2025, സെപ്റ്റംബർ 25, വ്യാഴാഴ്‌ച

തിരുവോണം

                തിരുവോണം

                                                                                                                    കവിതക്കുറിപ്പ്




                                                         വിജയലക്ഷ്മി

കാവ്യ പാരമ്പര്യങ്ങളോട് ചേർന്ന് നിന്നുകൊണ്ട് ആധുനിക ഭാവുകത്വത്തെ മലയാള കവിതയിൽ രേഖപ്പെടുത്തുന്ന എഴുത്തുകാരിയാണ് വിജയലക്ഷ്മി. ''മതേതരമായ ആത്മീയത കൊണ്ടും ധ്യാനാത്മകമായ ഏകാന്തത കൊണ്ടും ആഴത്തിലുള്ള സ്ത്രീപക്ഷ വീക്ഷണം കൊണ്ടും മലയാളകവിതയെ വിജയലക്ഷ്മി മുന്നോട്ടു നയിക്കുന്നു. സരളവും സാന്ദ്രവുമായ ആഖ്യാനശൈലി, പദ്യവും ഗദ്യവും പ്രമേയങ്ങളിൽ സവിശേഷമായി സമന്വയിപ്പിക്കുന്നതിലുള്ള മികവ്, എന്നിങ്ങനെ സമകാലീന കവിതയിൽ വേറിട്ട ഒറ്റയടിപ്പാത സൃഷ്ടിക്കുവാൻ  അവർക്കു കഴിഞ്ഞു " (മാതൃഭൂമി ദിനപത്രം).


മലയാള കവിതയിൽ സ്ത്രീപക്ഷ ചിന്തകൾ അവതരിപ്പിക്കാൻ കഴിയുന്നതോടൊപ്പം സമകാലിക സാമൂഹ്യവസ്ഥകളെ സമർത്ഥമായി അവതരിപ്പിക്കുവാൻ അവർക്ക് കഴിയുന്നു. മിത്തുകളും പുരാണങ്ങളും സമകാലിക ജീവിതാവസ്ഥകളും രാഷ്ട്രീയ ദർശനങ്ങളുമെല്ലാം അവരുടെ കവിതയ്ക്ക് ഊടും പാവും നെയ്യുന്നു. മൃഗശിക്ഷകൻ,തച്ചന്റെ മകൾ,അന്ധകന്യക, തമിഴ്പാവ, ജ്ഞാന മഗ്ദലന, ഒറ്റമണൽത്തരി , മഴതൻ മറ്റേതോ മുഖം,സീതാദർശനം,വിജയലക്ഷ്മിയുടെ പ്രണയ കവിതകൾ ഇങ്ങനെ നിരവധി  കവിതകളാൽ  അവർ സാഹിത്യത്തെ സമ്പന്നമാക്കി . സമകാലിക സാമൂഹിക അവസ്ഥകളെ വിജയലക്ഷ്മി സൂക്ഷ്മതയോടെ നോക്കിക്കാണുന്നു.

ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും അടയാളമായി മലയാളി ആഘോഷിക്കുന്ന തിരുവോണത്തിന്റെ നഗരകാഴ്ചകളിലേക്കുള്ള സഞ്ചാരമാണ് 'തിരുവോണം ' എന്ന കവിത. ഗ്രാമസൗഭാഗ്യങ്ങളിൽ നിന്നും നഗര മധ്യത്തിലേക്ക് എത്തുമ്പോൾ ഓണത്തിൻ്റെ ആഘോഷങ്ങൾ മരണത്തിൻ്റെ  ചുടല നൃത്തമാകുന്നു. ഗ്രാമത്തിൻ്റെ സൗന്ദര്യ കാഴ്ചകളിലേക്കും മരണം ആടിത്തിമിർക്കുന്ന നഗരത്തിൻ്റെ  ഓണക്കാഴ്ചകളിലേക്കും  കവിത കണ്ണു തുറക്കുന്നു.ഗ്രാമങ്ങളിൽ പരിശുദ്ധിയുടെ പരിമളം പേറി നിൽക്കുന്ന തിരുവോണം നഗരങ്ങളിൽ ശുദ്ധി നഷ്ടപ്പെട്ടതും  ചേതനയറ്റതും നിർജ്ജീവവുമാണെന്ന് കവിത വെളിപ്പെടുത്തുന്നു.

