2020, ഡിസംബർ 5, ശനിയാഴ്‌ച

 

                    9. നളചരിതപാഠം

                      

                 8. നളചരിതപാഠം




                   7. നളചരിതപാഠം




             6. നളചരിതപാഠം



                           കഥകളി ചരിത്രം 

 


                       ഉണ്ണായിവാര്യരും നളചരിതവും

                                  


                       കഥകളി സാഹിത്യം



                   കഥകളിവേഷങ്ങള്‍ 


 

                       കഥകളി ചടങ്ങുകള്‍



2020, മേയ് 11, തിങ്കളാഴ്‌ച

ആടിയാടി അലഞ്ഞ മരങ്ങളേ....


              ആടിയാടി അലഞ്ഞ മരങ്ങളേ....

                                               കവിതക്കുറിപ്പ്‌  


                                      കവി ; അൻവർ അലി 
                                                                                    

                                                                                                                    വർത്തമാനകാലം ഏറെ പരിവർത്തനങ്ങൾക്കു വിധേയമായിക്കഴിഞ്ഞു. സാംസ്കാരികമായി സംഭവിച്ച മാറ്റം മനുഷ്യൻെറ ചിന്തകളെയും ദർശനങ്ങളെയും ഭാഷാബോധത്തെയും അഭിരുചികളെയും ആഭിമുഖ്യങ്ങളെയും മാറ്റിമറിച്ചു.    മാധ്യമങ്ങളും കമ്പ്യൂട്ടർസാങ്കേതികതയും ഒന്നുചേർന്ന് പുതിയ ജ്ഞാനമണ്ഡലങ്ങളെയും ഭാഷാബോധത്തെയും സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നു. സങ്കീർണ്ണമായ ഈ സാസ്കാരിക ചിന്താലോകത്തെ ആവിഷ്കരിക്കാൻ പഴയ ചട്ടക്കൂടുകൾ പോരായെന്നു മനസ്സിലാക്കി പുതിയ അച്ചുകളെ നിർമ്മിക്കുകയാണ് പുതുകാല കവികൾ . വർത്തമാനകാലത്തിൻെറ പുതിയ കാഴ്ചകളിലേക്കും ചിന്താധാരകളിലേക്കും അവർ കണ്ണുതുറക്കുന്നു. പുതുയാഥാർഥ്യങ്ങളെ   അവഗണിച്ചുകൊണ്ട് സാഹിത്യത്തിനു മുന്നോട്ടുപോകാനാവില്ല. കാവ്യപ്രമേയങ്ങളിലും രൂപങ്ങളിലും ആവിഷ്കരണരീതിയിലുമെല്ലാം ഈ മാറ്റം കാണാം.  മനുഷ്യജീവിതത്തിൻെറ പ്രതിദിന അനുഭവങ്ങളിൽ നിന്നു ഭിന്നമായ ലോകാനുഭവങ്ങളിലേക്ക് അനുദിനം ചുവടുവയ്ക്കുന്നതിനുള്ള ശ്രമം  ഉത്തരാധുനിക കവിതകളിൽ കാണാം. വീക്ഷണങ്ങളും വിലയിരുത്തലുകളും മാറുകയും കാവ്യസങ്കല്പങ്ങളുമായി ബന്ധപ്പെട്ട പുതിയ പ്രമേയങ്ങൾ കാവ്യവിഷയമായി അവതരിക്കുകയും ചെയ്യുന്നു.                                പദങ്ങൾക്കും പ്രയോഗങ്ങൾക്കും കാവ്യസൃഷ്‌ടികൾക്കും പുതിയ കാഴ്ച്ചപ്പാടൊരുക്കുകയും ഭാഷയ്ക്ക് നവമായ അർത്ഥതലങ്ങൾ നൽകുകയുംചെയ്യുന്ന ശൈലികൾ  ഉത്തരാധുനിക കവികൾ പ്രയോഗിക്കുന്നു. സങ്കീർണ്ണമായ വർത്തമാനകാലജീവിതത്തെ അതിൻെറ എല്ലാ സങ്കീർണ്ണതകളോടും കൂടെ അവതരിപ്പിക്കാൻ പുതിയ കവികൾ ശ്രമിക്കുന്നു.

ഉത്തരാധുനിക കവികളിൽ ശ്രദ്ധേയനാണ് അൻവർ അലി.

മലയാളത്തിലെ പുതു കവിതകളിലെ പരീഷണാത്മഭാവം അൻവറിൻെറ കവിതകളിൽ കൂടുതലായിക്കാണാം . പുതുഭാവുകത്വങ്ങളെ നിരന്തരം അന്വേഷിക്കുന്നതാണ്  അൻവറിൻെറ കാവ്യമനസ്സ് . കവി , വിവർത്തകൻ , നിരൂപകൻ , എഡിറ്റർ , ഡോക്യുമെന്ററി നിർമ്മാതാവ് , തിരക്കഥാകൃത്ത് , ഗാനരചയിതാവ് എന്നീ നിലകളിൽ സാഹിത്യസംഭാവനകൾ നൽകുന്നു. മാർഗ്ഗം എന്ന ചിത്രത്തിൻെറ തിരക്കഥയ്ക്ക് 2003 ൽ സംസ്ഥാന അവാർഡ് ലഭിച്ചു. മഴക്കാലം ,ആടിയാടി അലഞ്ഞ മരങ്ങളേ എന്നീ കവിത സമാഹാരങ്ങൾ പ്രസീദ്ധീകരിച്ചിട്ടുണ്ട്. 


                          കവിതാഖ്യാനം 

പുതുകവിതകളുടെ പരീക്ഷണങ്ങളിൽ ഒന്നാണ് അർദ്ധോക്തിയിൽ അവസാനിക്കുന്ന കവിതകൾ. ഈ  അർദ്ധോക്തികളുടെ നിശബ്ദതകളിൽ നിന്നുകൊണ്ടാണ് അൻവറിൻെറ കവിതകളും  വായിക്കേണ്ടത്. വീട്ടുഭാഷയും നാട്ടുഭാഷയും നാട്ടുനടപ്പുഭാഷയുമെല്ലാം കൂട്ടിച്ചെർത്ത് എഴുതുന്ന രീതിയാണ് അദ്ദേഹത്തിൻെറത്. ഇംഗ്ലീഷ് പദങ്ങളും കാവ്യഭാഷയിൽ സ്വതന്ത്രമായി ഇടം കണ്ടെത്തുന്നു.  പാട്ടുഭാഷയ്ക്കും ഗദ്യഭാഷയ്ക്കും ഇടയിലൂടെ നീങ്ങുന്നതാണ് അദ്ദേഹത്തിൻെറ  കാവ്യശൈലി. തലക്കെട്ടുകളിൽ ഒളിപ്പിക്കുന്ന ധ്വന്യാത്മകഭാഷ  കവിതയുടെ പ്രത്യേകതയാണ്.  ഈ സവിശേഷതകളെല്ലാം ആടിയാടി അലഞ്ഞ മരങ്ങളേ എന്ന കവിതയിലും കണ്ടെത്താം.

മുൻപ് എഴുതപ്പെട്ട കൃതികളെ കാവ്യപശ്ചാത്തലമാക്കുന്ന രീതി പുതുകവികൾക്കുണ്ട്. പൂർവ്വപാഠങ്ങളിൽ നിന്നു പുതുപാഠങ്ങളെ അവർ നിർമ്മിക്കുന്നു. എ.ആർ. രാജരാജവർമ്മയുടെ മരണത്തിൽ അനുശോചിച്ചുകൊണ്ട് കുമാരനാശാൻ എഴുതിയ കവിതയാണ് പ്രരോദനം. ഈ വിലാപകാവ്യത്തിൽ തിരുവനന്തപുരം മഹാരാജാസ്സിൻെറ മുന്നിലെ മഹാദ്രുമത്തെ എ.ആർ. രാജരാജവർമ്മയോട്  സാദൃശ്യപ്പെടുത്തുന്നു. ഈ മഹാവൃക്ഷത്തിൻെറ സൂചനകൾ കടമെടുത്ത് ഉത്തരാധുനിക ലോകത്തിൻെറ അവസ്ഥകളെ നോക്കിക്കാണുന്നതാണ് ആടിയാടി അലഞ്ഞ മരങ്ങളേ .. എന്ന കവിത. മഹാരഥന്മാരും മഹാപുരുഷന്മാരും തിരോഭവിക്കുന്ന ഉത്തരാധുനിക കാലത്തിൻെറ ശുഷ്കമായ കാവ്യലോകത്തെയും നേതൃതലങ്ങളെയും കാഴ്ചപ്പാടുകൾക്കു ഭംഗംവന്ന പുതുതലമുറയെയും കവി നോക്കിക്കാണുന്നു.  ആഴമുള്ള ദർശനങ്ങളും വിശാലമായ കാഴ്ച്ചപ്പാടുകളും ഉള്ളവരായിരുന്നു പഴയ തലമുറ, അവരുടെ വിശാലതകളെ സ്വന്തമാക്കാനാവാതെ ഇടുങ്ങിപ്പോയ പുതുലോകമനസ്സിനെ കവി തുറന്നുകാട്ടുന്നു. സങ്കീർണ്ണമായ വർത്തമാന സമസ്യകളെ അവതരിപ്പിക്കുന്ന കവി ചരിത്രത്തോടും ഭൂതകാലത്തോടും പുറം തിരിഞ്ഞു നിൽക്കുന്ന പുതുതലമുറയുടെ നിസ്സംഗതയേയും നോക്കിക്കാണുന്നു.  

➤ നീലപ്പുൽ.......                          
പ്രരോദനത്തിലെ 1 1 8 മത്തെ ശ്ലോകമാണിത്.  മഹാവൃക്ഷത്തിൻെറ സവിശേഷതകളെ മഹാരഥന്മാരിലേക്കു ചേർത്തുവയ്ക്കുന്നു. 
ആകാശ വിതാനങ്ങൾക്കു മുകളിൽ ഉയർന്നു നിന്ന വൻവൃക്ഷങ്ങൾ വഴിയാത്രികർക്കു  നിഴൽ കൂടാരങ്ങളെ  നിർമ്മിച്ചു. 
ഉന്നതമായ ദർശനങ്ങളും  ചിന്തകളും ഉള്ളവരായിരുന്നു പഴയ തലമുറയിലെ കവികളും സാഹിത്യകാരന്മാരും രാഷ്ട്രീയനേതൃനിരയും . ആശയങ്ങൾക്ക് ഉന്നതിയുള്ളതിനാൽ കാവ്യലോകങ്ങളും ചിന്താപദ്ധതികളും ആദർശസംസ്കാരവും സൃഷ്ടിക്കാൻ കെൽപ്പുള്ളവരായിരുന്നു അവർ. അവരുടെ തണൽ അനേകർക്ക് ആശ്വാസമായി.എന്നാൽ ഇന്ന് അവരുടെ വാക്കുകളും ജീവിതകഥകളും പഴങ്കഥകളായി മാത്രമേ പുതുതലമുറക്കുതോന്നുന്നുള്ളു. 

➤   കാതലുള്ള വൃക്ഷത്തിൻെറ ഒരോ കോശവും ചിതയിലെരിഞ്ഞു കത്തുന്നപോലെ മഹത് വ്യക്തിത്വങ്ങളുടെ  ഓരോ വാക്കും ജീവിത മുഹൂർത്തങ്ങളും അനേകരെ ജ്വലിപ്പിക്കുവാൻ കെല്പ്പുള്ളവയായിരുന്നു. അവരുടെ ഓരോ അണുവിലും ആശയങ്ങളുടെ സമ്പന്നത ഉണ്ടായിരുന്നു. മഹാന്മാരുടെ ചിതയിലെ സ്പുലിംഗങ്ങളിൽ നിന്നും കാവ്യങ്ങൾ പിറവികൊണ്ടു.എരിയുന്ന അവരുടെ ചിതപോലും  അനേകരെ പ്രചോദിപ്പിക്കുന്നതായിരുന്നു.

