ജാവേദ്എന്നമുജാഹിദ്
കഥ ; ബെന്യാമിൻ
പ്രവാസ കഥാകാരൻ എന്ന് വിളിക്കപ്പെടുന്ന കഥാകൃത്താണ് ബെന്യാമിൻ. പ്രവാസ കഥകളുടെ ചൈതന്യമാണ് ബെന്യാമിനെ സമകാലീന എഴുത്തുകാരിൽനിന്നും വ്യത്യസ്തനാക്കുന്നത്. എന്നും എവിടെയും മനുഷ്യരുടെ സ്വപ്നങ്ങളും ചിന്തകളും മനോഭാവങ്ങളും ശൈലികളുമെല്ലാം സമാനമാണെന്ന യാഥാർത്ഥ്യം അദ്ദേഹത്തിൻ്റെ കഥകൾ അടയാളപ്പെടുത്തുന്നു.
ഉത്തരേന്ത്യയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട കഥയാണ് ജാവേദ് എന്ന മുജാഹിദ്. കാശ്മീരിലെ തീവ്രവാദവുമായി ബന്ധപ്പെട്ട ഈ കഥ മനുഷ്യത്വപരവും മാനവികവുമായ സന്ദേശം സമർഥമായി പ്രതിഫലിപ്പിക്കുന്നു.
ജാവേദ് എന്ന കാശ്മീരി യുവാവിൻ്റെ നിരപരാധിത്വവും, കാശ്മീരി പണ്ഡിറ്റ് കുടുംബവും ജാവേദിൻ്റെ മുസ്ലിം കുടുംബവും തമ്മിലുള്ള അസാധാരണമായ സ്നേഹബന്ധവും കാശ്മീർ താഴ്വരയിൽ വന്നു മൂടുന്ന തീവ്രവാദത്തിൻ്റെയും അശാന്തിയുടെയും കാർമേഘവുമെല്ലാം മുഖ്യപ്രമേയമായി കടന്നുവരുന്നു. തീവ്രവാദത്തിൻ്റെയും മതസ്പർദ്ധയുടെയും ഭ്രാന്തൻ കാമനകൾ മാനുഷികമൂല്യങ്ങളെ എപ്രകാരം ചവിട്ടിമെതിക്കുന്നുവെന്ന് ശക്തമായി ആവിഷ്കരിക്കുന്നു. ഏഴ്ഉപകഥകളിലൂടെയാണ് കഥാകൃത്ത് മൂല കഥയുടെ ചുരുൾ നിവർത്തുന്നത്. ഉപകഥകൾ മൂല കഥയുടെ ആസ്വാദനത്തെ സുഗമമാക്കുന്നതരത്തിലുള്ള ആഖ്യാനശൈലിയാണ് കഥാകൃത്ത് സ്വീകരിച്ചിരിക്കുന്നത്. കഥാകൃത്ത് പറഞ്ഞ ഒന്നാമത്തെയും ഏഴാമത്തെയും കഥകൾക്കിടയിൽ കഥാബീജം അന്വേഷിക്കുന്ന ഒരു എഴുത്തുകാരനെക്കാണാം. കഥ തിരഞ്ഞു പോകുന്ന ഒരു എഴുത്തുകാരൻ്റെ പ്രതീക്ഷയോടെയാണ് കഥാനായകനായ ഇലട്രിസിറ്റി എൻജിനിയർ നിലകൊള്ളുന്നത്. ജിവിതങ്ങളെ അന്വേഷിച്ചു പോകുന്ന എഴുത്തുകാരൻ്റെ അന്വേഷണത്വര ഈ കഥയിലെ കഥകളെ കൂടുതൽ അനുഭവ തലങ്ങളിലേക്ക് നയിക്കുന്നു. ഒടുവിലത്തെ കഥയിൽ കേട്ടകഥ പൂർത്തിയാക്കാനാവാത്തതിൻ്റെ സങ്കടവും നിരാശയും വന്നു നിറയുന്നു. മനുഷ്യൻ്റെ ലജ്ജാകരമായ സ്വാർത്ഥതയെപറ്റിയുള്ള പരാമർശങ്ങൾ കഥാന്ത്യത്തിൽ കടന്നുവരുന്നു. അതുവരെ ആവേശത്തോടെ കഥ പറഞ്ഞിരുന്ന മോഹൻ റോയ് എന്ന കഥാപാത്രം സ്വാർത്ഥതയുടെ അടിമയായി മാറുന്നു. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞതോടെ അയാൾ തൻ്റെ സ്വകാര്യതയിലേക്ക് തീർത്തും സ്വാർത്ഥനായി മടങ്ങിപ്പോകുന്നു. ഒരു നന്ദി വാക്കുപോലും പറയാതെ കുറ്റപ്പെടുത്തലോടെയാണ് അയാൾ മടങ്ങി പോകുന്നത് . മനുഷ്യത്വവും മാനവികതയുമെല്ലാം സ്വാർത്ഥതയ്ക്ക് മുന്നിൽ എത്ര നിസ്സാരമാണെന്ന വർത്തമാന സത്യത്തെ വിചാരണ ചെയ്യുന്നതിനുവേണ്ടിയാണ് ഇത്തരത്തിലൊരു കഥാന്ത്യം കഥാകൃത്ത് തെരഞ്ഞെടുത്തിരിക്കുന്നത്.
വ്യത്യസ്തമായ ജീവിത അനുഭവത്തെ സവിശേഷ കഥാഖ്യാനത്തിലൂടെ കഥ അവതരിപ്പിക്കുന്നു. മനുഷ്യൻ്റെ നന്മയേയും തിന്മയെയും നിഷ്കളങ്കതയെയും കാപട്യത്തെയും മതേതരത്വത്തെയും തീവ്രവാദത്തെയും സൗഹൃദത്തെയും സ്വാർത്ഥതയെയും ഒരേസമയം കാണിച്ചുതരുന്നു.
സെക്കൻഡ് ഹാൻഡ് കഥകളുടെ കുഴപ്പമെന്നെന്ന് വിവരിക്കുന്നു.അതു പറയുന്ന ആൾ വേഗത്തിൽ അവസാനിപ്പിച്ചു കടന്നു പോകുമ്പോൾ അതൊരു വലിയ അപൂർണ്ണതയായി നിന്നു പോകും എന്നുള്ള സൂചന കഥാകൃത്ത് തരുന്നു. കഥാനായകൻ മോഹൻ റോയിയെ പരിചയപ്പെടുന്നത് കറണ്ട് പോയ സന്ദർഭത്തിലാണ്. ചുരുങ്ങിയ നേരംകൊണ്ട് മോഹൻറോയിയുടെ കഥകളിലേക്കും ജീവിതത്തിലേക്കും അയാൾ പ്രവേശിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട നെനിത്താളിലെ അനുഭവങ്ങളിലൂടെ കഥാകൃത്ത് കടന്നുപോകുന്നു. അവിടെ കണ്ടെത്തിയ ജാവേദ് എന്ന പ്രതിഭാധനനായ ഒരു യുവാവിൻറെ ജീവിതത്തിലേക്ക് കഥ പ്രവേശിക്കുന്നു.. ജാവേദിൻ്റെയും അവൻ്റെ കുടുംബത്തിൻ്റെയും തുടർന്ന് കുടുബസുഹൃത്തായ ആനന്ദ് ശിവപുരി ഡോക്ടറുടെയും അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെയും കഥ വിവരിക്കുന്നു.ജാവേദിൻ്റെ ജീവിതകഥയുടെ ആഖ്യാനത്തിലൂടെ കാശ്മീരിൻ്റെ മാറിവരുന്ന രാഷ്ട്രീയസ്ഥിതികളെ കഥ ചർച്ച ചെയ്യുന്നു.
ReplyForward |