2021 മാർച്ച് 21, ഞായറാഴ്‌ച


                      ജാവേദ്എന്നമുജാഹിദ്
                                 കഥ ; ബെന്യാമിൻ     

                                    പ്രവാസ കഥാകാരൻ എന്ന് വിളിക്കപ്പെടുന്ന കഥാകൃത്താണ് ബെന്യാമിൻ. പ്രവാസ കഥകളുടെ ചൈതന്യമാണ്  ബെന്യാമിനെ സമകാലീന എഴുത്തുകാരിൽനിന്നും വ്യത്യസ്തനാക്കുന്നത്. എന്നും എവിടെയും മനുഷ്യരുടെ സ്വപ്നങ്ങളും ചിന്തകളും മനോഭാവങ്ങളും ശൈലികളുമെല്ലാം സമാനമാണെന്ന യാഥാർത്ഥ്യം അദ്ദേഹത്തിൻ്റെ കഥകൾ അടയാളപ്പെടുത്തുന്നു. 


ഉത്തരേന്ത്യയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട കഥയാണ് ജാവേദ് എന്ന മുജാഹിദ്.  കാശ്മീരിലെ തീവ്രവാദവുമായി ബന്ധപ്പെട്ട ഈ കഥ മനുഷ്യത്വപരവും മാനവികവുമായ സന്ദേശം സമർഥമായി പ്രതിഫലിപ്പിക്കുന്നു.

 ജാവേദ് എന്ന കാശ്മീരി യുവാവിൻ്റെ നിരപരാധിത്വവും, കാശ്മീരി പണ്ഡിറ്റ് കുടുംബവും ജാവേദിൻ്റെ മുസ്ലിം കുടുംബവും തമ്മിലുള്ള അസാധാരണമായ സ്നേഹബന്ധവും കാശ്മീർ താഴ്വരയിൽ വന്നു മൂടുന്ന തീവ്രവാദത്തിൻ്റെയും അശാന്തിയുടെയും  കാർമേഘവുമെല്ലാം  മുഖ്യപ്രമേയമായി കടന്നുവരുന്നു. തീവ്രവാദത്തിൻ്റെയും മതസ്പർദ്ധയുടെയും ഭ്രാന്തൻ കാമനകൾ മാനുഷികമൂല്യങ്ങളെ എപ്രകാരം ചവിട്ടിമെതിക്കുന്നുവെന്ന് ശക്തമായി ആവിഷ്കരിക്കുന്നു. ഏഴ്ഉപകഥകളിലൂടെയാണ് കഥാകൃത്ത് മൂല കഥയുടെ ചുരുൾ നിവർത്തുന്നത്. ഉപകഥകൾ മൂല കഥയുടെ ആസ്വാദനത്തെ സുഗമമാക്കുന്നതരത്തിലുള്ള ആഖ്യാനശൈലിയാണ് കഥാകൃത്ത് സ്വീകരിച്ചിരിക്കുന്നത്. കഥാകൃത്ത് പറഞ്ഞ ഒന്നാമത്തെയും ഏഴാമത്തെയും കഥകൾക്കിടയിൽ കഥാബീജം അന്വേഷിക്കുന്ന ഒരു എഴുത്തുകാരനെക്കാണാം.   കഥ തിരഞ്ഞു പോകുന്ന  ഒരു എഴുത്തുകാരൻ്റെ പ്രതീക്ഷയോടെയാണ് കഥാനായകനായ ഇലട്രിസിറ്റി എൻജിനിയർ നിലകൊള്ളുന്നത്. ജിവിതങ്ങളെ  അന്വേഷിച്ചു പോകുന്ന എഴുത്തുകാരൻ്റെ അന്വേഷണത്വര ഈ കഥയിലെ കഥകളെ കൂടുതൽ അനുഭവ തലങ്ങളിലേക്ക് നയിക്കുന്നു. ഒടുവിലത്തെ കഥയിൽ കേട്ടകഥ പൂർത്തിയാക്കാനാവാത്തതിൻ്റെ സങ്കടവും നിരാശയും വന്നു നിറയുന്നു. മനുഷ്യൻ്റെ ലജ്ജാകരമായ സ്വാർത്ഥതയെപറ്റിയുള്ള പരാമർശങ്ങൾ കഥാന്ത്യത്തിൽ കടന്നുവരുന്നു. അതുവരെ ആവേശത്തോടെ കഥ പറഞ്ഞിരുന്ന മോഹൻ റോയ് എന്ന കഥാപാത്രം സ്വാർത്ഥതയുടെ അടിമയായി മാറുന്നു. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞതോടെ അയാൾ തൻ്റെ സ്വകാര്യതയിലേക്ക് തീർത്തും സ്വാർത്ഥനായി മടങ്ങിപ്പോകുന്നു. ഒരു നന്ദി വാക്കുപോലും പറയാതെ കുറ്റപ്പെടുത്തലോടെയാണ് അയാൾ മടങ്ങി പോകുന്നത് . മനുഷ്യത്വവും മാനവികതയുമെല്ലാം സ്വാർത്ഥതയ്ക്ക് മുന്നിൽ എത്ര നിസ്സാരമാണെന്ന വർത്തമാന സത്യത്തെ വിചാരണ ചെയ്യുന്നതിനുവേണ്ടിയാണ് ഇത്തരത്തിലൊരു കഥാന്ത്യം കഥാകൃത്ത് തെരഞ്ഞെടുത്തിരിക്കുന്നത്. 