  

കവിതയുടെ വ്യാഖ്യാനം

ഗ്രാമത്തിന്റെ സൗഭാഗ്യങ്ങളിൽ നിന്നും  നഗരത്തിലേക്ക്  നിഗൂഢതകളിലേക്ക് എത്തിച്ചേർന്നതിൻ്റെ  അമ്പരപ്പുകളോടെ  കവിത ആരംഭിക്കുന്നു.കാട്ടുതുളസിയുടെ രൂക്ഷഗന്ധവും പാലപ്പൂവിന്റെ മദഗന്ധവും ഒക്കെ ഗ്രാമത്തിൻ്റെ മനോഹര അനുഭൂതികളായിരുന്നു. അവയെല്ലാം ഇപ്പോൾ അകലെയായിരിക്കുന്നു.





ശുദ്ധി നഷ്ടപ്പെട്ട നഗരത്തിൻ്റെ അവസ്ഥകളെ കവിത നോക്കിക്കാണുന്നു. സ്വാർത്ഥതയും മാത്സര്യവും കെട്ടുകാഴ്ചകളും നിറഞ്ഞതാണ് നഗരം.  നിർഗന്ധ പൂക്കൾ നിറഞ്ഞ നഗരത്തിലെ ഉദ്യാനങ്ങൾ.


പുരാണത്തിൽ സീതാപഹരണത്തിന് എത്തിയ മാരിചൻ സ്വർണ്ണമാനായി സീതയുടെ മുന്നിലെത്തി.മായരൂപിയായസ്വർണ്ണ പുള്ളിമാനിനെ പിടിക്കാനാഞ്ഞ സീതയെ പോലെയാണ് നഗരത്തിൽ എത്തുന്നവർ.




വിധേയരോടൊത്ത് സഞ്ചരിക്കുന്ന സ്ത്രീജനങ്ങൾ, ഉടുത്തൊരുങ്ങി എത്തിയ അവർ ദീപശോഭയിൽ തിളങ്ങിനിൽക്കുന്നു. ധനാർത്തിമൂലം കെട്ടിപ്പടുത്ത വ്യവസായങ്ങൾ  നഗരത്തെ വായുമലിനീകരണത്തിന്റെ കേന്ദ്രമാക്കിയിരിക്കുന്നു. ആ വാതകകൊലക്കളത്തിന് നടുവിൽ സ്വയം മരണത്തെ പുല്കുന്ന നഗരവാസികൾ.

       തിരുവോണത്തിൻ്റെ പേരിൽ അവർ വലിയ ഉത്സവം സംഘടിപ്പിച്ചിരിക്കുന്നു .  ആത്മാവു നഷ്ടപ്പെട്ട ഉത്സവ മേളാങ്കം മാത്രമാണത്. ഗ്രീക്ക് പുരാണത്തിലെ ട്രോജൻ കുതിരയെന്ന  കാവ്യബിംബത്തെ ഇവിടെ  ചേർത്തുവയ്ക്കുന്നു. 


കെട്ടിയുയർത്തിയ മര കുതിരയുടെ ചുറ്റും ആളുകൾ ആഹ്ലാദനൃത്തം ചവിട്ടി. എന്നാൽ മരകുതിരയുടെ ഉള്ളിൽ ചുരുണ്ടിരുന്ന കൊടിയനാശത്തെ അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. അതുപോലെ ഓണത്തിൻ്റെ കെട്ടിഎഴുന്നള്ളിപ്പുകൾക്കുള്ളിൽ ദുരന്തം പതിയിരിക്കുന്നത് നഗരവാസികളും അറിയുന്നില്ല.

