ആടിയാടി അലഞ്ഞ മരങ്ങളേ....
കവിതക്കുറിപ്പ്
വർത്തമാനകാലം ഏറെ പരിവർത്തനങ്ങൾക്കു വിധേയമായിക്കഴിഞ്ഞു. സാംസ്കാരികമായി സംഭവിച്ച മാറ്റം മനുഷ്യൻെറ ചിന്തകളെയും ദർശനങ്ങളെയും ഭാഷാബോധത്തെയും അഭിരുചികളെയും ആഭിമുഖ്യങ്ങളെയും മാറ്റിമറിച്ചു. മാധ്യമങ്ങളും കമ്പ്യൂട്ടർസാങ്കേതികതയും ഒന്നുചേർന്ന് പുതിയ ജ്ഞാനമണ്ഡലങ്ങളെയും ഭാഷാബോധത്തെയും സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നു. സങ്കീർണ്ണമായ ഈ സാസ്കാരിക ചിന്താലോകത്തെ ആവിഷ്കരിക്കാൻ പഴയ ചട്ടക്കൂടുകൾ പോരായെന്നു മനസ്സിലാക്കി പുതിയ അച്ചുകളെ നിർമ്മിക്കുകയാണ് പുതുകാല കവികൾ . വർത്തമാനകാലത്തിൻെറ പുതിയ കാഴ്ചകളിലേക്കും ചിന്താധാരകളിലേക്കും അവർ കണ്ണുതുറക്കുന്നു. പുതുയാഥാർഥ്യങ്ങളെ അവഗണിച്ചുകൊണ്ട് സാഹിത്യത്തിനു മുന്നോട്ടുപോകാനാവില്ല. കാവ്യപ്രമേയങ്ങളിലും രൂപങ്ങളിലും ആവിഷ്കരണരീതിയിലുമെല്ലാം ഈ മാറ്റം കാണാം. മനുഷ്യജീവിതത്തിൻെറ പ്രതിദിന അനുഭവങ്ങളിൽ നിന്നു ഭിന്നമായ ലോകാനുഭവങ്ങളിലേക്ക് അനുദിനം ചുവടുവയ്ക്കുന്നതിനുള്ള ശ്രമം ഉത്തരാധുനിക കവിതകളിൽ കാണാം. വീക്ഷണങ്ങളും വിലയിരുത്തലുകളും മാറുകയും കാവ്യസങ്കല്പങ്ങളുമായി ബന്ധപ്പെട്ട പുതിയ പ്രമേയങ്ങൾ കാവ്യവിഷയമായി അവതരിക്കുകയും ചെയ്യുന്നു. പദങ്ങൾക്കും പ്രയോഗങ്ങൾക്കും കാവ്യസൃഷ്‌ടികൾക്കും പുതിയ കാഴ്ച്ചപ്പാടൊരുക്കുകയും ഭാഷയ്ക്ക് നവമായ അർത്ഥതലങ്ങൾ നൽകുകയുംചെയ്യുന്ന ശൈലികൾ ഉത്തരാധുനിക കവികൾ പ്രയോഗിക്കുന്നു. സങ്കീർണ്ണമായ വർത്തമാനകാലജീവിതത്തെ അതിൻെറ എല്ലാ സങ്കീർണ്ണതകളോടും കൂടെ അവതരിപ്പിക്കാൻ പുതിയ കവികൾ ശ്രമിക്കുന്നു.
ഉത്തരാധുനിക കവികളിൽ ശ്രദ്ധേയനാണ് അൻവർ അലി.