വ്യത്യസ്തമായ ജീവിത അനുഭവത്തെ സവിശേഷ കഥാഖ്യാനത്തിലൂടെ കഥ അവതരിപ്പിക്കുന്നു. മനുഷ്യൻ്റെ നന്മയേയും തിന്മയെയും നിഷ്കളങ്കതയെയും കാപട്യത്തെയും  മതേതരത്വത്തെയും തീവ്രവാദത്തെയും  സൗഹൃദത്തെയും സ്വാർത്ഥതയെയും ഒരേസമയം  കാണിച്ചുതരുന്നു.

  സെക്കൻഡ് ഹാൻഡ് കഥകളുടെ കുഴപ്പമെന്നെന്ന് വിവരിക്കുന്നു.അതു പറയുന്ന ആൾ വേഗത്തിൽ അവസാനിപ്പിച്ചു കടന്നു പോകുമ്പോൾ അതൊരു വലിയ അപൂർണ്ണതയായി നിന്നു പോകും എന്നുള്ള സൂചന കഥാകൃത്ത് തരുന്നു. കഥാനായകൻ മോഹൻ റോയിയെ പരിചയപ്പെടുന്നത്  കറണ്ട് പോയ സന്ദർഭത്തിലാണ്. ചുരുങ്ങിയ നേരംകൊണ്ട് മോഹൻറോയിയുടെ കഥകളിലേക്കും ജീവിതത്തിലേക്കും അയാൾ പ്രവേശിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട നെനിത്താളിലെ അനുഭവങ്ങളിലൂടെ കഥാകൃത്ത് കടന്നുപോകുന്നു. അവിടെ കണ്ടെത്തിയ ജാവേദ് എന്ന പ്രതിഭാധനനായ ഒരു യുവാവിൻറെ ജീവിതത്തിലേക്ക് കഥ പ്രവേശിക്കുന്നു.. ജാവേദിൻ്റെയും അവൻ്റെ കുടുംബത്തിൻ്റെയും തുടർന്ന് കുടുബസുഹൃത്തായ ആനന്ദ് ശിവപുരി ഡോക്ടറുടെയും അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെയും കഥ വിവരിക്കുന്നു.ജാവേദിൻ്റെ ജീവിതകഥയുടെ ആഖ്യാനത്തിലൂടെ കാശ്മീരിൻ്റെ മാറിവരുന്ന   രാഷ്ട്രീയസ്ഥിതികളെ കഥ ചർച്ച ചെയ്യുന്നു.                                                                                                                                                                   
    1.                                                             
 കാശ്മീരി പണ്ഡിറ്റുകളും കാശ്മീരി മുജാഹിദുകളും  സന്തോഷത്തോടെ കഴിഞ്ഞ സമാധാനത്തിൻ്റെ ആദ്യ നാളുകൾ. കടന്നുവന്ന മത തീവ്രവാദം. തീവ്രവാദം ജനിപ്പിക്കുന്ന അശാന്തിയും കലഹവും കൊലപാതവും സംശയഭാവവും  സ്പർദ്ധയും. വർത്തമാന അവസ്ഥകളിലേക്കുള്ള കാശ്മീരിൻ്റെ അധ:പതനം കഥ നോക്കി കാണുന്നു . തീവ്രവാദത്തിൻ്റെ കടന്നുവരവും അതിൻ്റെ ഫലമായി ഉയർന്നുവന്ന അരക്ഷിതാവസ്ഥകളും  കാശ്മീരിനെ എങ്ങനെ അസമാധാനത്തിൻ്റെ തടവറയാക്കി എന്ന് കഥ വിവരിക്കുന്നു.

 ഷേഖ് ഇക്ബാൽ ഹസ്സൻ പറഞ്ഞ കഥയിൽ കാശ്മീർ താഴ്‌വരയുടെ സമാധാനപൂർണ്ണമായ ഭൂതകാലത്തെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. ജാവേദിൻ്റെ  ബാബയും ആനന്ദ്ശിവപുരി എന്ന ഡോക്ടറും തമ്മിൽ ആത്മബന്ധത്തിൻറെ ആഴങ്ങൾ കാശ്മീരിൻ്റെ ദൂതകാല മുഖമാണ് വെളിപ്പെടുത്തുന്നത്.  ഗ്രാമത്തെ വലിയൊരു ജ്വരവിപത്തിൽ നിന്നും രക്ഷിച്ച ഡോക്ടർ നാടിന് പ്രിയപ്പെട്ടവനായി മാറി. എന്നാൽ  തീവ്രവാദത്തിൻ്റെ മതിൽ ഉയർന്ന ആ ഗ്രാമത്തിൽ ആനന്ദ് ശിവപുരി വെറുക്കപ്പെട്ടവനായി. ഒടുവിൽ ശുശ്രൂഷ ഏറ്റുവാങ്ങിയ അവരുടെ കൈകളാൽ കൊല ചെയ്യപ്പെടുകയും ചെയ്തു . ആ ഗ്രാമത്തിൽ അദ്ദേഹം വെറുക്കപ്പെടാൻ ഉള്ള ഒരേയൊരു കാരണം കാശ്മീരി പണ്ഡിറ്റ് എന്നത് മാത്രമായിരുന്നു.

 തീവ്രവാദത്തിൻ്റെ പേരിൽ ജാവേദിൻ്റെ ബാബയും കൊലചെയ്യപ്പെട്ടു. ഗ്രാമത്തെ ഒറ്റിക്കൊടുത്ത കാഫിറായി ജനങ്ങൾ അയാളെ കണ്ടു. ദാൽ തടാകത്തിൽ പരൽമീനുകൾക്കൊപ്പം ഒഴുകി നടക്കുന്ന ശവശരീരമായി അയാൾ മാറി. 

മതങ്ങൾക്കപ്പുറം കുടുംബങ്ങളുടെ ഗാഢമായ ബന്ധത്തെ ആഖ്യാനം ചെയ്യുന്നതിനൊപ്പം മതതീവ്രവാദം മനുഷ്യനെ എങ്ങനെ അന്ധരാക്കുമെന്നും കഥ വിവരിക്കുന്നു. 

ഇന്ത്യൻ രാഷ്ട്രീയത്തെ കുലുക്കിയ മണ്ഡൽ കമ്മിഷൻ റിപ്പോർട്ടുകളോട് ചേർന്നുണ്ടായ ഡൽഹി കലാപങ്ങളും സമരങ്ങളെയും കഥ നോക്കിക്കാണുന്നു. മണ്ഡൽ റിപ്പോർട്ടിൻ്റെ പേരിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ സമരം ചെയ്യുന്ന അനൂപ് ശിവപുരി അക്കാലത്തെ വിദ്യാർത്ഥികളുടെ നീറുന്ന പ്രശ്നങ്ങളിലേക്ക് വായനക്കാരെ എത്തിക്കുന്നു.  മണ്ഡൽ കമ്മിഷനും പിന്നാലെ നടന്ന പ്രക്ഷോഭങ്ങളും ലഹളകളുമെല്ലാം കഥവിവരിക്കുന്നു. അനു പിൻ്റെ കഥ പാതിയിൽ അവസാനിക്കുമ്പോൾ കൂടുതൽ അറിയാനുള്ള ഒരു സസ്പെൻസ് കഥാകൃത്ത് അവിടെ അവശേഷിപ്പിക്കുന്നു. മാന്ത്രിക ശക്തി നഷ്ടപ്പെട്ടു പോയ ഒരു ഭൂതത്തെപോലെ  വഴിയിൽ പകച്ചുനിന്നു പോവാൻ വിധിക്കപ്പെട്ടനായി കഥാനായൻ.  

മനുഷ്യൻ്റെ സൗഹൃദങ്ങൾ വേഗം അസ്തമിക്കുന്നതാണ്.സ്വാർത്ഥത കടന്നു വന്നാൽ എല്ലാ ബന്ധങ്ങളും അവിടെ അവസാനിക്കുന്നു. ഒടുവിൽ ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെൻ്റിനെയും വൈദ്യംതി പുന:സ്ഥാപിക്കാൻ അധ്വാനിച്ച കഥാനായകനെയും  കുറ്റം പറഞ്ഞു കൊണ്ട് സ്വകാര്യ ജീവിതത്തിലേക്ക് മടങ്ങി പോകുന്ന മോഹൻറോയ് എന്ന കഥാപാത്രം വർത്തമാന കാലഘട്ടത്തിൽ സ്വാർത്ഥത മുറ്റിപ്പോയ  മനുഷ്യരുടെ ജീവിതം തന്നെയാണ് വരച്ചു കാണിക്കുന്നത്. കുടുംബത്തിനപ്പുറം മറ്റൊരു ലോകം കാണാതെ സ്വാർത്ഥതയുടെ തുരുത്തുകളിൽ ഒറ്റപ്പെട്ടു നിൽക്കുന്ന മോഹൻറോയിയെ പോലുള്ള കഥാപാത്രങ്ങൾ പുതിയ കാലത്തിൻ്റെ നേർ പതിപ്പുകളാണ് എന്ന് വെളിപ്പെടുത്തിക്കൊണ്ട് കഥ അവസാനിക്കുന്നു.

വിശകലനം - ഡോ.മനോജ് ജെ.പാലക്കുടി

2021 മാർച്ച് 20, ശനിയാഴ്‌ച

                                               

                                           23.  നളചരിതപാഠം