അധിനിവേശത്തിന്റെയും ചൂഷണത്തിന്റെയും പുതുരൂപങ്ങൾ  നഗരത്തിന് ചുറ്റും കെണിയൊരുക്കി നിൽക്കുന്ന രാഷ്ട്രീയചിന്തകളിലേക്ക്   കവിത വഴിമാറുന്നു.

തിരുവോണ ആഘോഷത്തിൻ്റെ നാല് നാളുകൾ പകർന്നു നൽകിയ പ്രകാശം വരുംകാലത്ത് ഇരുളായി മാറി പോകരുത് എന്ന് കവയിത്രി മുന്നറിയിപ്പ് നൽകുന്നു.

ചൂഷണത്തിനായി പണ്ട് എത്തിയ കപ്പൽപ്പടകൾ വീണ്ടും നഗരങ്ങളെ കൊള്ളയടിക്കാൻ  എത്തിയിരിക്കുന്നു. നഗരം പരാജയമാണ്. പരദേശികൾ വീണ്ടും പഴയതുപോലെ അധിനിവേശത്തിന്റെ ചിന്തകളുമായി എത്തിക്കഴിഞ്ഞു. കച്ചവടവും വ്യവസായവും മറ്റു മാർഗ്ഗങ്ങളുമായി ചൂഷണത്തിന് വിദേശികൾ തെരഞ്ഞെടുക്കുന്നത് നഗരങ്ങളെയാണ്. പലരൂപത്തിൽ അവതരിക്കുന്ന സമകാലീക ചൂഷണങ്ങളെ കവിത നോക്കിക്കാണുന്നു.

ആഘോഷത്തിൻ്റെ ചിഹ്നമായി ഉയർത്തിയ ഉത്സവ കൊടിക്കൂറയിലൂടെ സ്വർഗ്ഗത്തെ ഭൂമിയിലേക്ക് ഇറക്കാം എന്നാണോ നഗരവാസികൾ കരുതുന്നത്.ചൂഴ്ന്നു നില്ക്കുന്ന മരണത്തെ മറക്കുവാൻ തന്ന മധുവാണ് നഗരവാസികൾക്ക് ഓണത്തിൻ്റെ ആഘോഷങ്ങൾ.

ഓണത്തിൻ്റെ പരിശുദ്ധിയിൽ ശോഭിതമായിരുന്ന ഗ്രാമത്തിൻ്റെ പണ്ടത്തെ അപൂർവ്വസുന്ദര  കാഴ്ചകളിലേക്ക് കവിത കൊണ്ടുപോകുന്നു.


 ഭൂമിദേവിക്ക് ചാന്തുപൊട്ട് ചാർത്തിയപോലെ ശുദ്ധഗോമയം കൊണ്ട് ഒരുക്കിയ വൃത്തം.അതിൽ മനോഹരമായ ധാരാളം പൂക്കൾ കൊണ്ടുണ്ടാക്കിയ ഓണപൂക്കളം.നടുക്കുവെച്ച തുമ്പക്കുടം. ഓണത്തിന് ഒരുങ്ങി നിൽക്കുന്ന സുന്ദരിയെപോലെ മനോഹരിയായി പൊട്ടും ചാർത്തി  ഭൂമിദേവി നിൽക്കുന്നു.

മാവേലി തമ്പുരാനെ എതിരേൽക്കാൻ ഒരുങ്ങി നിൽക്കുന്ന ഓരോ പ്രജയും തൻ്റെ മുറ്റം തമ്പുരാൻ്റെതെന്ന്  അഭിമാനം കൊള്ളുന്നു. അസുരദേവനായ മഹാബലിയ്ക്ക് വീട്ടുമുറ്റത്ത് സ്വീകരണം ഒരുക്കിയപ്പോൾ  ഐശ്വര്യത്തിന്റെ ദേവതയായ സാക്ഷാൽ ലക്ഷ്മി ദേവിയെ അവർ വീട്ടിനുള്ളിൽ പ്രതിഷ്ഠിച്ചു. ഉള്ളിൽ ഐശ്വര്യദേവതയെയും പുറത്ത് അസുരനെയും കുടിയിരുത്തുന്നതാണ് ഓണത്തിൻ്റെ ശ്രേഷ്ഠതയും മാഹാത്മ്യവും.

ദേവലോകം പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി തോൽപ്പിച്ച ആ മഹാത്മാവിൻ്റെ ഓർമ്മകളെ നെഞ്ചിലേറ്റി മനുഷ്യർ ആഘോഷിച്ചപ്പോൾ ദേവലോകം തോറ്റുപോയി.തോറ്റവനെ ആഘോഷിക്കുന്നതാണ്  തിരുവോണം.

              ധനാസക്തികളാൽ എരിഞ്ഞ മനുഷ്യൻ്റെ കണ്ണുകൾ  നഗരത്തിന്റെ തെരുവിൽ ആകെ തിരഞ്ഞത് മാരിചനയാണ് . ആർത്തികൾക്ക് നടുവിൽ അധിവസിക്കുന്നവനല്ല മഹാബലി. അതിനാൽ നഗരത്തിൻ്റെ ആഘോഷ ത്തിമിർപ്പുകൾക്കോ കെട്ടുകാഴ്ചകൾക്കോ കപടതകൾക്കോ നടുവിൽ മഹാബലിയെ കണ്ടെത്താനായില്ല.

ഒടുവിൽ ഗ്രാമീണ വിശുദ്ധി തുളുമ്പി നിൽക്കുന്ന ഭവനത്തിൽ തിരിച്ചെത്തി വെൺപ്രാവുകളുടെ കുറുകൽ കേട്ട് മയങ്ങി പിന്നീട് വെയിൽ ചാഞ്ഞപ്പോൾ ഉണർന്ന്  സായംകാലത്തിൻ്റെ  സൗന്ദര്യം നുകർന്ന്  ഇളം തിണ്ണയിൽ ഇരിക്കുമ്പോൾ തിരുവോണത്തെ കണ്ടു. വിശ്രന്തിയുടെ ദിനമായി, മഹത്വത്തിൻ്റെ രക്തസാക്ഷ്യമായ് മുന്നിൽ വിനയാന്വിതം  വന്നുനിൽക്കുന്ന തിരുവോണം.നഗരത്തിൻ്റെ  കപടതകളിലോ കെട്ടുകാഴ്ചകളിലോ അല്ല യഥാർത്ഥ ഓണം. 

നഗരം അതിൻ്റെ സമസ്ത അനുഭവങ്ങളിലൂടെയും അന്വേഷിച്ച തിരുവോണത്തെ അവിടെയെങ്ങും കണ്ടെത്താനായില്ല. ആഘോഷത്തിമിർപ്പുകളെ   അകറ്റി ഗ്രാമീണ വിശുദ്ധിയെ പുൽകിയപ്പോഴാണ് യഥാർത്ഥ തിരുവോണത്തിന്റെ സാമീപ്യ മുണ്ടായത് . ഗ്രാമത്തിൻ്റെ വിശുദ്ധമായ ഇടത്തിലാണ്  തിരുവോണംകുടിയിരിക്കുന്നത്  എന്ന കണ്ടെത്തലിൽ കവിത അവസാനിക്കുന്നു.


ആസ്വാദനം : ഡോ.മനോജ് ജെ.പാലക്കുടി


https://greenbooksindia.com/dr-manoj-j-palakudy




അഭിപ്രായങ്ങളൊന്നുമില്ല: