2026 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

 അന്ധ

പി .എൻ. ഗോപികൃഷ്ണൻ.


                                                  കവിതാസ്വാദനം


ഒരു അന്ധയുടെ ആത്മഭാഷണ രൂപത്തിൽ പി.എൻ.ഗോപീകൃഷ്ണൻ രചിച്ച കവിതയാണ് 'അന്ധ'.


കാഴ്ചയില്ലാത്തവരുടെ പ്രതിനിധിയായി ഒരു പെൺകുട്ടി ലോകത്തോടു സംസാരിക്കുന്നു. വൈകല്യത്തിന്റെ മാറ്റിനിർത്തലുകൾക്കു മുന്നിൽ ആത്മവിശ്വാസത്തിന്റെയും ആത്മാഭിമാനത്തിന്റെയും സ്വയംപ്രതിരോധത്തിന്റെയും ഉറച്ചകോട്ടകളെ പണിതുയർത്തുകയാണ് അവൾ.കാഴ്ചയില്ലായ്മയുടെ പരിമിതികളെപ്പറ്റി സഹതപിക്കാതെ അതിൻ്റെ അനന്തസാധ്യതകളെ അവതരിപ്പി ക്കുന്നതാണ് ഈ കവിത.കാഴ്ചയുള്ളവരുടെ കൂട്ടത്തിൽനിന്നും വ്യത്യസ്തരാണ് അവർ. കാഴ്ചയുള്ളവരുടെ കാഴ്ചപ്പാടുകൾ കാണാത്ത ജീവിത ദർശനങ്ങളാണ്അവരെ വഴിതെളിക്കുന്നത്. ആ ദർശനങ്ങൾ കവിതയിൽ പങ്കുവയ്ക്കുകയാണ് കവി.കാഴ്ചശക്തിയില്ലാത്തവരെ സമൂഹം സഹതാപത്തോടെയാണ് കാണുന്നത്. ഈ  സമീപനത്തെ ശക്തമായി ചോദ്യം ചെയ്യുകയാണ് കവിത.


“കാഴ്ചയുള്ളവരേ, നിങ്ങൾ എന്നെ ചൊല്ലി സഹതപിക്കാതിരിക്കുവിൻ” എന്ന ആദ്യവരിയിൽത്തന്നെ  പ്രതിഷേധസ്വരം വ്യക്തമാകുന്നു. കാഴ്ചയില്ലാത്തവർ എന്ന വേർതിരിവ് സൃഷ്ടിച്ച് മറ്റുള്ളവർ അഹന്തയുള്ളവരാകുന്നു. അവരെ കാഴ്ചയുള്ളവർ എന്നു വിളിച്ച് പ്രതിഷേധത്തിന്റെ പരിഹാസം ഉയർത്തുകയാണ് കവി.കാഴ്ചയില്ലായ്മയെ ഒരു കുറവായി കാണാതെ, അതിനെ ഒരു വ്യത്യസ്തമായ ജീവിതാനുഭവമായി ഇതിൽ അവതരിപ്പിക്കുന്നു.

പൂവിടുന്ന ചെടിക്കും മധുരഫലം നൽകുന്ന മാവിനും കാടിനും കണ്ണുകളില്ലെങ്കിലും അവയും പ്രകൃതിയുടെ അവിഭാജ്യ ഘടകങ്ങളാണ്. അവയുടെ കൂട്ടത്തിലാണ് താനെന്നും മനുഷ്യരുടെ കൂട്ടത്തിലല്ലെന്നും അന്ധ പ്രഖ്യാപിക്കുന്നു. ഇതിലൂടെ പ്രകൃതിയുമായുള്ള ആത്മബന്ധവും മനുഷ്യർ സൃഷ്ടിച്ച വൈകല്യബോധത്തോടുള്ള വിമുഖതയും പ്രകടമാകുന്നു.കാഴ്ചകളുടെ സമൃദ്ധി തരുന്ന കാടിനും കണ്ണില്ല.


“എന്റെ കൂടെ ഒരു ഇരുണ്ട കാട് സഞ്ചരിക്കുന്നു” എന്ന വരി കവിതയുടെ ഏറ്റവും ശക്തമായ ദൃശ്യബിംബങ്ങളിലൊന്നാണ്. കാഴ്ചയില്ലായ്മയെ ഇരുട്ടായി കാഴ്ചയുള്ളവർ കാണുന്നു. ആ ഇരുട്ടിനെ ഭയത്തിന്റെയും ശൂന്യതയുടെയും ഇടമാക്കുന്നു.  ഇരുണ്ട കാട് ദൃശ്യങ്ങളുടെ സമൃദ്ധി നിറഞ്ഞ കാഴ്ചകളുടെ കൂട്ടമാണ്.ഇരുണ്ട കാട്ടിലെ ഓരോ കാഴ്ചയും ഉൾ കണ്ണുകൊണ്ട് ദർശിക്കാൻ  കഴിയുമെന്ന് അവൾ അഭിമാനത്തോടെ പറയുന്നു.ഇരുണ്ട വനത്തിനുള്ളിലെ മനോഹര കാഴ്ചകൾ മനോനേത്രങ്ങൾ കൊണ്ട് ഒപ്പിയെടുക്കാനാകും. ഇരുണ്ട കാട് പോലെ ഇരുട്ടിനുള്ളിൽ കാഴ്ചകളുടെ സമ്പന്നമായ ഒരു ലോകം തെളിഞ്ഞു നിൽക്കുന്നുണ്ട് എന്ന് വെളിപ്പെടുത്തലാണ് ഈ വരികളിൽ.

കാഴ്ചഉള്ളവരുടെ പരിധികളെ ചോദ്യം ചെയ്യുകയാണ് തുടർന്നുള്ള വരികളിൽ.മനുഷ്യൻ ശാസ്ത്രസാങ്കേതിക വിദ്യകളിലൂടെ കാഴ്ച പരിമിതിയെ മറികടക്കാൻ ശ്രമിക്കുന്നു. ബൈനോക്കുലറുകളും മൈക്രോസ്കോപ്പുകളും ടെലസ്കോപ്പുകളും സർവൈലൻസ് ക്യാമറകളും അതിന്റെ പ്രതീകങ്ങളാണ്.ഇവയ്ക്കൊന്നും   കാഴ്ചയുടെ അതീന്ദ്രിയതലങ്ങളെ കണ്ടെത്താൻ കഴിയുകയില്ല. കാഴ്ചയുടെ അനുഭൂതികളെ അളക്കാൻ കണ്ണുകൾ മാത്രം പോര. അനുഭവങ്ങളും വികാരങ്ങളും ആത്മബോധവുമാണ് കാഴ്ചയെ നിർവചിക്കുന്നത്. ആ അനുഭവമാണ്  തുറന്നു കിട്ടുന്നത് എന്ന് അന്ധ വെളിപ്പെടുത്തുന്നു.

നോട്ടത്തിനപ്പുറം മറ്റൊരു ദൃശൃലോകത്തെഅവർ നിർമ്മിക്കുന്നു.

നിങ്ങൾക്ക് കാഴ്ചയുള്ളതിനാൽ ചലനങ്ങളെ നിങ്ങൾ കാണുന്നു.എന്നാൽ നിശ്ചലതയിലാണ് ഞങ്ങളുടെ കാഴ്ച.അവിടെ ഞാൻ "വളരുകയും , പടരുകയും , ഒഴുകുകയും , അലയുകയും ചെയ്യുന്നു".നിശ്ചലതയിൽനിന്നും വളർന്നു വരുന്നതാണ് ഞങ്ങളുടെ ലോകം.

നിങ്ങളുടെ അഹങ്കാരങ്ങളിൽ വിരിയുന്ന സഹതാപങ്ങളോട് ഞങ്ങളെ ചേർത്തുവെയ്ക്കേണ്ട എന്ന് കാഴ്ചയുള്ളവരോട് പ്രഖ്യാപിക്കുന്നു.ഹരിതസമൃദ്ധി നിറഞ്ഞുനിൽക്കുന്ന പ്രകൃതിയോടു ചേർത്തുവെ യ്ക്കുകയാണ് അവരുടെ ജീവിതത്തെ.
നിങ്ങളുടെ വംശത്തിൽനിന്നും കാലിടറി വീണ ഒരാൾ എന്നനിലയിൽ ഞങ്ങളെ കരുതരുത്.അന്ധത വൈകല്യമല്ല. വീഴ്ചയുമല്ല.

സഹതാപത്തിന്റെ മഹത്വം എന്ന നിലയിൽ മോതിരങ്ങൾ എന്റെ വിരലിൽഅണിയിക്കുകയും അരുത്. സഹതാപംകൊണ്ട് തകർക്കപ്പെടുവാൻ ഉള്ളതല്ല ഈ ജീവിതം . നിലനിൽപ്പിന്റെയും , അനാശ്രയത്വത്തിന്റെയും ഉദാത്ത മാതൃകയായപ്രകൃതിയോട് അവൾ സ്വയം ചേർത്തുവെയ്ക്കുന്നു. സഹതാപത്തിനെതിരായ പ്രതിഷേധംകവിതയിലെ ഏറ്റവും ശക്തമായ ആശയങ്ങളിലൊന്നാണ്. സഹതാപമല്ല അംഗീകാരമാണ് സമൂഹം നൽകേണ്ടത്. അന്ധരെ  ദയയ്ക്ക് അർഹരായി മാത്രം കാണുന്നു. എന്നാൽ തുല്യരായ മനുഷ്യരായി കാണണം.സഹതാപത്തിൻ്റെ മോതിരം  വ്യക്തിയുടെ ശ്രേഷ്ഠതയെ പരിമിതപ്പെടുത്തുന്ന ഒന്നായി കവി കാണുന്നു.

കവിതയുടെ അവസാനഭാഗം ആത്മവിശ്വാസത്തിന്റെ പ്രഖ്യാപനമാണ്.“ഞാൻ വേറെ ഒരു വംശം.”ഈ വാക്കുകളിൽ  പ്രതിഷേധവും അഭിമാനവും ഒരുമിച്ചു പ്രകാശിക്കുന്നു. അന്ധതയെ കുറവായി കാണുന്ന സമൂഹത്തോട് അന്ധ പറയുന്നു, താൻ ഒരു ദുർബലയല്ല;  മനുഷ്യരുടെ നിരീക്ഷണങ്ങൾക്കും വിലയിരുത്തലുകൾക്കും അതീതമായ ഒരു വ്യക്തിത്വമാണ് .കാരണം, താൻ “വേറെ ഒരു വംശം” ആണ്.


ഇവിടെ “വംശം” എന്നത് ജൈവപരമായ അർഥത്തിലല്ല, മറിച്ച് ജീവിതത്തെ കാണുന്ന വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിനെയാണ് സൂചിപ്പിക്കുന്നത്. സസ്യങ്ങളെപ്പോലെ സ്വയം നിലനിൽക്കാനും സ്വന്തം അപ്പം സ്വയം പാകം ചെയ്യാനും ലോകവുമായി അത് പങ്കുവയ്ക്കാനും കഴിവുള്ളവളാണ് അവൾ.

ഈ കവിതയുടെ കേന്ദ്രധ്വനി സ്വാഭിമാനവും ആത്മവിശ്വാസവുമാണ്. വൈകല്യമുള്ളവരെ സഹതാപത്തിന്റെ കണ്ണുകൊണ്ട് മാത്രം കാണുന്ന സമൂഹത്തിനെതിരായ ശക്തമായ പ്രതികരണമാണ്. മനുഷ്യന്റെ മൂല്യം അവന്റെ ശാരീരിക അളവുകോലുകളിലല്ല, മറിച്ച്  ആത്മവിശ്വാസവും സ്വന്തമായ കാഴ്ചപ്പാടുകളുമാണ്.

ശക്തമായ പ്രതീകങ്ങളിലൂടെ അന്ധരുടെ ആത്മാഭിമാനത്തിന്റെ മഹത്തായ സന്ദേശം ഈ കവിത വായനക്കാരിൽ എത്തിക്കുന്നു.യഥാർത്ഥ അന്ധത കണ്ണുകളുടെ അഭാവമല്ല; മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത മനസ്സുകളുടെ പരിമിതിയാണെന്ന് ഈ കവിത  ഓർമ്മിപ്പിക്കുന്നു.യാചനകളല്ല ആത്മാഭിമാനത്തിന്റെയും മനുഷ്യാന്തസ്സിന്റെയും ഉജ്ജ്വലമായ പ്രഖ്യാപനമാണ് കവിതയിൽ ഈ നിർവഹിക്കപ്പെടുന്നത്.



ഡോ. മനോജ് ജെ. പാലക്കുടി


2026 ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

 സമയപ്രഭു 




കൽപ്പറ്റ നാരായണൻ






 കവിതാസ്വാദനം


പ്രശസ്ത കവിയും നിരൂപകനും ഉപന്യാസകാരനും നോവലിസ്റ്റുമാണ് കൽപ്പറ്റ നാരായണൻ. ആധുനിക മലയാള കവിതയിൽ വേറിട്ട കാവ്യസരണിയുടെ പ്രയോക്താവാണ് അദ്ദേഹം. വാക്കുകളുടെ മിതത്വം നാരായണൻ കവിതകളെ തേജസ്സുറ്റതാക്കുന്നു. ഗദ്യ കവിതകളുടെ സൗന്ദര്യ പഥത്തിലൂടെയാണ് കൽപ്പറ്റ കവിതകൾ സഞ്ചരിക്കുന്നത്. കവിതകളുടെ ആഖ്യാനശക്തിയെ തിരിച്ചറിയുന്ന കവി ഓരോ കവിതകളെയും വ്യത്യസ്തമാക്കുന്നു. 

ഭാഷകൊണ്ട് കാലത്തെയും സ്ഥലത്തെയും സമൂഹത്തെയും സംസ്കാരത്തെയും അളന്നു മുറിക്കുന്ന ആ കവിതകൾ ഉള്ളറകളിൽ നിന്ന് ദർശനങ്ങളെ കണ്ടെടുക്കുന്നുവെന്ന് നിരൂപകർ  വിശേഷിപ്പിക്കുന്നു.  ധ്യാനാത്മകതയും  ധ്വന്യാത്മകതയും  കൽപ്പറ്റ കവിതകൾക്ക് വിശാലമായ വ്യാഖ്യാന സാധ്യത സൃഷ്ടിക്കുന്നു.


മുടന്തന്റെ സുവിശേഷം ,ഒഴിഞ്ഞ വൃക്ഷഛായയിൽ,സമയപ്രഭു ,കറുത്ത പാൽ (കവിത )ഈകണ്ണടയൊന്ന് വെച്ച്നോക്കൂ ( ഉപന്യാസങ്ങൾ )ഏതിലയും മധുരിക്കുന്ന കാടുകളിൽ   (സാഹിത്യ വിമർശനം )അവർ കണ്ണുകൊണ്ട് കേൾക്കുന്നു (സാമൂഹ്യ നിരീക്ഷണം )കോന്തല (വയനാടിന്റെ ആത്മകഥ)തത്സമയം (സാമൂഹ്യനിരീക്ഷണം )ഇത്ര മാത്രം (നോവൽ )നിഴലാട്ടം -ഒരു സിനിമാ പ്രേക്ഷകന്റെ  ആത്മകഥ കവിതയുടെ ജീവചരിത്രം (സാഹിത്യ വിമർശനം )മറെറാരു വിധമായിരുന്നെങ്കിൽ (ഉപന്യാസങ്ങൾ) സൗന്ദര്യം വെളുപ്പുമായി ഒരുടമ്പടിയിലും ഒപ്പുവെച്ചിട്ടില്ല(സാമൂഹ്യനിരീക്ഷണങ്ങൾ)എന്റെ ബഷീർ (സാഹിത്യ  വിമർശനം)ഇങ്ങനെ വ്യത്യസ്തമായ തലങ്ങളിൽ കവി തൻ്റെ ദർശനങ്ങൾ പങ്കുവയ്ക്കുന്നു.

