2025, സെപ്റ്റംബർ 17, ബുധനാഴ്‌ച

അരനാഴികനേരം - നോവൽ. പഠനവും സംഗ്രഹവും

അരനാഴികനേരം - നോവൽ. പഠനവും സംഗ്രഹവും




പാറപ്പുറത്തിന്റെ സാഹിത്യലോകം 


1950 കൾ മുതൽ 1980 കൾ വരെ മലയാള ചെറുകഥ, നോവൽ  സാഹിത്യത്തെ സമ്പന്നമാക്കിയ എഴുത്തുകാരനാണ് പാറപ്പുറത്ത്. ഓണാട്ടുകരയിലെ സാധാരണ മനുഷ്യരുടെ ജീവിതവും അവരുടെ സാമൂഹികപ്രശ്നങ്ങളും പച്ചയായി വരച്ചുകാട്ടിയപ്പോൾ മലയാള കഥാവേദിക്ക് അത് വേറിട്ട വഴിയായി. മാവേലിക്കര കുന്നം പാറപ്പുറത്ത് കെ.ഇ. മത്തായിയാണ് പാറപ്പുറത്ത് എന്ന തൂലികാനാമത്തിലൂടെ പ്രശസ്തനായത്.


ജന്മനാടായ കുന്നവും സമീപപ്രദേശങ്ങളായ പൈനുംമൂട്, കൊല്ലകടവ്, ഒപ്പം നാട്ടിലൂടെയൊഴുകുന്ന അച്ചൻകോവിലാറും  അദ്ദേഹത്തിൻ്റെ നോവലുകൾക്കു പശ്ചാത്തലമൊരുക്കി. മധ്യതിരുവിതാംകൂറും അവിടുത്തെ ഭാഷയും കഥപറച്ചിലിന് ഈണം പകർന്നു.മധ്യ തിരുവിതാംകൂറിലെ ക്രിസ്ത്യൻ സമുദായത്തിന്റെ ജീവിതമാണ് പാറപ്പുറത്ത് പ്രധാനമായി അവതരിപ്പിക്കുന്നത്.

ച്ചായൻ, അയ്യം, കൊച്ചാട്ടൻ, ഇച്ചേയി, കൊണതോഴം, കയ്യാല, ചായ്പ്, മൂപ്പില്, നേരിയത്, പോലത്തേക്ക് തുടങ്ങി മധ്യതിരുവിതാംകൂറിന്റെ തനതായ വാക്കുകളാലും ശൈലികളാലും സമ്പന്നമായിരുന്നു പാറപ്പുറത്തിന്റെ രചനകൾ. മധ്യതിരുവിതാംകൂറിലെക്രിസ്ത്യൻ കുടുംബ കഥകളാണ് അദ്ദേഹം ഏറെയും പറഞ്ഞത്. ചുറ്റിലും കണ്ട ജീവിതത്തെപ്പറ്റി അതിശയോക്തിയില്ലാതെ എഴുതുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. 



1950കളിൽ ആരംഭിക്കുന്ന എഴുത്ത് 80കളിൽ അവസാനിക്കുമ്പോൾ വലിയൊരു സാഹിത്യലോകം തന്നെ അദ്ദേഹം സൃഷ്ടിച്ചിരുന്നു.നിണമണിഞ്ഞ കാല്പാടുകളിൽ (1955) തുടങ്ങി കാണാപ്പൊന്ന് (1980) വരെ 20 നോവലുകളും പ്രകാശധാര (1952) മുതൽ വഴിയറിയാതെ (1980) വരെയുള്ള 14 കഥാസമാഹാരങ്ങളും വെളിച്ചംകുറഞ്ഞ വഴികൾ (1980) എന്ന നാടകവും മരിക്കാത്ത ഓർമ്മകൾ (1982) എന്ന സ്മരണയും പാറപ്പുറത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാറപ്പുറത്തിന്റെ ഏഴു നോവലുകൾ ചലച്ചിത്രങ്ങളായി. അവസാന നോവലായ കാണാപ്പൊന്നിന്റെ അവസാന അധ്യായം മരണത്തിനു തലേദിവസം പറഞ്ഞുകൊടുത്ത് എഴുതിക്കുകയായിരുന്നു. പിന്നീട് കെ. സുരേന്ദ്രനാണ് അതു പൂർത്തീകരിച്ചത്.