➤  പഴയവ   ഉളിപിടിക്കാത്ത കടുന്തടികളായിരുന്നു . പുതുമുറകളാകട്ടെ  കടുപ്പമറിയാത്തവയും.ഭാഷാപരവും ആശയപരവും ദാർശനികവുമായ കനമുള്ളവയായിരുന്നു പഴയകാലത്തിൻെറ ചിന്തകളെങ്കിൽ പുതിയ കാലത്തിൽ അതിൻെറ ഗരിമ നഷ്ടപ്പെട്ടു.പുതു തലമുറയ്ക്ക് അവയുടെ ആഴം ഗ്രഹിക്കാനായില്ല. നിരൂപണങ്ങൾക്കു വിധേയമാകാത്തത്ര സമ്പുഷ്ടി അവരുടെ സൃഷ്‌ടികൾക്കുണ്ടായിരുന്നു.

➤   കാറ്റിൻെറ ആനുകൂല്യം മുതലാക്കി ശബ്‌ദിക്കാൻ പോയവരെപ്പോലെയാണ്  ഇളംമുറക്കാർ . കനം വരുത്തുന്ന യാഥാർഥ്യങ്ങളെപ്പറ്റി ബോധ്യമില്ലാത്തവർ.   പൊള്ളയായ വാക്കുകളായിരുന്നു അവരിൽ നിന്നും പുറപ്പെട്ടത്. നിലപാടുകളില്ലാത്തതിനാൽ ആടിയാടി അലയാനായിരുന്നു അവരുടെ വിധി. വാചോടോപങ്ങളും പാഴ്വാക്കുകളും പറഞ്ഞ് അവരുടെ നാവുകൾ കുഴഞ്ഞു. ആദർശങ്ങളുടെയും ആശയങ്ങളുടെയും  അഭാവം നിമിത്തം ചുവടുറപ്പിക്കാനാവാതെ അടിതെറ്റി.

➤  ആഴത്തിൽ വേരുള്ള വൃക്ഷങ്ങളുടെ വീഴ്ച സാവധാനമായിരിക്കും.  മഹാന്മാരും  മഹാകവികളും വടവൃക്ഷങ്ങളാണ് അവർക്ക്  അത്ര വേഗം തിരോധാനം സംഭവിക്കില്ല. എന്നാൽ വർത്തമാനകാലത്തെ ഉന്നത വ്യക്തിത്വങ്ങളെന്നു കരുതപ്പെട്ടവരുടെ വീഴ്ച  വളരെ വേഗത്തിലാണ്. യാത്രാമൊഴി ചൊല്ലാനുള്ള വായ്ത്താരികൾ പോലും അവർ അവശേഷിപ്പിച്ചില്ല.

➤   ദൈവന്തമ്പുരാനെ തൊഴിലാളിവർഗ്ഗ പുരോഗതി പദ്ധതികൾ വന്നിരുന്നെങ്കിൽ പെരുങ്കാടുകളാകേണ്ടവരാണ് അവരെല്ലാം......  
സർഗ്ഗസിദ്ധികൾകൊണ്ടു വളർന്നു വന്നവരല്ല  സർക്കാർ സംവിധാനങ്ങൾകൊണ്ട് നിലനിന്നുപോകുന്ന കവികളും പ്രമുഖരും സാംസ്കാരിക നായകന്മാരുമാണ് ഇന്നധികമുള്ളത്. സംവിധാനങ്ങളുടെ സഹായംകൊണ്ടു മാത്രം നിലനിൽക്കേണ്ടിവരുന്ന സാംസ്കാരികലോകത്തിൻെറ ദാരിദ്രാവസ്ഥകളെ കവി നിരീക്ഷിക്കുന്നു. ആഴത്തിൽ വേരോടിക്കാനാവാതെ ആടിയാടി അലയേണ്ടി വരുന്ന ഉത്തരാധുനിക കാലത്തിൻെറ അപചയ കാഴ്ചകളിലേക്കു കണ്ണോടിക്കുകയാണ് അൻവർ അലി.




                              ആസ്വാദനം ;  ഡോ. മനോജ് ജെ. പാലക്കുടി 




2020, മേയ് 6, ബുധനാഴ്‌ച

കുട്ടമ്മാൻ

                                                 കുട്ടമ്മാ 
                                   കവിതക്കുറിപ്പ് 




ദളിത് സ്വത്വവിഷ്കാരത്തിനുള്ള  പരിശ്രമങ്ങൾ ഉത്തരാധുനിക കവിതകളുടെ പ്രധാന സവിശേഷതകളിൽ ഒന്നാണ്. അടിച്ചമർത്തപ്പെട്ട ദളിത് സ്വത്വത്തിൻെറ ചെറുത്തുനിൽപ്പും ഉണർത്തെണീപ്പും ദളിത്കവിതകൾ അടയാളപ്പെടുത്തുന്നു. പൗരാണിക ജനതയെന്നനിലയിൽ ആദിമകാലം മുതലുള്ള  ചൂഷണങ്ങളെയും അവഗണകളെയും അവർ തിരിച്ചറിയുന്നു . ആധുനിക സാഹിത്യ ചരിത്രനിർമ്മിതിയുടെ ഇടങ്ങളിൽ നിന്നും ദളിതർ  നിഷ്കാസിതരായി. ചരിത്രത്തിൻെറ എഴുത്തു പുസ്തകങ്ങളിൽ അവരുടെ പേരുകളോ ചരിതങ്ങളോ എഴുതിച്ചേർക്കപ്പെട്ടില്ല. സാഹിത്യത്തിൻെറ ആ ശൂന്യസ്ഥലികളിൽ തങ്ങളുടെ ചരിത്രത്തെ എഴുതിച്ചേക്കുകയാണ് ദളിത്കവികൾ.  നാളിതുവരെ എവിടെയും അടയാളപ്പെടുത്താതെ പോയ ജനതയുടെ ആത്മസംഘർഷങ്ങളും ആലോചനകളും ചിന്തകളും പ്രതീക്ഷകളും ഏറ്റവുമധികം ആഖ്യാനം ചെയ്യപ്പെട്ടത് കവിതകളിലാണ്. കീഴാളമനുഷ്യരുടെ പൊരുതലുകളും പിടച്ചിലുകളും ആ  കവിതകളിൽ വായിച്ചെടുക്കാം. അരികുവത്കരിക്കപ്പെട്ട  ജീവിതത്തെ ആവിഷ്കരിക്കാൻ മുഖ്യധാരാ ഭാഷ അപര്യാപ്‍തമാണെന്നു തിരിച്ചറിയുന്ന അവർ ലാവണ്യത്തിന്റെ പുതിയ ഭാഷ തെരഞ്ഞെടുക്കുന്നു. ദളിത് പദങ്ങളും ശൈലികളും പ്രയോഗങ്ങളുംകൊണ്ട് കാവ്യഭാഷയ്‌ക്ക്‌ ഊടും പാവും നെയ്യുന്നു. പാർശ്വവത്ക്കരിക്കപ്പെട്ട ജനത്തിൻെറ ഭാഷകൊണ്ട് കവിതയിൽ പുതിയ സൗന്ദര്യദർശനങ്ങളെ  അവതരിപ്പിക്കുന്നു. ഉത്തരാധുനിക ചരിത്ര നിർമ്മിതിയിൽ ദളിത് അനുഭൂതികളുടെ വർഗ്ഗ വർണ്ണ ചരിത്രത്തെക്കൂടി  പുത്തൻ രൂപകങ്ങളുടെ സഹായത്തോടെ അവർ ആലേഖനം ചെയ്യുന്നു.

സ്വതന്ത്രമായ  ശൈലിയുടെയും ഭാഷയുടെയും പ്രത്യേകതകൾകൊണ്ട് മലയാള കവിതയിൽ സ്വന്തമായ തട്ടകം കണ്ടെത്തിയ കവിയാണ് എം. ആർ. രേണുകുമാർ.
ഗ്രാമീണതയുടെ പച്ചമണ്ണിൽ ചുവടുറപ്പിക്കുന്ന കവി കീഴാള സാംസ്കാരികതയുടെ ശക്തനായ വക്താവാണ്. ഗ്രാമീണതയും കീഴാളസാംസ്കാരിക പാരമ്പര്യങ്ങളും കൊണ്ട് പുതിയ ചരിത്രത്തെ മലയാളകവിതയിൽ എഴുതി ചേർക്കുന്നതിനുള്ള ശ്രമത്തിലാണ് ഈ കവി. ഏഴുതപ്പെടാതെപോയ  ദളിത് വംശപാരമ്പരകളുടെ ചരിത്രത്തെ  ആഖ്യാനം ചെയ്‌താൽ മാത്രമേ നരവംശ ചരിത്രം പൂർത്തിയാകുകയുള്ളുവെന്ന്  വിശ്വസിക്കുന്ന കവി  കീഴാളബിംബങ്ങളും വാക്കുകളും പ്രതീകങ്ങളും ചരിത്ര മുഹൂർത്തങ്ങളും കണ്ടെടുത്ത് ഒരു ദളിത് സാംസ്കാരിക ചരിത്രത്തെ കവിതയിൽ  നിർമ്മിച്ചെടുക്കുന്നു. പ്രതിരോധത്തിൻെറ പുതിയ ആവിഷ്കാരരീതിയാണിത്. ആന്തരികമായി ദൃഢമാക്കപ്പെട്ട ദളിത് സ്വത്വത്തെ ചരിത്രത്തിൽ നിന്നു കണ്ടെടുക്കുന്നവഴി  പുതിയ വംശ ചരിത്രത്തെ കവി കേന്ദ്ര സ്ഥാനത്തു പ്രതിഷ്‌ഠിക്കുന്നു. മാറി നിന്നുകൊണ്ടല്ല കൂടിച്ചേർന്നു മുന്നേറാനുള്ള ആഹ്വാനമാണ് ഈ കവി നല്കുന്നത്. ചരിത്രത്തിൽ നിന്നും  കണ്ടെടുത്ത മുഹൂർത്തങ്ങൾക്കൊപ്പം അബോധത്തിൻെറ സ്വപ്ന ഭാഷയും കൂട്ടിക്കലർത്തുമ്പോൾ രേണുകുമാറിൻെറ കവിത ചരിത്ര അനുഭൂതികളെ ജനിപ്പിക്കുന്നു.

 അരികുവത്ക്കരിക്കപ്പെട്ട ദളിത് ജീവിതങ്ങളുടെ പ്രതിനിധിയായി കുട്ടമ്മാൻ എന്ന വ്യക്തിയെ അവതരിപ്പിക്കുന്നതാണ് കുട്ടമ്മാൻ എന്ന കവിത. ചരിത്ര നിർമ്മിതിയിൽ ഇടമില്ലാതെ പോയ തലമുറയുടെ പ്രതിനിധിയാണ് കുട്ടമ്മാൻ.  കുട്ടമ്മാനെ ആത്മനിഷ്‌ഠചരിത്രത്തിനകത്ത് കവി നിർമ്മിച്ചെടുക്കുന്നു. ഓർമ്മകളും  ചരിത്രവും  അനുഭവങ്ങളും  കൂട്ടിക്കലർത്തിയ നിറക്കൂട്ടുകൾ കൊണ്ടാണ് കവി കുട്ടമ്മാൻെറ  ചിത്രം വരക്കുന്നത്. സാധാരണ ജനത്തിൻെറ ചരിത്രം  ഒരിക്കലും എഴുതപ്പെടാറില്ല . വാമൊഴികളിൽ അവരുടെ ജീവിതം അവസാനിക്കുന്നു. അധികാരങ്ങളിൽ പ്രതിഷ്‌ഠിക്കപ്പെട്ടവരുടെയും വരേണ്യ വർഗ്ഗത്തിൻെറയും ചരിത്രം മാത്രമെ എഴുതപ്പെടാറുള്ളു. ആധികാരിക രേഖകളൊന്നുമില്ലാത്ത അടിസ്ഥാന വർഗ്ഗപ്രതിനിധിയായ കുട്ടമ്മാൻെറ ചരിത്രം കേട്ടുകേഴ്വിയിലൂടെ സൃഷ്‌ടിച്ചെടുക്കുകയാണ് കവി. ചൂഷണങ്ങൾക്കു വിധേയരായി കാലങ്ങൾ താണ്ടിയ ദളിത് വംശത്തിൻെറ നൊമ്പരങ്ങൾക്കിടയിൽനിന്നും ഉയർന്നുവന്ന പ്രതിഷേധത്തിൻെറ സാഹസിക മുഖമാണ് കുട്ടമ്മാൻ.