മലയാളത്തിലെ പുതു കവിതകളിലെ പരീഷണാത്മഭാവം അൻവറിൻെറ കവിതകളിൽ കൂടുതലായിക്കാണാം . പുതുഭാവുകത്വങ്ങളെ നിരന്തരം അന്വേഷിക്കുന്നതാണ് അൻവറിൻെറ കാവ്യമനസ്സ് . കവി , വിവർത്തകൻ , നിരൂപകൻ , എഡിറ്റർ , ഡോക്യുമെന്ററി നിർമ്മാതാവ് , തിരക്കഥാകൃത്ത് , ഗാനരചയിതാവ് എന്നീ നിലകളിൽ സാഹിത്യസംഭാവനകൾ നൽകുന്നു. മാർഗ്ഗം എന്ന ചിത്രത്തിൻെറ തിരക്കഥയ്ക്ക് 2003 ൽ സംസ്ഥാന അവാർഡ് ലഭിച്ചു. മഴക്കാലം ,ആടിയാടി അലഞ്ഞ മരങ്ങളേ എന്നീ കവിത സമാഹാരങ്ങൾ പ്രസീദ്ധീകരിച്ചിട്ടുണ്ട്.
കവിതാഖ്യാനം
പുതുകവിതകളുടെ പരീക്ഷണങ്ങളിൽ ഒന്നാണ് അർദ്ധോക്തിയിൽ അവസാനിക്കുന്ന കവിതകൾ. ഈ അർദ്ധോക്തികളുടെ നിശബ്ദതകളിൽ നിന്നുകൊണ്ടാണ് അൻവറിൻെറ കവിതകളും വായിക്കേണ്ടത്. വീട്ടുഭാഷയും നാട്ടുഭാഷയും നാട്ടുനടപ്പുഭാഷയുമെല്ലാം കൂട്ടിച്ചെർത്ത് എഴുതുന്ന രീതിയാണ് അദ്ദേഹത്തിൻെറത്. ഇംഗ്ലീഷ് പദങ്ങളും കാവ്യഭാഷയിൽ സ്വതന്ത്രമായി ഇടം കണ്ടെത്തുന്നു. പാട്ടുഭാഷയ്ക്കും ഗദ്യഭാഷയ്ക്കും ഇടയിലൂടെ നീങ്ങുന്നതാണ് അദ്ദേഹത്തിൻെറ കാവ്യശൈലി. തലക്കെട്ടുകളിൽ ഒളിപ്പിക്കുന്ന ധ്വന്യാത്മകഭാഷ കവിതയുടെ പ്രത്യേകതയാണ്. ഈ സവിശേഷതകളെല്ലാം ആടിയാടി അലഞ്ഞ മരങ്ങളേ എന്ന കവിതയിലും കണ്ടെത്താം.മുൻപ് എഴുതപ്പെട്ട കൃതികളെ കാവ്യപശ്ചാത്തലമാക്കുന്ന രീതി പുതുകവികൾക്കുണ്ട്. പൂർവ്വപാഠങ്ങളിൽ നിന്നു പുതുപാഠങ്ങളെ അവർ നിർമ്മിക്കുന്നു. എ.ആർ. രാജരാജവർമ്മയുടെ മരണത്തിൽ അനുശോചിച്ചുകൊണ്ട് കുമാരനാശാൻ എഴുതിയ കവിതയാണ് പ്രരോദനം. ഈ വിലാപകാവ്യത്തിൽ തിരുവനന്തപുരം മഹാരാജാസ്സിൻെറ മുന്നിലെ മഹാദ്രുമത്തെ എ.ആർ. രാജരാജവർമ്മയോട് സാദൃശ്യപ്പെടുത്തുന്നു. ഈ മഹാവൃക്ഷത്തിൻെറ സൂചനകൾ കടമെടുത്ത് ഉത്തരാധുനിക ലോകത്തിൻെറ അവസ്ഥകളെ നോക്കിക്കാണുന്നതാണ് ആടിയാടി അലഞ്ഞ മരങ്ങളേ .. എന്ന കവിത. മഹാരഥന്മാരും മഹാപുരുഷന്മാരും തിരോഭവിക്കുന്ന ഉത്തരാധുനിക കാലത്തിൻെറ ശുഷ്കമായ കാവ്യലോകത്തെയും നേതൃതലങ്ങളെയും കാഴ്ചപ്പാടുകൾക്കു ഭംഗംവന്ന പുതുതലമുറയെയും കവി നോക്കിക്കാണുന്നു. ആഴമുള്ള ദർശനങ്ങളും വിശാലമായ കാഴ്ച്ചപ്പാടുകളും ഉള്ളവരായിരുന്നു പഴയ തലമുറ, അവരുടെ വിശാലതകളെ സ്വന്തമാക്കാനാവാതെ ഇടുങ്ങിപ്പോയ പുതുലോകമനസ്സിനെ കവി തുറന്നുകാട്ടുന്നു. സങ്കീർണ്ണമായ വർത്തമാന സമസ്യകളെ അവതരിപ്പിക്കുന്ന കവി ചരിത്രത്തോടും ഭൂതകാലത്തോടും പുറം തിരിഞ്ഞു നിൽക്കുന്ന പുതുതലമുറയുടെ നിസ്സംഗതയേയും നോക്കിക്കാണുന്നു.