പട്ടാള ജീവിതങ്ങളും പാറപ്പുറത്തിന്റെ കഥാലോകത്ത് ഇടം നേടി.നിണമണിഞ്ഞ കാല്പാടുകൾ എന്ന ആദ്യ നോവലിനു പ്രചോദനമായത് സൈനികസേവനകാലത്തെ സ്വന്തം ജീവിതാനുഭവങ്ങളാണ്.ആത്മസ്പർശിയായ പട്ടാള നോവലാണത്.നൈനിത്താളിന്റെ പശ്ചാത്തലത്തിൽ എഴുതിയതാണ് പണിതീരാത്ത വീട്.

വടക്കേയിന്ത്യൻ പട്ടാള ക്യാമ്പുകളും ഓണാട്ടുകരയിലെ ഗ്രാമീണജീവിതവും പാറപ്പുറത്തിന്റെ നോവലുകളുടെ ഊടും പാവുമാണ്.കേവലം പട്ടാളക്കഥകൾക്കുപരി പട്ടാളക്കാരനെ കേന്ദ്രബിന്ദുവാക്കി കുടുംബബന്ധങ്ങളുടെ ജയപരാജയങ്ങളുടെ ചിത്രീകരണമാണ് പാറപ്പുറത്തിന്റെ നോവലുകളിലുണ്ടായിരുന്നത്. 

സാംസ്കാരിക മൂല്യങ്ങളോടുള്ള ആദരവും അവയുടെ തകർച്ചയിൽ ഉണ്ടാകുന്ന വേദനയും പാറപ്പുറത്തിന്റെ കൃതികളുടെ പ്രധാന വിഷയമാണ്. സാധാരണ മനുഷ്യരുടെ കഥകളാണ് അദ്ദേഹം പറഞ്ഞത് അതിനാൽ സാധാരണക്കാരാണ് അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങൾ. ദ്രോഹ ബുദ്ധിയില്ലാതെ ജീവിക്കാൻ കൊതിക്കുന്നവർ സാധാരണക്കാർ ഏറ്റുവാങ്ങുന്ന ദുരന്തങ്ങളാണ് അദ്ദേഹം ആഖ്യാനം ചെയ്തത്. മനുഷ്യരിലെ  ആന്തരിക വെളിച്ചത്തെ കാണുന്നതാണ് പാറപ്പുറത്തിന്റെ സർഗാത്മക മനസ്സ്.

കേരള സാഹിത്യ അക്കാദമി പുരസ്കാരം രണ്ടുതവണ പാറപ്പുറത്തിനെ തേടിയെത്തി.അരനാഴികനേരം (നോവൽ) 1967-ൽ പ്രസിദ്ധീകരിച്ച ഈ കൃതി, 1968-ലും നാലാൾ നാലുവഴി (ചെറുകഥ)1966 ലും കേരള സാഹിത്യ അക്കാദമി അവാർഡും  നേടികൊടുത്തു.

പോൾ വർഗ്ഗീസ് Time to Die എന്ന പേരിൽ അരനാഴികനേരം നോവൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി.1981 ഡിസംബർ 30-നായിരുന്നു അന്ത്യം.


