പഴയ ചിലത് കവിതക്കുറിപ്പ്
കവി - പി . രാമൻ
ഉത്തരാധുനികകാലത്തിൻെറ വിഹ്വലതകളെ ആവിഷ്കരിക്കുന്ന കവിയാണ് പി. രാമൻ. കവിതയുടെ പരമ്പരാഗത മാമൂലുകളെ നിഷേധിക്കുന്ന അദ്ദേഹം മലയാളകവിതയിൽ പുതുവഴികൾ തെളിക്കുന്നു . പുതുകാലത്തിലെ മലയാള കവിതയുടെ കരുത്തുറ്റ ശബ്ദം രാമനിൽനിന്നു കേൾക്കാം . കനം , തുരുമ്പ്, ഭാഷയും കുഞ്ഞും എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങൾ . കൈമോശം വന്ന പഴയ കാലത്തിന്റെ ഗൃഹാതുരത്വ സ്മരണകളെ ഓർത്തെടുത്ത് അതിലൂടെ സഞ്ചരിക്കുകയാണ് പഴയ ചിലത് എന്ന കവിതയിൽ.
കഴിഞ്ഞുപോയ കാലത്തെപ്പറ്റി വേദനയോടെ ഓർക്കുന്ന ഒരു മനുഷ്യൻെറ ആകുലതകളാണ് പഴയ ചിലത് എന്ന കവിത. കുഞ്ഞുന്നാളിൽ താമസിച്ച വീടും ബാല്യകാലവും കൗമാരത്തിലെ കുസൃതികളും ഓടിനടന്ന ഇടങ്ങളും തീക്ഷ്ണമായ വികാരമായി മനസ്സിലേക്കോടിയെത്തുന്നു .മനസ്സിന്റെ സംഘർഷം വീട്ടിലും പ്രകൃതിയിലുമെല്ലാം വന്നു നിറയുന്നു. പഴയ വഴികളിലൂടെ പുതുചിന്തകളെ തേടിനടക്കുകയാണ് ഈ പുതുകാലകവി .
⇒ ഒരു കാലത്ത് സൗഹൃദങ്ങളും ഊഷ്മള ബന്ധങ്ങളുംകൊണ്ട് സമ്പന്നമായിരുന്നു ആ വീട് ഇന്ന് എല്ലാം നഷ്‌ടപ്പെട്ട് അനാഥത്വത്തിൻെറ വേദനയിൽ നിറയുന്നു . ഒറ്റപ്പെടലിന്റെ വീർപ്പുമുട്ടലിൽ വേദനിക്കുന്ന വീട്അതിന്റെ വാതിൽ താനേ തുറന്നടയ്ക്കുന്നു . ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് വീട്. നഷ്‌ടപ്രതീക്ഷയുടെ അടയാളമാണ്തുറന്നടയുന്ന വാതിൽ. സംഘർഷം താങ്ങുവാനാകാതെ അതിന്റെ ചില്ലുകൾ പൊട്ടിത്തകർന്നു.ആത്മസംഘർഷംകൊണ്ട് ഭ്രാന്തമായ അവസ്ഥയിൽ എത്തിയ ആ വീട്ടിൽനിന്നുമുയർന്ന രോദനങ്ങൾകേട്ട് പ്രേതബാധയെന്നു ആളുകൾ തെറ്റിദ്ധരിച്ചു.
⇒ കൊഴിഞ്ഞ ബാല്യം ജീവിതത്തിൻെറ നഷ്‌ടവസന്തമാണ്. ബാല്യത്തിൻെറ തുടിപ്പും ചൈതന്യവും ടോർച്ചുവെളിച്ചത്തിൽ അയാൾ തെളിഞ്ഞുകണ്ടു. ചുകന്നകൈപ്പത്തിയും നാഡീഞരമ്പും ബാല്യത്തിൻെറ പ്രസരിപ്പുള്ള ഓർമ്മകളായി മനസ്സിക്കോടിയെത്തുന്നു.
⇒ പ്രായവും രോഗവും ചൈതന്യം നഷ്‌ടപ്പെടുത്തിയ ആ ശരീരത്തിൽ ഇന്ന് എക്സ്‌റേരശ്മികൾ ഒപ്പിയെടുക്കുന്നത് ഇരുട്ടിനെ മാത്രം . അരണ്ട പുകച്ചുരുളുകൾക്കിടയിലെ എല്ലിൻകോലുപോലെ ഭയപ്പെടുത്തുന്നതായിരുന്നു എക്സ്റെയിലെ ആ കാഴ്ച. ബാല്യത്തിൻെറ കൗതുകത്തോടെ അയാൾ ഒരിക്കൽക്കൂടി ടോർച്ചുതെളിച്ചു. അപ്പോൾ നഷ്‌ടബാല്യത്തിൻെറ തുടിപ്പുകൾ ആ വൃദ്ധ ശരീരത്തിലേക്കോടിയെത്തി.
⇒ വീണ്ടുകിട്ടിയ ബാല്യത്തിന്റെ പ്രസരിപ്പോടെ സഞ്ചരിച്ച വഴികളിലേക്കെല്ലാം ആർഭാടത്തോടെ ഇറങ്ങിനടന്നു.ബാല്യം അധികം ചെലവിട്ട കുളത്തിന്റെ കരയിലേക്ക് ആദ്യം ഓടിച്ചെന്നു.
⇨ മാറൊപ്പം വെള്ളത്തിൽനിന്നപ്പോൾ ബാല്യത്തിൻെറ അടയാളമായ പഴയ ട്രൗസറും ഷർട്ടും ഒരുടവും തട്ടാതെ ഒരു മനുഷ്യനെപ്പോലെ തിളങ്ങിക്കിടക്കുന്നത് അയാൾ കണ്ടു. പ്രായമെത്ര കടന്നാലും ഓർമ്മയിൽ എന്നും തിളങ്ങിക്കിടക്കുന്നതാണ് ഒരുവൻെറ ബാല്യം .
⇨ ബാല്യത്തിൻെറ ഓർമ്മകൾ വീണ്ടും പടികടന്നെത്തുന്നത് കളികൾക്കും ഉല്ലാസത്തിനും ഇടമായിരുന്ന മുറ്റത്തെ അശോകമരചുവട്ടിലെക്കാണ് . ആ മരം ഇന്നില്ല . അത് മുറിച്ചുമാറ്റിയിരിക്കുന്നു. സ്വന്തം കാൽമുട്ട് മുറിച്ചതിൻെറ താഴെഭാഗം അസ്വസ്ഥതപ്പെടുന്ന ഒരു നൊമ്പരം അപ്പോൾ അനുഭവപ്പെട്ടു.
⇨ ഇളംറോസ് നിറത്തിലുള്ള തളിരിലകളുംഓറഞ്ചും മഞ്ഞയും ചോപ്പും കലർന്ന പൂങ്കുലകളും നോക്കി അത്ഭുതപ്പെട്ടു നില്ക്കുന്ന ഒരു കുട്ടി അപ്പോൾ അയാളുടെ മനസ്സിൽ വീണ്ടും ജനിച്ചു.
⇨ നഷ്‌ടബാല്യത്തിൻെറയും പ്രകൃതി നാശത്തിൻെറയും കടുത്ത വേദന വെട്ടിമാറ്റിയ കൈപോലെ അയാൾക്കനുഭവപ്പെട്ടു . ആ വേദനകളെ അയാൾ കവിതയാക്കി. ഓരോകവിതയും ഓരോ വേദനകളാണ് . ബാല്യത്തിൻെറയും പ്രകൃതിയുടെയും ഗൃഹാതുരത്വസ്മരണകൾ കവിതകളായി പുനർജ്ജനിക്കുന്നു . മുറിച്ചുമാറ്റിയ കൈയുടെ വേദനപോലെ .
ആസ്വാദനം ; ഡോ . മനോജ് ജെ . പാലക്കുടി .