➤ നീലപ്പുൽ.......
പ്രരോദനത്തിലെ 1 1 8 മത്തെ ശ്ലോകമാണിത്. മഹാവൃക്ഷത്തിൻെറ സവിശേഷതകളെ മഹാരഥന്മാരിലേക്കു ചേർത്തുവയ്ക്കുന്നു.
ആകാശ വിതാനങ്ങൾക്കു മുകളിൽ ഉയർന്നു നിന്ന വൻവൃക്ഷങ്ങൾ വഴിയാത്രികർക്കു നിഴൽ കൂടാരങ്ങളെ നിർമ്മിച്ചു.
ഉന്നതമായ ദർശനങ്ങളും ചിന്തകളും ഉള്ളവരായിരുന്നു പഴയ തലമുറയിലെ കവികളും സാഹിത്യകാരന്മാരും രാഷ്ട്രീയനേതൃനിരയും . ആശയങ്ങൾക്ക് ഉന്നതിയുള്ളതിനാൽ കാവ്യലോകങ്ങളും ചിന്താപദ്ധതികളും ആദർശസംസ്കാരവും സൃഷ്ടിക്കാൻ കെൽപ്പുള്ളവരായിരുന്നു അവർ. അവരുടെ തണൽ അനേകർക്ക് ആശ്വാസമായി.എന്നാൽ ഇന്ന് അവരുടെ വാക്കുകളും ജീവിതകഥകളും പഴങ്കഥകളായി മാത്രമേ പുതുതലമുറക്കുതോന്നുന്നുള്ളു.
➤ കാതലുള്ള വൃക്ഷത്തിൻെറ ഒരോ കോശവും ചിതയിലെരിഞ്ഞു കത്തുന്നപോലെ മഹത് വ്യക്തിത്വങ്ങളുടെ ഓരോ വാക്കും ജീവിത മുഹൂർത്തങ്ങളും അനേകരെ ജ്വലിപ്പിക്കുവാൻ കെല്പ്പുള്ളവയായിരുന്നു. അവരുടെ ഓരോ അണുവിലും ആശയങ്ങളുടെ സമ്പന്നത ഉണ്ടായിരുന്നു. മഹാന്മാരുടെ ചിതയിലെ സ്പുലിംഗങ്ങളിൽ നിന്നും കാവ്യങ്ങൾ പിറവികൊണ്ടു.എരിയുന്ന അവരുടെ ചിതപോലും അനേകരെ പ്രചോദിപ്പിക്കുന്നതായിരുന്നു.
➤ പഴയവ ഉളിപിടിക്കാത്ത കടുന്തടികളായിരുന്നു . പുതുമുറകളാകട്ടെ കടുപ്പമറിയാത്തവയും.ഭാഷാപരവും ആശയപരവും ദാർശനികവുമായ കനമുള്ളവയായിരുന്നു പഴയകാലത്തിൻെറ ചിന്തകളെങ്കിൽ പുതിയ കാലത്തിൽ അതിൻെറ ഗരിമ നഷ്ടപ്പെട്ടു.പുതു തലമുറയ്ക്ക് അവയുടെ ആഴം ഗ്രഹിക്കാനായില്ല. നിരൂപണങ്ങൾക്കു വിധേയമാകാത്തത്ര സമ്പുഷ്ടി അവരുടെ സൃഷ്‌ടികൾക്കുണ്ടായിരുന്നു.
➤ കാറ്റിൻെറ ആനുകൂല്യം മുതലാക്കി ശബ്‌ദിക്കാൻ പോയവരെപ്പോലെയാണ് ഇളംമുറക്കാർ . കനം വരുത്തുന്ന യാഥാർഥ്യങ്ങളെപ്പറ്റി ബോധ്യമില്ലാത്തവർ. പൊള്ളയായ വാക്കുകളായിരുന്നു അവരിൽ നിന്നും പുറപ്പെട്ടത്. നിലപാടുകളില്ലാത്തതിനാൽ ആടിയാടി അലയാനായിരുന്നു അവരുടെ വിധി. വാചോടോപങ്ങളും പാഴ്വാക്കുകളും പറഞ്ഞ് അവരുടെ നാവുകൾ കുഴഞ്ഞു. ആദർശങ്ങളുടെയും ആശയങ്ങളുടെയും അഭാവം നിമിത്തം ചുവടുറപ്പിക്കാനാവാതെ അടിതെറ്റി.
➤ ആഴത്തിൽ വേരുള്ള വൃക്ഷങ്ങളുടെ വീഴ്ച സാവധാനമായിരിക്കും. മഹാന്മാരും മഹാകവികളും വടവൃക്ഷങ്ങളാണ് അവർക്ക് അത്ര വേഗം തിരോധാനം സംഭവിക്കില്ല. എന്നാൽ വർത്തമാനകാലത്തെ ഉന്നത വ്യക്തിത്വങ്ങളെന്നു കരുതപ്പെട്ടവരുടെ വീഴ്ച വളരെ വേഗത്തിലാണ്. യാത്രാമൊഴി ചൊല്ലാനുള്ള വായ്ത്താരികൾ പോലും അവർ അവശേഷിപ്പിച്ചില്ല.
➤ ദൈവന്തമ്പുരാനെ തൊഴിലാളിവർഗ്ഗ പുരോഗതി പദ്ധതികൾ വന്നിരുന്നെങ്കിൽ പെരുങ്കാടുകളാകേണ്ടവരാണ് അവരെല്ലാം......
സർഗ്ഗസിദ്ധികൾകൊണ്ടു വളർന്നു വന്നവരല്ല സർക്കാർ സംവിധാനങ്ങൾകൊണ്ട് നിലനിന്നുപോകുന്ന കവികളും പ്രമുഖരും സാംസ്കാരിക നായകന്മാരുമാണ് ഇന്നധികമുള്ളത്. സംവിധാനങ്ങളുടെ സഹായംകൊണ്ടു മാത്രം നിലനിൽക്കേണ്ടിവരുന്ന സാംസ്കാരികലോകത്തിൻെറ ദാരിദ്രാവസ്ഥകളെ കവി നിരീക്ഷിക്കുന്നു. ആഴത്തിൽ വേരോടിക്കാനാവാതെ ആടിയാടി അലയേണ്ടി വരുന്ന ഉത്തരാധുനിക കാലത്തിൻെറ അപചയ കാഴ്ചകളിലേക്കു കണ്ണോടിക്കുകയാണ് അൻവർ അലി.
ആസ്വാദനം ; ഡോ. മനോജ് ജെ. പാലക്കുടി