 അരനാഴികനേരം നോവൽ - കഥ പറയുന്ന കുഞ്ഞേനാച്ചൻ 

നോവൽസംഗ്രഹം 


അഞ്ച് മക്കളും അവരുടെ മക്കളുമടങ്ങിയ വലിയ ഒരു കുടുംബത്തിലെ നായകനാണ്കുഞ്ഞേനാച്ചൻ  . വൃദ്ധനും അവശനുമായ കാരണവർ കുഞ്ഞേനാച്ചൻ്റെ ഓർമ്മകളിലൂടെയാണ് കഥ ഏറെയും പറയുന്നത്. ഭക്തനും തന്റേടിയുമായ കുഞ്ഞേനാച്ചൻ സ്നേഹം കൊണ്ടും ശാസന കൊണ്ടും മക്കളെ നേർവഴിക്കു നടത്തുന്നു. സാഹചര്യങ്ങളുടെ പ്രലോഭനത്തിൽ ധാരാളം തെറ്റുകൾ ചെയ്യുന്നുണ്ട്.എങ്കിലും ജീവിത സുകൃതങ്ങൾ അതിനെ ഒരു പരിധിവരെങ്കിലും  മറികടന്ന് നിൽക്കുന്നതായിട്ടാണ് നോവൽ അവതരിപ്പിക്കുന്നത്. കലഹിച്ചും പഴിപറഞ്ഞും വഴക്കിട്ടും നീങ്ങുന്ന അപ്പനും മക്കളും കുടുംബസ്നേഹവും നന്മയും ഉള്ളവരാണ് .കലാഹങ്ങൾക്കിടയിലും അവർ പരസ്പരം സ്നേഹിക്കുന്നു. സാഹചര്യങ്ങൾക്കനുസരിച്ച് ബൈബിളിൽ നിന്ന് വചനങ്ങൾ ഉദ്ധരിക്കുന്ന ശൈലി കുഞ്ഞേനാച്ചൻ എന്ന കഥാപാത്രത്തെ മിഴിവുള്ളതാക്കുന്നു.വല്യപ്പനും മക്കളും പേരക്കുട്ടികളും അടങ്ങുന്ന വലിയ കുടുംബത്തിലെ ഓരോ വ്യക്തിയെയും സ്പർശിച്ചുകൊണ്ട് കഥ മുന്നോട്ടുപോകുന്നു.

നീണ്ട തൊണ്ണൂറു സംവത്സരം പനച്ചമൂട്ടിൽ ജീവിച്ച കുഞ്ഞേനാച്ചൻ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചവനാണ്  .

 ഉത്തുംഗപ്രഭാവനായി ജീവിതം കെട്ടിപ്പടുത്ത കുഞ്ഞേനാച്ചന്റെ ജീവിതം വളർന്നു പന്തലിച്ചു നിൽക്കുന്ന ഒരു മഹാ വൃക്ഷം പോലെ അനുഭവ സങ്കീർണ്ണവും ഉജ്ജ്വലവുമായിരുന്നു. സ്വതന്ത്ര ബുദ്ധിക്കാരനായ കുഞ്ഞേനാച്ചൻ. ചെറുപ്പം മുതൽ തന്റേടിയായി വളർന്ന അയാൾ തന്റെ വാർദ്ധക്യത്തിലും ആരുടെ മുന്നിൽ തലകുനിക്കാൻ ഇഷ്ടപ്പെടുന്നില്ല. ബൈബിൾ വചനങ്ങൾ മന:പ്പാഠമാക്കിയിരിക്കുന്ന കുഞ്ഞേനാച്ചൻ ജീവിത സന്ദർഭങ്ങളെ ബൈബിളിന്റെ വെളിച്ചത്തിൽ കാണുകയും ജീവിതവ്യഥകൾക്കും സന്തോഷങ്ങൾക്കും നടുവിൽ കൃത്യമായി ബൈബിൾ വചനങ്ങൾ ഉരുവിടുകയും ചെയ്യുന്നു.ആരുടെയും ശാസനയിൽ നിൽക്കാൻ ഇഷ്ടപ്പെടാത്ത അദ്ദേഹം ഇളയ മകൻ മാത്തച്ചനൊപ്പം താമസിക്കുന്നുവെങ്കിലും എല്ലാ മക്കളുടെയും വീട്ടിൽ ക്രമമനുസരിച്ച് ഭക്ഷണത്തിനെത്തും.  


വീടുകളിൽ സന്ദർശനം നടത്തി തിരിച്ചു വരുന്ന വഴി ഒരു ദിവസം മനസ്സിനൊപ്പം നീങ്ങാത്ത ശരീരം തളർന്നു പെരുവഴിയിൽ വീണു പോയി. നാട്ടുകാരും സ്വന്തക്കാരും കൂടി വീട്ടിലെത്തിച്ചു. അന്നു മുതൽ കിടക്കയും മുറ്റവുമായി കഴിഞ്ഞു കൂടുന്ന ഈശ്വരവിശ്വാസിയായ ആ തൊണ്ണൂറുകാരന്റെ ഓർമ്മകളിലൂടെയും ദൃക്‌സാക്ഷിത്വത്തിലൂടെയും നോവൽ വികസിക്കുന്നു.മരണത്തിൻ്റെ അരനാഴിക നേരത്തിനായി കാത്തിരിക്കുന്ന കുഞ്ഞേനാച്ചൻ്റെ ഓർമ്മകളിലൂടെ ചുരുൾ നിവരുന്നതാണ് ആ വലിയ കുടുംബത്തിൻ്റെ ചരിത്രം.  ഗംഭീരമായ ഒരു ജീവിതത്തിന്റെ മുഴുവൻ ട്രാജഡിയും 'അരനാഴിക നേരം ' ആവിഷ്കരിക്കുന്നു.


കുഞ്ഞേനാച്ചന്റെ മൂത്ത മകൻ കുഞ്ഞോമ ചെറുപ്പത്തിലെ അതിർത്തിവഴക്കിൽ കൊല്ലപ്പെട്ടു. കുഞ്ഞേനാച്ചനും മക്കളുമടങ്ങിയ സംഘം മറ്റൊരു പ്രമാണിയായ ശേഖരൻ നായരുമായി ഏറ്റുമുട്ടലിലാണ് മരണം.മൂത്ത മകൻ്റെ മരണം കുഞ്ഞേനാച്ചന് എന്നും നീറുന്ന നൊമ്പരമാണ്.


 മുൻകോപിയാണെങ്കിലും രണ്ടാമൻ കീവറീച്ചൻ കുടുംബസ്നേഹിയാണ്. അഞ്ചു പെൺമക്കൾ.സ്കൂൾ ടീച്ചറായ മൂത്ത മകൾ കുട്ടിയമ്മയ വേറൊരു വരുമാനവുമില്ലാത്ത അയാൾ കറവപ്പശുവായി വീട്ടിൽ നിറുത്തിയിരിക്കുകയാണ്. അവളുടെ വികാരങ്ങളെപ്പറ്റിയോ ഭാവിയെപ്പറ്റിയോ കീവറീച്ചൻ ചിന്തിക്കുന്നില്ല എന്നത് കുഞ്ഞേനാച്ചനു ആധിയാകുന്നു. അവളുടെ ഹൃദയം ഇതരസഭാക്കാരനും സഹപ്രവർത്തകനുമായ തോമസിനോട് പ്രണയത്തിലാകുന്നു. വീട്ടുകാരുടെ എതിർപ്പ്  അവഗണിച്ച് അവർ വിവാഹം കഴിച്ചു.മറ്റൊരു മകൾ റാഹേലമ്മ വെളുപ്പുദീനം കാരണം ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട് വീട്ടിൽ നിൽക്കുന്നു.


മൂന്നാമത്തെ മകനായ കുഞ്ഞുചെറുക്കൻ കള്ളക്കടത്തുമായി ബന്ധപ്പെട്ടു കഴിയുന്ന മകന്റെ പണം ലഭിക്കുന്നുണ്ടെങ്കിലും എന്നും പട്ടിണിയും പരാതിയുമായി അപ്പനെയും സഹോദരങ്ങളെയും അലട്ടിക്കൊണ്ട് ചെറ്റപ്പുരയിൽ കഴിയുന്നു.

പണക്കാരനായ നാലാമൻ പീലിപ്പോച്ചന്റെ പക്ഷേ കുടുംബത്തിൽ സമാധാനമില്ല.ഭാര്യ അന്നമ്മയ്ക്ക് പീലിപ്പോച്ചന്റെ സ്വഭാവത്തിൽ സംശയമാണ്. പ്രായമായ മകനുമായി എപ്പോഴും സംഘട്ടനമാണ്.