കവിതാഖ്യാനം 

മഹാന്മാരുടെ ചരിത്രം പുസ്തകങ്ങളിൽ എഴുതപ്പെടുന്നു അവയുടെ ശേഖരങ്ങൾ അലമാരകളിൽ അടക്കം ചെയ്യപ്പെട്ടിരിക്കുന്നു. പുസ്തകത്തിൽ എന്നപോലെ ഓർമ്മകളുടെ പുസ്തകത്തിൽ പേരെഴുതപ്പെട്ടവരുണ്ട്. മഹാനായി ജീവിച്ചു കടന്നുപോയ സാധാരണക്കാരുടെ ജീവിതം എഴുതപ്പെടുന്നത് ഓർമ്മകളിൽ മാത്രമാണ്.ഇപ്രകാരം  ജീവനുള്ള ഓർമ്മപുസ്തകത്തിൽ പേരെഴുതപ്പെട്ടവനാണ് കുട്ടമ്മാൻ.
പ്രതിരോധപരമായ നിരവധി സാധ്യതകളുള്ള ഒരു മണ്ഡലത്തെ അനുഭൂതിപരമായി ആവിഷ്കരിക്കുകയാണ് കവി. ആദികാലം മുതലുള്ള ചൂഷണങ്ങളാണ് ദളിതരുടെ കീഴായ്‌മക്കു കാരണം.  ചരിത്രത്തിൽ ഇരകളായി മാറ്റിനിർത്തപ്പെട്ടവർ ഇരകളല്ല ദേശത്തിൻെറ പൗരന്മാരാണ്. ചരിത്രത്തിൽ  എഴുതപ്പെടേണ്ട ജന്മങ്ങളാണ് അവരും. ചരിത്രത്തിൽ ഇല്ലാത്ത അവരെ ഓർമ്മകളിൽ നിന്നു തിരികെപിടിച്ച് ചരിത്രത്തിൻെറ ഭാഗമാക്കുന്ന ചരിത്ര പുനഃനിർമ്മിതിയിലാണ് കവി. വർണ്ണ വർഗ്ഗ പ്രതിരോധ ദർശനങ്ങൾ  ശക്തമായി ആവിഷ്‌കരിക്കുകയാണിവിടെ. 

 ജീവിതത്തെ സ്പർശിച്ചു നിൽക്കുന്നതാണ് കുട്ടമ്മാൻെറ ജീവിതം. അതിനാൽ ഓർമ്മകളുടെ ഒരു ശൃഖലതന്നെ കുട്ടമ്മാനെപ്പറ്റിയുണ്ട്. അവ കണ്ണിചേർന്നു കിടക്കുന്നു. ഒന്നെടുക്കുമ്പോൾ തൊട്ടടുത്തിരിക്കുന്ന പുസ്തകങ്ങൾ ഇളകുന്നപോലെ കുട്ടമ്മാനെപ്പറ്റിയുള്ള മറ്റൊർമ്മകളും ഉള്ളിലിരുന്നു കൈനീട്ടി. 

നാളിതുവരെ അടയാളപ്പെടുത്താതെപോയ ജനതയുടെ സംഘർഷങ്ങളും  പിടച്ചിലുകളും തുടർന്നുള്ള വരികളിൽ കേൾക്കാം. സ്വന്തമായ പേരുപോലും നിഷേധിക്കപ്പെട്ട വംശത്തിൻെറ തുടച്ചയാണ് കുട്ടമ്മാൻ.  സാധാരക്കാരുടെ  പ്രതിനിധിയായ കുട്ടമ്മാൻെറ പേരുപോലും  പൂർണ്ണമായി നിവർത്തപ്പെട്ടില്ല.  നിവർത്താൻ തുടങ്ങിയപ്പോൾ ഓരോ പ്രാവശ്യവും വ്യത്യസ്തമായി അതു കൂടുതൽ നിവർന്നുവന്നു. കൃത്യമായ പേരില്ലാത്തവനായി അരികുകളിൽ ചുരുട്ടപ്പെട്ടതായിരുന്നു അയാളുടെ  ജീവിതം.

കടത്തിണ്ണകളിൽ അട്ടപോലെ ചുരുണ്ടിരിക്കുന്ന കുട്ടമ്മാൻെറ ജീവിതം നിവർന്നുനിൽക്കുമോ എന്ന ചോദ്യം  കവി തൊടുക്കുന്നു. തല നിവർത്തുമ്പോൾ വാലും വാലു നിവർത്തുമ്പോൾ തലയും ചുരുണ്ടുപോകുന്ന അയാൾ  സ്വാശ്രയശക്തി നഷ്ടപ്പെട്ട് നിവർന്നുനിൽക്കാൻ കഴിയാതെപോയ  തലമുറയുടെ തുടർച്ചക്കാരനാണ് . അടിച്ചമർത്തപ്പെട്ട സ്വത്വത്തെപ്പറ്റിയുള്ള അഹംബോധമാണ് വരികളിൽ. സ്വന്തം ജനതയുടെ  അവസ്ഥയെപ്പറ്റിയുള്ള വ്യക്തവും തീവ്രവുമായ അവബോധം പുലർത്തുന്ന ദളിത് കവികളുടെ ദർശനത്തെ പൂർണ്ണമായ അർത്ഥത്തിൽ രേണുകുമാറും ഉൾക്കൊള്ളുന്നുവെന്നു വെളിപ്പെടുത്തുന്നതാണ് ഈ വരികൾ. 

അധമത്വബോധത്തെ ജയിച്ച് അതിജീവനത്തിൻെറ വഴി തുറക്കുകയാണ് കവി. നിശ്ചയദാർഢ്യത്തിലേക്ക് നിവരാനും വളരാനും കുട്ടമ്മാനെ കവി  ഉണർത്തുന്നു. അമർന്നുപോയ സ്വത്വത്തെ പണിതുയർത്തുവാനുള്ള പ്രേരണകൾ കുട്ടമ്മാനിൽ നിക്ഷേപിക്കുന്നു. പല കാലത്തിൽ പലപ്രായത്തിൽ പലഞാനുകൾ ചുറ്റുമോടിയപ്പോൾ കുട്ടമ്മാനിലെ അടിയാളൻ അതിമാനുഷനായി പരിണമിച്ചു. 

കായികശക്തിയാർജ്ജിച്ച് അയാൾ അതികരുത്തനായി. പൊക്കത്തിലും വണ്ണത്തിലും ബലിഷ്‌ഠമായ കൈകളുമായി കുട്ടമ്മാൻ നിവർന്നു വളർന്നു. നട്ടെല്ല് നിവർത്തി തലയുയർത്തി നില്ക്കാൻ ആത്മവിശ്വാസവും കെൽപ്പും ഉള്ളവനായി മാറി. ആകുലതകളുടെയും ആത്മവിഷാദത്തിൻെറയും ഉള്ളറകളിൽ നിന്ന് പുറത്തുവരുന്ന ദളിത് കവിതകളുടെ കരുത്തും ദൃഢതയുമാണ്  ഈ വരികളിൽ തെളിയുന്നത്. സ്വയം തിരിച്ചറിവിൽ ബലം ആർജ്ജിക്കുന്ന ജനതയുടെ ഉണർച്ചയാണ് കവി കുട്ടമ്മാനിൽ കാണുന്നത്. 

അടിസ്ഥാനവർഗ്ഗം ഇടപെടുന്ന തൊഴിലിടങ്ങളിലെല്ലാം കരുത്തനായി മാറുന്ന കുട്ടമ്മാൻെറ ചിത്രം അക്ഷരങ്ങൾകൊണ്ട് കവി വരയ്ക്കുന്നു. കടത്തുകാരനും , ചുമട്ടുകാരനും തെങ്ങുകയറ്റക്കാരനുമെന്ന നിലയിൽ അതിമാനുഷികനാകുന്ന അയാളുടെ ചെയ്തികൾ ആരെയും അമ്പരിപ്പിച്ചു. സാധാരണ മനുഷ്യൻെറ ചരിത്രമെഴുതുന്ന തൊഴിലിടങ്ങളിലെ  കുട്ടമ്മാൻെറ ചെയ്തികൾ ഓരോന്നും ചരിത്രമായി, അവ ഓർമ്മകളുടെ പുസ്തകത്തിൽ കയറിപ്പറ്റി. 


ഇരബോധത്തെ അറുത്തുകളഞ്ഞ്‌ ഉണർന്നെണീക്കുന്ന പ്രതിരോധത്തിൻെറ രാഷ്‌ടീയ സാധ്യതകളെ കവിത മുന്നിൽ കാണുന്നു.അരക്കെട്ടിനു വില ചോദിച്ച തണ്ടാനെ ഒറ്റക്കുത്തിനു കൊന്നിട്ട് പകല് താഴുമ്പോലെ പടിഞ്ഞാറോട്ടു നടന്നുപോയി കുട്ടമ്മാൻ. ആർജ്ജിച്ചെടുത്ത സത്വബോധം വംശീയമായ നിലനിൽപ്പിനെപ്പറ്റി  കുട്ടമ്മാനെ ബോധവാനും കരുത്തനുമാക്കുന്നു. സ്ത്രീയുടെ മാനം സംരക്ഷിക്കാനോ കുലത്തിൻെറ ശുദ്ധി നഷ്‌ടപ്പെടുത്തിയ പൂർവ്വകാലത്തിലെ ചെയ്തികൾക്കു  ‌മുന്നിൽ നിസ്സംഗനായി നിൽക്കേണ്ടിവന്ന കുട്ടമ്മാനല്ല ഇപ്പോഴുള്ളത്. പ്രതിരോധത്തിൻെറ ആയുധം പ്രയോഗിച്ച് സാഹസികനായി നടന്നു നീങ്ങുന്ന കരുത്തനാണയാൾ. ദളിതർ എന്നും ഇരകളല്ലെന്നും കീഴായ്മക്കുകാരണം പ്രതികരണശേഷി കുറവെന്നും തിരിച്ചറിഞ്ഞ് പ്രതിരോധസജ്ജരാകുന്ന രാഷ്‌ടീയദർശനത്തെയും കവിത ഉൾക്കൊള്ളുന്നു. 

സാഹസികനായ കുട്ടമ്മാനെ വീണ്ടും കടത്തിണ്ണയിൽ ചുരുട്ടി പ്രതിഷ്ഠിക്കുന്നു. 
അടിച്ചമർത്തപ്പെട്ടവൻെറ സാഹസിക  പ്രതിരോധങ്ങൾ ഓർമ്മകളിൽ മാത്രമാണ്.  ഐതിഹാസിക കഥാപാത്രങ്ങളെ ഓർമ്മകളിൽ നിന്നും കണ്ടെടുത്ത് സ്വത്വത്തെപ്പറ്റി അഭിമാനം കൊള്ളുവാനെ അവനു കഴിയു  . ചരിത്രപുസ്തകങ്ങളിലെ വീരനായകരെ എളുപ്പത്തിൽ തിരികെവയ്ക്കാനാകും.  എന്നാൽ   ജീവിതസ്പർശിയായി അഹംബോധത്തെ തൊട്ടുണർത്തുന്ന കുട്ടമ്മാൻെറ ഓർമ്മകളെ  അത്രവേഗം തിരികെ വയ്ക്കാൻ കഴിയുന്നില്ല. ആ ഓർമ്മകളിങ്ങനെ തെരണ്ടിവാലിട്ട് ചുഴറ്റിക്കൊണ്ടിരിക്കുന്നു.