കല്പറ്റ നാരായണന്റെ “സമയപ്രഭു” എന്ന കവിത വളരെ ലളിതമായ ഒരു ദൃശ്യത്തിലൂടെ ആഴമേറിയ ഒരു തത്ത്വചിന്ത അവതരിപ്പിക്കുന്നു.  ഒരെലി തൻ്റെ കുഞ്ഞിന് പൂച്ചയെ ചൂണ്ടിക്കാട്ടി പഠിപ്പിക്കുന്ന കാഴ്ചയാണ് കവിതയുടെ ബാഹ്യതലം.

എന്നാൽ ആ ദൃശ്യത്തെ  സമയത്തിന്റെ സ്വഭാവവുമായി ബന്ധിപ്പിച്ച്മനുഷ്യജീവിതത്തെക്കുറിച്ചുള്ള ഗൗരവതരമായ ചിന്തകളിലേക്ക് വായനക്കാരനെ നയിക്കുന്നു.


കവിതയുടെ തുടക്കത്തിൽ പൂച്ചയുടെ അസാധാരണമായ കഴിവുകളെ എലിയുടെ വാക്കുകളിലൂടെ ചിത്രീകരിക്കുന്നു. ഇരുട്ടിൽ പോലും  എന്തിനെയും കാണാനുള്ള കാഴ്ചശക്തിയും, ഒരു രോമം നിലത്തു വീഴുന്ന ശബ്ദം കേട്ട് തിരിച്ചറിയാനുള്ള കേൾവിശക്തിയും പൂച്ചയ്ക്കുണ്ടെന്ന് തള്ളയെലി പറയുന്നു. ഇതിലൂടെ സമയത്തിന്റെ ജാഗ്രതയും സർവവ്യാപിത്വവും സൂചിപ്പിക്കപ്പെടുന്നു. സമയം എല്ലാം കാണുകയും എല്ലാം കേൾക്കുകയും ചെയ്യുന്ന ശക്തിയാണ്.


തുടർന്ന് പൂച്ചയുടെ സൌമ്യതയും ക്ഷമയും കവിതയിൽ പ്രത്യക്ഷമാകുന്നു. എലിയെ ഉടൻ കൊല്ലാതെ, മൃദുവായ കൈപ്പത്തി കൊണ്ട് മറിച്ചിടുകയും മണിക്കൂറുകളോളം കളിച്ചുകൊണ്ട് അതിന്റെ ചലനങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നു. ഈ ദൃശ്യം ജീവിതത്തോടുള്ള സമയത്തിന്റെ സമീപനത്തെ പ്രതിനിധീകരിക്കുന്നു. സമയം ഒരിക്കലും തിടുക്കം കാണിക്കില്ല; അത് അതിന്റെ ലക്ഷ്യത്തിലേക്ക് പതുക്കെ, എന്നാൽ ഉറപ്പോടെ സഞ്ചരിക്കുന്നു.

“പല തവണ നമുക്ക് ജീവിതം തിരിച്ചു തരും” എന്ന വരി കവിതയുടെ ഹൃദയഭാഗമാണ്. സമയം മനുഷ്യന് അവസരങ്ങൾ നൽകുന്നു. തെറ്റുകൾ തിരുത്താനും പുതുതായി ആരംഭിക്കാനും പല അവസരങ്ങളും ജീവിതത്തിൽ ലഭിക്കുന്നത് സമയത്തിന്റെ ദാനമായിട്ടാണ് കവി കാണുന്നത്. എന്നാൽ ആ അവസരങ്ങൾ ശാശ്വതമല്ല; അവസാനം സമയം അതിന്റെ വിധി നിർവഹിക്കും.

“വാലിന്റെ അവസാനത്തെ നിവരൽ വരെ ആസ്വദിക്കും” എന്ന വരിയിലൂടെ സമയത്തിന്റെ നിർദയമായ സൗന്ദര്യം വെളിപ്പെടുന്നു. സമയം ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുന്നു; ഓരോ മാറ്റവും, ഓരോ ചലനവും അതിന്റെ കണ്മുന്നിൽ സംഭവിക്കുന്നു. അതിന് ഒരു തിരക്കുമില്ല, കാരണം എല്ലാം അതിന്റെ നിയന്ത്രണത്തിലാണ്.

അവസാനത്തിൽ കവി പൂച്ചയെ “സമയത്തിന്റെ മഹാപ്രഭു” എന്ന് വിശേഷിപ്പിക്കുന്നു.

ഇവിടെ പൂച്ച ഒരു രൂപകമാണ്. ജീവിതവും മരണവും, അവസരവും അനിവാര്യതയും, ക്ഷമയും ശക്തിയും—ഇവയെല്ലാം ഉൾക്കൊള്ളുന്ന മഹാശക്തിയായ സമയത്തിന്റെ പ്രതീകമായി പൂച്ച മാറുന്നു.

ലളിതമായ ഭാഷയും ശക്തമായ രൂപകങ്ങളും ഉപയോഗിച്ച് സമയം എന്ന അദൃശ്യശക്തിയുടെ സ്വഭാവം   “സമയപ്രഭു”.അവതരിപ്പിക്കുന്നു. മനുഷ്യജീവിതത്തിന്റെ അനിശ്ചിതത്വവും സമയത്തിന്റെ ആധിപത്യവും ആഴത്തിൽ അനുഭവിപ്പിക്കുന്ന തത്ത്വചിന്താപരമായ കവിതയായി ഇത് നിലകൊള്ളുന്നു.

“സമയപ്രഭു” എന്ന കവിതയിലെ പൂച്ച–എലി ദ്വന്ദം  വെറും വേട്ടക്കാരനും ഇരയും തമ്മിലുള്ള ബന്ധമല്ല. അത് ജീവിതത്തിന്റെ അടിസ്ഥാന സംഘർഷങ്ങളെ പ്രതിനിധീകരിക്കുന്നു.


സമയം – മനുഷ്യൻ

ഈ കവിതയിൽ പൂച്ചയെ സമയത്തിന്റെ പ്രതീകമായും എലിയെ മനുഷ്യജീവിതത്തിന്റെ പ്രതീകമായും വായിക്കാം.


പൂച്ച എപ്പോഴും ജാഗരൂകമാണ്; സമയം എല്ലായ്പ്പോഴും സജീവമാണ്.എലി രക്ഷപ്പെടാൻ ശ്രമിക്കുന്നു; മനുഷ്യൻ മരണത്തിൽനിന്നും വാർധക്യത്തിൽനിന്നും സമയത്തിന്റെ നിയന്ത്രണത്തിൽനിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നു.

പൂച്ചയ്ക്ക് ക്ഷമയുണ്ട്; സമയത്തിനും തിടുക്കമില്ല.

അവസാനം പൂച്ച വിജയിക്കും; സമയത്തെയും മരണത്തെയും മനുഷ്യന് അതിജീവിക്കാനാവില്ല.

ശക്തൻ – ദുർബലൻ

പൂച്ചയും എലിയും തമ്മിൽ ശക്തിയിലെ അസമത്വമുണ്ട്.പൂച്ച അധികാരത്തിന്റെയും നിയന്ത്രണത്തിന്റെയും പ്രതീകമാണ്.എലി നിസ്സഹായതയുടെയും അസ്ഥിരതയുടെയും പ്രതീകമാണ്.ഇതിലൂടെ ലോകത്തിലെ എല്ലാ അധികാരബന്ധങ്ങളെയും കവി സൂചിപ്പിക്കുന്നു. ശക്തന്റെ മുന്നിൽ ദുർബലൻ എപ്പോഴും ഭീതിയിലാണ്.

ജീവിതം – മരണം

പൂച്ചയും എലിയും തമ്മിലുള്ള കളി ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള അകലം പോലെയാണ്.എലി ഓരോ തവണയും രക്ഷപ്പെടുമ്പോൾ ജീവിതം നീളുന്നു.പൂച്ച വീണ്ടും പിടിക്കുമ്പോൾ മരണം അടുത്തുവരുന്നു.


ഈ ആവർത്തനം മനുഷ്യജീവിതത്തിലെ അനിശ്ചിതത്വത്തെ സൂചിപ്പിക്കുന്നു.മരണത്തിൻ്റെ കൈവെള്ളയ്ക്കുള്ളിൽ തന്നെയാണ് ഓരോ മനുഷ്യൻ്റെ ജീവിതവും.


സ്വാതന്ത്ര്യം – നിയന്ത്രണം

എലി ഓടുന്നതിലൂടെ സ്വാതന്ത്ര്യം നേടാൻ ശ്രമിക്കുന്നു. എന്നാൽ അതിന്റെ ചലനങ്ങൾ പോലും പൂച്ചയുടെ നിയന്ത്രണത്തിനുള്ളിലാണ്.ഇത് മനുഷ്യന്റെ അവസ്ഥയുമായി സാമ്യമുള്ളതാണ്. നാം സ്വതന്ത്രരാണെന്ന് കരുതുമ്പോഴും സമയം, പ്രകൃതി, മരണം തുടങ്ങിയ ശക്തികളുടെ പരിധിക്കുള്ളിലാണ് നമ്മുടെ ജീവിതം.

ഈ കവിതയിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം പൂച്ചയുടെ ക്രൂരതയും കരുണയും ഒരുമിച്ച് നിലനിൽക്കുന്നതാണ്.

“പല തവണ നമുക്ക് ജീവിതം തിരിച്ചു തരും”

എന്ന വരി പൂച്ചയെ വെറും വേട്ടക്കാരനായി മാത്രമല്ല, അവസരങ്ങൾ നൽകുന്ന ശക്തിയായും അവതരിപ്പിക്കുന്നു. അതുകൊണ്ട് പൂച്ച–എലി ദ്വന്ദം ശത്രുതയുടെ മാത്രം പ്രതീകമല്ല; സമയം–ജീവിതം, അവസരം–അനിവാര്യത, കരുണ–ക്രൂരത എന്നീ വിരുദ്ധ ശക്തികളുടെ സമന്വയമാണ്.അതിനാൽ കവിതയിലെ പൂച്ച–എലി ബന്ധം ഒരു സാധാരണ പ്രകൃതിദൃശ്യം അല്ല; മനുഷ്യന്റെ അസ്തിത്വപരമായ അവസ്ഥയെ ആഴത്തിൽ പ്രതിഫലിപ്പിക്കുന്ന ഒരു തത്ത്വചിന്താപരമായ രൂപകമാണ്.

സ്വന്തം നാശത്തിന് മുന്നിലിരിക്കുമ്പോഴും ശത്രുവിനെ പ്രകീർത്തിക്കേണ്ടിവരുന്ന മനുഷ്യൻ്റെ നിസ്സഹായതയെയും ഈ കവിത വെളിപ്പെടുത്തുന്നു.


ഡോ. മനോജ് ജെ. പാലക്കുടി

2026 ഓഗസ്റ്റ് 12, ബുധനാഴ്‌ച

 നീലക്കുയിൽ (1954) 

സിനിമ ആസ്വാദനക്കുറിപ്പ്

നീലക്കുയിൽ കഥാചുരുക്കം

1950-കളിലെ കേരളത്തിലെ ഒരു ഗ്രാമമാണ് കഥയുടെ പശ്ചാത്തലം. ഗ്രാമത്തിലെ സ്കൂൾ അധ്യാപകനായ ശ്രീധരൻ നായർ (സത്യൻ) സമൂഹത്തിൽ മാന്യസ്ഥാനമുള്ള ഒരു ഉയർന്ന ജാതിക്കാരനാണ്. ഗ്രാമത്തിന്റെ വയലുകളിലും പാടങ്ങളിലും ജോലി ചെയ്യുന്ന ദളിത് യുവതിയായ നീലി (മിസ് കുമാരി) സൗന്ദര്യവും നിഷ്കളങ്കതയും നിറഞ്ഞവളാണ്. ഇവർ തമ്മിൽ പരിചയം വളരുകയും പിന്നീട് അത് പ്രണയമായി മാറുകയും ചെയ്യുന്നു. 

പ്രണയബന്ധം സമൂഹത്തിന്റെ അംഗീകാരമില്ലാത്തതായിരുന്നു. ജാതിവ്യവസ്ഥ ശക്തമായി നിലനിന്നിരുന്ന കാലമായതിനാൽ ശ്രീധരൻ നായർ തന്റെ വികാരങ്ങൾ തുറന്നുപറയാൻ ഭയപ്പെട്ടു. അതിനിടയിൽ നീലി ഗർഭിണിയാകുന്നു. ഈ വാർത്ത ശ്രീധരൻ നായരെ ആശങ്കയിലാക്കുന്നു.സമൂഹം തന്നെ ഒറ്റപ്പെടുത്തുമെന്ന ഭയവും കുടുംബത്തിൻ്റെ മാനത്തെക്കുറിച്ചുള്ള ആശങ്കയും കാരണം അദ്ദേഹം നീലിയെ പരസ്യമായി അംഗീകരിക്കാൻ തയ്യാറാകുന്നില്ല. തുടർന്ന് ശ്രീധരൻ നായർ സ്വന്തം ജാതിയിൽപ്പെട്ട നളിനിയെ വിവാഹം കഴിക്കുന്നു. ഈ വിവാഹത്തോടെ നീലി പൂർണമായും ഒറ്റപ്പെടുന്നു. കുടുംബവും സമൂഹവും അവളെ അവഗണിക്കുന്നു. പ്രിയപ്പെട്ടവന്റെ വഞ്ചനയും സമൂഹത്തിന്റെ അവഹേളനവും സഹിച്ച് അവൾ ദുരിതപൂർണമായ ജീവിതം നയിക്കുന്നു.കാലം കടന്നുപോകുമ്പോൾ നീലി ഒരു ആൺകുഞ്ഞിന് ജന്മം നൽകുന്നു. എന്നാൽ ജീവിതത്തിലെ കഷ്ടപ്പാടുകളും അവഗണനയും കാരണം അവളുടെ ആരോഗ്യം തകരുന്നു. കുഞ്ഞിനെ പ്രസവിച്ച ശേഷം അവൾ മരണമടയുന്നു. അമ്മയില്ലാത്ത ആ കുഞ്ഞ് അനാഥനാകുന്നു. ഗ്രാമവാസികൾക്കിടയിൽ സഹതാപമുണ്ടെങ്കിലും കുഞ്ഞിന്റെ ഭാവി അനിശ്ചിതമാണ്.

ഈ സാഹചര്യത്തിൽ ഗ്രാമത്തിലെ പോസ്റ്റ്മാനായ ശങ്കരൻ നായർ കുഞ്ഞിനെ ഏറ്റെടുത്ത് വളർത്താൻ തീരുമാനിക്കുന്നു. മനുഷ്യസ്നേഹവും കരുണയും നിറഞ്ഞ വ്യക്തിയായ അദ്ദേഹം കുഞ്ഞിനെ സ്വന്തം മകനെപ്പോലെ സംരക്ഷിക്കുന്നു. കുഞ്ഞിന് മോഹൻ എന്ന് പേരിടുകയും വളർത്തുകയും ചെയ്യുന്നു. കുഞ്ഞിന്റെ യഥാർത്ഥ പിതാവ് ആരാണെന്ന് ഗ്രാമത്തിൽ ആർക്കും അറിയില്ല.

ഇതിനിടെ ശ്രീധരൻ നായരുടെ ജീവിതം പുറത്തുനോക്കുമ്പോൾ സന്തോഷകരമാണെങ്കിലും ഉള്ളിൽ കുറ്റബോധം വളരുന്നു. നീലിയുടെ മരണവും കുഞ്ഞിന്റെ അവസ്ഥയും അദ്ദേഹത്തെ വേട്ടയാടുന്നു. സ്വന്തം ഭീരുത്വവും ജാതിഭയവും കാരണം ഒരു സ്ത്രീയുടെ ജീവിതം നശിപ്പിച്ചുവെന്ന തിരിച്ചറിവ് അദ്ദേഹത്തെ മാനസികമായി തളർത്തുന്നു. മറുവശത്ത്, ഭാര്യ നളിനിയുമായുള്ള ദാമ്പത്യജീവിതത്തിൽ കുട്ടികളില്ലാത്തതും അദ്ദേഹത്തിന്റെ ആത്മസംഘർഷം വർധിപ്പിക്കുന്നു

കഥയുടെ അവസാനഭാഗത്ത് ശ്രീധരൻ നായർ തന്റെ മനസ്സാക്ഷിയുടെ വിളി കേൾക്കുന്നു. വർഷങ്ങളായി മറച്ചുവെച്ച സത്യം തുറന്നുപറയാൻ അദ്ദേഹം തീരുമാനിക്കുന്നു. മോഹൻ തന്റെ സ്വന്തം മകനാണെന്നും നീലിയുമായുള്ള ബന്ധമാണ് അതിന് കാരണമെന്നും അദ്ദേഹം സമ്മതിക്കുന്നു. സാമൂഹിക അപമാനത്തെ ഭയക്കാതെ അദ്ദേഹം കുഞ്ഞിനെ സ്വന്തം മകനായി സ്വീകരിക്കുന്നു. ഭാര്യ നളിനിയും ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നു.

അങ്ങനെ കുറ്റബോധത്തിൽ നിന്ന് ആത്മശുദ്ധിയിലേക്കുള്ള ശ്രീധരൻ നായരുടെ യാത്രയോടെയാണ് സിനിമ അവസാനിക്കുന്നത്. ജാതിവ്യവസ്ഥ മനുഷ്യജീവിതങ്ങളെ എങ്ങനെ തകർക്കുന്നു എന്നും മനുഷ്യസ്നേഹവും ധാർമ്മികധൈര്യവും അതിനെ എങ്ങനെ അതിജീവിക്കാമെന്നും ചിത്രം ശക്തമായി അവതരിപ്പിക്കുന്നു. അതുകൊണ്ടാണ് നീലക്കുയിൽ മലയാള സിനിമയിലെ ആദ്യത്തെ മഹത്തായ സാമൂഹിക യാഥാർത്ഥ്യചിത്രങ്ങളിലൊന്നായി ഇന്നും വിലയിരുത്തപ്പെടുന്നത്. 


മലയാള സിനിമയിൽ നീലക്കുയിലിന്റെ സ്ഥാനം


മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന ചിത്രമാണ് നീലക്കുയിൽ. പി. ഭാസ്കരനും രാമു കാര്യാട്ടും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്. തിരക്കഥ എഴുതിയത് ഉറൂബ് .

മലയാള സിനിമയുടെ മനുഷ്യ ജീവിതങ്ങളുടെ പ്രശ്നങ്ങളിലേക്കുള്ള കടന്നുവരവിന്റെ തുടക്കമായിരുന്നു നീലക്കുയിൽ. യാഥാർത്ഥ്യ വാദത്തിന്റെ തുടക്കം മലയാള സിനിമ ചരിത്രത്തിലേക്ക് കൊണ്ടുവരുന്നു.

നീലക്കുയിലിന് മുമ്പുള്ള മലയാള സിനിമകളിൽ പുരാണങ്ങളും രാജ കഥാപാത്രങ്ങളും നാടകശൈലിയും ആധിപത്യം പുലർത്തിയിരുന്നു. ഗ്രാമീണ ജീവിതവും സാധാരണ മനുഷ്യരുടെ പ്രശ്നങ്ങളും യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിച്ച ആദ്യകാല ചിത്രങ്ങളിൽ ഒന്നാണ് നീലക്കുയിൽ.സാധാരണക്കാരന്റെ പ്രശ്നങ്ങളും കണ്ണീരും കൊച്ചു കൊച്ചു സന്തോഷങ്ങളും സിനിമയുടെ ഭാഗമാകുന്നു.

ജാതിവ്യവസ്ഥയെ വിമർശിച്ച ചിത്രം കേരളത്തിൻ്റെ ജാതി ചിന്തകൾക്ക് നേരെയുള്ള കണ്ണാടിയായിരുന്നു.കേരളത്തിലെ ജാതിവിവേചനവും സാമൂഹിക അസമത്വവും ചിത്രത്തിന്റെ പ്രധാന പ്രമേയമാണ്. ഒരു സ്കൂൾ അധ്യാപകനും താഴ്ന്ന ജാതിക്കാരിയായ യുവതിയും തമ്മിലുള്ള ബന്ധത്തിലൂടെ സമൂഹത്തിലെ അനീതികളെ ചിത്രം തുറന്നുകാട്ടുന്നു.സമൂഹത്തിൻ്റെ ഉന്നത തലങ്ങളിൽ നിൽക്കുന്ന അധ്യാപകൻ ജാതിയുടെ കെട്ടുപാടുകളിൽ നിന്നും മുക്തനല്ല എന്ന് സിനിമ വിവരിക്കുന്നു.സമൂഹത്തിൻ്റെ ബോധങ്ങളിൽ ജാതിചിന്ത ചിറകു വിരിച്ചുനിൽക്കുന്ന വ്യത്യസ്ത ദൃശ്യങ്ങളിലേക്ക് സിനിമ ആനയിക്കുന്നു.കഥാനായകന്റെ തിരസ്കരണവും വീടും സമൂഹവും നായികയ്ക്കു നൽകുന്ന മനസ്സിക ആഘാതങ്ങളും ജാതിയുടെ ആഴത്തിൽ വേരിറങ്ങി നിൽക്കുന്ന അവസ്ഥകളെ വിശദീകരിക്കുന്നു.

ഗ്രാമീണ കേരളത്തിന്റെ അവതരണം സിനിമയിൽ ദൃശ്യഭംഗി തീര്‍ക്കുന്നു.നീലക്കുയിലിന്റെ ഏറ്റവും വലിയ പ്രത്യേകത ഗ്രാമത്തെ ഒരു പശ്ചാത്തലമായി മാത്രം കാണിക്കാതെ കഥയിലെ സജീവ ഘടകമാക്കി മാറ്റിയതാണ്.

പച്ചപ്പാർന്ന വയലുകൾ,

തോടുകളും മരങ്ങളും നിറഞ്ഞ പ്രകൃതിദൃശ്യങ്ങൾ,

ഗ്രാമീണ വഴികളും കുടിലുകളും,

മഴയും കാലാവസ്ഥയും,ഇവയെല്ലാം ഗ്രാമത്തിന്റെ ആത്മാവിനെ പ്രേക്ഷകനിലേക്ക് എത്തിക്കുന്നു.

കേരളത്തിലെ ഗ്രാമജീവിതം, പ്രകൃതി, കായൽ തീരം, ചായക്കട , കടകളിൽ സൊറപറഞ്ഞിരിക്കുന്ന ഗ്രാമവാസികൾ , ഉത്സവമേളങ്ങൾ, ഇങ്ങനെ ജനങ്ങളുടെ ജീവിതരീതി സ്വാഭാവികമായി അഭ്രപാളികളിൽ അവതരിപ്പിച്ചു. ഇത് മലയാളികളുടെ ജീവിതവുമായി സിനിമയെ കൂടുതൽ അടുപ്പിച്ചു.സിനിമാ ലോകത്തേക്ക് ഗ്രാമീണ ജീവിതത്തിൻ്റെ സാധാരണ അവസ്ഥകളുടെ പ്രവേശനമായിരുന്നു സംഭവിച്ചത്.

മലയാള സിനിമയിലെ പുതിയ വഴിത്തിരിവാണ് ഈ സിനിമയിൽ സംഭവിച്ചത്.സ്റ്റുഡിയോ കേന്ദ്രീകൃത ചിത്രീകരണത്തിൽ നിന്ന് പ്രകൃതിദത്ത ലൊക്കേഷനുകളിലേക്കുള്ള മാറ്റത്തിന് ഈ ചിത്രം പ്രചോദനമായി.

 മികച്ച കഥാപാത്രസൃഷ്ടി

മലയാള സിനിമയുടെ ചരിത്രത്തിൽ കഥാപാത്രസൃഷ്ടിയിലെ യാഥാർത്ഥ്യവും മാനുഷികതയും കൊണ്ടു ശ്രദ്ധേയമായ ചിത്രമാണ് നീലക്കുയിൽ.  ഈ ചിത്രത്തിലെ കഥാപാത്രങ്ങൾ വെറുതെ കഥ മുന്നോട്ടുകൊണ്ടുപോകാനുള്ള ഉപാധികളല്ല; കേരളത്തിന്റെ സാമൂഹിക യാഥാർത്ഥ്യങ്ങളെ പ്രതിനിധീകരിക്കുന്ന ജീവിക്കുന്ന മനുഷ്യരാണ്.ശ്രീധരൻ നായർ – മനുഷ്യന്റെ ദൗർബല്യവും കുറ്റബോധവും


ചിത്രത്തിലെ നായകനായ അധ്യാപകൻ ശ്രീധരൻ നായർ ഒരു തികഞ്ഞ നായകപാത്രമല്ല. സമൂഹത്തിൽ മാന്യനായ വ്യക്തിയായിരുന്നിട്ടും, നീലിയുമായുള്ള ബന്ധത്തിൽ അദ്ദേഹം വീഴ്ച വരുത്തുന്നു. പിന്നീട് ആ ബന്ധത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മടിക്കുകയും ചെയ്യുന്നു.

മനുഷ്യന്റെ നന്മയും ദൗർബല്യവും ഒരുപോലെ ഉൾക്കൊള്ളുന്ന കഥാപാത്രം.കുറ്റബോധം, ആത്മസംഘർഷം, സാമൂഹിക ഭയം എന്നിവ വളരെ സ്വാഭാവികമായി അവതരിപ്പിക്കപ്പെടുന്നു. അന്നത്തെ സിനിമകളിലെ അതിമാനുഷിക നായകസങ്കൽപ്പങ്ങളിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രസൃഷ്ടിയാണ് ഈ സിനിമയിൽ.


നീലി – സാമൂഹിക അനീതിയുടെ പ്രതീകമാണ് നീലി.ചിത്രത്തിലെ ഏറ്റവും ശക്തമായ കഥാപാത്രം.താഴ്ന്ന ജാതിയിൽപ്പെട്ട ഒരു സ്ത്രീ എന്ന നിലയിൽ അവൾ നേരിടുന്ന വിവേചനങ്ങൾ ചിത്രത്തിൽ വ്യക്തമായി കാണിക്കുന്നു.സ്നേഹവും പ്രതീക്ഷയും വേദനയും ആത്മാഭിമാനവും നിറഞ്ഞ ഒരു വ്യക്തിത്വമാണ് നീലി.അവൾ വെറും സഹതാപം ജനിപ്പിക്കുന്ന കഥാപാത്രമല്ല; സമൂഹത്തിന്റെ ക്രൂരതയെ ചോദ്യം ചെയ്യുന്ന പ്രതീകമാണ്.നീലിയിലൂടെ കേരളത്തിലെ ജാതിവ്യവസ്ഥയും സ്ത്രീകളുടെ ദുരവസ്ഥയും സിനിമ ശക്തമായി അവതരിപ്പിക്കുന്നു.

ശങ്കരൻ നായർ പുരോഗമന ചിന്തയുടെ പ്രതിനിധിയാണ്.നീലിയുടെ മകനെ സ്വന്തം മകനായി സ്വീകരിക്കുന്ന ശങ്കരൻ നായർ മാനവികതയുടെ ശബ്ദമാണ്.ജാതിക്കും ആചാരങ്ങൾക്കും മുകളിലാണ് മനുഷ്യസ്നേഹം എന്ന സന്ദേശം നൽകുന്നു.കഥയുടെ ധാർമ്മിക കേന്ദ്രമായിഅദ്ദേഹം പ്രവർത്തിക്കുന്നു.സമൂഹത്തിൽ മാറ്റം സാധ്യമാണെന്ന പ്രത്യാശയുടെ പ്രതീകമാണ്ഈ പോസ്റ്റുമാൻ.

ഗ്രാമീണ കഥാപാത്രങ്ങളുടെ യാഥാർത്ഥ്യത്തോടെയുള്ള അവതരണം. ചിത്രത്തിലെ ചെറിയ കഥാപാത്രങ്ങൾ പോലും ശ്രദ്ധേയമാണ്.ഗ്രാമവാസികൾ, ബന്ധുക്കൾ, നാട്ടുകാർ തുടങ്ങിയവർ യഥാർത്ഥ ജീവിതത്തിൽ നിന്നെടുത്തതുപോലെ  തോന്നുന്നു.അവരുടെ ഭാഷയും പെരുമാറ്റവും കേരളത്തിന്റെ ഗ്രാമീണ സംസ്കാരത്തെ സ്വാഭാവികമായി അവതരിപ്പിക്കുന്നു.നല്ലവരും ചീത്തവരുമെന്ന ലളിതമായ വിഭജനമില്ലാതെ  ഓരോരുത്തരും സാമൂഹിക സാഹചര്യങ്ങളുടെ ഭാഗമായി മാറുന്ന അവതരണമാണ് സിനിമയിൽ.കഥാപാത്രങ്ങളിലൂടെ സാമൂഹിക വിമർശനം നിർവഹിക്കുന്നു.നീലക്കുയിലിലെ കഥാപാത്രങ്ങൾ വ്യക്തികളായും സാമൂഹിക പ്രതീകങ്ങളായും പ്രവർത്തിക്കുന്നു.

ശ്രീധരൻ നായർ – ജാതിബോധത്തിന്റെ തടവുകാരൻ. നീലി ചൂഷണത്തിനിരയായ സ്ത്രീയും താഴ്ന്ന ജാതിക്കാരിയും.ശങ്കരൻ നായർ – നവോത്ഥാന മൂല്യങ്ങളുടെ പ്രതിനിധി.

ഇങ്ങനെ ഓരോ കഥാപാത്രവും കേരളസമൂഹത്തിന്റെ വ്യത്യസ്ത മുഖങ്ങളെ പ്രതിഫലിപ്പിക്കുന്നു.നീലി, ശ്രീധരൻ നായർ, ശങ്കരൻ നായർ തുടങ്ങിയ കഥാപാത്രങ്ങൾ ഇന്നും മലയാള സിനിമയിലെ അനശ്വര സൃഷ്ടികളായി നിലനിൽക്കുന്നു.

ദേശീയ അംഗീകാരം

മലയാള സിനിമയ്ക്ക് ദേശീയതലത്തിൽ അംഗീകാരം നേടിക്കൊടുത്ത ആദ്യ ചിത്രങ്ങളിൽ ഒന്നാണ് നീലക്കുയിൽ. രാഷ്ട്രപതിയുടെ വെള്ളിമെഡൽ (President's Silver Medal) ഈ സിനിമയ്ക്ക് ലഭിച്ചു.

സാഹിത്യ-സിനിമ സംയോജനത്തിൻ്റെ  പുതുചരിത്രത്തെ മലയാള സിനിമയിൽ എഴുതാൻ നീലക്കുയിൽ കഴിഞ്ഞു.ഉറൂബിന്റെ കഥയെ ആസ്പദമാക്കിയ ഈ ചിത്രം മലയാള സാഹിത്യവും സിനിമയും തമ്മിലുള്ള ശക്തമായ ബന്ധത്തിന് തുടക്കം കുറിച്ചു.മലയാള സിനിമയുടെ ചരിത്രത്തിൽ പിന്നീട് നിരവധി സാഹിത്യ കൃതികൾ സിനിമയിലേക്ക്പരിവർത്തനം ചെയ്യപ്പെട്ടു.സാഹിത്യകൃതികൾക്ക് സിനിമയിൽ കഥാതന്തുക്കളെ സംഭാവന ചെയ്യാൻ കഴിയുമെന്ന് നീലക്കുയിൽ തെളിയിച്ചു.

നീലക്കുയിലിലെ സംഗീതത്തിന്റെ മികവ് 

നീലക്കുയിലിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്ന് അതിന്റെ സംഗീതമാണ്. സംഗീതസംവിധായകൻ കെ. രാഘവൻ മലയാള ചലച്ചിത്രസംഗീതത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചത് ഈ ചിത്രത്തിലൂടെയാണ്.

നാടൻ സംഗീതത്തിന്റെ കടന്നുവരവ്.നീലക്കുയിലിന് മുമ്പ് മലയാള സിനിമാഗാനങ്ങൾ പലപ്പോഴും തമിഴ്, ഹിന്ദി ഗാനങ്ങളുടെ സ്വാധീനത്തിലായിരുന്നു. എന്നാൽ കെ. രാഘവൻ കേരളത്തിന്റെ നാടൻപാട്ടുകളെയും ജനകീയ ഈണങ്ങളെയും സിനിമാസംഗീതത്തിലേക്ക് കൊണ്ടുവന്നു. ഇതോടെ മലയാള സിനിമയ്ക്ക് സ്വന്തമായ ഒരു സംഗീതസ്വത്വം രൂപപ്പെട്ടു.


"കായലരികത്ത് വലയെറിഞ്ഞപ്പോൾ" – ഒരു സംഗീതവിപ്ലവം.ഈ ഗാനമാണ് നീലക്കുയിലിന്റെ ഏറ്റവും പ്രശസ്തമായ പാട്ട്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിതവും ഭാഷയും താളവും ഉൾക്കൊണ്ട ഈ ഗാനം പുറത്തിറങ്ങിയ ഉടൻ ജനഹൃദയങ്ങൾ കീഴടക്കി. മലയാള സിനിമയിലെ ആദ്യകാല ജനകീയ ഹിറ്റ് ഗാനങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. 

ലാളിതത്വത്തിന്റെ സൗന്ദര്യം.പാട്ടുകളെ ഹൃദയഹാരിയാക്കുന്നു. അമിതമായ വാദ്യോപകരണങ്ങൾ സിനിമയിൽ ഉപയോഗിക്കുന്നില്ല. ലളിതമായ ഈണങ്ങളും കുറഞ്ഞ വാദ്യസഹായവും സ്വാഭാവികമായ ആലാപനവുമാണ് ഗാനങ്ങളുടെ പ്രത്യേകത. അതുകൊണ്ട് തന്നെ പാട്ടുകൾ കഥാപാത്രങ്ങളുടെയും കഥയുടെയും ഭാഗമായിത്തീർന്നു. 


പി. ഭാസ്കരന്റെ കവിതാസൗന്ദര്യം ഗാനത്തെ മഹത്തരമാക്കുന്നു.ഗാനരചയിതാവായ പി. ഭാസ്കരൻ ലളിതമായ സംസാരഭാഷയിൽ കവിതാപരമായ വരികൾ രചിച്ചു. ഗ്രാമീണരുടെ ഭാഷയും വികാരങ്ങളും ഗാനങ്ങളിലൂടെ ജീവന്തമാക്കി. 

വൈവിധ്യമാർന്ന ഗാനങ്ങൾചിത്രത്തിന്റെ പ്രധാന സവിശേഷതയായിരുന്നു.പ്രണയഗാനങ്ങളും നാടൻപാട്ടുകളും ഭക്തിഗാനങ്ങളും ഇടകലർന്ന് പുതിയ കാവ്യ പാരമ്പര്യം സൃഷ്ടിക്കുന്നു. "എല്ലാരും ചൊല്ലണു", "ഉണരുണരൂ", "എങ്ങനെ നീ മറക്കും", "കുയിലിനെ തേടി" തുടങ്ങിയ ഗാനങ്ങൾ ഓരോന്നും വ്യത്യസ്ത ഭാവങ്ങൾ അവതരിപ്പിക്കുന്നു.

മലയാള ചലച്ചിത്രസംഗീതത്തിന്റെ പുതിയ ദിശ സംഗീതചരിത്രകാരന്മാർ നീലക്കുയിലിനെ മലയാളസിനിമ സംഗീതത്തിന്റെ വഴിത്തിരിവായി വിലയിരുത്തുന്നു. അനുകരണ സംഗീതത്തിൽ നിന്ന് മലയാള മണ്ണിന്റെ ശബ്ദത്തിലേക്കുള്ള മാറ്റം ഈ ചിത്രത്തിലൂടെയാണ് ശക്തമായത്.

നീലക്കുയിലിന്റെ സംഗീതം കേവലം ഗാനങ്ങളുടെ ഒരു സമാഹാരമല്ല; കേരളത്തിന്റെ ജനകീയസംസ്കാരവും ഭാഷയും സംഗീതപാരമ്പര്യവും സിനിമയിലൂടെ പുനരാവിഷ്കരിച്ച ഒരു സാംസ്കാരിക പ്രഖ്യാപനമാണ്. അതുകൊണ്ടുതന്നെ കെ. രാഘവന്റെ സംഗീതവും പി. ഭാസ്കരന്റെ വരികളും ഇന്നും മലയാളികളുടെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു.


നീലക്കുയിലെ സാമൂഹിക പ്രമേയങ്ങൾ

നീലക്കുയിൽ ഒരു പ്രണയകഥ മാത്രമല്ല. 1950-കളിലെ കേരളസമൂഹത്തിലെ അനീതികളെയും സാമൂഹിക യാഥാർത്ഥ്യങ്ങളെയും ശക്തമായി വിമർശിക്കുന്ന ഒരു സാമൂഹിക സിനിമയാണ്. ജാതി, ലിംഗം, വർഗം, അധികാരം, ധാർമ്മികത തുടങ്ങിയ നിരവധി വിഷയങ്ങൾ ചിത്രം ചർച്ച ചെയ്യുന്നു. 

ജാതിവ്യവസ്ഥയും അയിത്തവുംചിത്രത്തിന്റെ പ്രധാന പ്രമേയമായി സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്നു. ജാതിവിവേചനമാണ്. ദളിത് യുവതിയായ നീലിയും ഉയർന്ന ജാതിക്കാരനായ ശ്രീധരൻ നായരും തമ്മിലുള്ള പ്രണയം സമൂഹം അംഗീകരിക്കുന്നില്ല. പ്രണയത്തേക്കാൾ ജാതിക്ക് പ്രാധാന്യം നൽകുന്ന സാമൂഹിക വ്യവസ്ഥയെ ചിത്രം ചോദ്യം ചെയ്യുന്നു. ശ്രീധരൻ നായർ നീലിയെ വിവാഹം ചെയ്യാൻ ഭയപ്പെടുന്നത് വ്യക്തിപരമായ ഭീരുത്വം മാത്രമല്ല, ജാതിവ്യവസ്ഥയുടെ സമ്മർദ്ദവുമാണ്.

സ്ത്രീയുടെ ചൂഷണവും പിതൃാധിപത്യവും കഥയുടെ പ്രമേയമായി വരുന്നു.നീലി ഇരട്ട ചൂഷണത്തിന് ഇരയാകുന്നു—ഒരു സ്ത്രീ എന്ന നിലയിലും ഒരു ദളിത് എന്ന നിലയിലും. പ്രണയബന്ധത്തിന്റെ ഫലങ്ങൾ മുഴുവൻ അവൾക്കാണ് അനുഭവിക്കേണ്ടി വരുന്നത്. പുരുഷന് സമൂഹത്തിൽ മാന്യത നിലനിർത്താൻ കഴിയുമ്പോൾ സ്ത്രീയാണ് അപമാനവും ഒറ്റപ്പെടുത്തലും സഹിക്കേണ്ടിവരുന്നത്. പിതൃാധിപത്യ സമൂഹത്തിന്റെ അനീതിയെ ചിത്രം തുറന്നുകാട്ടുന്നു. 

വർഗവ്യത്യാസവും സാമ്പത്തിക അസമത്വവും സമൂഹത്തിൻ്റെ വിഷയമാണ് എന്ന് സിനിമ തെളിയിക്കുന്നു.നീലി ഒരു കാർഷിക തൊഴിലാളിയാണ്; ശ്രീധരൻ വിദ്യാഭ്യാസവും സാമൂഹിക സ്ഥാനവുമുള്ള വ്യക്തി. സാമ്പത്തികവും സാമൂഹികവുമായ അധികാരം ആരുടെ കൈകളിലാണോ, തീരുമാനങ്ങളും അവരുടേതാകുന്നു എന്ന യാഥാർത്ഥ്യം സിനിമ അവതരിപ്പിക്കുന്നു. 

ഫ്യൂഡൽ (ജന്മിത്ത) വ്യവസ്ഥയുടെ വിമർശനം.ഗ്രാമീണ കേരളത്തിലെ ഭൂവുടമസ്ഥതയുടെയും സാമൂഹിക ശ്രേണീകരണത്തിന്റെയും പശ്ചാത്തലമാണ് ചിത്രത്തിലുള്ളത്. ഉയർന്ന ജാതിക്കാരും ഭൂവുടമകളും അധികാരം കൈവശം വച്ചിരുന്ന ഒരു സമൂഹത്തിൽ താഴ്ന്ന വിഭാഗങ്ങളുടെ ജീവിതം എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്ന് ചിത്രം സൂചിപ്പിക്കുന്നു. 

സാമൂഹിക കപടധാർമ്മികത.സമൂഹം പ്രണയത്തെയോ മനുഷ്യസ്നേഹത്തെയോ അല്ല, പുറംമോടിയെയും ജാതിനിയമങ്ങളെയുമാണ് വിലമതിക്കുന്നത്. തെറ്റ് ചെയ്ത പുരുഷനെ സമൂഹം സ്വീകരിക്കുമ്പോൾ സ്ത്രീയെ ശിക്ഷിക്കുന്നു. ഈ ഇരട്ടത്താപ്പാണ് സിനിമ ശക്തമായി വിമർശിക്കുന്നത്.

മനുഷ്യസ്നേഹവും സാമൂഹിക നവോത്ഥാനവും അവതരിപ്പിച്ചു കൊണ്ടാണ് സിനിമ അവസാനിക്കുന്നത്.പോസ്റ്റ്മാൻ ശങ്കരൻ നായർ അനാഥകുഞ്ഞിനെ ഏറ്റെടുത്ത് വളർത്തുന്നത് മനുഷ്യസ്നേഹത്തിന്റെ പ്രതീകമാണ്. ജാതിയേക്കാളും ജന്മത്തേക്കാളും മനുഷ്യനാണ് പ്രധാനമെന്ന സന്ദേശം സിനിമയുടെ അന്ത്യത്തിൽ ഈ കഥാപാത്രം ആവർത്തിക്കുന്നു. 


കുറ്റബോധവും പ്രായശ്ചിത്തവും സിനിമയുടെ അന്തർ സംഘർഷങ്ങളെ വർധിപ്പിക്കുന്നു .ശ്രീധരൻ നായരുടെ ജീവിതം ഒരു ആത്മസംഘർഷത്തിന്റെ കഥ കൂടിയാണ്. സ്വന്തം തെറ്റ് തിരിച്ചറിഞ്ഞ് കുഞ്ഞിനെ അംഗീകരിക്കുന്നതിലൂടെ വ്യക്തിപരമായ പ്രായശ്ചിത്തവും സാമൂഹിക ഉത്തരവാദിത്തവും സിനിമ ഉയർത്തിക്കാട്ടുന്നു.അയാളുടെ ആത്മസംഘർഷങ്ങളാണ് സിനിമയെ സംഘർഷഭരിതമാക്കുന്നത്

ദളിത് ജീവിതത്തിന്റെ പ്രതിനിധാനം മലയാള സിനിമയുടെ ആരംഭത്തിൽ തന്നെ ഉണ്ടായി എന്നതാണ് ന ഏറ്റവും പ്രധാന പ്രത്യേകത.മലയാള സിനിമയിൽ ദളിത് കഥാപാത്രത്തെ കേന്ദ്രപ്രമേയമാക്കി അവതരിപ്പിച്ച ആദ്യകാല ചിത്രങ്ങളിൽ ഒന്നാണ് നീലക്കുയിൽ. ദളിത് സമൂഹത്തിന്റെ ദാരിദ്ര്യവും സാമൂഹിക അവഗണനയും ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തിച്ചു. 

നവോത്ഥാന ഘട്ടത്തിന്റെ ചിന്തകളും മൂല്യങ്ങളും മലയാളി മനസ്സിൽ കൊളുത്താൻ നീലക്കുയിലിന് കഴിഞ്ഞു .ജാതിവിവേചനവും അയിത്തവും,സ്ത്രീപീഡനവും പുരുഷാധിപത്യവും,വർഗവ്യത്യാസവും സാമ്പത്തിക അസമത്വവും,ഫ്യൂഡൽ സാമൂഹിക ഘടനയുംസാമൂഹിക കപടധാർമ്മികതയും,മനുഷ്യസ്നേഹവുംസാമൂഹികസമത്വവും,കുറ്റബോധവും പ്രായശ്ചിത്തവും ,ദളിത് ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളും പ്രതിസന്ധികളും ഇങ്ങനെ വിശാലമായ കാഴ്ചപ്പാടുകളിൽ നിന്നുകൊണ്ടാണ് നീലക്കുയിൽ മലയാളസിനിമയിൽ ചരിത്രം രചിക്കുന്നത്. നീലക്കുയിൽ മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു കലാസൃഷ്ടി മാത്രമല്ല, കേരളത്തിന്റെ സാമൂഹിക നവോത്ഥാനചിന്തകളെ പ്രതിഫലിപ്പിച്ച ഒരു സാമൂഹിക രേഖ കൂടിയാണ്.


ഡോ. മനോജ് ജെ. പാലക്കുടി

 കാറ്റേ കടലേ

                   


                                                                 കവി :പി പി രാമചന്ദ്രൻ


                                            കവിതാസ്വാദനം


മലയാള കവിതയുടെ ഉത്തരാധുനിക മുഖമാണ് പി.പി. രാമചന്ദ്രൻ.ചടുലമായ വാക്കുകൾ കൊണ്ടും സൂക്ഷ്മമായഅനുഭവങ്ങൾകൊണ്ടും അദ്ദേഹം കവിത രചിക്കുന്നു.  കാച്ചികുറുക്കിയ വാക്കുകളാണ് കാവ്യത്തിന്റെ സവിശേഷത. കാവ്യപാരമ്പര്യങ്ങളെ കൈവിടാതെ നവീനതയെ മുറുകെപ്പിടിക്കുന്ന കവി മലയാള കവിതയിൽ പുതു വഴികളെ തിരയുന്നു. ഏറെ എഴുതാതെ ആഴത്തിൽ മുഴക്കമുണ്ടാക്കിയ കവിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. ലളിതമായ പദാവലികളിൽ ചിന്തയുടെ ആഴത്തെ കവി ഒളിപ്പിക്കുന്നു. നാടകവും കഥകളും  സിനിമയും സങ്കേതങ്ങൾ ആകുന്ന വിശാലമായ ക്യാൻവാസിലാണ് കാവ്യ രചന നടത്തുന്നത്. കാണെക്കാണെ , കാറ്റേ കടലേ , മാമ്പഴക്കാലം ഉത്തരകാലം,രണ്ടായിമുറിച്ചത് , കലംകാരി എന്നിവയാണ്  കാവ്യരചനകൾ.



 പ്രകൃതിനാശത്തെയും വികസനത്തിന്റെ പേരിൽ നടക്കുന്ന പരിസ്ഥിതി ചൂഷണത്തെയും ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന  സമകാലിക കവിതയാണ് കാറ്റേ കടലേ. മനുഷ്യൻ്റെ ഉപഭോഗാസക്തി, സ്വാർത്ഥത , ചിന്തയില്ലാത്ത വികസനം ഇവയ്ക്ക് ഇരയാകുന്ന പ്രകൃതിയുടെ കാഴ്ചകളിലൂടെ കവി സഞ്ചരിക്കുന്നു.

 കേരളത്തിലെ ആയിരക്കണക്കിന് കുന്നുകൾ വികസനത്തിന്റെ പേരിൽ വളരെ വേഗം മണ്ണും കല്ലുമായി നാടുനീങ്ങി. കാല്പനിക സൗന്ദര്യം നിറച്ചു നിന്ന കണ്ണാന്തളികുന്നുകൾ  ഗ്രാമീണ ഭൂപടങ്ങളിൽ നിന്നും മാഞ്ഞുപോയി.സ്വന്തം അനുഭവത്തിൽ നിന്നും കാവ്യ ബീജത്തെ സൃഷ്ടിച്ചെടുക്കുകയാണ് കവി. കവിയുടെ ബാല്യസ്മരണകളുടെയും നാടിന്റെ ഭൂപ്രകൃതിയുടെയും പ്രതീകമായിരുന്ന കുന്നുകൾ ഒന്നൊന്നായി ഇല്ലാതാകുന്ന വേദനയാണ് കവിതയുടെ കേന്ദ്രവിഷയം.

കവിതയുടെ തുടക്കത്തിൽ കവി പറയുന്നു:

"ഉമ്മറക്കോലായില്‍നിന്ന് രാത്രിയില്‍ എടുത്തുവയ്ക്കാന്‍ മറന്ന കിണ്ടികളവുപോയതുപോലെ വയല്‍ക്കരയിലുള്ള ഒരു കുന്ന് പുലര്‍ച്ചയ്ക്കു കാണാതായി." 

ഇവിടെ ഒരു കുന്ന് അപ്രത്യക്ഷമാകുന്നത് വീട്ടുമുറ്റത്തെ ഒരു ചെറിയ വസ്തു നഷ്ടപ്പെടുന്നതുപോലെയാണ്.ഒരു കിണ്ടി മോഷ്ടിച്ചു കൊണ്ടുപോകുന്ന ലാഘവത്തോടെ  ഓരോ കുന്നും രാത്രിയുടെ മറവിൽ പിഴുത് മാറ്റപ്പെടുന്നു. കുന്നുകളുടെ നഷ്ടം ഉമ്മറക്കോലായിലെ നഷ്ടം പോലെ മനുഷ്യജീവിതത്തോട് എത്ര അടുത്ത് ബന്ധപ്പെട്ടു കിടക്കുന്നതാണെന്ന്  കവി വ്യക്തമാക്കുന്നു.




മഴയും വെയിലും കുന്നിനെഅന്വേഷിക്കുന്നതായി കവി സങ്കൽപ്പിക്കുന്നു. പ്രകൃതിയിലെ ഘടകങ്ങൾക്കുപോലും കുന്നുകളുടെ അഭാവം വേദനാജനകമാണ്.മഴയും വെയിലും ഒരുക്കുന്ന പാരിസ്ഥിതിക സൗഹൃദത്തിലാണ് പ്രകൃതിയുടെ നിലനിൽപ്പ്.മലയുടെ നഷ്ടം പ്രകൃതിയുടെ നഷ്ടമാണ് എന്നറിഞ്ഞ് മഴയും വെയിലും അതിനെ തിരയുന്നു.

ഇപ്പോൾ കവിയുടെ വീട് "ബാക്കിയായ ഒരു കുന്നിന്റെ പള്ളയ്ക്ക്" സമീപത്താണ്. നാശത്തിന്റെ ഭീഷണി സ്വന്തം വീടിനു മുന്നിൽ വാപിളർന്നു നിൽക്കുന്നു.മനുഷ്യൻ പ്രകൃതിക്കേൽപ്പിച്ച മുറിപ്പാട് പോലെ പാതിമണ്ണുമായി ചോരഒലിപ്പിച്ചു നിൽക്കുകയാണ് കുന്നുകൾ .




കുന്നുകൾ "റോഡുപണിക്കു പോകുന്നു" . വികസനത്തിനുവേണ്ടി കുന്നുകൾ പൊളിച്ചുമാറ്റി റോഡുകളാക്കുന്ന യാഥാർഥ്യത്തെ മനുഷ്യവൽക്കരണത്തിലൂടെ കവി അവതരിപ്പിക്കുന്നു.കൺമുമ്പിലെ മലയിടിച്ച് വികസനം വരുത്തുവാൻ ഉള്ള ത്വരയിലാണ് മനുഷ്യർ. കേരളത്തിലെ കുന്നുകൾക്ക് ഇന്ന് മരണകാലമാണ്. മലയാള നാട്ടിലെ പാടശേഖരങ്ങൾ സമതലങ്ങൾ,കായൽ തീരങ്ങൾ ഇവയ്ക്ക് കാവൽ നിന്ന കുന്നുകൾ കൂട്ടത്തോടെ കൊല ചെയ്യപ്പെടുന്നു. കരയുന്നവീടുകളെ ഉറക്കി കിടത്തി..... . പ്രതിഷേധങ്ങളെ അടിച്ചമർത്തിയും വികസനത്തിന്റെ സ്വപ്നങ്ങൾ പറഞ്ഞും എതിർസ്വരങ്ങളെ നിശബ്ദമാക്കി.  വികസനവും പ്രകൃതി ചൂഷണവും നാണയത്തിന്റെ രണ്ടുവശങ്ങൾപോലെയാണ്.

കുന്നുകൾക്ക് പേരുകളുണ്ട് — പന്തലംകുന്ന്, പൂത്രക്കുന്ന്, പുളിയാറക്കുന്ന്, പറക്കുന്ന്, ചോലക്കുന്ന്, ചന്തക്കുന്ന്, കരിമ്പനക്കുന്ന്. ഈ പേരുകൾ വെറും ഭൂപ്രദേശങ്ങളല്ല; ഒരു നാടിന്റെ ചരിത്രവും സംസ്കാരവും ഓർമ്മകളും കൂടിയാണ്.തലമുറകളുടെ സംസ്കൃതിയെ അടയാളപ്പെടുത്തുന്ന കുന്നുകളെല്ലാം നിസ്സഹായതയോടെ നാട്ടിൽ നിന്നും നീക്കപ്പെട്ടു.കുന്നുകൾക്കൊപ്പം പറിച്ചുകൊണ്ട് പോയത് ഒരു ദേശത്തിൻറെ സാംസ്കാരിക അടയാളങ്ങൾ കൂടിയാണ്.

കുന്നുകൾ എല്ലാം"പേരുവിളിക്കുമ്പോള്‍ വരിവരിയായി വന്ന് ലോറിയില്‍ കയറണം."

എന്ന വരികളിൽ കുന്നുകളെ ജീവനുള്ളവരായി ചിത്രീകരിക്കുന്നു.നാടിൻറെ ഹരിത സ്രോതസ്സായി വിളങ്ങി നിന്നകുന്നുകളെ ലോറിയിൽ കയറ്റിക്കൊണ്ടുപോകുന്ന കാഴ്ച കരളലിയിപ്പിക്കുന്നതാണ്. അടിമകളായി പേരു വിളിക്കപ്പെട്ട അവർ വികസനത്തിന്റെ പുതു ലോകത്തു മറ്റൊരു ദൗത്യത്തിനായി പുറപ്പെടുകയാണ് . കുന്നുകൾ ഓരോന്നും അടിമകളെപോലെ തെളിച്ചുകൊണ്ടുപോകുന്നു.


എട്ടുവരിപ്പാത ചുമന്നു കൊള്ളണം .... നൂല് പോലെ ഒഴുകുന്ന പുഴയും ഫലങ്ങളും ഹരിത സമൃദ്ധിയും നൽകിയ കുന്നുകൾ .നാടിനെ സമ്പൽസമൃദ്ധമാക്കിയ അവർ എട്ടുവരിപ്പാത ചുമന്നു നിൽക്കുന്ന അടിമകളായി മാറ്റപ്പെട്ടു.മനുഷ്യ വികസനത്തിനും പരിഷ്കാരത്തിനും വേണ്ടി ദാസ്യവേല ചെയ്യേണ്ടിവന്ന പ്രകൃതിയുടെ ദുര്യോഗമാണ്




 വെളിപ്പെടുത്തുന്നത്.സ്വന്തം നിലനിൽപ്പിനെ മറന്ന് പ്രകൃതിയെ നിർദയമായി ചൂഷണം ചെയ്യുന്ന മനുഷ്യസമൂഹത്തിന്റെ  ഹൃദയ കാഠിന്യത്തിൻ്റെ അവതരണമാണ് ഈ വാക്കുകൾ.

ഇനിയും കാണാൻ പറ്റിയെന്നും വരില്ല ......

കാറ്റിനോടും കടലിനോടും പ്രകൃതിയോടും വിട പറയുന്നവാക്കുകൾ.

വേഗത്തിലുള്ള പരിഷ്കാരം അതിവേഗം നാശത്തിലേക്കുള്ള പ്രയാണമാണ് . മലയെ തകർത്ത വികസന സഞ്ചാരം എത്തിക്കുന്നത് വിനാശത്തിന്റെ പടുകുഴിയിലേക്കാണ് പ്രകൃതിയുടെ പാരസ്പര്യത്തിന്റെ തകർച്ചയിൽ

അവസാനഭാഗത്ത് കവിത അതീവ വികാരഭരിതമാകുന്നു. കുന്നുകൾ ഇല്ലാതാകുമ്പോൾ കവി അവരോട് ഒരു അടയാളം കാണിക്കാൻ അഭ്യർത്ഥിക്കുന്നു.

"നിങ്ങളെന്തെങ്കിലും അടയാളം കാട്ടണം

ഞാന്‍ നോക്കിയിരിക്കും"

ഈ വരികൾ നഷ്ടപ്പെടുന്ന പ്രകൃതിയോടുള്ള മനുഷ്യന്റെ സ്നേഹവും നിസ്സഹായതയും പ്രകടമാക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ "മതിലുകൾ" എന്ന കഥയിലെ നാരായണിയുടെ ചുള്ളിക്കമ്പ് എറിയുന്ന രംഗം ഓർമിപ്പിച്ചുകൊണ്ട്, കുന്നുകളുമായുള്ള ആത്മബന്ധത്തെ കവി കൂടുതൽ ശക്തമാക്കുന്നു.നാശത്തിന്റെ തൊട്ടുമുമ്പെങ്കിലും രക്ഷപ്പെടലിന്റെ ഒടുക്കത്തെ അടയാളം കാണിക്കണം എന്നാണ് കവിയുടെ അഭ്യർത്ഥന.


ഹൃദയസ്പർശിയായ ഉപമകളും ദൃശ്യബിംബങ്ങളും കവിതയുടെ ധ്വനിതലത്തെ ആഴപ്പെടുത്തുന്നു.

നാട്ടിൻപുറങ്ങളുടെ ഓർമ്മകളെ ഉണർത്തുന്ന കുന്നുകളുടെ പേരുകൾ.

വികസനവും പ്രകൃതി സംരക്ഷണവും തമ്മിലുള്ള സംഘർഷത്തിന്റെ അവതരണം,

ലളിതമായ ഭാഷയിലൂടെ ആഴമുള്ള ആശയപ്രകടനം  ഇവ കവിതയുടെ സവിശേഷതയായി ഉയർന്നു നിൽക്കുന്നു.

ഉപസംഹാരം

പിഴുതു മാറ്റപ്പെടുന്ന കുന്നുകളുടെ കാഴ്ചയിൽ നിന്ന് പ്രകൃതി നാശത്തിന്റെ സാർവത്രികമാനങ്ങളിലേക്ക് കണ്ണു തുറക്കുന്നതാണ് ഈ കവിത.വികസനത്തിന്റെ പേരിൽ അധിനിവേശം ചെയ്യപ്പെട്ട പ്രകൃതിയുടെയും സംസ്കാരത്തിന്റെയും ഓർമ്മകളുടെയും വിലാപഗീതമാണ് കവിതയിൽ മുഴങ്ങുന്നത്.മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഈ കവിത ശക്തമായി ഓർമ്മിപ്പിക്കുന്നു. പ്രകൃതിനാശത്തിനെതിരായ അവസാന മുന്നറിയിപ്പും പരിസ്ഥിതി ബോധത്തിന്റെ കവിതാപരമായ പ്രഖ്യാപനവുമാണ് ഈ രചന.


2025 ഒക്‌ടോബർ 19, ഞായറാഴ്‌ച

ഞാരോത്തെ പറമ്പിലെ തെങ്ങ്

 ഞാരോത്തെ പറമ്പിലെ തെങ്ങ്


പി.എ. നാസിമുദ്ദീൻ 


കവിതക്കുറിപ്പ്

മലയാള കവിതയുടെ സമകാലിക മുഖമാണ്  പി.എ. നാസിമുദ്ദീൻ്റെ കവിതകളിൽ വിരിയുന്നത്. കവിതയിൽ പുതുവഴി വെട്ടി  സഞ്ചരിക്കുന്ന കവി , ജീവിതത്തിൻ്റെ തീവ്രഅനുഭവങ്ങളെയും പരുക്കൻ യാഥാർത്ഥ്യങ്ങളെയും  കവിതയ്ക്ക് വിഷയമാക്കുന്നു.നിസാമുദ്ദീന്റെ കവിതയിൽ ജീവിതത്തിൻ്റെ കനൽ എരിഞ്ഞു നില്ക്കുന്നു.കൊടുങ്ങല്ലൂർ കണ്ടംകുളം ദേശത്ത് പുത്തൻതെരുവിലാണ് ജനനം.

കവിതാസമാഹാരങ്ങൾ;ദൈവവും കളിപ്പന്തും, വൈകു​ന്നേരം ഭൂമി പറഞ്ഞത് . ഇതര കൃതികൾ: കാർട്ടൂൺ കാർട്ടൂൺ, രചനയും സൗന്ദര്യവും, കവിയാകാം കഥാകൃത്ത് ആകാം.  ദീർഘകാലം മലർവാടി ബാലമാസികയുടെ പത്രാധിപരായിരുന്നു.


ഞാരോത്തെപറമ്പിലെ തെങ്ങിനെ പശ്ചാത്തലമാക്കിയ ആത്മഭാഷണ കവിതയാണ് 'ഞാരോത്തെ പറമ്പിലെ തേങ്ങ്'. നാസിമുദ്ദീന്റെ ആത്മചിത്രം എന്നു പറയാവുന്ന വളരെ ലളിതമായ ഒരു കവിതയാണിത്.


ചെറുപ്പത്തിൽതന്നെ കൂമ്പടഞ്ഞു പോയ തെങ്ങ്... ജീവിതംകൊണ്ട് അനാഥരായവരുടെയും ഒറ്റയാക്കപ്പെട്ടവരുടെയും തിരസ്കരിക്കപ്പെട്ടവരുടെയും പ്രതിനിധിയാണ്. ആഗ്രഹിക്കാതെ സംഭവിച്ച രോഗമോ തകർച്ചയോ ജീവിതവൈകല്യങ്ങളോ ആകാം കൂമ്പടഞ്ഞ അവസ്ഥകളെ സൃഷ്ടിക്കുന്നത്. "എന്നെപ്പോലെ അനാഥൻ തന്നെ '' എന്ന് പറയുമ്പോൾ ആ ദുഃഖമെല്ലാം കവിയും പിൻപറ്റുന്നു. നൊമ്പരങ്ങളുടെ നടുവിൽ ഉലയുന്ന കവി ഹൃദയത്തിന്റെ ഇടിപ്പുകൾ അവിടെ കേൾക്കാം.



ചെറുപ്പത്തിൽ തന്നെ കൂമ്പടഞ്ഞു മെലിഞ്ഞുണങ്ങി നില്‍ക്കുന്ന തെങ്ങിന് മരുന്നും വെള്ളവും നൽകാൻ നിരവധി ആളുകൾ ഉണ്ടായിരുന്നു. കനിവിന്റെ കരം സമൂഹത്തിന്റെ എല്ലാ തലങ്ങളിലും നിന്ന് അതിൻ്റെ നേരെ നീണ്ടു. സമൂഹം കരുതൽ നൽകി ഉയർത്താൻ ശ്രമിച്ചതിന്റെ സൂചനയാണ് മരുന്നും വെള്ളവും നൽകിയത്. മനമലിവിൽ ഉയർത്തിക്കൊണ്ടുവരുവാനുള്ള  ഒരു സാധ്യതയും ഫലം കണ്ടില്ല.കയ്യടികളുടെ ആരവങ്ങളോ പ്രോത്സാഹനങ്ങളുടെ ആർപ്പുവിളികളോ ഒരുവേള ഹൃദയത്തെ ഉണർത്താൻ പര്യാപ്തമായി എന്ന് വരില്ല. അതുപോലെ കരുതലിന്റെ അലിവിൽ ഞാരോത്തെ പറമ്പിലെ തെങ്ങും മെലിഞ്ഞു തന്നെ നിന്നു.

കാറ്റുകളുടെ കലപിലകൾക്കിടയിൽ അതിൻ്റെ ദുഃഖം വാക്കുകൾ നഷ്ടപ്പെട്ട് മൗനത്തിൽ ഒതുങ്ങി നിന്നു.


ഒരു വസന്തത്തിൽ മെലിഞ്ഞുണങ്ങിയ തെങ്ങിനെ ചുറ്റി മൈനകൾ, പ്രാവുകൾ,കുയിലുകൾ ഇങ്ങനെ പക്ഷികള്‍ ചിറകടിച്ച് പറക്കുന്നതും കണ്ടുകണ്ടു നില്‍ക്കെ അതില്‍ ഒരു പഞ്ചവർണ്ണതത്ത കൂടുവെച്ചിരിക്കുന്നു.


മനസ്സിന്റെയും ശരീരത്തിന്റെയും സ്വാഭാവികശേഷികള്‍ അകാലത്തില്‍ ശോഷിച്ചോ മുരടിച്ചോ പോയവർ, ഉയർച്ചയെ പറ്റിയുള്ള സ്വപ്നങ്ങൾ അസ്തമിച്ച് ഉള്‍വലിഞ്ഞ അവസ്ഥകളിൽ കഴിയുന്നവർ നിരവധി ഉണ്ടാകും. ഉയരാനുള്ള സ്വയം ശേഷിയോ സ്വയം പ്രതീക്ഷയുടെ ഉണർവ്വോ ഇല്ലാതായ മനുഷ്യജന്മങ്ങളുടെ പ്രതീകമുഖം ഇവിടെ കാണാം.

അവിടെ അവിചാരിതമായി ഒരു പഞ്ചവര്‍ണത്തത്ത വന്ന് കൂട് വെച്ചിരിക്കുന്നു.ഇല്ലാത്ത ശേഷികളെ നിർമ്മിച്ചെടുക്കാൻ അല്ല കിളികൾ ശ്രമിക്കുന്നത്.

ഉള്ള ശേഷികളുടെ നടുവിൽ പ്രതീക്ഷയുടെ ചിറകടിയും ആയിട്ടാണ് കിളികളും പഞ്ചവർണ്ണ തത്തയും  പറന്നു വരുന്നത്. ശേഷിക്കുറവിൻ്റെ പരിമിതികൾക്ക് നടുവിൽ സർഗ്ഗത്മ സ്വപ്നങ്ങളുടെ പുതു ഫലങ്ങൾ വിരിയിക്കാൻ കഴിയും.

സഹതാപത്തോടെയുള്ള കരംപിടുത്തത്തെക്കാൾ അവസ്ഥകളെ സ്നേഹിച്ച് പ്രതീക്ഷകളെ ചേർത്തുകൊണ്ടുള്ള ചിറകടികളാണ് കൂടുതൽ ആവശ്യം എന്ന് കവി വിളിച്ചോതുന്നു. മരുന്നും വെള്ളവും നൽകിയിട്ടും അഗതിയായി മെലിഞ്ഞുനിന്ന തെങ്ങിൽ ആ ചിറകടികൾ പ്രതീക്ഷയുടെ വസന്തം കൊണ്ടുവരികയാണ്.


ശേഷിച്ചതും ശോഷിച്ചതുമായ ഉടലിൽ സർഗാത്മകതയുടെയും പുതുപ്രതീക്ഷയുടെയും പലവർണ്ണങ്ങൾ ചിറകടിച്ചു നിന്നു

എന്ന് മാത്രമല്ല പഞ്ചവർണ്ണ തത്തയുടെ കൂടും നിർമ്മിക്കപ്പെട്ടിരിക്കുന്നു.

ലശൂന്യമെന്ന് കരുതിയിരുന്ന തെങ്ങിൽ പൂവിരിഞ്ഞു എന്ന് മാത്രമല്ല പഞ്ചവർണ്ണക്കിളിയുടെ വർണ്ണാഭമായ കുഞ്ഞുങ്ങൾ വിരിയുന്ന ഇടമായി മാറ്റപ്പെടുകയും ചെയ്തു.


അനാഥവും ഒറ്റപ്പെട്ടതും തകർന്നതുമായ അവസ്ഥകളുടെ നടുവിൽ നിന്നുപോലും ഉയർന്നുപൊങ്ങാനുള്ള മനുഷ്യമനസിന്റെ  സർഗാത്മക ശേഷിയെ കവി നോക്കി കാണുന്നു.




കവിതാസ്വാദനം ;ഡോ.മനോജ് ജെ. പാലക്കുടി


2025 സെപ്റ്റംബർ 27, ശനിയാഴ്‌ച

കിരാതവൃത്തം

            കിരാതവൃത്തം

                                                                                                                    കവിതക്കുറിപ്പ് 

                                  കവി ; കടമ്മനിട്ട രാമകൃഷ്ണൻ


മലയാള കവിതയെ ഏറെ ജനപ്രിയമാക്കിയ ആധുനിക കവികളിൽ പ്രധാനിയാണ് കടമ്മനിട്ട രാമകൃഷ്ണൻ. 'ചൊൽക്കാഴ്ച' എന്ന കവിതാവതരണ പരിപാടിയിലൂടെ ജനമനസ്സുകളിലേക്ക് അദ്ദേഹം ഇറങ്ങിച്ചെന്നു.1935- ൽ പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയിൽ ജനിച്ചു.  പടയണി പാട്ടുകളും പടയണി താളങ്ങളും കടമ്മനിട്ടയുടെ കവിതയുടെ സൗന്ദര്യാത്മകവും വൈകാരികവുമായ ഭാവങ്ങളാണ്.മലയാള കവിതയിൽ നാടോടി കലകളുടെ താളലയങ്ങൾ കൂട്ടിച്ചേർത്ത് നവീന ഭാവതലം സൃഷ്ടിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. നാടോടി സംസ്കാരത്തിൻ്റെ ആത്മാവിലാണ്  കാവ്യമനസ്സിനെ കവി പ്രതിഷ്ഠിച്ചിരിക്കുന്നത്. 


ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോൾത്തന്നെ തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതിൽ അദ്ദേഹം ഏറെ വിജയിച്ചു. വൃത്തങ്ങളുടെ സാങ്കേതിക ചട്ടക്കൂടിൽ നിന്നും കവിതയെ മോചിപ്പിച്ച് ജനകീയ കലാരൂപങ്ങളിലെ നാടൻ താളങ്ങളിൽ അവതരിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കവിതാസ്വാദകരെ നടുക്കിയുണർത്തിയ കവിതകളായിരുന്നു അദ്ദേഹത്തിന്റേത്. പദസൗന്ദര്യവും നാടോടിതാളവും ശബ്ദവൈഭവവും ആശയ ഗാംഭീര്യവും കാവ്യബിംബങ്ങളിലെ വീര്യവും എല്ലാം കൂടിക്കലർന്ന വ്യത്യസ്തവും നവീനമായ ഭാവുകത്വത്തിലാണ് കടമ്മനിട്ട കവിതകൾ നിലകൊള്ളുന്നത്.ആധുനിക മലയാളകവിതയ്ക്ക് ദ്രാവിഡ പാരമ്പര്യത്തിനിണങ്ങുന്ന രൂപഭംഗി നൽകുന്നതിൽ  കടമ്മനിട്ടയോളം ആർക്കും കഴിഞ്ഞിട്ടില്ല . നാടോടി സംസ്‌കാരത്തെ അതിൻ്റെ പൂർണതയിൽ അദ്ദേഹം മലയാള കവിതയിൽ പ്രയോജനപ്പെടുത്തി. കടിഞ്ഞൂൽപൊട്ടൻ, മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു, മിശ്രതാളം, കാട്ടാളൻ, കുറത്തി, ശാന്ത, കിരാതവൃത്തം, ഒരുപാട്ട് , നദിയൊഴുകുന്നു ഇങ്ങനെ  കടമ്മനിട്ടത്തനിമ നിറഞ്ഞ ഒരു കാവ്യപ്രപഞ്ചം തന്നെയുണ്ട്.ഒരു തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

കവിത വ്യാഖ്യാനം

പ്രകൃതിയുടെ മേൽ അധിനിവേശം നടത്തുന്ന നാഗരിക സംസ്‌കൃതിയോടുള്ള വെല്ലുവിളിയാണ് 'കിരാതവൃത്തം' എന്ന കവിത. വെന്തുവെണ്ണീറായി നിൽക്കുന്ന കാടിൻ്റെ നടുവിൽ രോക്ഷാകുലനായി നിൽക്കുന്ന കാട്ടാളനാണ് കവിതയിലെ നായകൻ. 

തൻ്റെ ആവാസവ്യവസ്ഥയെ തകർത്തെറിഞ്ഞ നാഗരിക ജനതയോടുള്ള രോക്ഷം അയാളിൽ കത്തിനിൽക്കുന്നു. കാടിനോടും കാട്ടുമക്കളോടും കാണിക്കുന്ന ക്രൂരതകളെ എതിരിടുവാൻ ആത്മരോക്ഷത്തോടെ നിൽക്കുന്ന കാട്ടാളൻ ഉഗ്രഭാവം  പൂണ്ടുനിൽക്കുന്നു.രൗദ്രഭാവവുമായ് നിൽക്കുന്ന ഒരു കാട്ടാളനെ വർണ്ണിച്ചു കൊണ്ടാണ് കവിത ആരംഭിക്കുന്നത്.


പ്രകൃതിയുമായി ബന്ധപ്പെട്ട ബിംബ കല്പനകളിലൂടെ കാട്ടാളന്റെ നെഞ്ചെരിയിക്കുന്ന തീവ്ര വേദനകളിലേക്ക് കവി നമ്മെ ആനയിക്കുന്നു.പരിസര വർണ്ണനയിലൂടെ കാട്ടാളന്റെ രോഷത്തിന് കാരണമെന്തെന്ന് കവി വ്യക്തമാക്കുന്നു .

ചുട്ടു ചാമ്പലായ വനത്തിന് നടുവിലാണ് കാട്ടാളൻ നിൽക്കുന്നത് ,

തൻ്റെ ആവാസവ്യവസ്ഥ തകർത്തവരോടുള്ള പ്രതികാരമാണ് കാട്ടാളന്റെ കണ്ണുകളിൽ ഉള്ളത്.


കാട്ടാളന്റെ കണ്ണിൽ പെറ്റു കിടക്കുന്ന ഈറ്റപ്പുലിയുടെ ക്രൗര്യം ജ്വലിച്ചു നിൽക്കുന്നു.മുന്നിൽ നിൽക്കുന്ന ശത്രുവിനോടുള്ള പ്രതികാരവും സ്വന്തം കുഞ്ഞിനോടുള്ള വാത്സല്യവും ഒരേസമയം ആ കണ്ണുകളിൽകാണാം. 

വാത്സല്യത്തിന്റെ വന്യമായ മാതൃബിംബമാണ് ഈറ്റപ്പുലി. കുഞ്ഞിൻ്റെ സംരക്ഷണത്തെ പറ്റിയുള്ള ചിന്തയാണ്   രോഷത്തിനു കാരണം. കാടിൻ്റെ സ്വത്തിനെ സംരക്ഷിക്കാനാണ് കാട്ടാളനും രോഷാകുലനാകുന്നത്. 


കരിമൂർഖൻ കൊത്തുവാനാഞ്ഞ് വാലിൽ ഉയർന്ന് നിൽക്കുന്നു.  മൂർഖന്റെ ശൗര്യത്തോടെ  കാട്ടാളനും പ്രതികാരദാഹിയായ് വെമ്പിനിൽക്കുകയാണ്..പടയണിയിലെ ഭൈരവിക്കോലത്തിൻ്റെ രൂപം കാട്ടാളനിൽ കവി ചേർത്തു വച്ചിരിക്കുന്നു.



ഭൈരവിക്കോലത്തെപ്പോലെ നെഞ്ചത്ത് പന്തം കുത്തിയാണ് കാട്ടാളൻ നിൽക്കുന്നത്. നെഞ്ചത്ത് കുത്തിനിർത്തിയിരിക്കുന്ന പന്തം അയാളുടെ ഉള്ളിൽ കത്തുന്ന രോക്ഷാഗ്നിയാണ്.


പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന കാട്ടാളനെ പ്രകൃതി പുത്രനായി അവതരിപ്പിക്കുകയാണ് തുടർന്നുവരുന്ന വരികൾ.വിശാലമായ ആകാശത്തെ അച്ഛനായും തീകത്തിയാളുന്ന മലയോരത്തെ അമ്മയായും വർണ്ണിച്ചിരിക്കുന്നു. വാനം അച്ഛനും  മണ്ണ് അമ്മയുമായ പ്രകൃതിയുടെ മകനാണ് കാട്ടാളൻ.  തീ കൊണ്ട് വനം എരിഞ്ഞു തീർന്നു കാടിൻ്റെ മുകളിൽ ആകാശം ചത്തു കിടക്കുന്നു. അവന്‍റെ അച്ഛനും അമ്മയും നഷ്ടപ്പെട്ടു.

"മുല പാതി മുറിഞ്ഞവൾ " എന്ന പ്രയോഗത്തിൽ കണ്ണകിയെന്ന ദ്രാവിഡ പുരാവൃത്തം സൂചിതമായിരിക്കുന്നു. പ്രകൃതിയുടെ മുലകളാണ് പർവ്വതങ്ങൾ. ആ പ്രകൃതിയാകുന്ന അമ്മയാകട്ടെ മുല പാതി മുറിഞ്ഞവളായി ആറ്റിന്റെ കരയിൽ ഇരിക്കുന്ന കാഴ്‌ച്ച കണ്ട് അയാൾ നടുങ്ങി. മനുഷ്യൻ്റെ പ്രകൃതിയുടെമേലുള്ള അധിനിവേശം മലകളെ തകർത്തു കളയുകയും ജലത്തിൻ്റെ സ്രോതസുകളെ വറ്റിച്ചു കളയുകയും ചെയ്തു. ഇതിനെയാണ് മുലപാതി മുറിഞ്ഞവളുടെ വിലാപമായി അവതരിപ്പിക്കുന്നത്.


വനം കാട്ടാളന്റെ ഭൂമികയാണ് . തൻ്റെ ജീവിത ഇടങ്ങളെ തച്ചുടച്ച ലോകത്തോടുള്ള അയാളുടെ വിലാപം ഒരു ചാട്ടുളിയായി ഉയർന്നു. അമ്പിനാൽ മുറിവേറ്റ കരിമ്പുലിയുടെ ഉഗ്രമായ അലർച്ച പോലെയായിരുന്നു അത്. 

ഉള്ളിലെ സംഹാരഭാവം മുഴുവൻ പുറത്തെടുത്ത് മാമലകളും വൻമരങ്ങളും തകർത്തുവരുന്ന പ്രകൃതിയുടെ താണ്ഡവമായ ഉരുൾപൊട്ടൽപോലെ കാട്ടാളന്റെ ഉള്ളിലെ രോക്ഷവും പുറത്തേക്കൊഴുകി.നൊമ്പരങ്ങളെ ഉള്ളിലൊതുക്കിയ കാട്ടാളൻ്റെ മനോനില ഭ്രാന്തമായ അവസ്ഥയെ പ്രാപിക്കുന്നു. ശത്രുക്കളുടെ വേരിനെ അടപടലം തകർക്കാൻ അയാൾ ആഞ്ഞു. അലകടൽ എന്ന പ്രയോഗം കാട്ടാളന്റെ ശത്രു നിരയുടെ വൈപുല്യം സൂചിപ്പിക്കുന്നു.

ഒരു നിമിഷം  അയാൾ മൗനിയായി വീണ്ടും തേങ്ങിക്കരഞ്ഞു. വീട് നഷ്ടപ്പെട്ടവന്റെ ഉള്ളുരുകുന്ന ചെയ്തികളാണ് കാട്ടാളനിൽ ഉണ്ടാവുന്നത്. ഒരേ സമയം വന്യമായി പോരാട്ടത്തിനിറങ്ങുകയും അതേ സമയം തന്റെ നഷ്ടങ്ങളോർത്ത് കരയുകയും ചെയ്യുന്നു.താൻ വളർന്ന ഇടവും വേണ്ടപ്പെട്ടവരും  ഇല്ലാതായി എന്ന തിരിച്ചറിവാണ് കാട്ടാളന്റെ കോപത്തിനും പോർവിളിക്കും കാരണം.


സങ്കടപ്പെടുത്തുന്ന വേദനകൾക്കു നടുവിലിരിക്കുന്ന കാട്ടാളൻ ആശ്വാസംതേടി ആകാശത്തേക്ക് നോക്കി.തെളിനീരിനായി മഴക്കാറു നോക്കിനിൽക്കുന്ന വേഴാമ്പൽ പക്ഷി കണക്കെയായിരുന്നു അത്.

നൊമ്പരങ്ങൾക്ക് നടുവിൽ ആശ്രയം തേടി  അച്ഛനിലേയ്ക്ക് കണ്ണയക്കുകയാണ് കാട്ടാളൻ.

   കൊടുംതീയിൽ   എരിഞ്ഞു തീർന്നുപോയ തന്റെ ആവാസവ്യവസ്ഥയെ ഓർത്ത് അയാൾ അത്യന്തം നൊമ്പരപ്പെടുന്നു.  പ്രകൃതി പോലും മൗനം അവലംബിക്കുന്നു. ചത്തുപോയ പ്രകൃതിയിൽ സ്നേഹത്തിൻ്റെ ഒരു കണിക പോലും അവശേഷിച്ചിട്ടില്ല. നഷ്ടപ്പെട്ടുപോയ പിതൃസ്നേഹത്തെ ഓർത്ത് അയാൾ ഭ്രാന്തമായി അലറി

കത്തിയെരിഞ്ഞ കാടിനു മുക ൾഭാഗം കരിമേഘങ്ങൾ ചത്ത് വിഷക്കടലായി. 

 അവിടെ കരിമരണം കാത്തിരിക്കുകയാണെന്ന് അയാൾക്ക് തോന്നി.

ജീവനറ്റ ശരീരമായ പിതാവിനെയാണ് കാട്ടാളൻ അവിടെ കാണുന്നത്.

ക്രൂരമായ പരിസ്ഥിതി ചൂഷണവും നാഗരികതയുടെ വേട്ടയാടലും തകർത്തുകളഞ്ഞ കീഴാള - ആദിവാസി -ഗ്രാമീണ  ജനതയുടെ പ്രതീകമാണ് കാട്ടാളൻ. എല്ലാ അധികാര കേന്ദ്രങ്ങളും അടിയാളരായി കരുതപ്പെടുന്ന ഈ ജനതയുടെ ദൈന്യതയ്ക്കു നേരെ കണ്ണടക്കുന്നു. .

വനവും വന്യസമ്പത്തുകളും നിറഞ്ഞ പ്രകൃതിയായിരുന്നു അവൻ്റെ സ്വത്ത്. നഷ്ടപ്പെട്ടുപോയ അവയെ ഓർത്തുള്ള വിലാപങ്ങൾ ഉള്ളിൽ ഉയരുന്നു.

 മാന്തോപ്പുകളുരുകും മണ്ണിലിരിക്കുന്നു , മാവും മാന്തോപ്പും   കേരളിയ ഗ്രാമീണതയുടെ നഷ്ടപ്പെട്ട അടയാളങ്ങളാണ്.

ഇടിമിന്നലുപൂക്കും മാനത്ത് കിനാവുകൾ വിതച്ചവനാണ് കാട്ടാളൻ. ഇടിമിന്നലിന് കൂട്ടുവരുന്ന മൺസൂണുകൾ കാർഷിക സമൃദ്ധി നിറഞ്ഞ ഗ്രാമത്തിൻ്റെ ഐശ്വര്യമായിരുന്നു.കാർഷിക സംസ്കൃതിയുടെ മകനാണ് എന്ന് അഭിമാനം ഈ വരികളിൽ നിറഞ്ഞുനിൽക്കുന്നു.


നഷ്ടപ്പെട്ട പ്രകൃതിയിൽ തനിക്ക് സ്വന്തമായിരുന്ന എല്ലാറ്റിനെയും കാട്ടാളൻ ഓർത്തെടുക്കുകയാണ് പ്രകൃതി,ചെടികൾ, ചെറുജീവികൾ. എല്ലാം നശിച്ചു.കടന്നുവന്ന നാഗരികത എല്ലാം നശിപ്പിച്ചു. പ്രകൃതി നഷ്ടങ്ങളെ ഓരോന്നോരോന്നായി കാട്ടാളൻ ഓർത്തെടുക്കുന്നു.

തുളസിക്കാടുകൾ, ഈറൻ മുടി കോതിയ സന്ധ്യകൾ, പച്ചപ്പൈ ചാടി നടക്കും മുത്തങ്ങാപ്പുല്ലുകൾ,എന്നിങ്ങനെ കാട്ടാളന് നഷ്ടപ്പെട്ടവ ഒട്ടനവധിയാണ്.

കാടും കാടിൻ്റെ മക്കളുംപ്രകൃതിയും ഒത്തുചേർന്ന ജീവിത ആഘോഷങ്ങൾ . ആഘോഷങ്ങളുടെ നടുവിൽ നിന്നും എല്ലാ ബന്ധങ്ങളും പിഴുതെടുക്കപ്പെട്ടു. കരുത്തും കാന്തിയുമുൾച്ചേർന്ന കാട്ടുജീവിതത്തിന്റെ ആനന്ദങ്ങൾ കാട്ടാളന്റെ മനസ്സിലൂടെ മിന്നിമറയു

കാട്ടിലെ സ്വത്തുമാത്രമല്ല  സ്വന്തം കുടുംബവും നഷ്ടപ്പെട്ട അതിതീവ്രനൊമ്പരങ്ങൾ കാട്ടാളനെ മഥിക്കുന്നു.

ന്നു.


ആദ്യം നഷ്ടദുഃഖങ്ങളിലേക്ക് ഓടിയെത്തുന്നത് തൻ്റെ പ്രിയതമയാണ്. ചോലമരത്തിൻ്റെ ചുവട്ടിൽ കൺപീലിക്കാട് വിടർത്തി,ഉടലിളകി അരക്കെട്ടിളകി, മുലയിളക്കി കാർമുടിചിതറി നൃത്തംചെയ്ത കാടത്തികൾ. തനിക്ക് നഷ്ടപ്പെട്ട അവരെവിടെ എന്ന് ഉള്ളുതുറന്നു ചോദിക്കുന്നു.

ഗോത്ര സമൂഹത്തിൻ്റെ ആചാരങ്ങളും ആഘോഷങ്ങളും നൃത്തങ്ങളും എല്ലാം നിറഞ്ഞ സുന്ദരമായ ഒരു കുടുംബജീവിതം അവർക്കുണ്ടായിരുന്നു.പാട്ടും നൃത്തവും ലഹരിയും ഇടകലർന്ന ഗോത്രജീവിതം. ആനന്ദങ്ങളില്ലാതായി, സുഭിക്ഷത തന്ന കാട് നഷ്ടപ്പെട്ടു, താളംകൊട്ടി തലയാട്ടിയ തനിക്ക് തന്നെത്തന്നെ നഷ്ടപ്പെട്ടിരിക്കുന്നു.

കാടിന്റെയും വീടിന്റെയും കാവൽക്കാരനായ കാട്ടാളന് കാടും വീടും വീട്ടുകാരും മാത്രമല്ല ഒടുവിൽ തന്നെയും നഷ്ടപ്പെട്ടിക്കുന്നുവെന്ന സ്വത്വദുഃഖം അയാളെ അലട്ടുന്നു.


സങ്കടത്തിന്റെ നടുവിൽ പേർത്തും പേർത്തും ചോദ്യശരങ്ങൾ എയ്യുന്ന  കാട്ടാളൻ തുടർന്ന്  മക്കളെ തിരയുന്നു

തേൻകൂടു നിറക്കാൻ പോയ  തന്റെ ആൺകുട്ടികളെവിടെ ?


പൂക്കൂട നിറക്കാൻ പോയ പെൺപൈതങ്ങളെവിടെ?

അമ്മിഞ്ഞ നുണഞ്ഞിരുന്ന കുരുന്നു കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടു. ഗോത്ര  വംശത്തെ നിലനിർത്തേണ്ട മക്കൾ ഇല്ലാതായി.വനം,ഭാര്യ , മക്കൾ എല്ലാം നഷ്ടപ്പെട്ടു. ഗോത്രത്തിന്റെ പിന്തുടർച്ചയാകേണ്ട പുതുതലമുറ വനത്തിൽ എരിഞ്ഞടങ്ങി.തീവ്രദുഃഖത്തിൻ്റെ നടുവിലാണ് ഈ ചോദ്യങ്ങൾ ഉയരുന്നത് .

കുരുന്നുകളുടെ തളിരെല്ലുകൾ കത്തിയ മണം നാഡികളിൽ വന്നു നിറയുന്നു.  വർണ്ണാഭമായ പൂക്കൾ ഉരുകി ഒലിച്ചതുപോലെ പ്രതീക്ഷയുടെ പൂമൊട്ടുകളായിരുന്ന തങ്ങളുടെ കുരുന്നുകൾ കാട്ടുതീയിൽ ഉരുകിയതിന്റെ നിറമാണോ ദിക്കുകളിൽ നിറഞ്ഞു നിൽക്കുന്നത് എന്ന് ഹൃദയംപൊട്ടി കാട്ടാളൻ ചോദിക്കുന്നു.

'കുറത്തി ' എന്ന കവിതയിലും ഉയരുന്നത് സമാന ചോദ്യമാണ് ഉയരുന്നത്" നിങ്ങളെന്‍റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ? നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴ്ന്നെടുക്കുന്നോ? നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ? നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്.  ഇതേ  തീവ്രവികാരങ്ങളാണ് ഇവിടെയും ചോദ്യമാകുന്നത്.പാവങ്ങളെ അടിമകളാക്കുകയും വേട്ടയാടുകയും ചെയ്യുന്ന നഗര സംസ്കാരത്തിനെയാണ് കവി ചോദ്യം ചെയ്യുന്നത്.

വരും തലമുറയെ ഇല്ലായ്മ ചെയ്ത പാതകികളോടുള്ള കാട്ടാളന്റെ രോക്ഷാഗ്നി കണ്ണീരായി അടർന്നു വീണു.ഈറ്റപ്പുലി മുരളും കണ്ണിൽ ഊറിയടർന്ന തീത്തുള്ളിയുമായി കരളിൽ നുറുങ്ങിയ നട്ടെല്ല് നിവർത്തിയെഴുന്നേൽക്കുന്ന കാട്ടാളന്റെ   പടപ്പുറപ്പാടിന്റെ വർണ്ണന വാക്കുകളുടെ ഇറുക്കവും മുറുക്കവും ശക്തിയും സൗന്ദര്യവുമെല്ലാം ഒത്തുചേർന്ന വരികളിലൂടെയാണ് കടമ്മനിട്ട ഉരുക്കി വാർക്കുന്നത്.

ചുരമാന്തിയ കരുത്തിൽ തിരമാലകളെ പോലെ അയാൾ ചീറിയലച്ചു. പ്രാചീനമായ ഗോത്ര ആയുധംമായ മഴു കയ്യിലെടുത്തു. വേട്ടക്കാരുടെ കൈകൾ ഞാൻ വെട്ടും, മല തീണ്ടി അശുദ്ധം ചെയ്തവരുടെ കബന്ധങ്ങൾ ആറ്റിലൊഴുക്കും, മരമൊക്കെ അരിഞ്ഞവരുടെ കുലമെല്ലാം മുടിക്കും,അവരുടെ കുടൽമാലകൾ കൊണ്ട് നിറമാലകൾ തൂക്കും കുരൽ ഊരിയെടുത്ത് യുദ്ധകാഹളം മുഴക്കും, അവരുടെ പ്രാണഞരമ്പുകൾ പിരിച്ച് കുലവില്ലിന് ഞാണേറ്റും.  തങ്ങളുടെ കുലംമുടിപ്പിച്ചവരുടെ കുലവും മുച്ചൂടുംമുടിപ്പിക്കുമെന്ന ശക്തമായ താക്കീതാണ് ഈ വരികളിൽ. കൽമഴു ഏന്തിയ പരശുരാമന്റെയും മാറുപിളർന്ന് തലമുടി കെട്ടാൻ ഉഗ്രശപഥം ചെയ്ത പാഞ്ചാലിയുടെയും പ്രതികാരം ഇവിടെയുണ്ട്.

കൽമഴുവോങ്ങി തലയറുക്കാനും കുടൽമാലകൊണ്ടു നിറമാല തൂക്കാനുമിറങ്ങിയ കാട്ടാളൻ  സായുധ കലാപത്തിനാഹ്വാനം ചെയ്യുന്നുവെന്നും, കിരാതവൃത്തം നക്സൽ കവിതയാണ് എന്നും വിമർശനം ഉണ്ടായി.

എന്നാൽ കടുത്ത നിരാശയുടെ നടുവിലും കാട്ടാളൻ പ്രത്യാശയുടെ പൊൻപുലരിയെ  സ്വപ്നം കാണുന്നു. പ്രതീക്ഷയുടെ പൊരി  പെരുമഴയായി പെയ്തിറങ്ങും, കരിഞ്ഞുണങ്ങിയ വനത്തിൽ പുതുനാമ്പുകൾ പൊട്ടി വിടരും, പൊടി വേരുകൾ പടരും ,വനഭംഗി പഴയ കരുത്ത് ആർജ്ജിക്കും. പ്രത്യാശയുടെ കിരണം ഉദിച്ചു നിൽക്കുന്ന പൊൻപുലരിയെ കാട്ടാളൻ മനസ്സിൽ കാണുന്നു.

 




നാശത്തിന്റെ നടുവിൽ നിന്ന് വനം ഒന്നാകെ പുതുമോടി നിറയും വനഭംഗി തിരികെ വരും കരിമേഘം മൂടിനിന്ന മാനത്ത് പുതു സൂര്യൻ തെളിയും പിന്നാലെ ആശയുടെയും കാല്പനികതയും അടയാളമായ അമ്പിളി മാനത്ത് ഉയരും.പ്രകൃതിയും പ്രകൃതിശക്തികളും ഉണർന്ന് ഊർജ്ജസ്വലമായി നിൽക്കുന്ന ആ മണ്ണിൽ നിന്നുകൊണ്ട് ഉറക്കെച്ചിരിക്കുന്ന കാട്ടാളൻ ശുഭപ്രതീക്ഷയുടെ നാളെയെപ്പറ്റി പ്രത്യാശഭരിതനാണ്. 

ഭാവിയെപ്പറ്റി ശുഭപ്രതീക്ഷയുള്ളവനാണെങ്കിലും വർത്തമാന അവസ്ഥകളുടെ പരിതോവസ്ഥകളിൽ നൊന്തുനിൽക്കുന്ന  കാട്ടാളന്റെ നെഞ്ചെരിയിക്കുന്ന വേദനകളെ ഒരിക്കൽക്കൂടി നോക്കി കണ്ടുകൊണ്ടാണ് കവിത അവസാനിക്കുന്നത്. നീറായവനത്തിൻ നടുവിൽ നിൽപ്പു കാട്ടാളൻ നെഞ്ചത്തൊരു പന്തം കുത്തി... ഇപ്പോഴും പഴയ അവസ്ഥകൾക്ക് നടുവിൽ തന്നെയാണ് അയാൾ നിൽക്കുന്നത്.


കൊലചെയ്യപ്പെട്ട കൂട്ടരും കാട്ടുതീ  എരിയിച്ച കാടും , വറ്റിയ പുഴയും തകർക്കപ്പെട്ട മലകളും എല്ലാം നിറഞ്ഞ നൊമ്പരപ്പെട്ട വർത്തമാന അവസ്ഥകൾ അയാളെ ചൂഴ്ന്നു നിൽക്കുന്നു. വേദന കനംവെച്ചു നിൽക്കുന്നു ഭാവി പ്രതീക്ഷകൾക്ക് നടുവിലാണ് അയാൾ കാലൂന്നി നിൽക്കുന്നത്.


രൗദ്രം, കരുണം, വീരം  രസങ്ങളുടെ അഴകാർന്ന ആവിഷ്കാരം  'കിരാതവൃത്ത'ത്തിലുണ്ട് . കാട്ടാളന്റെ ഉള്ളിൽ മിന്നി മറയുന്ന ഭാവങ്ങൾ ഓരോന്നും വാക്കുകളിൽ ചമയ്ക്കാൻ കഴിയുന്നതാണ് കടമ്മനിട്ടയുടെ കാവ്യക്കരുത്ത്. പുരാവൃത്തങ്ങളുടെ അകമ്പടിയിൽ നാടോടി കലകളുടെ മേളത്തിൽ നാടൻ പാട്ടുകളുടെ താളത്തിൽ കാടിൻ്റെ മനുഷ്യരുടെ സങ്കടങ്ങൾ കടമ്മനിട്ട കവിതയിലാക്കി.

ഈ ആധുനിക കാലത്തും അധിനിവേശനത്തിന്റെപേരിൽ വീടു നഷ്ടപ്പെട്ടവരുടെയും കുടിയിറക്കപ്പെട്ടവരുടെയും വേട്ടയാടപ്പെടുന്നവരുടെയും വംശഹത്യക്ക് വിധേയരാക്കപ്പെടുന്നവരുടെയും കഥതന്നെയാണ് കിരാത വൃത്തത്തിൽ ഉറക്കെപ്പാടുന്നത്. കാട്ടാളന്റെയല്ല കവിയുടെ ആത്മരോഷങ്ങളാണ് കവിതയായി പാടുന്നത്.


ആസ്വാദനം;  ഡോ. മനോജ് ജെ. പാലക്കുടി

2025 സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

ഊണ്

         ഊണ്                                 

                                                                                                                  കവിതക്കുറിപ്പ്


                                                       കവയിത്രി   ; അനിത തമ്പി


           വർത്തമാന മലയാള കവിതയിൽ സ്ത്രീപക്ഷത്തെ ശക്തമായി ആവിഷ്കരിക്കുന്ന എഴുത്തുകാരിയാണ് അനിത തമ്പി.സാമാന്യമായ ആസ്വാദനരുചികളില്‍ നിന്ന് കുതറിമാറുന്ന അപ്രവചനീയ രചനാരീതി അനിതയുടെ കവിതകളുടെ സവിശേഷതയാണ്.   സ്ത്രീ ജീവിതങ്ങളുടെ അനുഭവങ്ങളും  അനുഭൂതികളും ലളിതമായും സൂക്ഷ്മമായും അനിത കവിതയിൽ ആവിഷ്കരിക്കുന്നു.  


1968–ൽ ആലപ്പുഴയിൽ ജനനം. കവിതാസമാഹാരങ്ങൾ: മുറ്റമടിക്കുമ്പോൾ (2004), അഴകില്ലാത്തവയെല്ലാം (2010), ആലപ്പുഴ​വെള്ളം (2016), വെൽഷ് കവി ഷാൻ മെലാൻജലിനൊപ്പം എഴുതിയ മറ്റൊരു വെള്ളം (2017) മുരിങ്ങ വാഴ കറിവേപ്പ് (2023). പരിഭാഷകൾ: ലെസ് മറെ കവിതകൾ (2007), വൈലോപ്പിള്ളിയുടെ പെണ്ണും പുലിയും പുനരാഖ്യാനം (2012), പിനോക്യോ (2021). കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദം. ഐ ഐ റ്റി ബോംബെ​യിൽനിന്ന്  എം ടെക്കും മാലിന്യസംസ്ക​രണത്തിൽ ഗവേഷണബിരുദവും. കവിതയുടെ പരിപക്വമായ ജൈവസൗന്ദര്യമാണ് അനിത തമ്പിയുടെ കവിത.

കവിതാ വ്യാഖ്യാനം

        ഒരു ഉച്ചയൂണിൻ്റെ പശ്ചാത്തലത്തിൽ ആവിഷ്കരിച്ചിരിക്കുന്ന കവിതയാണ് 'ഊണ്'. സാമൂഹിക രാഷ്ട്രീയ അവസ്ഥകളെ ചർച്ച ചെയ്യുന്നതോടൊപ്പം തൊഴിലിടങ്ങളെക്കുറിച്ചുള്ള ആകുലതകളും ഉത്കണ്ഠകളും കവിത പങ്കു വയ്ക്കുന്നു. ഒരു വലിയ വയലിനെത്തന്നെ ഉള്ളിൽ പേറുന്ന  ചോറിൻ്റെ ഓരോ വറ്റിനും  പറയാനുള്ള  കഥയിലേക്ക് ചെവി ചായ്ക്കുകയാണ് കവയിത്രി. ഇനി വീടിൻ്റെ സ്വാസ്ഥ്യങ്ങളിൽ നിന്ന് ഇറങ്ങി നടന്നാലും ചെന്നു കയറുന്നത് ഉച്ചി പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളുടെ നടുവിലാണ്. ജീവിതപൂരണത്തിനായി ചെന്നുകയറുന്ന ഓരോ ഇടവും ഉച്ചി പൊള്ളിക്കുന്ന അനുഭവമായി ഒപ്പം സഞ്ചരിക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ.ഒരു ഉച്ചയൂണിൻ്റെ പാത്രത്തിൽ നിന്നും പരിസരത്തിൽ നിന്നും ജീവിതത്തെ തിരയുകയാണ് ഈ കവിത.


ഒരു ഉച്ചച്ചൂടിൽ ഒരു മേശപ്പുറത്ത് നമ്മൾ ഒന്നിച്ചുണ്ണുന്ന  ചോറിന്റെ ഓരോ വറ്റിൻ്റെ  ഉള്ളിന്റെയുള്ളിലും എത്രയോ നെൽവയലുകൾ....

ഉച്ചച്ചൂടിന്റെ കഠിനതകൾ ജീവിതത്തെ അസ്വസ്ഥതപ്പെടുത്തുന്നില്ല. ഒന്നിച്ചുള്ള ഇരുപ്പും ഒന്നിച്ചുള്ള ഊണും തികച്ചും ആനന്ദപ്രദമാണ്. അതിനാൽത്തന്നെ ചോറിന്റെ ഓരോ വറ്റിലും ഒരു വലിയ ലോകത്തെ  കാണാൻ അത് പ്രേരിപ്പിക്കുന്നു.  


ഓരോ വറ്റിനുള്ളിലും ഒരു വലിയ ലോകം ഉറങ്ങിക്കിടക്കുന്നു.ചോറിലെ ഓരോ വറ്റും ഒരു വലിയ ലോകത്തെ വഹിക്കുന്നു.

ചോറിൻ്റെ ഓരോമണിയിലും അതാക്കി തീർത്ത ഭൂതകാലത്തിന്റെ ഓർമ്മകൾ ഉള്ളിലുണ്ട്. അരിമണിക്കൊപ്പം  ഒരു ലോകം തന്നെ സഞ്ചരിക്കുന്നു.

അതുപോലെ ഓരോ മനുഷ്യനും വലിയൊരു വിശാലതയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഒരു വ്യക്തിയും ഒറ്റയ്ക്കല്ല അവൻ ഒരു ലോകമാണ്.

ഒരു  കാർഷിക സംസ്കൃതിയുടെ ഉൽപ്പന്നമാണ് ഓരോ വിത്തും. കൊടുക്കൽ വാങ്ങലുകളുടെ പാരസ്പര്യത്തിലാണ് പ്രകൃതി രൂപം കൊള്ളുന്നത്.അതിനാൽ തന്നെ പ്രകൃതിയുടെ എല്ലാ സ്പന്ദനങ്ങളെയും ഓരോ വിത്തിലും വായിച്ചെടുക്കാം.

വയലിലെ വെള്ളച്ചാലിൽ തുള്ളിമറിയുന്ന മീനുകൾ, ദൂരെ ഏതോ നാട്ടിൽ നിന്നും വന്നിറങ്ങുന്ന തത്തകൾ , പച്ചപ്പിനെ നിർത്തില്ലാതെ ചിരിപ്പിക്കുന്ന കൊച്ചൻ കാറ്റുകൾ, കുഞ്ഞുങ്ങൾ കൈകൾ വിടർത്തി വീഴാതെ ഓടുന്ന വരമ്പുകൾ, രാത്രിയിൽ വെള്ളത്തിൽ ഇളകുന്ന വെട്ടം നോക്കി ഉറങ്ങാതിരിക്കുന്ന വീടുകൾ, വീടിനുള്ളിൽ ഉറങ്ങുന്ന ആളുകളുടെ കിനാവുകൾ. ഇങ്ങനെ ഓരോ വിത്തിലേക്കും ചെവി ചായ്ച്ചാൽ പറയാൻ നിരവധി കഥകൾ ഉണ്ട്. 

രു വലിയ ജീവിത പരിസരത്തിൽ നിന്നും ഉയിർകൊണ്ട അവയ്ക്ക് വലിയ ജീവിതാനുഭവങ്ങളുടെ കൂട്ട് ഒപ്പമുണ്ട്.


ഉച്ചയൂണിന് തീൻമേശയിൽ ഒന്നിച്ച  കൂട്ടത്തിൽനിന്നും വീണ്ടും തൊഴിലിടങ്ങളുടെ ഏകാന്തതയിലേക്ക് സ്കൂട്ടറിലുള്ള മടക്കയാത്രയാണ്.... സ്വസ്ഥതയും സമാധാനവും സ്നേഹവും നിറഞ്ഞ കുടുംബത്തിലെ പങ്കുവയ്ക്കലിൻ്റെ മേശയിൽ നിന്നും തിരികെ പോകുമ്പോൾ തികച്ചും ഒറ്റയ്ക്കാണ്. 

ഉച്ചി പൊള്ളിക്കുന്ന ചിന്തകൾ തലച്ചോറിനെ മഥിക്കുന്നു. തൊഴിലിടത്തേക്ക് പോകുന്ന ഒരു സ്ത്രീയെ അലട്ടുന്ന നിരവധി ചിന്തകളുണ്ട്.  വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ വീണ്ടും അവശേഷിക്കുന്ന ഉത്തരവാദിത്വങ്ങൾ, ചെയ്തുതീർക്കാതെ പോകേണ്ടി വന്ന പണികളുടെ ആകുലതകൾ, തൊഴിൽ ഇടത്തിലെ ചൂഷണങ്ങൾ, ഒത്തുചേരാത്തതിന്റെ ബുദ്ധിമുട്ടുകൾ.ഇങ്ങനെ പൊള്ളിക്കുന്ന അനുഭവങ്ങളുടെ കൂമ്പാരവും പേറിയാണ് പണിസ്ഥലത്തേക്കുളള യാത്ര. ഊണിന് അല്പം നേരം മാത്രം കിട്ടിയ സ്വസ്ഥതയിൽ നിന്നും വീണ്ടും നീണ്ട അസ്വസ്ഥതകളിലേക്കാണ് ഈ യാത്ര. ചൂഷണങ്ങളുടെയും പ്രതിസന്ധികളുടെയും ഇടത്തിലേക്ക് ഒറ്റയ്ക്ക് പൊരുതാൻ ഇറങ്ങുന്ന ഒരു സ്ത്രീക്ക് ഇത് കൂടുതൽ തീവ്രമാകും. 


 നെൽവയലുകളുടെ ഗ്രാമത്തിന്മേൽ പ്രകാശിച്ചു കൊണ്ടിരിക്കുന്ന ഒരു സുന്ദര സൂര്യനെ കാല്പനിക ഭാവത്തോടുകൂടി കണ്ടിരുന്നു. ഇപ്പോൾ അത്  കാല്പനികഭാവങ്ങളെല്ലാം അകന്ന് ഉച്ചി പൊള്ളിച്ച് നിഴലുകൾ കുറുക്കി വറ്റിക്കുന്ന ഒരു സൂര്യനായി അനുഭവപ്പെടുന്നു. കാല്പനിക ഭാവങ്ങൾ തരുന്നവ എന്നുതോന്നിക്കുന്നവ പോലും ആനന്ദം നൽകുന്നില്ല എന്നുമാത്രമല്ല അവയൊക്കെ തലയെരിയിക്കുന്നവയായി മാറ്റപ്പെടും.




തൊഴിലിനോ  മറ്റാവശ്യങ്ങൾക്കോ വീടിൻ്റെ സ്വസ്ഥതയിൽ നിന്നും പുറംലോകത്തിന്റെ അസ്വസ്ഥതകളിലേക്ക് സഞ്ചരിക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ
യോ അല്ലെങ്കിൽ ഏതൊരാളുടെയോ ആകുലതകളുടെ ആഖ്യാനമായി ഈ കവിത മാറുന്നു.



ആസ്വാദനം ; ഡോ. മനോജ് ജെ.പാലക്കുടി.