അഞ്ചാമത്തെ മകനായ മാത്തുക്കുട്ടി പൊതുക്കാര്യ പ്രവർത്തകനാണ്.ഇടവകയിലെയും നാട്ടിലെയും എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ അയാൾ വേണം. മാത്തുക്കുട്ടിയുടെ ഓപ്പമാണ് കുഞ്ഞേനാച്ചൻ്റെ താമസം. ആദ്യഭാര്യ മരിച്ച് മാത്തുക്കുട്ടി വീട്ടുകാര്യങ്ങളുടെ ചുമതല മുഴുവൻ രണ്ടാം ഭാര്യയായ ദീനാമ്മയെ ഏൽപ്പിച്ച് നാട്ടുകാര്യവുമായി നടക്കുന്നു.ദിവസത്തിന്റെ സിംഹഭാഗവും പൊതുക്ഷേമ തൽപരനായി വീടിന് പുറത്താണ്. ദീനാമ്മ പക്വമതിയായ ഒരു വീട്ടമ്മയെപോലെയാണ്.  കുഞ്ഞേനാച്ചനെ നന്നായി പരിചരിക്കുന്നതിനാൽ അയാൾക്കും അവളെ വലിയ ഇഷ്ടമാണ്.അവരുടെ കൊച്ചുമോൾ സിസിലിയാണ്  വൃദ്ധൻ്റെ ഏറ്റവും വലിയസന്തോഷം. മാത്തുക്കുട്ടിയുടെ ആദ്യത്തെ കെട്ടിലുള്ള മകൻ രാജൻ പട്ടാളക്കാരനാണ്. പ്രതിമാസം അവനയക്കുന്ന നൂറ് രൂപായാണ് ആ കുടുംബത്തിന്റെ പ്രധാന വരുമാനം.

കുഞ്ഞേനാച്ചന്റെ തളർന്ന ശരീരത്തിനുണർവ് നൽകുന്ന “കറുപ്പ് “ ഇടക്കിടക്ക് എത്തിക്കുന്ന സരസനായ ശിവരാമക്കുറുപ്പാണ് കുഞ്ഞേനാച്ചന്റെ ഉറ്റചെങ്ങാതി.അയാൾക്ക് കറുപ്പ് നൽകാൻ കുറുപ്പച്ചൻ നിരന്തരം വീട്ടിൽ എത്തുന്നു. മക്കളുടെ എതിർപ്പ് അവഗണിച്ചും അപ്പൻ അയാളെ വീട്ടിൽ സ്വീകരിക്കുന്നു.

മാത്തുക്കുട്ടിയുടെ മകൻ രാജൻ അവധിക്കു വീട്ടിലെത്തി.എല്ലാവർക്കും സമ്മാനങ്ങളുമായിട്ടാണ്  എത്തുന്നത്. രാജന്റെ പേർക്ക് ഒരു വിവാഹാലോചനയുമായി കുഞ്ഞേനാച്ചന്റെ അളിയന്റെ മകനും ദീനാമ്മയുടെ സഹോദരീ ഭർത്താവുമായ കാർത്തികപ്പള്ളി അച്ചൻ വീട്ടിലെത്തി.രാജനും അവന്റെ അമ്മാമൻ കുഞ്ഞുകുട്ടിയും കൂടിപ്പോയി പെണ്ണിനെ കണ്ടു. ശാന്തമ്മ രാജന്റെ മനസ്സിനിണങ്ങി. വീട്ടുകാർക്കും തൃപ്തിയായി. വിവാഹവും ഉറച്ചു. അപ്പോൾ വേലഞ്ചിറക്കാരൻ മൊളകു ലോനപ്പൻ  ഒരു പരദൂഷണവുമായി അവിടെയെത്തുന്നു.

കാർത്തികപള്ളി അച്ചന്റെ അവിഹിത സന്തതിയാണ് ശാന്തമ്മ എന്നൊരു വാർത്തയും അറിയിച്ചു.വീട്ടിൽ വലിയ പ്രശ്നമായി. കുടുംബാംഗങ്ങൾ ഒന്നിച്ചാലോചിച്ച് നിശ്ചയിച്ച വിവാഹം നടത്തേണ്ടെന്ന് തീരുമാനിച്ചെങ്കിലും രാജന്റെ ഉറച്ച നിലപാടിൽ എല്ലാവരും വഴങ്ങി.വിവാഹവും നടന്നു.കാർത്തികപ്പള്ളി അച്ഛനെ ക്ഷണിച്ചതുമില്ല. ചുരുങ്ങിയ മധുവിധു ദിനങ്ങൾക്ക് ശേഷം  രാജൻ ജോലിസ്ഥലത്തേക്കു പോയി.ഓർമ്മകളും പ്രതീക്ഷകളുമായി നവവധുവായ ശാന്തമ്മ ആ വീട്ടിലെ ഒരംഗമായി കഴിഞ്ഞു വന്നു.

കീവറീച്ചന്റെ മൂത്തമകൾ കുട്ടിയമ്മ  ജീവിതപങ്കാളിയെ സ്വയം കണ്ടെത്തി. സഹപ്രവർത്തകനായതോമസ് സാറുമായി അവൾ വീടു വിട്ടു . രോഷാകുലരായ കാരണവന്മാർ തോമസിനെ കോടതി കയറ്റാൻ തീരുമാനമെടുത്തപ്പോൾ അവർ ആ വീട്ടിലേക്കു  കടന്നു വന്നു. കുഞ്ഞേനാച്ചൻ മറ്റാരുടെയും അനുവാദത്തിനു കാത്തുനിൽക്കാതെ സ്വീകരിച്ച് അനുഗ്രഹിച്ചു.മറ്റൊരു മകൾ റാഹേലമ്മ എല്ലാവരുടെയും അവഹേളനം ഏറ്റുവാങ്ങി ജീവിച്ചു.ഒരു ദിവസം അവൾ മരിച്ചു.ആ വിയോഗം കുഞ്ഞേനാച്ചനെ ഏറെ ദുഃഖിപ്പിച്ചു.

കാർത്തികപ്പള്ളി അച്ചനെപറ്റി പറഞ്ഞു പരത്തിയ വാർത്ത വെറും അപവാദമായിരുന്നെന്ന് തെളിഞ്ഞു.അച്ചൻ്റെ ശത്രുവായ പത്രോസ് മുതലാളിയാണ് അതിൻ്റെ പിന്നിലെന്ന് വ്യക്തമായി.ശാന്തമ്മയ്ക്ക് സന്തോഷമായി.

കുഞ്ഞുചെറുക്കന്റെ രാത്രിസഞ്ചാരക്കാരനായ മകൻ ദാനിക്കുട്ടിയെ കള്ളക്കടത്തിന് പോലീസ് പിടികൂടി.കപ്പൽവഴി വരുന്ന സാധനങ്ങൾ സർക്കാർ അറിയാതെ വിൽക്കുകയായിരുന്നു അവൻ്റെജോലി. പിടിക്കപ്പെടുന്നതിനു തലേദിവസം കുഞ്ഞേനാച്ചന് ദാനിക്കുട്ടി  അഞ്ഞൂറു രൂപ നൽകി. ആ പണം കുഞ്ഞുചെറുക്കനെ ഏൽപ്പിച്ചു. 

കുഞ്ഞേനാച്ചനെയും മക്കളെയും കഠിനദുഃഖത്തിലാഴ്ത്തി പട്ടാളക്യാമ്പിൽ നിന്നും രാജന്റെ മരണവാർത്ത അറിയിച്ചു കൊണ്ടുള്ള കമ്പി സന്ദേശമെത്തി. ഏതാനും ദിവസം മാത്രം ഭർത്താവുമായി ജീവിച്ച് അകാലത്തിൽ വിധവയായിത്തീർന്ന ശാന്തമ്മയുടെ വേദന കുഞ്ഞേനാച്ചനെ തളർത്തി.