ആസ്വാദനം ; ഡോ. മനോജ് ജെ. പാലക്കുടി 






2020, മേയ് 1, വെള്ളിയാഴ്‌ച

ദേശഭക്തിഗാനം

                           

           ഒരു ദേശഭക്തിഗാനം 








            

               അമ്മേവന്ദനം




ഭാരതം ഭാരതം അമ്മയാകീന ഭാരതം
ഭാരതം ഭാരതം പുണ്യശാലിനി ഭാരതം
ഉയരട്ടെ ഉയരട്ടെ സ്വാതന്ത്ര്യത്തിന്‍ പൊന്‍താരം
പാറട്ടെ പാറട്ടെ മൂവര്‍ണകൊടിയണിയായ്

വന്ദേമാതരം........... വന്ദേമാതരം...........വന്ദേമാതരം

വിജയ സുമോഹന ഗാനങ്ങള്‍
വിജയാഹ്ളാദക ഗീതങ്ങള്‍
ഇതാനന്ദത്തിന്‍ സുദിനം
ജന്മ സാഫല്യ നിമിഷം

സംസ്കാരത്തിന്‍ പൈതൃകമുറങ്ങും
ഈമണ്ണെത്ര പവിത്രം
ഇവിടെ തെളിയും ജ്യോതിസ്സിന്‍ പ്രഭ
ആത്മാവിന്റെയമൃതം

മണിവീണിണകളിലുയരും നാദം
ആദര്‍ശ്വോജ്ജ്വല ഗാനം
ഗാന്ധി നിദര്‍ശനമാക്കിയ ധാര
സിരകളിലൊരു സ്മൃതിയായ്

ഇതെന്നുടെ ജന്മഭൂമി ഇതെന്നുടെ കര്‍മ്മഭൂമി
ഗാന്ധിയന്മാര്‍ മിന്നല്‍പിണറായ്‌
അടിവെച്ചേറിയ പീഠം
ജനാധിപത്യം ഒളിവിതറുന്നൊരു പരമോന്നത രാജ്യം

സിന്ധുഗംഗകളലകളിലുയരും
പ്രപഞ്ചേശ്വരനുടെ താളം
തപമാം അഗ്നിയിലുരുകിയിറങ്ങിയ-
യാത്മീതയുടെ തീര്‍ത്ഥം

പുലരൊളി വിതറും മണിമുത്തുകളായ്‌
വിളങ്ങുന്നിവിടെ മതങ്ങള്‍
ദിനകരനവനുടെ മഹിതപ്രഭയില്‍
ദര്‍പ്പണ പൂര്‍ണ്ണിമയമ്മ

കോടിസഹസ്രയിതളുകളിടന്നൊരു
മലരിനു സമമാം മാതേ
പരിമളമുതിരും പാവന നാമം
പകരുന്നുജ്ജ്വല ശക്തി

സത്യ സമത്വ സഹോദര ഭാവന
വിരിയുന്നമ്മയ്ക്കഴകായ്
തവസുതരണിയായ് നീങ്ങുന്നൊന്നായ്‌
നവമൊരു നാളെയ്‌ക്കായി

സസ്യ ശ്യാമള കോമള രൂപേ... മനോഹരി
നിത്യ വിരാജിത മഹിതയ തായേ  .... വിജയമയീ
സത്യാ സനാതന മംഗളദായെ.... പുണ്യവതി
സഹന സരസ്സാം ഇളയില്‍ തന്വി... സര്‍വ്വസഹേ
പ്രണാമം
വിജയിപ്പുതായേ   വിജയിപ്പുതായേ
            വിജയാശംസകള്‍










2020, ഏപ്രിൽ 22, ബുധനാഴ്‌ച

ആഴങ്ങൾ അടച്ചിട്ട പുഴ

                              ആഴങ്ങൾ അടച്ചിട്ട പുഴ 

                                          കവിതക്കുറിപ്പ് 
                                   കവി;  എസ്. ജോസഫ്


ഉത്തരാധുനിക കാലത്തിൻെറ സാംസ്കാരികവും രാഷ്‌ടീയവുമായ അവസ്‌ഥകളെ ആവിഷ്കരിക്കുന്നവരാണ്  പുതുകാല കവികൾ. പുതിയകാലത്തിൻെറ ചിന്തകളെ പ്രകാശിതമാക്കാൻ കവിതയുടെ രൂപത്തിലും പ്രമേയത്തിലുമെല്ലാം നവീനമായ കാഴ്ചപ്പാടുകളെ കൊണ്ടുവരാൻ അവർ ശ്രമിക്കുന്നു. ചൂഷിത സാമൂഹങ്ങളുടെയും ചൂഷണവിധേയമായ പ്രകൃതിയുടെയും വ്യഥകളെ കവിതയിൽ നോക്കിക്കാണുവാൻ അവർ ഏറെ താല്പര്യപ്പെടുന്നു. ഇത്തരത്തിൽ കവികളുടെ ശ്രദ്ധപതിഞ്ഞ ഇടങ്ങളാണ് ദളിതരും പ്രകൃതിയും. നാളിതുവരെ അടയാളപ്പെടുത്താതെപോയ ദലിത്ജനത്തിൻെറ സംഘർഷങ്ങളും ചിന്തകളും കവിതയിൽ കുറിക്കപ്പെടുന്നു.  തൊണ്ണൂറുകൾക്കുശേഷം വ്യാപകമായി ഉയർന്നുകേട്ട വികസനസിദ്ധാന്തം മണ്ണിനും മനുഷ്യനും എതിരായിരുന്നുവെന്നും പ്രകൃതിയെ വ്യാപകമായി ചൂഷണം ചെയ്യുന്നതിലാണ് വികസനചിന്ത എത്തിച്ചേർന്നതെന്നും ഉത്തരാധുനിക കവികൾ  തിരിച്ചറിയുന്നു. ഇപ്രകാരം മലയാള കവിതയിൽ ദളിത് , പരിസ്ഥിതി ഭാവുകത്വത്തെ മനോഹരമായി ആവിഷ്കരിച്ചവരിൽ പ്രധാനിയാണ് എസ്.ജോസഫ്. കീഴാള മനുഷ്യരുടെ പൊരുതലുകളും പിടച്ചിലുകളും മണ്ണും മനുഷ്യരും കാടും തോടും പൂവും പുഴുവും ഉൾപ്പെടുന്ന പ്രകൃതിയുടെ തലോടലുകളും തകർക്കപ്പെടലുകളും ജോസഫിൻെറ കാവ്യലോകത്തിൽ ഇടം നേടുന്നു. 



അഗാധമായ പാരിസ്ഥിതികാവബോധത്തിൻെറ ഉല്പന്നങ്ങളാണ് എസ്.ജോസഫിൻെറ കവിതകൾമണ്ണിൻെറ മണമുള്ള  ഈ കവിതകൾ പ്രകൃതി ബോധത്തിൻെറ പുത്തൻ കാഴ്ച്ചപ്പാടുകളിലേക്ക്  മലയാളത്തെ വഴിനടത്തുന്നു. ജൈവസമൃദ്ധമായ പ്രകൃതിയുടെ സുന്ദരകാഴ്ചകളെ കാട്ടിത്തരുന്നതിലാണ് കവിക്കു  ശ്രദ്ധ. കുന്നും തോടും ഇതര പ്രകൃതി ജീവികളും ഉൾക്കൊള്ളുന്ന പാരിസ്ഥിതിക ലോകത്തിൻെറ ഭാഗമാണ് താനും എന്ന കാഴ്ചപ്പാടാണ് കവി പങ്കുവയ്ക്കുന്നത്. ജീവിതത്തെയും ആവിഷ്കാരത്തെയും പ്രകൃതിയോടൊപ്പം നിന്നു കാണാനാണ് കവിക്കിഷ്‌ടം. പ്രകൃതി കാഴ്ചക്കൊപ്പം പ്രകൃതി നാശത്തെയും കവി നോക്കിക്കാണുന്നു. പരസ്പര പൂരകത്തിൽ കഴിഞ്ഞു പോകേണ്ടവരാണ് മനുഷ്യനും പ്രകൃതിയും. എന്നാൽ മനുഷ്യനിലെ ഉപഭോഗ സംസ്കാരം ഹരിത സമൃദ്ധിയെ കാർന്നുതിന്നുന്നു. ജലസ്രോതസ്സുകളെയും ജൈവസമൃദ്ധിയേയും ചൂഷണംചെയ്യുന്ന മനുഷ്യൻെറ ചെയ്തികളെ അവതരിപ്പിക്കുന്നതാണ് ആഴങ്ങൾ അടച്ചിട്ട പുഴ  എന്ന കവിത. പുഴയുടെ ആഴങ്ങളിൽ പ്രകൃതി ഒളിപ്പിച്ച രഹസ്യങ്ങളിലേക്കുള്ള സവിശേഷ നോട്ടമാണ് ഈ കവിത. ചെറിയ നോട്ടങ്ങളിലൂടെ വലിയ പാരിസ്ഥിതിക ദർശനങ്ങളെ അവതരിപ്പിക്കാനാണ് കവി ശ്രമിക്കുന്നത്. 

                                                                      കവിതാഖ്യാനം 


പുഴ അതിൻെറ ജൈവസമ്പത്തിനെ സംരക്ഷിക്കാൻ കാവലൊരുക്കിയിരിക്കുന്നു. എന്നാൽ പ്രകൃതിയുടെ കാവലാൾ എന്നഭിമാനിക്കുന്ന മനുഷ്യനാകട്ടെ അവിടെ ഒരു കൈയ്യേറ്റക്കാരൻ മാത്രമാണ്. പുഴ അടച്ചു സംരക്ഷിക്കുന്ന അതിൻെറ വിഭവങ്ങളെ കിഴുത്തയുണ്ടാക്കി മോഷ്‌ടിക്കാനാണ് അവൻെറ ശ്രമം. 

മീനുകളുടെ നിധിശേഖരത്തിലേക്കു ഉറ്റുനോക്കുന്ന മനുഷ്യൻ അവയെ പൂർണ്ണമായും കൈവശപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്. ചൂഷണത്തിനായി മനുഷ്യൻ നോട്ടമിടുന്ന പ്രകൃതിയിലെ മുഴുവൻ ജൈവ സമ്പത്തിൻെറയും പ്രതീകമാണ് പുഴയും പുഴയിലെ മീനുകളുടെ നിധിശേഖരവും. നവലിബറലിസത്തിൻെറ പ്രധാന ഇര പ്രകൃതിയാണ്. പുഴകളും പുഴസമ്പത്തുകളും  ഇന്നു വില്പനച്ചരക്കാക്കിയിരിക്കുന്നു. മനുഷ്യനിലെ ഉപഭോഗ സംസ്ക്കാരം പ്രകൃതിയെ കാർന്നുതിന്നുകയാണ്.

അനിയന്ത്രിയമായി  കടന്നുവന്ന മനുഷ്യനിൽ നിന്നും മീനുകളുടെ നിധിശേഖരം സംരക്ഷിക്കാൻ പുഴ അതിനെ പൂട്ടി താക്കോൽ വെള്ളത്തിലെറിഞ്ഞു. മനുഷ്യൻെറ ചൂഷണത്തിൽ നിന്നും ജൈവസമ്പത്തിനെ സംരക്ഷിക്കാൻ സ്വയം രക്ഷാകവചമൊരുക്കുന്ന പ്രകൃതിയുടെ ശ്രമം ഇവിടെക്കാണാം . 

ചൂണ്ടനൂലിലെ പൊങ്ങിൻെറ അനക്കങ്ങളാൽ നൂലിൻെറ വലിച്ചിലുകളാൽ മീനുകളെ കൈവശപ്പെടുത്തതാണ് അവൻ ശ്രമിക്കുന്നത്. അയാളുടെ ശ്രമങ്ങൾ കുറെ വിജയിക്കുകയും ചെയ്തു.  പ്രകൃതിയെ ചൂഷണം ചെയ്യാൻ വിവിധതരം ഉപകരണങ്ങൾ മനുഷ്യൻ കാലാകാലങ്ങളായി നിർമ്മിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യൻെറ ഭൗതികവളർച്ച പ്രകൃതിയെപ്പറ്റിയുള്ള അജ്ഞതയിലേക്കാണ് അവനെ നയിച്ചത്. വിവിധ കണ്ടുപിടുത്തങ്ങൾകൊണ്ട് ഓരോ ജൈവ ശേഖരത്തെയും അവൻ സ്വന്തമാക്കി. ഇത്തരം  ചൂഷണ കാഴ്ചകളെ കവിതയിലേക്ക് പരിവർത്തിപ്പിക്കുകയാണ് കവി.

സർവ്വനാശത്തിന് ജീവലോകത്തെ വിട്ടുകൊടുക്കാത്ത പ്രകൃതിയുടെ കരുതലിനെ അവസാന വരികൾ വിവരിക്കുന്നു. ''ഒരു പുഴയും മുഴുവൻ മീനുകളെയും വിട്ടുകൊടുക്കാറില്ല''. ജൈവസമ്പത്തിനെ കാത്തുസൂക്ഷിക്കുന്ന പുഴയുടെ ജാഗ്രത പ്രകൃതിയുടേതുമാണ്. വൈവിധ്യങ്ങളായ ജന്തുക്കളും സസ്യങ്ങളും പക്ഷികളും പ്രാണികളും സൂക്ഷ്മജീവികളും പാർക്കുന്ന സമ്പന്നമായ  പാരിസ്ഥിതികലോകത്തെ നിതാന്ത്ര ജാഗ്രതയോടെയാണ് പ്രകൃതി പരിപാലിക്കുന്നത്. പാരിസ്ഥിതിക സംരക്ഷണത്തിൽ  പ്രകൃതി ഒരുക്കുന്ന മുൻകരുതലുകളെ നോക്കി വിവരിക്കുകയാണ് കവി.



                                                   ആസ്വാദനം  ; ഡോ. മനോജ്  ജെ. പാലക്കുടി. 



2020, ഏപ്രിൽ 15, ബുധനാഴ്‌ച

സ്മാരകം

                          സ്മാകം


                               കവിതക്കുറിപ്പ് 



പുതുകാല കവികൾ പുതിയൊരു പാരിസ്ഥിതിക സൗന്ദര്യശാസ്ത്രത്തെ സാഹിത്യത്തിൽ എഴുതിച്ചേർക്കുന്നു. പ്രകൃതിയിലെ നന്നേ ചെറിയ കാഴ്ചകളിൽനിന്നും സൂഷ്മാനുഭാവങ്ങളിൽ നിന്നും വ്യത്യസ്തമായ കാവ്യാനുഭവങ്ങളെ നിർമ്മിച്ചെടുക്കുകയാണ് അവരുടെ രീതി. ഈ പാരിസ്ഥിതിക കാഴ്ചകൾ മലയാള കവിതയെ  പുതിയ  തലങ്ങളിലേയ്ക്ക് ആനയിക്കുന്നു.  പ്രകൃതിയുടെ  സാന്ദ്രഭാവങ്ങൾ  കവിതയിൽ ആവിഷ്കരിക്കപ്പെടുന്നുവെന്നതാണ് അതിൻെറ  സവിശേഷത. പ്രകൃതിയുടെ ഓരോ ഇടത്തിലും എഴുത്തിനുള്ള വിഭവങ്ങൾ ശേഖരിക്കപ്പെട്ടിരിക്കുന്നു . അതിനെ അന്വേഷിച്ചുള്ള സഞ്ചാരമാണ് പുതുകാലകവികളുടെ  കാവ്യജീവിതം. ഈ സൂഷ്മപ്രപഞ്ചത്തിൽനിന്നും മനുഷ്യൻ ഉൾക്കൊള്ളേണ്ട പാഠങ്ങളെ കാവ്യപാഠങ്ങളായി  അവർ പുനർനിർമ്മിക്കുന്നു . പ്രകൃതിയിലെ സ്പന്ദനങ്ങളെ കവിതയിൽ അനുഭവിപ്പിക്കുകയാണ് അവരുടെ ലക്‌ഷ്യം . അതിനാൽ പ്രകൃതിയിൽ നിന്നുള്ള അടയാളങ്ങളും ചിഹ്നങ്ങളും കവിതയിൽ ധാരാളമായി പ്രവഹിക്കുന്നു.


 സൂക്ഷ്‌മമായ  പാരിസ്ഥിതിക ദർശനങ്ങളെ വർത്തമാന മലയാളകവിതയിൽ അവതരിപ്പിക്കുന്നതിൽ ശ്രദ്ധേയനാണ് വീരാൻകുട്ടി.
ലളിതമായ ഭാഷയും വ്യത്യസ്തമായ കാഴ്ചപ്പാടുകളും വീരാൻകുട്ടിയുടെ  കവിതകളുടെ സവിശേഷതയാണ്.
ഇതുവരെ ആരും ശ്രദ്ധിക്കാത്ത ഇടങ്ങളും കേൾക്കാത്ത ശബ്ദങ്ങളും കാണാത്ത കാഴ്ചകളും തേടിയാണ് കവിയുടെ യാത്ര. അതിനാൽ സൂക്ഷ്മജീവികളും നിസ്സാരമെന്നു തോന്നി അവഗണിക്കപ്പെടുന്നവയും നേർക്കാഴ്ചയിൽ അശ്രദ്ധമായി ഉപേക്ഷിക്കപ്പെടുന്നവയും ആ കവിതകളിൽ അനന്യശോഭയുടെ ആവിഷ്കരിക്കപ്പെടുന്നു. മരം, മണ്ണ്; ജലം; സൂക്ഷ്മജീവികൾ തുടങ്ങിയവ കാവ്യപ്രമേയങ്ങളായി വീരാൻകുട്ടിയുടെ  കവിതകളിൽ ആവർത്തിക്കപ്പെടുന്നു. വൈകാരികതയോടെ പ്രകൃതിയെ നോക്കിക്കാണാനാണ് ഈ കവിക്കിഷ്‌ടം.

സ്വന്തം കുഞ്ഞിനെയെന്നപോലെ വിത്തിനെ മടിയിൽവച്ച് പറക്കുന്ന അപ്പൂപ്പൻ താടിയുടെ പരിശ്രമങ്ങളെ നിരീക്ഷിക്കുന്നതാണ് സ്മാരകം എന്ന കവിത. നിസ്വാർത്ഥതയോടെ അതിൻെറ കർമ്മം നിർവ്വഹിക്കുന്ന അപ്പൂപ്പൻ താടി ഒടുവിൽ ഒരു സ്മാരകമായി ഉയർന്നു വരുന്നു. പ്രകൃതിയാകുന്ന പാഠശാലയിലെ വായിക്കപ്പെടേണ്ട പാഠമാണ് അപ്പൂപ്പൻതാടിയുടെ ജീവിതമെന്നു കവി പഠിപ്പിക്കുന്നു.

കവിതാഖ്യാനം 

   പ്രകൃതിയെന്ന ജൈവസ്രോതസ്സിനെ സംരക്ഷിക്കേണ്ടത് ഈ പ്രകൃതിയിലെ ഓരോ ജീവിയുടെയും ചുമതലയാണ്. ആ ഉത്തരവാദിത്വത്തെ ശ്രദ്ധയോടെ നിർവ്വഹിക്കുന്ന ജന്മമാണ് അപ്പൂപ്പൻതാടിയുടേത്. വളരെ നിസ്സാരമെന്നു കരുതി  നാം മാറ്റി നിർത്തുന്ന അപ്പൂപ്പൻ താടിയുടെ പരിശ്രമങ്ങൾ നിസ്സാരമല്ലെന്നു കവി ബോധ്യപ്പെടുത്തുന്നു.  അതും പ്രകൃതിയുടെ നിർമ്മിതിയിൽ ഏർപ്പെട്ടിരിക്കുന്നു. അതിനാൽ അതിൻെറ പറക്കവും പ്രകൃതിയുടെ സർഗ്ഗപ്രക്രീയയുടെ ഭാഗമാണ്. പ്രപഞ്ചത്തെ നിലനിർത്തുന്നതിനുള്ള പരിശ്രമമെന്ന നിലയിൽ അതിൻെറ പറക്കത്തെ വിനീതശ്രമമായിത്തന്നെ കരുതപ്പെടേണ്ടതാണ് .





   സ്വന്തം കുഞ്ഞിനെയെന്നപോലെ  വിത്തിനെ മടിയിൽവച്ച് അത് പറക്കുന്നു. പ്രകൃതിയെ സ്വന്തം ജീവൻെറ ഭാഗമായി അതു  കരുതുന്നു.  ഒരു  ജീവിയും പ്രകൃതിയ്ക്കുപുറത്തല്ല അതിൻെറ ഭാഗമാണ്. പരസ്പരാശ്രിതത്വത്തിലാണ്പരിസ്ഥിതി നിലനിൽക്കുന്നത്. .  പ്രകൃതിയെ  ഉപഭോഗ വസ്തുവായി കരുതുമ്പോൾ  ചൂഷണം ആരംഭിക്കുന്നു. സ്വന്തം പിന്തുടർച്ചയായി വിത്തിനെ, പ്രകൃതിയെ  കരുതുന്നതാണ് അപ്പൂപ്പൻ താടിയുടെ പാരിസ്ഥിതിക ദർശനം . 

   നേടിയ  അറിവുകളുടെയും ദർശനങ്ങളുടെയും ആകർഷണീയതകൊണ്ട് മഹത്തായ യത്നത്തിന് ഇറങ്ങിപ്പുറപ്പെട്ടതല്ല അപ്പൂപ്പൻ താടി. വലിയ സ്വപ്നങ്ങളുടെ പിൻബലവും അതിനില്ല . ഉള്ളിലെ   പ്രേരണകൾ മാത്രമാണ് അതിൻെറ ഉർജ്ജശക്തി. ഇന്നത്തെ പ്രകൃതി സംരക്ഷണങ്ങളെല്ലാം  വെറും നിർബന്ധിത പ്രോഗ്രാമുകളാണ്.
 സ്വയം സുരക്ഷിത്വത്തിൻെറയും  അഹംബോധത്തിൻെറതുമായ  അറിവുകളുടെ ഭാരക്കുറവാണ് അതിനെ പറക്കലെന്ന  യത്നത്തിന് പ്രേരിപ്പിക്കുന്നത്.

   പക്ഷിയെന്നു...............വിളിക്കാ... കരുണ....പൊയേക്കും.............. .
 ആരുടെയും സഹതാപ പ്രകടനങ്ങൾ അതിനാവശ്യമില്ല. അമിത പ്രശംസകളാൽ തകർന്നുപോയവർ വളരെയുണ്ട്. പരിഗണിക്കപ്പെടാത്ത അവസ്ഥകൾ കൂടുതൽ വാശിയോടെ ജീവിതത്തെ നേരിടാൻ അപ്പൂപ്പൻതാടിയ്ക്ക് പ്രേരണയായി.

   നിസ്സാരമെന്ന് എഴുതി തള്ളാനുള്ളതല്ല അതിൻെറ പരിശ്രമം. തളർന്നു വീണുപോകുന്നിടത്ത് ഒരു സ്മാരകമായി ഉയിർത്തു വരാനുള്ളതാണ് അവയുടെ ധീരമായ ആ ശ്രമം. ആരുമറിയാതെ മുളച്ചു  വളർന്ന് ഒരു വൃക്ഷമായി അവ ഉയർന്നു വരും .

 അപ്പൂപ്പൻതാടി ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നത് ശരീരബലത്തിൻെറ കരുത്തുകൊണ്ടല്ല മനസ്സിൻെറ ഇച്ഛശക്തി ഒന്നുകൊണ്ടുമാത്രമാണ്. അതിനാൽ പരാജയങ്ങളുടെ ഇടങ്ങളെപ്പോലും വിജയിയുടെ പീഠമാക്കിമാറ്റാൻ അതിനു കഴിയുന്നു. ഒന്നിൽ നിന്ന് ഒരു സാമ്രാജ്യത്തെതന്നെ  പടുത്തുയർത്താനുള്ള ജീവസ്രോതസ്സുമായാണ് അതിൻെറ സഞ്ചാരം. അതിനാൽ അതിൻെറ ഉള്ളിൽ വഹിക്കുന്ന ജീവതേജസ്സിൽ നിന്ന് മറ്റൊരു പാരിസ്ഥിതിക ലോകത്തെ പണിതുയർത്താൻ അതിനു കഴിയുന്നു. മറ്റനേകം ജന്മങ്ങളെ ഉത്പാദിപ്പിക്കുന്ന ബീജാവാപ പ്രക്രീയയാണ് അതു നിർവ്വഹിച്ചത്. അതിൻെറ കർമ്മസാഫല്യത്തിൻെറ അടയാളമാണ് വളർന്നു നിൽക്കുന്ന ആ മരം. അതാണ് ആ ജന്മത്തിൻെറ വിജയപീഠം.


പ്രതിസന്ധികളോടും പ്രതികൂല സാഹചര്യങ്ങളോടും അടരാടി ജീവിതവിജയം നേടുന്ന അപ്പൂപ്പൻതാടിയിൽ നിന്നും ചില ജീവിതപാഠങ്ങളെ  ഉൾക്കൊള്ളുവാനുണ്ട് എന്നു കവി ഓർമ്മിപ്പിക്കുന്നു. ജൈവ പ്രകൃതിയെ നിലനിർത്താനും വളർത്താനും ഈ സൂക്ഷ്മജീവി നടത്തുന്ന ധീരശ്രമങ്ങൾ മനുഷ്യൻെറ കണ്ണുതുറപ്പിക്കേണ്ടതാണ്. 



 

2020, ഏപ്രിൽ 7, ചൊവ്വാഴ്ച

കൽവീട്

                                  കൽവീട്
                                                      കവിതക്കുറിപ്പ്  
                             കവയിത്രി; വി.എം.ഗിരിജ 

                      


 സ്ത്രീരചനകളാൽ സമ്പന്നമാണ് മലയാളകവിത . സ്ത്രീജീവിതത്തിൻെറ യാഥാർഥ്യബോധത്തോടെയുള്ള ആവിഷ്കാരം പെണ്ണെഴുത്തുകാരിൽ കാണാം. സ്ത്രീതന്നെ പ്രകൃതി , പ്രകൃതിതന്നെ സ്ത്രീ എന്ന പാരിസ്ഥിതിക ദർശനം അവരുടെ കവിതകളിൽ വായിക്കാം. ഒന്നിച്ചൊഴുകുന്ന പുഴപോലെ സ്ത്രീയും പ്രകൃതിയും സഹജഭാവത്തോടെ ചേർന്നു നീങ്ങുന്ന കാഴ്ച അവർ പങ്കുവയ്ക്കുന്നു. പ്രകൃതിയുടെ രൂപഭാവങ്ങളിൽ അന്തർലീനമായിരിക്കുന്ന സ്ത്രീമനസ്സിനെ കണ്ടെത്തുകയാണ് അവരുടെ ലക്‌ഷ്യം. 

സ്ത്രീത്വത്തിൻെറ അർത്ഥം തേടിയുള്ള സഞ്ചാരമാണ് ഗിരിജയുടെ കവിതകൾ .
ഭാരതിയ ഇതിഹാസങ്ങളിലെ  സ്ത്രീകഥാപാത്രങ്ങളുടെ ആത്മഭാവങ്ങളിലും പ്രകൃതിയുടെ ആർദ്രതകളിലും സ്ത്രീത്വത്തിൻെറ അർത്ഥമന്വേക്ഷിക്കുകയാണ് കവയിത്രി. സ്ത്രീയുടെ ആർദ്രഹൃദയം പ്രകൃതിയുടെ ആന്തരിക ചൈതന്യവുമായി ചേർത്തു വയ്ക്കുന്നതാണ്  ഗിരിജയുടെ പാരിസ്ഥിതിക ദർശനം.അതിനാൽ പ്രകൃതിയിലെ പെണ്ണിടങ്ങളും പെണ്ണിടങ്ങളിലെ പ്രകൃതിയുമാണ് അവരുടെ കവിതകളിലെ പ്രധാന പ്രമേയം. സ്ത്രീജീവിതത്തെ പ്രകൃതിയുമായി കൂട്ടിയിണക്കിയും പ്രണയവുമായി കൂട്ടിക്കലർത്തിയും ചർച്ചചെയ്യാൻ ഗിരിജ ശ്രമിക്കുന്നു. ഇത്തരത്തിൽ പ്രകൃതിയിലേക്കുള്ള നോട്ടമാണ് വി.എം.ഗിരിജയുടെ കൽവീട്. 

പുറമെ ശാന്തമെങ്കിലും അകമെ  അശാന്തമായ സ്ത്രീപുരുഷബന്ധത്തിൻെറ ആന്തരിക അവസ്ഥകളെ അനാവരണം ചെയ്യുന്നതാണ് കൽവീട്. ഗാർഹിക ദാമ്പത്യജീവിതത്തിൽ ഒന്നിച്ചു പോകുമ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന പെൺമനസ്സിനെ കവിതയിൽ ആലേഖനം ചെയ്തിരിക്കുന്നു. . ആണിൻെറ വിചാരലോകത്ത് പ്രവേശിക്കേണ്ടിവരുന്ന സ്ത്രീക്ക് അവളുടെ വൈകാരിക അവസ്ഥകളെ പലപ്പോഴും അടിയറ വയ്‌ക്കേണ്ടിവരുന്നു. സ്ത്രീ-പുരുഷ മനോഭാവങ്ങൾ വ്യത്യസ്തമാകുന്നതാണ് അതിൻെറ കാരണം. പ്രിയതമനാൽ തിരിച്ചറിയപ്പെടാനാവാതെ നാലുചുവരുകൾക്കിടയിൽ നൊമ്പരപ്പെടുന്ന ഒരു പെണ്മനസ്സിൻെറ വിങ്ങലാണ് 'കൽവീടി'ൽ നിന്നുയരുന്നത്.

                                                   കവിതാഖ്യാനം 
    
➤  സ്ത്രീ -പുരുഷ ജീവിതത്തെ പ്രകൃതിയിലെ രണ്ട്‌ നിർമ്മിതികളോട് ചേർത്ത് താരതമ്യം ചെയ്യുകയാണ് ഗിരിജ. നിൻെറത്  കല്ലിൽ പണിതു മിനുക്കിയ ശില്പം ,എൻെറത് മണ്ണിൽകുഴച്ച ഒരു മൺകുടിൽ . ഈ വ്യത്യസ്തതകളിൽ പുരുഷ - സ്ത്രീ  മനോഭാവങ്ങളെ വിശദീകരിക്കുന്നു. കല്ലിൻെറ കഠിനതതയിൽ നിർമ്മിക്കപ്പെട്ട വീടുപോലെയാണ് പുരുഷമനസ്സ്. മനോഹരമായി മിനുക്കപ്പെട്ട ശില്പമെങ്കിലും പ്രകൃതിയുടെ സ്പന്ദനങ്ങളെ അനുഭവിക്കാൻ അതിനു കഴിയുന്നില്ല. കാൽപ്പനികതയുടെ അൽപ്പ ഭാവങ്ങളും അതിൽ ചേർത്തുവച്ചിട്ടില്ല . അകത്തളങ്ങളെ സ്പർശിക്കും തരത്തിൽ വൈകാരികതയുടെ ഭാവങ്ങൾ  ഒന്നും അവനിൽ പ്രവേശിക്കുന്നില്ല.                     













സ്ത്രീ ജീവിതത്തെ നിലാവും ഇരുട്ടും ചേർത്തു കുഴച്ചു നിർമ്മിച്ച മൺകുടിലിനോടു ഉപമിക്കുന്നു.  നിലാവും ഇരുട്ടും ചേർന്ന കാൽപ്പനികതയുടെ കൂട്ടുകളിലാണ് അത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. പ്രണയത്തിൻെറ പ്രതീകമായ നിലാവും വിരഹത്തിൻെറ പ്രതീകമായ ഇരുട്ടും കൂട്ടിക്കലർത്തി  നിർമ്മിക്കപ്പെട്ടതാണ് അവളുടെ മൺകുടിലാകുന്ന ഉടൽ.  പ്രകൃതിയുടെ ചെറുമാറ്റങ്ങളെയും നേരിയസ്പന്ദനങ്ങളെയും അനുഭവിച്ചറിയാൻ അതിനു കഴിയുന്നു . അതിനാൽ പ്രണയത്തിൻെറയും വിരഹത്തിൻെറയുമായ വൈകാരികതയുടെ ഓരോ സ്പർശവും അവളുടെ  ഹൃദയഭിത്തികളെ പൊള്ളിക്കുന്നു.

➤  ഓരോ മഴയിലും അലിയുകയും  വെയിലിൽ കാണാതാവുകയും നിലാവിൽ വാതിൽ തുറക്കുകയും ചെയ്യുന്ന മൺകുടിലാണ് അവൾ. ഋതുക്കളുടെ ഓരോ ചലനങ്ങളെയും അകത്തളങ്ങളിൽ അവൾ ഒപ്പിയെടുക്കുന്നു. അപ്രകാരം  പ്രതീക്ഷയുടെ മഴയിൽ അതു ലയിച്ചുചേരുകയും വിഷാദത്തിൻെറ വേനലിൽ സ്വയം നഷ്‍ടപ്പെടുകയും ചെയ്യുന്ന മാനസികപ്രകൃതിയാണ് അവൾക്കു നല്കപ്പെട്ടിരിക്കുന്നത. അനുരാഗത്തിൻെറ കണ്ടുമുട്ടലിൽ മാത്രമേ അവളുടെ ഹൃദയം തുറക്കപ്പെടുകയുള്ളു.

➤  വിചാരങ്ങളുടെയും പ്രവർത്തികളുടെയും  ലോകത്തു മുഴുകുന്ന പുരുഷമനസ് കല്ലിൽപണിത കൽച്ചുവരാണ്. പ്രണയത്തിൻെറയും കാല്പനികതയുടെയും ഭാഷ അവൻെറ ഹൃദയത്തിന് അന്യമാണ്. അതിനാൽ പ്രകൃതിയിലെ പ്രണയത്തിൻെറ സുന്ദര നിമിഷങ്ങളെ ഒപ്പിയെടുക്കാൻ അവൻെറ കണ്ണുകൾക്കോ കാതുകൾക്കോ നാസാരന്ധ്രങ്ങൾക്കോ കഴിയുന്നില്ല. പ്രകൃതിയിലെ പ്രണയ മുഹൂർത്തങ്ങളെ ഓരോന്നായി കവിതയിൽ എടുത്തുപറയുന്നു. 
മഴ മുരളുന്ന ശബ്ദം....
പീലിവിടർത്തി കാടിനൊപ്പം നൃത്തമാടുന്ന മയിൽ......
മുരളീരവമുയർത്തിയൊഴുകുന്ന മഴത്തുള്ളികൾ ......... 
മണ്ണിലുയരുന്ന പുതു ഗന്ധങ്ങൾ........

ഋതു ഭേദങ്ങൾക്കനുസരിച്ച് പ്രകൃതിയിൽ പരിവർത്തനങ്ങളുണ്ടാകുന്നു. പുതുഗന്ധങ്ങളും പുതു വർണ്ണങ്ങളും പ്രകൃതിയിൽ  വിരുന്നിനെത്തുന്നു. ഇലകളും പൂക്കളും വാരിവിതറുന്ന ഗന്ധങ്ങളും വർണ്ണങ്ങളുംകൊണ്ട് പ്രകൃതി അലംകൃതയാകുന്നു.  അവയുടെ അകമ്പടിയോടെയെത്തുന്ന ഫലസമൃദ്ധികൾ ...... 
 ഇതെല്ലാം അറിയുവാനാകുന്നത് അവൾക്കു മാത്രമാണ്. പ്രകൃതിയിലെ ഉർവ്വരാവസ്ഥകൾ തന്നെയാണ് പെണ്ണിനുമുള്ളത്.

➤   ഇതിനെ അറിയുവാൻ അവനു കഴിയുന്നില്ല . പ്രകൃതിയുടെ ആർദ്രഹൃദയം നല്കപ്പെട്ടിരിക്കുന്നത് അവൾക്കാണ്. വിചാരങ്ങളുടെ അന്വേഷണം അവനെ ദൃഢമനസ്കനാക്കുന്നു. ഹൃദയ വാതിലുകൾക്കു മുറുക്കം തോന്നിപ്പിക്കുന്നു.

➤  അനുരാഗ തല്പരയായി കൽവാതിലിൽ മുട്ടിവിളിക്കുന്ന പ്രകൃതിയുടെ ചിത്രം സ്ത്രീയുടെകൂടെയാണ്. പ്രണയപൂർത്തിയുടെ വിവിധാവസ്ഥകളെ  കവിത വിവരിക്കുന്നു. മഴയായി പെയ്തിറങ്ങുന്നു..........
തങ്കത്തളിരായ് ചെടിയിലുയിർക്കുന്നു.......
ഉടലുരുകുന്ന ഗന്ധം നുകരാൻ കൊതിക്കുന്നു.....
കാട്ടിലയായി പിച്ചിമണക്കാൻ ആഗ്രഹിക്കുന്നു.....
കാട്ടാറായി നീന്തിമദിക്കാൻ തുടിക്കുന്നു.
തുറക്കപ്പെടാത്ത വാതിലിനു മുമ്പിൽ നിസ്സഹായയായി നിൽക്കപ്പെടാനാണ് പ്രകൃതിയുടെ വിധി അതുതന്നെയാണ് സ്ത്രീയുടെയുംഅവസ്ഥ. . വൈകാരികതയുടെ വിങ്ങലുകളെ ഉള്ളിലൊതുക്കി നിശ്ശബ്ദമായി നിലവിളിക്കാനെ രണ്ടുപേർക്കും  കഴിയുന്നുള്ളു. തിരസ്കരണങ്ങളെയും അവഗണനകളെയും ഉള്ളിൽ ഒതുക്കേണ്ടിവരുന്ന പ്രകൃതിയുടെയും സ്ത്രീയുടെയും മനസ്സ് ഒന്നാണെന്നു കവിത വിശദീകരിക്കുന്നു . 

➤ അതിൻെറ തേങ്ങലുകളെ കേൾക്കാൻ കൽച്ചുവരുകളും കൽവാതിലുകളും കാവൽക്കാരുമുള്ള ആ സുന്ദരശിൽപ്പത്തിനാവുന്നില്ല . കാരണം അതു കാതുകളില്ലാത്ത ഒരു സുന്ദരശില്പം മാത്രമാണ്. ഇത്തരത്തിൽ പെണ്മനസിൻെറ പ്രണയാനുഭവത്തെ മനസ്സിലാക്കാത്ത ആൺലോകത്തോടുള്ള  പ്രതിഷേധത്തിൻെറ സൂചനകൾ നല്കിക്കൊണ്ട്  കവിത അവസാനിക്കുന്നു. 

                  ആസ്വാദനം ; ഡോ. മനോജ് ജെ. പാലക്കുടി .



 


2020, ഏപ്രിൽ 6, തിങ്കളാഴ്‌ച

മലയാള സൈബർ സാഹിത്യം

        മലയാള സൈബർ സാഹിത്യം 

സൈബർസാഹിത്യത്തെ ആധാരമാക്കി മലയാളത്തിലെ ആധികാരികമായ പഠനം .





                                                                                                                                                                                      
മലയാളത്തിലെ സൈബർ സാഹിത്യത്തെപ്പറ്റിയുള്ള ഒരു പഠനഗ്രന്ഥമാണിത് . മലയാള ബ്ലോഗുകളെ മുൻനിർത്തി ഭാഷയിലെ സൈബർവത്ക്കരണത്തെ ഈ ഗ്രന്ഥത്തിൽ പഠന വിഷയമാക്കിയിരിക്കുന്നു. മലയാള സാഹിത്യശാഖയുടെ നേർപ്പതിപ്പുകൾ തന്നെയാണ് സൈബർ ഇടങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത്. മലയാള ഭാഷാസാഹിത്യം ഏറ്റവും അധികമായി പ്രകാശനം ചെയ്യപ്പെട്ടിരിക്കുന്നത് ബ്ലോഗുകളിലാണ് എന്നതിനാലാണ് ആ മേഖലയെ അടിസ്ഥാനമാക്കി മലയാളത്തിലെ സൈബർ സ്വാധീനങ്ങളെ നിരീക്ഷിക്കുന്നത്. നിരവധി സാഹിത്യ സൃഷ്‌ടികളാൽ സമ്പന്നമാണ് ബ്ലോഗുകൾ. കവിത , നോവൽ, യാത്രാവിവരണം ,കഥ, ഉപന്യാസം , ആത്മകഥ , നിരുപണം, ബാലസാഹിത്യം,  എന്നിങ്ങനെ ഭാഷയുടെ  ഏല്ലാ  സാഹിത്യ രൂപങ്ങളും സൈബർ ലോകത്തും ലഭ്യമാണ്. വിവര സാങ്കേതിക വിദ്യയുടെ സാധ്യതകളും ഭാഷാനിർമ്മാണ  രീതിയുമെല്ലാം പ്രയോജനപ്പെടുത്തി പുത്തൻ ഭാഷാ ശില്പങ്ങളെ നിർമ്മിക്കുകയാണ് സൈബറിടങ്ങൾ .
        
നിരവധി സാഹിത്യകാരന്മാർ സൈബറിടത്തിൻെറ അനന്തസാധ്യതകളെ പ്രയോജനപ്പെടുത്തുന്നുണ്ട് . സാഹിത്യത്തിൻെറ പുതുഭാവുകത്വങ്ങളെ സൈബറിടങ്ങളിൽ  വിരിയിക്കുകയാണവർ. ഉത്തരാധുനികതയുടെ സങ്കല്പങ്ങൾ പൂർണ്ണമായി ഇതൾ വിരിയുന്നത് സൈബർ സാങ്കേതികതയുടെ  സമ്പന്നതകളെയും പ്രയോജപ്പെടുത്തുമ്പോഴാണ് . മലയാളത്തിലെ മുൻനിര സൈബർ എഴുത്തുകാരുടെ സൃഷ്‌ടികളെ പുസ്തകത്തിൽ നിരീക്ഷണ വിധേയമാക്കിയിരിക്കുന്നു. മലയാളത്തിലെ സൈബർ ലോകം എത്രമേൽ സമ്പന്നമാണെന്ന് ഈ ഗ്രന്ഥം വായിക്കുമ്പോൾ മനസ്സിലാകും. സൈബർ സാഹിത്യത്തെ പഠിക്കുന്നതിനും സൈബർ എഴുത്തുകാരെ അറിയുന്നതിനും ഇതൊരു  വഴികാട്ടിയാണ് .


                       ഗ്രീൻ ബുക്സ് പ്രസിദ്ധികരിച്ചിരിക്കുന്ന ഈ പുസ്തകം എല്ലാ പുസ്തകശാലകളിലും ലഭ്യമാണ് . https://keralabookstore.com/book/malayala-cyber-sahithyam/12478/







https://www.readwhere.com/book/green-books/Malayala-Cyber-Sahithyam/sat-oct-19-2019/2379428




2020, ഏപ്രിൽ 3, വെള്ളിയാഴ്‌ച

നാഷണൽ ജ്യോഗ്രഫി

                         നാ ജ്യോഗ്രഫി 
                                                                    കവിതക്കുറിപ്പ്
           
                                                    കവി; എസ് കണ്ണൻ                                      
                                                                                                                                     പരമ്പരാഗതമായ കാവ്യശൈലികളെയും കാവ്യരൂപങ്ങളെയും കാവ്യവിഷയങ്ങളെയും തിരസ്കരിക്കുന്നതിനുള്ള ശ്രമം പുതുകവികളിൽ കാണാം.വിവരസാങ്കേതിക വിദ്യയുടെ വളർച്ചയും നവമാധ്യമങ്ങളുടെ കടന്നുവരവും അവരുടെ  കാവ്യശില്പത്തെയും ഭാഷയെയും സ്വാധീനിക്കുന്നു. വ്യത്യസ്ഥമായ മാധ്യമ അവതരണ രീതികൾ കാവ്യശൈലിയിൽ കൊണ്ടുവരുന്നതിനുള്ള ശ്രമവും ഇവരിൽകാണാം. ഇപ്രകാരം ടെലിവിഷൻവാർത്താ,പരസ്യങ്ങൾ,ഫോട്ടോഗ്രാഫി, ടെലിപ്രോഗ്രാം, ഫ്‌ളാഷ്ബാക്കുകൾ എന്നിവയൊക്കെ ആവിഷ്കാര മാതൃകകളായി സമകാലകവികൾ സ്വീകരിക്കുന്നു. ഇത്തരത്തിൽ  ടെലിവിഷനിലെ നാഷണൽജോഗ്രഫി ചാനലിൻെറചിത്രികരണ സ്വഭാവം കവിതയുടെ ആഖ്യാനശൈലിയിലേക്കും വിഷയത്തിലേക്കും കൊണ്ടുവന്നിരിക്കുന്നതാണ് എസ് .കണ്ണൻെറ   നാഷണൽ ജ്യോഗ്രഫി എന്ന കവിത.

ദൃശ്യ കാഴ്ചകൾ അടുക്കിഅടുക്കി വെച്ച അവതരണ ശൈലിയാണ് കണ്ണൻെറത്. വാക്കുകൾകൊണ്ട് കവി കാവ്യവിതാനം സൃഷ്‌ടിക്കുന്നു. വിഷയത്തിനു ചേർന്ന കാവ്യരൂപവും അവതരണശൈലിയും കണ്ണൻെറ സവിശേഷതയാണ്. "കാവ്യവിഷയവും കാവ്യരൂപവും ഒന്നായിത്തീരുന്ന രാസവിദ്യയാണ് കണ്ണൻെറ  കവിതകൾ .കവിതയുടെ ഭാഷയും അതിൻെറ പ്രമേയവും ഒന്നായി തീരുകയാണിവിടെ. "( പി.പി. രവീന്ദ്രൻ)
"കാഴ്ചയെ ദൃശ്യപ്പതിപ്പുകളാക്കി ഭാഷയുടെ ഭാവത്തിലും അഭാവത്തിലും , ഭാഷയുടെ നിഴലിലും വെളിച്ചത്തിലും, പ്രകാശിപ്പിക്കുന്നതിനുള്ള ശ്രമമാണ് കണ്ണൻ നടത്തുന്നത്.കവിതയെ ദൃശ്യവത്ക്കരണത്തിൻെറ തലത്തിലേക്കു മാറ്റിപ്രതിഷ്ഠിക്കുന്ന തരത്തിലാണ് കവിതയിലെ ദൃശ്യവിതാന പ്രവർത്തനം.ദൃശ്യങ്ങളുടെ മാർച്ചുപാസ്റ്റും ദൃശ്യങ്ങളുടെ മത്സരവും കണ്ണൻെറ   കവിതയിൽ നടക്കുന്നു."( സാബു ഷൺമുഖം)

 ഇപ്രകാരം  ഇരയുടെയും വേട്ടമൃഗത്തിന്റെയും ചലന  ദൃശ്യങ്ങളും നിശ്ചലദൃശ്യങ്ങളും മാറി മാറി ചിത്രീകരിച്ച് ആഖ്യാനത്തിന്റെ നൈരന്തര്യം സൃഷ്‌ടിക്കുന്ന നാഷണൽ ജോഗ്രഫി ചാനലിൻെറ ചിത്രീകരണ സ്വഭാവം കവിതയിലേക്കു കൊണ്ടുവരുന്നതാണ് നാഷണൽ ജ്യോഗ്രഫി എന്ന കവിത . ചാനലിൻെറ സ്വാധീനത്താൽ മൃഗലോകത്തിൻെറ തൃഷ്ണകളിലേക്കു കുടിയേറുന്ന മനുഷ്യൻെറ ചെയ്തികളെയും  ഈ കവിത  കാട്ടിത്തരുന്നു.


ഒരു ദൃശ്യം ചിത്രീകരിക്കുന്നവൻെറ മനോധർമ്മമനുസരിച്ച് സംഭവത്തിൻെറ അർത്ഥത്തെയും ലക്ഷ്യത്തെയും ഏതുവിധത്തിലും പരിവർത്തിപ്പിക്കാനാവുമെന്ന മാധ്യമശൈലിയും ഈ  കവിതയിൽ    പരീക്ഷിക്കുന്നു.


                               - കവിതാഖ്യാനം -


➤   സമകാലലോകത്തിൻെറ  അവസ്ഥകളെ ഈ കവിത നോക്കിക്കിക്കാണുന്നു. പുതിയ സംസ്കാരത്തിൻെറ ശൈലങ്ങൾ എവിടെ നിന്നാണ് ഉയരുന്നത് എന്നതിനെപ്പറ്റി ആകുലപ്പെട്ട് തലച്ചോർ ചീർത്ത് തലയോട്ടി വിങ്ങുന്ന പുതുതലമുറ. ശ്രീനാരായണ ഗുരുവോ, യേശുവോ  നീതിയുടെ ഉദയം എവിടെ നിന്നുവരും എന്ന ഉത്കണ്ഠയാണ് അവരുടെ തലച്ചോർ പുളിപ്പിച്ചത്. ഒടുവിൽ കഠിനമായ  ഈ ചിന്തകളെ ശമിപ്പിക്കാൻ നടുമുറിയിലെ ടി.വിയിൽ  നാഷണൽ ജ്യോഗ്രഫി ചാനൽ തുറന്നുവച്ചങ്ങിരിക്കും ഞാൻ.............        
നവോത്ഥാന സങ്കല്പങ്ങൾ കൈമോശം വന്ന ഒരു സമൂഹത്തിൻെറ സങ്കീർണ്ണമായ മനസ്സാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. നന്മയെപ്പറ്റി ചിന്തിച്ച് തലകുഴഞ്ഞ അവർ തലച്ചോറിനെ ശാന്തമാക്കാൻ ഒടുവിൽ  തുറക്കുന്നത് ഹിംസയുടെ നേർക്കാഴ്ചകളെ അവതരിപ്പിക്കുന്ന ജ്യോഗ്രഫി  ചാനലാണ്. പിന്നീട് അവർ അഭിരമിക്കുന്നത് ആ ഹിംസ്ര കാഴ്‌ചകളിലാണ്. ഇവരുടെ ചിന്തയും പ്രവൃത്തിയും വിപരീതങ്ങളാണ്.

ഇത്തരത്തിൽ ഇരക്കൊപ്പം ഓടുകയും സമർത്ഥമായി വേട്ടയാടുകയും ചെയ്യുന്ന മനസ്സ്  എല്ലാ മേഖലയിലും കാണപ്പെടുന്നു.ഫാസിസത്തിന്റെ ദുരൂഹമായ അജണ്ടകൾ നടപ്പിലാക്കുന്നത് ഇപ്രകാരമാണ്. എല്ലാ ഫാസിസ്റ്റു രാഷ്‌ടീയത്തെയും കവിത മുന്നിൽ കാണുന്നു. 


➤  എൻെറയാവിവൻതോണി ..................           

ശ്രീനാരായണ ഗുരു ദൈവദശകത്തിൽ ലോകസാഗരം കടക്കാനുള്ള വൻ ആവിക്കപ്പൽ നിൻെറ പദങ്ങളാണ്  എന്നു പ്രാർത്ഥിക്കുന്നുണ്ട്. ഇവിടെ ഹിംസയുടെ ഈ മൃഗഗ്രഹം കടക്കാനുള്ള  എൻെറ മാർഗം ഈ ടി.വിയാണെന്ന പ്രാർത്ഥനയാണ് ഉയരുന്നത്. ആത്മീയ ചിന്തകളെ കൊടിയ പാതകത്തിനും സ്വാർത്ഥതക്കുപയോഗിക്കുന്ന കപടതകളെ ഇവിടെ വിമർശിക്കുന്നു.  

➤  ചിന്ത നശിച്ച അവൻ  മൃഗജീവിതത്തിൻെറ ദൃശ്യങ്ങളിലും താളങ്ങളിലും മുഴുകുന്നു.  
ജോഗ്രഫി ചാനലിൻെറ ചിത്രീകരണ രീതിയാണ് കവിത പിന്തുടരുന്നത്......... . 
ഒരു പുൽമേടും അതിൽ മേയുന്ന കാലമാനുകളുടെയും  ദൃശ്യം തെളിയുന്നു...... അവിടേക്ക്  ക്രൂരതയുള്ള ഒരു ജീവി ശരീരം അനക്കി നടന്നുവരുന്നു.........
തുടർന്ന് മാനിൻെറ  കണ്ണുകളിലെ വ്യസനം അന്തിച്ചെരുവിൻെറ പശ്ചാത്തലത്തിൽ കാണിക്കുന്നു................
ഉടൻ തീരാനുള്ള അന്തിയുടെ അതേ വിധിയും ദുഃഖവും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട മൃഗത്തിൻെറ കണ്ണുകളാണ്തുടർന്ന് ക്യാമറയുടെ ഫോക്കസിൽ..............

➤  കലമാൻ  കൂട്ടത്തിൻെറ പിന്നാലെ പായുന്ന കഴുതപ്പുലി കൂട്ടത്തിൻെറ ചിത്രമാണ് പിന്നാലെ . ഇത് ഒരു നിമിഷ കാഴ്ച മാത്രം . അതാകട്ടെ കൂട്ടം ചേർന്നുള്ള സൗഹൃദഓട്ടമായി ചിത്രീകരിച്ചിരിക്കുന്നു.

പിന്നെ പുല്മേട്ടിൻെറ വിജനതയെയാണ് കാണിക്കുന്നത്.


➤  പിന്നിലായ കുഞ്ഞുങ്ങളും മൃഗക്കൂട്ടവുമെല്ലാം  അവിടേക്കു നടന്നടുക്കുന്നു. 

അവ കൂട്ടത്തോടെ കുതിച്ചുചാടുന്നു. പിന്നീടുള്ള ഇരയുടെ പിടച്ചിൽ ചിത്രത്തിലില്ല. പകരം  ചെമപ്പില്ലാത്ത ചില തലക്കെട്ടുകൾ കഴുതപ്പുലികുഞ്ഞിൽ നിന്ന് അഴിച്ചു വരുന്നു. വേട്ടയുടെ ക്രൂരദൃശ്യങ്ങളെ വളരെ സമർത്ഥമായി 
മറച്ചുകൊണ്ട് കൊന്നുതിന്നുന്ന ആ കാഴ്ചകളിൽനിന്ന് ക്യാമറ ഫോക്കസ് തിരിക്കുന്നു.

➤  മരക്കൂട്ടത്തിൽ നിൽക്കുന്ന വൻമൃഗത്തിൻെറ ദൃശ്യം പിന്നാലെ കാണിക്കുന്നു. ഇരയെ തിന്നുന്ന കുഞ്ഞുങ്ങൾക്ക് കാവൽ നിൽക്കുകയാണത്. അത്തരം ചിന്തകളെസമർത്ഥമായി  മറയ്ക്കാൻ ഒന്നും കിട്ടാത്തതിൻെറ ദൈന്യമാണ് അതിൻെറ മുഖത്ത് കാണിക്കുന്നത്.





➤  യാഥാർഥ്യത്തിനു പകരം മിഥ്യയുടെ മറ്റൊരു കാഴ്ച നിർമ്മിക്കപ്പെടുന്നു......... ഓടിത്തോറ്റാണ് അവിടേക്ക് കഴുതപ്പുലിത്തള്ള വന്നിരിക്കുന്നത്, ഇതുതന്നെയാണ് നിത്യവും സംഭവിക്കുന്നതെന്ന ഭാവം അതിൻെറ മുഖത്തു നിറഞ്ഞുനിൽക്കുന്നു.   പുൽമേടിൻെറ ലാളിത്യത്തിൻെറ നടുവിലായി വിശപ്പുകൊണ്ട് അതു പരവേശപ്പെട്ടുനിൽക്കുന്നു. അതിൻെറ അടിവയർ മുലഞെട്ടുകൾക്കൊപ്പം ഇരുവശത്തേക്കും കോടിപ്പോയിരിക്കുന്നു. ഇര  ഏറ്റുവാങ്ങിയ ക്രൂരമായ പീഡകളെ മറയ്ക്കാൻ വേട്ടമൃഗത്തിൻെറ ദാരിദ്യ്ര കാഴ്ചകൊണ്ടു സാധിക്കുന്നു.   വേട്ടക്കാരനെ ഇരയാക്കുന്ന മാധ്യമജീർണ്ണതയാണിത് .  

  അടുത്ത രംഗത്തിൽ മരക്കൂട്ടത്തിലേക്കു നോക്കി വെളുപ്പുള്ള പല്ലുകാട്ടി ക്രൂരമായി ചിരിക്കുന്ന മൃഗത്തള്ളയുടെ രൂപമാണ് വരുന്നത്. ഇരയുടെ ബാക്കി തിന്നാനുള്ള പുറപ്പാടാണത്. ആ ഷോട്ടും  വളരെ വേഗം മിന്നിമറഞ്ഞു.  അതിൻെറ തുടർച്ചയും കാണിക്കപ്പെടുന്നില്ല. അധികാര വർഗ്ഗത്തിൻെറ ക്രൂരതകൾ ഒരിക്കലും പുറലോകത്ത് എത്തപ്പെടുന്നില്ല.


➤ എന്നാൽ നാറ്റ് ജിയോവൈൽഡ്‌ ഹെലിക്യാമിൽ എല്ലാം ഷൂട്ടു ചെയ്തുകൊണ്ടിരിക്കുകയാണ്.

   ഇനി എന്താണ് ചാനൽ സംപ്രേക്ഷണം ചെയ്യാൻ പോകുന്നത് എന്ന് എനിക്കറിയാം. ഒന്നുകിൽ അസ്തമിക്കുന്ന സൂര്യൻെറ വലിയചിത്രം കഴുതപ്പുലിത്തള്ളയുടെ നെഞ്ചത്തു വച്ചുകാണിക്കും അല്ലെങ്കിൽ നീലാകാശം സ്‌ക്രീനിൻെറ ചോടോളം കാണിച്ച് അതിൻെറ താഴെ ആ മുഖം കാട്ടി എൻഡ് എന്നെഴുതിക്കാണിക്കും. . 


➤  യാഥാർത്ഥ്യങ്ങൾ  എപ്രകാരം വക്രീകരിക്കപ്പെടുന്നു എന്ന കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് കവിത അവസാനിക്കുന്നു.

 സത്യത്തിൽ പിന്നീട് സംഭവിച്ച കാര്യമെന്തെന്ന് എനിക്കറിയാം. ആ കലമാൻ ഓടിയിടത്തോളം മണത്തും തുമ്മിയും അതു പോകും..... അതിൻെറ ശവം കിടക്കുന്നയിടംവരെ . അതാണ് ശരിക്കുള്ള പാതകൾ. അതാകട്ടെ ഒരിടത്തും ദൃശ്യമാക്കപ്പെടുകയുമില്ല.  

സത്യങ്ങളെ ഭരണകൂടങ്ങളും സംവിധാനങ്ങളും എങ്ങനെ അമർച്ച ചെയ്യുന്നുവെന്ന് കവി വിശദികരിക്കുന്നു. മാധ്യമങ്ങൾ വ്യവസ്ഥിതികളോട്അന്യായമായി കൂട്ടുചേർന്ന് സത്യത്തെ തമസ്കരിക്കുന്നു. ഫാസിസം ചുവടൊരുക്കുന്നത് ഇത്തരം  ദുരൂഹമായ ചെയ്തികളിലൂടെയാണ്. സത്യങ്ങളെ അസത്യങ്ങളായും അസത്യങ്ങളെ സത്യങ്ങളായും നിരന്തരം നിർമ്മിച്ചുകൊണ്ടിരിക്കും.

                    ആസ്വാദനം ; ഡോ. മനോജ് ജെ. പാലക്കുടി .