്നിൽ കാണുന്നു.അരക്കെട്ടിനു വില ചോദിച്ച തണ്ടാനെ ഒറ്റക്കുത്തിനു കൊന്നിട്ട് പകല് താഴുമ്പോലെ പടിഞ്ഞാറോട്ടു നടന്നുപോയി കുട്ടമ്മാൻ. ആർജ്ജിച്ചെടുത്ത സത്വബോധം വംശീയമായ നിലനിൽപ്പിനെപ്പറ്റി  കുട്ടമ്മാനെ ബോധവാനും കരുത്തനുമാക്കുന്നു. സ്ത്രീയുടെ മാനം സംരക്ഷിക്കാനോ കുലത്തിൻെറ ശുദ്ധി നഷ്‌ടപ്പെടുത്തിയ പൂർവ്വകാലത്തിലെ ചെയ്തികൾക്കു  ‌മുന്നിൽ നിസ്സംഗനായി നിൽക്കേണ്ടിവന്ന കുട്ടമ്മാനല്ല ഇപ്പോഴുള്ളത്. പ്രതിരോധത്തിൻെറ ആയുധം പ്രയോഗിച്ച് സാഹസികനായി നടന്നു നീങ്ങുന്ന കരുത്തനാണയാൾ. ദളിതർ എന്നും ഇരകളല്ലെന്നും കീഴായ്മക്കുകാരണം പ്രതികരണശേഷി കുറവെന്നും തിരിച്ചറിഞ്ഞ് പ്രതിരോധസജ്ജരാകുന്ന രാഷ്‌ടീയദർശനത്തെയും കവിത ഉൾക്കൊള്ളുന്നു. 

സാഹസികനായ കുട്ടമ്മാനെ വീണ്ടും കടത്തിണ്ണയിൽ ചുരുട്ടി പ്രതിഷ്ഠിക്കുന്നു. 
അടിച്ചമർത്തപ്പെട്ടവൻെറ സാഹസിക  പ്രതിരോധങ്ങൾ ഓർമ്മകളിൽ മാത്രമാണ്.  ഐതിഹാസിക കഥാപാത്രങ്ങളെ ഓർമ്മകളിൽ നിന്നും കണ്ടെടുത്ത് സ്വത്വത്തെപ്പറ്റി അഭിമാനം കൊള്ളുവാനെ അവനു കഴിയു  . ചരിത്രപുസ്തകങ്ങളിലെ വീരനായകരെ എളുപ്പത്തിൽ തിരികെവയ്ക്കാനാകും.  എന്നാൽ   ജീവിതസ്പർശിയായി അഹംബോധത്തെ തൊട്ടുണർത്തുന്ന കുട്ടമ്മാൻെറ ഓർമ്മകളെ  അത്രവേഗം തിരികെ വയ്ക്കാൻ കഴിയുന്നില്ല. ആ ഓർമ്മകളിങ്ങനെ തെരണ്ടിവാലിട്ട് ചുഴറ്റിക്കൊണ്ടിരിക്കുന്നു.



ആസ്വാദനം ; ഡോ. മനോജ് ജെ. പാലക്കുടി 






50 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2020 ജൂൺ 18, 8:46 PM-ന്

    SREELAKSHMI BINESH
    BA HISTORY

    മറുപടിഇല്ലാതാക്കൂ