ദുഃഖത്തിന്റെ തീരാക്കയത്തിൽ വീണ കുഞ്ഞേനാച്ചന്റെ മനോനില വീണ്ടും തകർത്തുകൊണ്ട് മറ്റൊരു സംഭവം നടന്നു.പീലിപ്പോച്ചന്റെ മകൻ വേലക്കാരിപ്പെണ്ണിനെ വിവാഹം കഴിച്ചെന്ന വാർത്ത നാട്ടിൽ പരന്നു.മകന്റെ വിവാഹവാർത്തയറിഞ്ഞ പീലിപ്പോച്ചൻ്റെ ഭാര്യ അന്നമ്മ ചിത്തഭ്രമം പിടിപെട്ട് നാടൻ പിള്ളേരുടെ കൂക്കുവിളിയുടെ അകമ്പടിയുമായി കുഞ്ഞേനാച്ചന്റെ വീട്ടിലെത്തി. മരുമകളുടെ ദുർവിധി കണ്ട് വൃദ്ധനായ പിതാവിൻ്റെ കണ്ണുകൾ നിറഞ്ഞു.

നിരന്തരമായ ജീവിത ദുരന്തങ്ങളുടെ നടുവിൽ അയാൾ ഉഴറി. മക്കളും കൊച്ചുമക്കളും മരുമക്കളും അടങ്ങിയ കുടുംബത്തിൻ്റെ  ദുർഗതി അയാളെ വളർത്തി. ഒടുവിൽ  ഹൃദയാഘാതം സംഭവിച്ച്  ശരീരം തളർന്ന് കുഞ്ഞേനാച്ചൻ ശയ്യയെ ശരണം പ്രാപിച്ചു.

ദുരന്തങ്ങളുടെ ഏറ്റവും വലിയ ആഘാതം അയാളെ കാത്തിരിക്കുകയായിരുന്നു . ശാരീരിക പരവേശത്താൽ  വെള്ളം കുടിക്കാൻ ചെല്ലുന്ന കുഞ്ഞേനാച്ചൻ കാണുന്നത് കുറുപ്പച്ചനും ദീനാമ്മയും തമ്മിലുള്ള അവിഹിത വേഴ്ചയാണ് . വൃദ്ധന്റെ ഉത്തമസുഹൃത്തായിരുന്ന കുറുപ്പച്ചൻ മാത്തുക്കുട്ടിയുടെ കച്ചവട പങ്കാളിയുമായി മാറിയിരുന്നു.  ജീവിതത്തിൽ
ഏറെ വിശ്വസിച്ചിരുന്ന കുറുപ്പച്ചനും ദീനാമ്മയുമായുള്ള അവിഹിതബന്ധം നേരിട്ടു കാണുവാൻ ഇടയായ കുഞ്ഞേനാച്ചൻ സമനില തെറ്റി നിലം പതിച്ചു.സംസാരിക്കുവാനാവാതെ വീർപ്പുമുട്ടിക്കഴിഞ്ഞ കുഞ്ഞേനാച്ചന്റെ നാവ് ചലിക്കാതിരുന്നാൽ തന്റെ വഞ്ചന പുറത്താവുകയില്ലെന്ന് കരുതിയ കറുപ്പച്ചൻ അവസാനമായി നൽകിയ കറുപ്പിൽ വിഷം ചേർത്തു. ഇക്കാര്യം ശിവരാമക്കുറുപ്പ് ദീനാമ്മയെ അറിയിക്കുന്നു
.





മൂന്നു തലമുറകളുടെ കാരണവരായി തൊണ്ണൂറു വർഷങ്ങൾ വളരെ സാഹസികനായിജീവിച്ച ആ മനുഷ്യൻ്റെ അന്ത്യം അതീവദയനീയമായിരുന്നു.കുഞ്ഞേനാച്ചന്റെ മരണം കണ്ട വീട്ടിൽ നിന്നും കൂട്ട നിലവിളി ഉയർന്നു. എല്ലാത്തിനും മീതെ ഉയർന്നു കേട്ടത് ദീനാമ്മയുടെ അലമുറയിട്ട നിലവിളിയായിരുന്നു.


ആസ്വാദനം ;ഡോ. മനോജ് ജെ.പാലക്കുടി

അഭിപ്രായങ്ങളൊന്നുമില്ല: