2020, ഏപ്രിൽ 7, ചൊവ്വാഴ്ച

കൽവീട്

                                  കൽവീട്
                                                      കവിതക്കുറിപ്പ്  
                             കവയിത്രി; വി.എം.ഗിരിജ 

                      


 സ്ത്രീരചനകളാൽ സമ്പന്നമാണ് മലയാളകവിത . സ്ത്രീജീവിതത്തിൻെറ യാഥാർഥ്യബോധത്തോടെയുള്ള ആവിഷ്കാരം പെണ്ണെഴുത്തുകാരിൽ കാണാം. സ്ത്രീതന്നെ പ്രകൃതി , പ്രകൃതിതന്നെ സ്ത്രീ എന്ന പാരിസ്ഥിതിക ദർശനം അവരുടെ കവിതകളിൽ വായിക്കാം. ഒന്നിച്ചൊഴുകുന്ന പുഴപോലെ സ്ത്രീയും പ്രകൃതിയും സഹജഭാവത്തോടെ ചേർന്നു നീങ്ങുന്ന കാഴ്ച അവർ പങ്കുവയ്ക്കുന്നു. പ്രകൃതിയുടെ രൂപഭാവങ്ങളിൽ അന്തർലീനമായിരിക്കുന്ന സ്ത്രീമനസ്സിനെ കണ്ടെത്തുകയാണ് അവരുടെ ലക്‌ഷ്യം. 

സ്ത്രീത്വത്തിൻെറ അർത്ഥം തേടിയുള്ള സഞ്ചാരമാണ് ഗിരിജയുടെ കവിതകൾ .
ഭാരതിയ ഇതിഹാസങ്ങളിലെ  സ്ത്രീകഥാപാത്രങ്ങളുടെ ആത്മഭാവങ്ങളിലും പ്രകൃതിയുടെ ആർദ്രതകളിലും സ്ത്രീത്വത്തിൻെറ അർത്ഥമന്വേക്ഷിക്കുകയാണ് കവയിത്രി. സ്ത്രീയുടെ ആർദ്രഹൃദയം പ്രകൃതിയുടെ ആന്തരിക ചൈതന്യവുമായി ചേർത്തു വയ്ക്കുന്നതാണ്  ഗിരിജയുടെ പാരിസ്ഥിതിക ദർശനം.അതിനാൽ പ്രകൃതിയിലെ പെണ്ണിടങ്ങളും പെണ്ണിടങ്ങളിലെ പ്രകൃതിയുമാണ് അവരുടെ കവിതകളിലെ പ്രധാന പ്രമേയം. സ്ത്രീജീവിതത്തെ പ്രകൃതിയുമായി കൂട്ടിയിണക്കിയും പ്രണയവുമായി കൂട്ടിക്കലർത്തിയും ചർച്ചചെയ്യാൻ ഗിരിജ ശ്രമിക്കുന്നു. ഇത്തരത്തിൽ പ്രകൃതിയിലേക്കുള്ള നോട്ടമാണ് വി.എം.ഗിരിജയുടെ കൽവീട്. 

പുറമെ ശാന്തമെങ്കിലും അകമെ  അശാന്തമായ സ്ത്രീപുരുഷബന്ധത്തിൻെറ ആന്തരിക അവസ്ഥകളെ അനാവരണം ചെയ്യുന്നതാണ് കൽവീട്. ഗാർഹിക ദാമ്പത്യജീവിതത്തിൽ ഒന്നിച്ചു പോകുമ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന പെൺമനസ്സിനെ കവിതയിൽ ആലേഖനം ചെയ്തിരിക്കുന്നു. . ആണിൻെറ വിചാരലോകത്ത് പ്രവേശിക്കേണ്ടിവരുന്ന സ്ത്രീക്ക് അവളുടെ വൈകാരിക അവസ്ഥകളെ പലപ്പോഴും അടിയറ വയ്‌ക്കേണ്ടിവരുന്നു. സ്ത്രീ-പുരുഷ മനോഭാവങ്ങൾ വ്യത്യസ്തമാകുന്നതാണ് അതിൻെറ കാരണം. പ്രിയതമനാൽ തിരിച്ചറിയപ്പെടാനാവാതെ നാലുചുവരുകൾക്കിടയിൽ നൊമ്പരപ്പെടുന്ന ഒരു പെണ്മനസ്സിൻെറ വിങ്ങലാണ് 'കൽവീടി'ൽ നിന്നുയരുന്നത്.

                                                   കവിതാഖ്യാനം 
    
➤  സ്ത്രീ -പുരുഷ ജീവിതത്തെ പ്രകൃതിയിലെ രണ്ട്‌ നിർമ്മിതികളോട് ചേർത്ത് താരതമ്യം ചെയ്യുകയാണ് ഗിരിജ. നിൻെറത്  കല്ലിൽ പണിതു മിനുക്കിയ ശില്പം ,എൻെറത് മണ്ണിൽകുഴച്ച ഒരു മൺകുടിൽ . ഈ വ്യത്യസ്തതകളിൽ പുരുഷ - സ്ത്രീ  മനോഭാവങ്ങളെ വിശദീകരിക്കുന്നു. കല്ലിൻെറ കഠിനതതയിൽ നിർമ്മിക്കപ്പെട്ട വീടുപോലെയാണ് പുരുഷമനസ്സ്. മനോഹരമായി മിനുക്കപ്പെട്ട ശില്പമെങ്കിലും പ്രകൃതിയുടെ സ്പന്ദനങ്ങളെ അനുഭവിക്കാൻ അതിനു കഴിയുന്നില്ല. കാൽപ്പനികതയുടെ അൽപ്പ ഭാവങ്ങളും അതിൽ ചേർത്തുവച്ചിട്ടില്ല . അകത്തളങ്ങളെ സ്പർശിക്കും തരത്തിൽ വൈകാരികതയുടെ ഭാവങ്ങൾ  ഒന്നും അവനിൽ പ്രവേശിക്കുന്നില്ല.                     













സ്ത്രീ ജീവിതത്തെ നിലാവും ഇരുട്ടും ചേർത്തു കുഴച്ചു നിർമ്മിച്ച മൺകുടിലിനോടു ഉപമിക്കുന്നു.  നിലാവും ഇരുട്ടും ചേർന്ന കാൽപ്പനികതയുടെ കൂട്ടുകളിലാണ് അത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. പ്രണയത്തിൻെറ പ്രതീകമായ നിലാവും വിരഹത്തിൻെറ പ്രതീകമായ ഇരുട്ടും കൂട്ടിക്കലർത്തി  നിർമ്മിക്കപ്പെട്ടതാണ് അവളുടെ മൺകുടിലാകുന്ന ഉടൽ.  പ്രകൃതിയുടെ ചെറുമാറ്റങ്ങളെയും നേരിയസ്പന്ദനങ്ങളെയും അനുഭവിച്ചറിയാൻ അതിനു കഴിയുന്നു . അതിനാൽ പ്രണയത്തിൻെറയും വിരഹത്തിൻെറയുമായ വൈകാരികതയുടെ ഓരോ സ്പർശവും അവളുടെ  ഹൃദയഭിത്തികളെ പൊള്ളിക്കുന്നു.

➤  ഓരോ മഴയിലും അലിയുകയും  വെയിലിൽ കാണാതാവുകയും നിലാവിൽ വാതിൽ തുറക്കുകയും ചെയ്യുന്ന മൺകുടിലാണ് അവൾ. ഋതുക്കളുടെ ഓരോ ചലനങ്ങളെയും അകത്തളങ്ങളിൽ അവൾ ഒപ്പിയെടുക്കുന്നു. അപ്രകാരം  പ്രതീക്ഷയുടെ മഴയിൽ അതു ലയിച്ചുചേരുകയും വിഷാദത്തിൻെറ വേനലിൽ സ്വയം നഷ്‍ടപ്പെടുകയും ചെയ്യുന്ന മാനസികപ്രകൃതിയാണ് അവൾക്കു നല്കപ്പെട്ടിരിക്കുന്നത. അനുരാഗത്തിൻെറ കണ്ടുമുട്ടലിൽ മാത്രമേ അവളുടെ ഹൃദയം തുറക്കപ്പെടുകയുള്ളു.

➤  വിചാരങ്ങളുടെയും പ്രവർത്തികളുടെയും  ലോകത്തു മുഴുകുന്ന പുരുഷമനസ് കല്ലിൽപണിത കൽച്ചുവരാണ്. പ്രണയത്തിൻെറയും കാല്പനികതയുടെയും ഭാഷ അവൻെറ ഹൃദയത്തിന് അന്യമാണ്. അതിനാൽ പ്രകൃതിയിലെ പ്രണയത്തിൻെറ സുന്ദര നിമിഷങ്ങളെ ഒപ്പിയെടുക്കാൻ അവൻെറ കണ്ണുകൾക്കോ കാതുകൾക്കോ നാസാരന്ധ്രങ്ങൾക്കോ കഴിയുന്നില്ല. പ്രകൃതിയിലെ പ്രണയ മുഹൂർത്തങ്ങളെ ഓരോന്നായി കവിതയിൽ എടുത്തുപറയുന്നു. 
മഴ മുരളുന്ന ശബ്ദം....
പീലിവിടർത്തി കാടിനൊപ്പം നൃത്തമാടുന്ന മയിൽ......
മുരളീരവമുയർത്തിയൊഴുകുന്ന മഴത്തുള്ളികൾ ......... 
മണ്ണിലുയരുന്ന പുതു ഗന്ധങ്ങൾ........

ഋതു ഭേദങ്ങൾക്കനുസരിച്ച് പ്രകൃതിയിൽ പരിവർത്തനങ്ങളുണ്ടാകുന്നു. പുതുഗന്ധങ്ങളും പുതു വർണ്ണങ്ങളും പ്രകൃതിയിൽ  വിരുന്നിനെത്തുന്നു. ഇലകളും പൂക്കളും വാരിവിതറുന്ന ഗന്ധങ്ങളും വർണ്ണങ്ങളുംകൊണ്ട് പ്രകൃതി അലംകൃതയാകുന്നു.  അവയുടെ അകമ്പടിയോടെയെത്തുന്ന ഫലസമൃദ്ധികൾ ...... 
 ഇതെല്ലാം അറിയുവാനാകുന്നത് അവൾക്കു മാത്രമാണ്. പ്രകൃതിയിലെ ഉർവ്വരാവസ്ഥകൾ തന്നെയാണ് പെണ്ണിനുമുള്ളത്.

➤   ഇതിനെ അറിയുവാൻ അവനു കഴിയുന്നില്ല . പ്രകൃതിയുടെ ആർദ്രഹൃദയം നല്കപ്പെട്ടിരിക്കുന്നത് അവൾക്കാണ്. വിചാരങ്ങളുടെ അന്വേഷണം അവനെ ദൃഢമനസ്കനാക്കുന്നു. ഹൃദയ വാതിലുകൾക്കു മുറുക്കം തോന്നിപ്പിക്കുന്നു.

➤  അനുരാഗ തല്പരയായി കൽവാതിലിൽ മുട്ടിവിളിക്കുന്ന പ്രകൃതിയുടെ ചിത്രം സ്ത്രീയുടെകൂടെയാണ്. പ്രണയപൂർത്തിയുടെ വിവിധാവസ്ഥകളെ  കവിത വിവരിക്കുന്നു. മഴയായി പെയ്തിറങ്ങുന്നു..........
തങ്കത്തളിരായ് ചെടിയിലുയിർക്കുന്നു.......
ഉടലുരുകുന്ന ഗന്ധം നുകരാൻ കൊതിക്കുന്നു.....
കാട്ടിലയായി പിച്ചിമണക്കാൻ ആഗ്രഹിക്കുന്നു.....
കാട്ടാറായി നീന്തിമദിക്കാൻ തുടിക്കുന്നു.
തുറക്കപ്പെടാത്ത വാതിലിനു മുമ്പിൽ നിസ്സഹായയായി നിൽക്കപ്പെടാനാണ് പ്രകൃതിയുടെ വിധി അതുതന്നെയാണ് സ്ത്രീയുടെയുംഅവസ്ഥ. . വൈകാരികതയുടെ വിങ്ങലുകളെ ഉള്ളിലൊതുക്കി നിശ്ശബ്ദമായി നിലവിളിക്കാനെ രണ്ടുപേർക്കും  കഴിയുന്നുള്ളു. തിരസ്കരണങ്ങളെയും അവഗണനകളെയും ഉള്ളിൽ ഒതുക്കേണ്ടിവരുന്ന പ്രകൃതിയുടെയും സ്ത്രീയുടെയും മനസ്സ് ഒന്നാണെന്നു കവിത വിശദീകരിക്കുന്നു . 

➤ അതിൻെറ തേങ്ങലുകളെ കേൾക്കാൻ കൽച്ചുവരുകളും കൽവാതിലുകളും കാവൽക്കാരുമുള്ള ആ സുന്ദരശിൽപ്പത്തിനാവുന്നില്ല . കാരണം അതു കാതുകളില്ലാത്ത ഒരു സുന്ദരശില്പം മാത്രമാണ്. ഇത്തരത്തിൽ പെണ്മനസിൻെറ പ്രണയാനുഭവത്തെ മനസ്സിലാക്കാത്ത ആൺലോകത്തോടുള്ള  പ്രതിഷേധത്തിൻെറ സൂചനകൾ നല്കിക്കൊണ്ട്  കവിത അവസാനിക്കുന്നു. 

                  ആസ്വാദനം ; ഡോ. മനോജ് ജെ. പാലക്കുടി .



 


2020, ഏപ്രിൽ 6, തിങ്കളാഴ്‌ച

മലയാള സൈബർ സാഹിത്യം

        മലയാള സൈബർ സാഹിത്യം 

സൈബർസാഹിത്യത്തെ ആധാരമാക്കി മലയാളത്തിലെ ആധികാരികമായ പഠനം .





                                                                                                                                                                                      
മലയാളത്തിലെ സൈബർ സാഹിത്യത്തെപ്പറ്റിയുള്ള ഒരു പഠനഗ്രന്ഥമാണിത് . മലയാള ബ്ലോഗുകളെ മുൻനിർത്തി ഭാഷയിലെ സൈബർവത്ക്കരണത്തെ ഈ ഗ്രന്ഥത്തിൽ പഠന വിഷയമാക്കിയിരിക്കുന്നു. മലയാള സാഹിത്യശാഖയുടെ നേർപ്പതിപ്പുകൾ തന്നെയാണ് സൈബർ ഇടങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത്. മലയാള ഭാഷാസാഹിത്യം ഏറ്റവും അധികമായി പ്രകാശനം ചെയ്യപ്പെട്ടിരിക്കുന്നത് ബ്ലോഗുകളിലാണ് എന്നതിനാലാണ് ആ മേഖലയെ അടിസ്ഥാനമാക്കി മലയാളത്തിലെ സൈബർ സ്വാധീനങ്ങളെ നിരീക്ഷിക്കുന്നത്. നിരവധി സാഹിത്യ സൃഷ്‌ടികളാൽ സമ്പന്നമാണ് ബ്ലോഗുകൾ. കവിത , നോവൽ, യാത്രാവിവരണം ,കഥ, ഉപന്യാസം , ആത്മകഥ , നിരുപണം, ബാലസാഹിത്യം,  എന്നിങ്ങനെ ഭാഷയുടെ  ഏല്ലാ  സാഹിത്യ രൂപങ്ങളും സൈബർ ലോകത്തും ലഭ്യമാണ്. വിവര സാങ്കേതിക വിദ്യയുടെ സാധ്യതകളും ഭാഷാനിർമ്മാണ  രീതിയുമെല്ലാം പ്രയോജനപ്പെടുത്തി പുത്തൻ ഭാഷാ ശില്പങ്ങളെ നിർമ്മിക്കുകയാണ് സൈബറിടങ്ങൾ .
        
നിരവധി സാഹിത്യകാരന്മാർ സൈബറിടത്തിൻെറ അനന്തസാധ്യതകളെ പ്രയോജനപ്പെടുത്തുന്നുണ്ട് . സാഹിത്യത്തിൻെറ പുതുഭാവുകത്വങ്ങളെ സൈബറിടങ്ങളിൽ  വിരിയിക്കുകയാണവർ. ഉത്തരാധുനികതയുടെ സങ്കല്പങ്ങൾ പൂർണ്ണമായി ഇതൾ വിരിയുന്നത് സൈബർ സാങ്കേതികതയുടെ  സമ്പന്നതകളെയും പ്രയോജപ്പെടുത്തുമ്പോഴാണ് . മലയാളത്തിലെ മുൻനിര സൈബർ എഴുത്തുകാരുടെ സൃഷ്‌ടികളെ പുസ്തകത്തിൽ നിരീക്ഷണ വിധേയമാക്കിയിരിക്കുന്നു. മലയാളത്തിലെ സൈബർ ലോകം എത്രമേൽ സമ്പന്നമാണെന്ന് ഈ ഗ്രന്ഥം വായിക്കുമ്പോൾ മനസ്സിലാകും. സൈബർ സാഹിത്യത്തെ പഠിക്കുന്നതിനും സൈബർ എഴുത്തുകാരെ അറിയുന്നതിനും ഇതൊരു  വഴികാട്ടിയാണ് .


                       ഗ്രീൻ ബുക്സ് പ്രസിദ്ധികരിച്ചിരിക്കുന്ന ഈ പുസ്തകം എല്ലാ പുസ്തകശാലകളിലും ലഭ്യമാണ് . https://keralabookstore.com/book/malayala-cyber-sahithyam/12478/







https://www.readwhere.com/book/green-books/Malayala-Cyber-Sahithyam/sat-oct-19-2019/2379428




2020, ഏപ്രിൽ 3, വെള്ളിയാഴ്‌ച

നാഷണൽ ജ്യോഗ്രഫി

                         നാ ജ്യോഗ്രഫി 
                                                                    കവിതക്കുറിപ്പ്
           
                                                    കവി; എസ് കണ്ണൻ                                      
                                                                                                                                     പരമ്പരാഗതമായ കാവ്യശൈലികളെയും കാവ്യരൂപങ്ങളെയും കാവ്യവിഷയങ്ങളെയും തിരസ്കരിക്കുന്നതിനുള്ള ശ്രമം പുതുകവികളിൽ കാണാം.വിവരസാങ്കേതിക വിദ്യയുടെ വളർച്ചയും നവമാധ്യമങ്ങളുടെ കടന്നുവരവും അവരുടെ  കാവ്യശില്പത്തെയും ഭാഷയെയും സ്വാധീനിക്കുന്നു. വ്യത്യസ്ഥമായ മാധ്യമ അവതരണ രീതികൾ കാവ്യശൈലിയിൽ കൊണ്ടുവരുന്നതിനുള്ള ശ്രമവും ഇവരിൽകാണാം. ഇപ്രകാരം ടെലിവിഷൻവാർത്താ,പരസ്യങ്ങൾ,ഫോട്ടോഗ്രാഫി, ടെലിപ്രോഗ്രാം, ഫ്‌ളാഷ്ബാക്കുകൾ എന്നിവയൊക്കെ ആവിഷ്കാര മാതൃകകളായി സമകാലകവികൾ സ്വീകരിക്കുന്നു. ഇത്തരത്തിൽ  ടെലിവിഷനിലെ നാഷണൽജോഗ്രഫി ചാനലിൻെറചിത്രികരണ സ്വഭാവം കവിതയുടെ ആഖ്യാനശൈലിയിലേക്കും വിഷയത്തിലേക്കും കൊണ്ടുവന്നിരിക്കുന്നതാണ് എസ് .കണ്ണൻെറ   നാഷണൽ ജ്യോഗ്രഫി എന്ന കവിത.

ദൃശ്യ കാഴ്ചകൾ അടുക്കിഅടുക്കി വെച്ച അവതരണ ശൈലിയാണ് കണ്ണൻെറത്. വാക്കുകൾകൊണ്ട് കവി കാവ്യവിതാനം സൃഷ്‌ടിക്കുന്നു. വിഷയത്തിനു ചേർന്ന കാവ്യരൂപവും അവതരണശൈലിയും കണ്ണൻെറ സവിശേഷതയാണ്. "കാവ്യവിഷയവും കാവ്യരൂപവും ഒന്നായിത്തീരുന്ന രാസവിദ്യയാണ് കണ്ണൻെറ  കവിതകൾ .കവിതയുടെ ഭാഷയും അതിൻെറ പ്രമേയവും ഒന്നായി തീരുകയാണിവിടെ. "( പി.പി. രവീന്ദ്രൻ)
"കാഴ്ചയെ ദൃശ്യപ്പതിപ്പുകളാക്കി ഭാഷയുടെ ഭാവത്തിലും അഭാവത്തിലും , ഭാഷയുടെ നിഴലിലും വെളിച്ചത്തിലും, പ്രകാശിപ്പിക്കുന്നതിനുള്ള ശ്രമമാണ് കണ്ണൻ നടത്തുന്നത്.കവിതയെ ദൃശ്യവത്ക്കരണത്തിൻെറ തലത്തിലേക്കു മാറ്റിപ്രതിഷ്ഠിക്കുന്ന തരത്തിലാണ് കവിതയിലെ ദൃശ്യവിതാന പ്രവർത്തനം.ദൃശ്യങ്ങളുടെ മാർച്ചുപാസ്റ്റും ദൃശ്യങ്ങളുടെ മത്സരവും കണ്ണൻെറ   കവിതയിൽ നടക്കുന്നു."( സാബു ഷൺമുഖം)

 ഇപ്രകാരം  ഇരയുടെയും വേട്ടമൃഗത്തിന്റെയും ചലന  ദൃശ്യങ്ങളും നിശ്ചലദൃശ്യങ്ങളും മാറി മാറി ചിത്രീകരിച്ച് ആഖ്യാനത്തിന്റെ നൈരന്തര്യം സൃഷ്‌ടിക്കുന്ന നാഷണൽ ജോഗ്രഫി ചാനലിൻെറ ചിത്രീകരണ സ്വഭാവം കവിതയിലേക്കു കൊണ്ടുവരുന്നതാണ് നാഷണൽ ജ്യോഗ്രഫി എന്ന കവിത . ചാനലിൻെറ സ്വാധീനത്താൽ മൃഗലോകത്തിൻെറ തൃഷ്ണകളിലേക്കു കുടിയേറുന്ന മനുഷ്യൻെറ ചെയ്തികളെയും  ഈ കവിത  കാട്ടിത്തരുന്നു.


ഒരു ദൃശ്യം ചിത്രീകരിക്കുന്നവൻെറ മനോധർമ്മമനുസരിച്ച് സംഭവത്തിൻെറ അർത്ഥത്തെയും ലക്ഷ്യത്തെയും ഏതുവിധത്തിലും പരിവർത്തിപ്പിക്കാനാവുമെന്ന മാധ്യമശൈലിയും ഈ  കവിതയിൽ    പരീക്ഷിക്കുന്നു.


                               - കവിതാഖ്യാനം -


➤   സമകാലലോകത്തിൻെറ  അവസ്ഥകളെ ഈ കവിത നോക്കിക്കിക്കാണുന്നു. പുതിയ സംസ്കാരത്തിൻെറ ശൈലങ്ങൾ എവിടെ നിന്നാണ് ഉയരുന്നത് എന്നതിനെപ്പറ്റി ആകുലപ്പെട്ട് തലച്ചോർ ചീർത്ത് തലയോട്ടി വിങ്ങുന്ന പുതുതലമുറ. ശ്രീനാരായണ ഗുരുവോ, യേശുവോ  നീതിയുടെ ഉദയം എവിടെ നിന്നുവരും എന്ന ഉത്കണ്ഠയാണ് അവരുടെ തലച്ചോർ പുളിപ്പിച്ചത്. ഒടുവിൽ കഠിനമായ  ഈ ചിന്തകളെ ശമിപ്പിക്കാൻ നടുമുറിയിലെ ടി.വിയിൽ  നാഷണൽ ജ്യോഗ്രഫി ചാനൽ തുറന്നുവച്ചങ്ങിരിക്കും ഞാൻ.............        
നവോത്ഥാന സങ്കല്പങ്ങൾ കൈമോശം വന്ന ഒരു സമൂഹത്തിൻെറ സങ്കീർണ്ണമായ മനസ്സാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. നന്മയെപ്പറ്റി ചിന്തിച്ച് തലകുഴഞ്ഞ അവർ തലച്ചോറിനെ ശാന്തമാക്കാൻ ഒടുവിൽ  തുറക്കുന്നത് ഹിംസയുടെ നേർക്കാഴ്ചകളെ അവതരിപ്പിക്കുന്ന ജ്യോഗ്രഫി  ചാനലാണ്. പിന്നീട് അവർ അഭിരമിക്കുന്നത് ആ ഹിംസ്ര കാഴ്‌ചകളിലാണ്. ഇവരുടെ ചിന്തയും പ്രവൃത്തിയും വിപരീതങ്ങളാണ്.

ഇത്തരത്തിൽ ഇരക്കൊപ്പം ഓടുകയും സമർത്ഥമായി വേട്ടയാടുകയും ചെയ്യുന്ന മനസ്സ്  എല്ലാ മേഖലയിലും കാണപ്പെടുന്നു.ഫാസിസത്തിന്റെ ദുരൂഹമായ അജണ്ടകൾ നടപ്പിലാക്കുന്നത് ഇപ്രകാരമാണ്. എല്ലാ ഫാസിസ്റ്റു രാഷ്‌ടീയത്തെയും കവിത മുന്നിൽ കാണുന്നു. 


➤  എൻെറയാവിവൻതോണി ..................           

ശ്രീനാരായണ ഗുരു ദൈവദശകത്തിൽ ലോകസാഗരം കടക്കാനുള്ള വൻ ആവിക്കപ്പൽ നിൻെറ പദങ്ങളാണ്  എന്നു പ്രാർത്ഥിക്കുന്നുണ്ട്. ഇവിടെ ഹിംസയുടെ ഈ മൃഗഗ്രഹം കടക്കാനുള്ള  എൻെറ മാർഗം ഈ ടി.വിയാണെന്ന പ്രാർത്ഥനയാണ് ഉയരുന്നത്. ആത്മീയ ചിന്തകളെ കൊടിയ പാതകത്തിനും സ്വാർത്ഥതക്കുപയോഗിക്കുന്ന കപടതകളെ ഇവിടെ വിമർശിക്കുന്നു.  

➤  ചിന്ത നശിച്ച അവൻ  മൃഗജീവിതത്തിൻെറ ദൃശ്യങ്ങളിലും താളങ്ങളിലും മുഴുകുന്നു.  
ജോഗ്രഫി ചാനലിൻെറ ചിത്രീകരണ രീതിയാണ് കവിത പിന്തുടരുന്നത്......... . 
ഒരു പുൽമേടും അതിൽ മേയുന്ന കാലമാനുകളുടെയും  ദൃശ്യം തെളിയുന്നു...... അവിടേക്ക്  ക്രൂരതയുള്ള ഒരു ജീവി ശരീരം അനക്കി നടന്നുവരുന്നു.........
തുടർന്ന് മാനിൻെറ  കണ്ണുകളിലെ വ്യസനം അന്തിച്ചെരുവിൻെറ പശ്ചാത്തലത്തിൽ കാണിക്കുന്നു................
ഉടൻ തീരാനുള്ള അന്തിയുടെ അതേ വിധിയും ദുഃഖവും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട മൃഗത്തിൻെറ കണ്ണുകളാണ്തുടർന്ന് ക്യാമറയുടെ ഫോക്കസിൽ..............

➤  കലമാൻ  കൂട്ടത്തിൻെറ പിന്നാലെ പായുന്ന കഴുതപ്പുലി കൂട്ടത്തിൻെറ ചിത്രമാണ് പിന്നാലെ . ഇത് ഒരു നിമിഷ കാഴ്ച മാത്രം . അതാകട്ടെ കൂട്ടം ചേർന്നുള്ള സൗഹൃദഓട്ടമായി ചിത്രീകരിച്ചിരിക്കുന്നു.

പിന്നെ പുല്മേട്ടിൻെറ വിജനതയെയാണ് കാണിക്കുന്നത്.


➤  പിന്നിലായ കുഞ്ഞുങ്ങളും മൃഗക്കൂട്ടവുമെല്ലാം  അവിടേക്കു നടന്നടുക്കുന്നു. 

അവ കൂട്ടത്തോടെ കുതിച്ചുചാടുന്നു. പിന്നീടുള്ള ഇരയുടെ പിടച്ചിൽ ചിത്രത്തിലില്ല. പകരം  ചെമപ്പില്ലാത്ത ചില തലക്കെട്ടുകൾ കഴുതപ്പുലികുഞ്ഞിൽ നിന്ന് അഴിച്ചു വരുന്നു. വേട്ടയുടെ ക്രൂരദൃശ്യങ്ങളെ വളരെ സമർത്ഥമായി 
മറച്ചുകൊണ്ട് കൊന്നുതിന്നുന്ന ആ കാഴ്ചകളിൽനിന്ന് ക്യാമറ ഫോക്കസ് തിരിക്കുന്നു.

➤  മരക്കൂട്ടത്തിൽ നിൽക്കുന്ന വൻമൃഗത്തിൻെറ ദൃശ്യം പിന്നാലെ കാണിക്കുന്നു. ഇരയെ തിന്നുന്ന കുഞ്ഞുങ്ങൾക്ക് കാവൽ നിൽക്കുകയാണത്. അത്തരം ചിന്തകളെസമർത്ഥമായി  മറയ്ക്കാൻ ഒന്നും കിട്ടാത്തതിൻെറ ദൈന്യമാണ് അതിൻെറ മുഖത്ത് കാണിക്കുന്നത്.





➤  യാഥാർഥ്യത്തിനു പകരം മിഥ്യയുടെ മറ്റൊരു കാഴ്ച നിർമ്മിക്കപ്പെടുന്നു......... ഓടിത്തോറ്റാണ് അവിടേക്ക് കഴുതപ്പുലിത്തള്ള വന്നിരിക്കുന്നത്, ഇതുതന്നെയാണ് നിത്യവും സംഭവിക്കുന്നതെന്ന ഭാവം അതിൻെറ മുഖത്തു നിറഞ്ഞുനിൽക്കുന്നു.   പുൽമേടിൻെറ ലാളിത്യത്തിൻെറ നടുവിലായി വിശപ്പുകൊണ്ട് അതു പരവേശപ്പെട്ടുനിൽക്കുന്നു. അതിൻെറ അടിവയർ മുലഞെട്ടുകൾക്കൊപ്പം ഇരുവശത്തേക്കും കോടിപ്പോയിരിക്കുന്നു. ഇര  ഏറ്റുവാങ്ങിയ ക്രൂരമായ പീഡകളെ മറയ്ക്കാൻ വേട്ടമൃഗത്തിൻെറ ദാരിദ്യ്ര കാഴ്ചകൊണ്ടു സാധിക്കുന്നു.   വേട്ടക്കാരനെ ഇരയാക്കുന്ന മാധ്യമജീർണ്ണതയാണിത് .  

  അടുത്ത രംഗത്തിൽ മരക്കൂട്ടത്തിലേക്കു നോക്കി വെളുപ്പുള്ള പല്ലുകാട്ടി ക്രൂരമായി ചിരിക്കുന്ന മൃഗത്തള്ളയുടെ രൂപമാണ് വരുന്നത്. ഇരയുടെ ബാക്കി തിന്നാനുള്ള പുറപ്പാടാണത്. ആ ഷോട്ടും  വളരെ വേഗം മിന്നിമറഞ്ഞു.  അതിൻെറ തുടർച്ചയും കാണിക്കപ്പെടുന്നില്ല. അധികാര വർഗ്ഗത്തിൻെറ ക്രൂരതകൾ ഒരിക്കലും പുറലോകത്ത് എത്തപ്പെടുന്നില്ല.


➤ എന്നാൽ നാറ്റ് ജിയോവൈൽഡ്‌ ഹെലിക്യാമിൽ എല്ലാം ഷൂട്ടു ചെയ്തുകൊണ്ടിരിക്കുകയാണ്.

   ഇനി എന്താണ് ചാനൽ സംപ്രേക്ഷണം ചെയ്യാൻ പോകുന്നത് എന്ന് എനിക്കറിയാം. ഒന്നുകിൽ അസ്തമിക്കുന്ന സൂര്യൻെറ വലിയചിത്രം കഴുതപ്പുലിത്തള്ളയുടെ നെഞ്ചത്തു വച്ചുകാണിക്കും അല്ലെങ്കിൽ നീലാകാശം സ്‌ക്രീനിൻെറ ചോടോളം കാണിച്ച് അതിൻെറ താഴെ ആ മുഖം കാട്ടി എൻഡ് എന്നെഴുതിക്കാണിക്കും. . 


➤  യാഥാർത്ഥ്യങ്ങൾ  എപ്രകാരം വക്രീകരിക്കപ്പെടുന്നു എന്ന കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് കവിത അവസാനിക്കുന്നു.

 സത്യത്തിൽ പിന്നീട് സംഭവിച്ച കാര്യമെന്തെന്ന് എനിക്കറിയാം. ആ കലമാൻ ഓടിയിടത്തോളം മണത്തും തുമ്മിയും അതു പോകും..... അതിൻെറ ശവം കിടക്കുന്നയിടംവരെ . അതാണ് ശരിക്കുള്ള പാതകൾ. അതാകട്ടെ ഒരിടത്തും ദൃശ്യമാക്കപ്പെടുകയുമില്ല.  

സത്യങ്ങളെ ഭരണകൂടങ്ങളും സംവിധാനങ്ങളും എങ്ങനെ അമർച്ച ചെയ്യുന്നുവെന്ന് കവി വിശദികരിക്കുന്നു. മാധ്യമങ്ങൾ വ്യവസ്ഥിതികളോട്അന്യായമായി കൂട്ടുചേർന്ന് സത്യത്തെ തമസ്കരിക്കുന്നു. ഫാസിസം ചുവടൊരുക്കുന്നത് ഇത്തരം  ദുരൂഹമായ ചെയ്തികളിലൂടെയാണ്. സത്യങ്ങളെ അസത്യങ്ങളായും അസത്യങ്ങളെ സത്യങ്ങളായും നിരന്തരം നിർമ്മിച്ചുകൊണ്ടിരിക്കും.

                    ആസ്വാദനം ; ഡോ. മനോജ് ജെ. പാലക്കുടി .



                             

2020, ഏപ്രിൽ 2, വ്യാഴാഴ്‌ച

വെറ്റിലച്ചെല്ലം

                        വെറ്റിലച്ചെല്ലം 
                           കവി  ;  ടി.പി. രാജീവൻ 
                           - കവിതക്കുറിപ്പ് -

മലയാളത്തിലെ ഉത്തരാധുനിക കവികളിൽ ശ്രദ്ധേയനാണ് ടി.പി.രാജീവൻ.  കവി ,നോവലിസ്റ്റ് എന്നീനിലകളിൽ പ്രഗത്‌ഭൻ. മലയാളകവിത ആധുനികതയിൽനിന്ന്  ഉത്തരാധുനികതയിലേക്ക് പ്രവേശിച്ചതിൻെറ അനുരണനങ്ങൾ രാജീവൻെറ കവിതകളിൽ കാണാം. പുതുകാലത്തിൽ ചുവടുറപ്പിച്ചുകൊണ്ട് പാരമ്പര്യങ്ങളിലേക്ക് കണ്ണോടിക്കുകയാണ് കവി. വാതിൽ, രാഷ്ട്രതന്ത്രം, വയൽക്കരെ ഇപ്പോഴില്ലാത്ത, പ്രണയശതകം , ദീർഘകാലം , കോരിത്തരിച്ചനാൾ എന്നിവയാണ് കവിതാസമാഹാരങ്ങൾ .


  ഓർമ്മകളിലൂടെ വർത്തമാന യാഥാർഥ്യങ്ങളോട് സംവദിക്കുന്ന കവിതയാണ് വെറ്റിലച്ചെല്ലം. സമകാലീന ജീവിതത്തിൻെറ സങ്കീർണ്ണതകളെ  ആവിഷ്കരിക്കാൻ പഴയകാലത്തിൻെറ സചേതന  ബിംബങ്ങളെ കടമെടുക്കുകയാണ് കവി. ചരിത്രത്തിൽ   മൺമറഞ്ഞുകൊണ്ടിക്കുന്ന ജീവസ്സുറ്റ ചിത്രങ്ങളെ  കവി  നമ്മുടെ  മുന്നിൽ  കൊണ്ടുവരുന്നു. വെറ്റിലച്ചെല്ലത്തിന്റെ മുമ്പിൽ  ഒന്നിച്ചിരിക്കുന്ന മുത്തശ്ശനും മുത്തശ്ശിയുമാണവർ.


പുതിയകാലത്തിൽ അവർ ഒരപൂർവ കാഴ്ചയാണ്. അണുകുടുംബങ്ങൾ വ്യാപകമാകുന്ന ഇന്നിൻെറ കാഴ്ചകളിലേക്ക് മുത്തശ്ശൻെറയും മുത്തശ്ശിയുടെയും ഓർമ്മകളെ പറിച്ചുനടുകയാണ് കവി.

                                --  കവിതാഖ്യാനം --

➤  ഞാൻ ജനിക്കുന്നതിന് തൊട്ടുമുമ്പാണ് മുത്തശ്ശി മരിക്കുന്നത് .അതിനും കാലങ്ങൾക്കുമുമ്പേ മുത്തശ്ശൻ മരിച്ചിരുന്നു. ഇപ്രകാരം കാലങ്ങളുടെ  വിദൂരതയിൽ മൺമറഞ്ഞുപോയ അവരെ തിരികെ വിളിക്കുകയാണ് കവി.
കൊച്ചുമകനൊപ്പം തീർത്ഥയാത്രയ്ക്ക് പോകുവാൻ അവരുടെ ജീവിതത്തെ പുതുകാലത്തേയ്ക്കു കവി കൊണ്ടുവരുന്നു. കാശ്ശിയ്ക്കുള്ള യാത്രയിലാണവർ. വാരാണസി എക്സ്പ്രസിന്റെ  ഒന്നാംക്ലാസ് എസി കംപാർട്ട്‌മെന്റിൽ അവർ മുഖത്തോടുമുഖം നോക്കിയിരുന്നു. ആദ്യയാത്രയുടെ എല്ലാ അപരിചിതത്വവും അവരുടെ ഭാവങ്ങളിൽ വ്യക്തമാണ്.

പുറലോകത്തിൻെറ കാഴ്ചകളൊന്നും മുമ്പ്  അവർ കണ്ടിട്ടുണ്ടായിരുന്നില്ല. വീടിൻെറ പരിസരങ്ങളായിരുന്നു അവരുടെ ലോകം. വിരിഞ്ഞിറങ്ങിയ കോഴിക്കുഞ്ഞുങ്ങളോടാണ് കവി അവരെ ഉപമിക്കുന്നത്. കഴിഞ്ഞകാലത്തിൻെറ നേർപ്രതിനിധികളാണ് ഈ മുത്തശ്ശനും മുത്തശ്ശിയും. 

➤ പഴയ തലമുറയുടെ ദാമ്പത്യബന്ധങ്ങളുടെ ഇഴയടുപ്പങ്ങളെ കവിത തുടർന്നു വിവരിക്കുന്നു. .......കണ്ണും കാതും അവർ പരസ്പരം കൈമാറി.....................            കുറവുകളേയും പരിമിതികളെയും അവർ പങ്കുവച്ചു പരിഹരിച്ചു. കുറവുകളെപ്രതി കലഹിക്കുന്ന ആധുനികലോകത്തിന് മാതൃകയാണവർ. ഒരു വെറ്റിലച്ചെല്ലത്തിനു   മുമ്പിൽ ഏകമനസ്സോടെ അവർ ഇരുന്നു.

  അടയ്ക്ക ചൊരുക്കിയോ  പുകയില തലയ്ക്കു പിടിച്ചോ മറ്റോ മൂത്രം മുട്ടിയ അവരുടെ  ചെയ്തികൾ  ഹാസ്യത്തിന്റെ മേമ്പൊടി വിതറുമെങ്കിലും  തീർത്തും ആലോചനാമൃതമാണ്. ഒടുവിൽ ഒരുമിച്ചു പോയി.........     പരാധീനതകളെ അതിജീവിക്കാൻ അവർ പരസ്പരം സഹായികളായി. നന്മനിറഞ്ഞ അവരുടെ ജീവിതത്തിൽ സ്നേഹവും സൗഹൃദവും ആഴത്തിൽ ഉണ്ടായിരുന്നു. അവർ പരസ്പരം ത്യാഗങ്ങൾ ഏറ്റെടുത്തു .

ട്രെയിനിലെ ടോയിലറ്റ് ഭിത്തിയിൽ  കണ്ട കാഴ്ച അവരെ ലജ്ജിതരും ആകുലരുമാക്കി. ..............നീലവരകളിൽ നഗ്നസുന്ദരി..........     ലോകത്തിൻെറ അശുദ്ധികളോടും തിന്മകളോടും പൊരുത്തപ്പെടാൻ  കഴിയുന്നതായിരുന്നില്ല അവരുടെ ജീവിതം. അപ്പോൾ അവർ ഓർക്കുന്നത് പിന്നാലെ വരുന്ന തലമുറയെപ്പറ്റിയാണ്.എൻെറ മക്കളും കൊച്ചുമക്കളും .......... 

വരാൻപോകുന്ന തലമുറയെ അശുദ്ധിയിൽനിന്നും തെറ്റുകളിൽനിന്നും കാത്തുരക്ഷിക്കാൻ അവർ അത്യന്തം ജാഗരൂകരായിരുന്നു. മക്കളും കൊച്ചുമക്കളും കാണാതിരിക്കാൻ ആ അശ്ലീല ചിത്രത്തെ തേച്ചുമാച്ചു കളഞ്ഞുകൊണ്ടിരുന്നു .............   ഭാവിതലമുറയെപ്പറ്റി എന്നും ശ്രദ്ധാലുക്കളായിരുന്നു പഴയ തലമുറക്കാർ. അവരുടെ സംരക്ഷണത്തെയും തലമുറകൾക്കു മേലുള്ള കരുതലിനെയും  അനുസ്മരിക്കുകയാണ് കവി ഇവിടെ .

മുത്തശ്ശനെയും മുത്തശ്ശിയെയും പറ്റിയുള്ള  ഓർമ്മകൾ മായിക്കുവാൻ ശ്രമിക്കുംതോറും  തറവാട്ടു കുളത്തിൽ പായൽ നീങ്ങിയ ഇടത്തിൽ പാതിരായ്ക്ക് കാണുന്ന ചന്ദ്രബിംബംപോലെ ഭിത്തിയിൽ അവരുടെ രൂപം തെളിഞ്ഞു തെളിഞ്ഞുവന്നു . വിശുദ്ധിയുടെ പ്രതിരൂപങ്ങളായിട്ടാണ് അത് വീടിൻെറ ഭിത്തികളിൽ തെളിയുന്നത് . വീടിൻെറ ഓരോ ഇടത്തിലും അവരുടെ ഓർമ്മകൾ പ്രതിബിംബിക്കുന്നുണ്ട്.തുടർന്ന് പൂർവികരുടെ ഓർമ്മകൾ ദൈവ സങ്കൽപ്പത്തിലേക്കു ലയിക്കുന്നു. പൂർവ്വികർ ഈശ്വരനിൽ ഒന്നാകുന്നു. കാവുകളും കുളങ്ങളും അതിരു തീർക്കുന്ന വിശാലമായ പ്രകൃതി എന്ന 'അമ്മദൈവ സങ്കൽപ്പത്തിൽ എത്തിച്ചെരുന്നു. ഞങ്ങളുടെ തട്ടകത്തമ്മ എന്ന ദൈവത്തിൽ. 

                ആസ്വാദനം; ഡോ.മനോജ് ജെ.പാലക്കുടി.





2020, മാർച്ച് 31, ചൊവ്വാഴ്ച

പഴയ ചിലത്

                                           

                                പഴയ  ചിലത്                                                                            കവിതക്കുറിപ്പ്                                                                               

                                                   കവി - പി . രാമൻ  

                      

                   ഉത്തരാധുനികകാലത്തിൻെറ വിഹ്വലതകളെ  ആവിഷ്കരിക്കുന്ന കവിയാണ് പി. രാമൻ. കവിതയുടെ പരമ്പരാഗത മാമൂലുകളെ നിഷേധിക്കുന്ന അദ്ദേഹം മലയാളകവിതയിൽ പുതുവഴികൾ തെളിക്കുന്നു . പുതുകാലത്തിലെ മലയാള കവിതയുടെ കരുത്തുറ്റ ശബ്ദം രാമനിൽനിന്നു കേൾക്കാം . കനം , തുരുമ്പ്, ഭാഷയും കുഞ്ഞും എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങൾ . കൈമോശം വന്ന പഴയ കാലത്തിന്റെ ഗൃഹാതുരത്വ സ്മരണകളെ ഓർത്തെടുത്ത് അതിലൂടെ സഞ്ചരിക്കുകയാണ് പഴയ ചിലത് എന്ന കവിതയിൽ.
        കഴിഞ്ഞുപോയ കാലത്തെപ്പറ്റി വേദനയോടെ  ഓർക്കുന്ന ഒരു മനുഷ്യൻെറ ആകുലതകളാണ് പഴയ ചിലത് എന്ന കവിത. കുഞ്ഞുന്നാളിൽ  താമസിച്ച വീടും ബാല്യകാലവും കൗമാരത്തിലെ കുസൃതികളും ഓടിനടന്ന ഇടങ്ങളും തീക്ഷ്ണമായ വികാരമായി മനസ്സിലേക്കോടിയെത്തുന്നു .മനസ്സിന്റെ സംഘർഷം വീട്ടിലും പ്രകൃതിയിലുമെല്ലാം വന്നു നിറയുന്നു. പഴയ വഴികളിലൂടെ പുതുചിന്തകളെ തേടിനടക്കുകയാണ് ഈ  പുതുകാലകവി . 
              
                                                       - കവിതാഖ്യാനം -

⇒   ഒരു കാലത്ത്  സൗഹൃദങ്ങളും ഊഷ്മള ബന്ധങ്ങളുംകൊണ്ട് സമ്പന്നമായിരുന്നു ആ  വീട് ഇന്ന് എല്ലാം നഷ്‌ടപ്പെട്ട് അനാഥത്വത്തിൻെറ  വേദനയിൽ നിറയുന്നു . ഒറ്റപ്പെടലിന്റെ വീർപ്പുമുട്ടലിൽ വേദനിക്കുന്ന വീട്അതിന്റെ വാതിൽ താനേ തുറന്നടയ്ക്കുന്നു  .  ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് വീട്. നഷ്‌ടപ്രതീക്ഷയുടെ അടയാളമാണ്തുറന്നടയുന്ന വാതിൽ.  സംഘർഷം താങ്ങുവാനാകാതെ അതിന്റെ ചില്ലുകൾ പൊട്ടിത്തകർന്നു.ആത്മസംഘർഷംകൊണ്ട് ഭ്രാന്തമായ അവസ്ഥയിൽ എത്തിയ ആ വീട്ടിൽനിന്നുമുയർന്ന രോദനങ്ങൾകേട്ട് പ്രേതബാധയെന്നു ആളുകൾ തെറ്റിദ്ധരിച്ചു.

⇒  കൊഴിഞ്ഞ ബാല്യം ജീവിതത്തിൻെറ നഷ്‌ടവസന്തമാണ്. ബാല്യത്തിൻെറ തുടിപ്പും ചൈതന്യവും ടോർച്ചുവെളിച്ചത്തിൽ അയാൾ തെളിഞ്ഞുകണ്ടു. ചുകന്നകൈപ്പത്തിയും നാഡീഞരമ്പും ബാല്യത്തിൻെറ പ്രസരിപ്പുള്ള ഓർമ്മകളായി മനസ്സിക്കോടിയെത്തുന്നു.

⇒  പ്രായവും രോഗവും ചൈതന്യം നഷ്‌ടപ്പെടുത്തിയ ആ ശരീരത്തിൽ ഇന്ന്  എക്സ്‌റേരശ്മികൾ ഒപ്പിയെടുക്കുന്നത് ഇരുട്ടിനെ മാത്രം . അരണ്ട പുകച്ചുരുളുകൾക്കിടയിലെ എല്ലിൻകോലുപോലെ ഭയപ്പെടുത്തുന്നതായിരുന്നു എക്സ്റെയിലെ ആ കാഴ്ച. ബാല്യത്തിൻെറ കൗതുകത്തോടെ അയാൾ ഒരിക്കൽക്കൂടി ടോർച്ചുതെളിച്ചു. അപ്പോൾ  നഷ്‌ടബാല്യത്തിൻെറ തുടിപ്പുകൾ  ആ വൃദ്ധ ശരീരത്തിലേക്കോടിയെത്തി.

⇒  വീണ്ടുകിട്ടിയ ബാല്യത്തിന്റെ പ്രസരിപ്പോടെ സഞ്ചരിച്ച വഴികളിലേക്കെല്ലാം ആർഭാടത്തോടെ ഇറങ്ങിനടന്നു.ബാല്യം അധികം ചെലവിട്ട കുളത്തിന്റെ കരയിലേക്ക്  ആദ്യം ഓടിച്ചെന്നു.

       
⇨    മാറൊപ്പം വെള്ളത്തിൽനിന്നപ്പോൾ  ബാല്യത്തിൻെറ അടയാളമായ  പഴയ ട്രൗസറും ഷർട്ടും ഒരുടവും തട്ടാതെ ഒരു മനുഷ്യനെപ്പോലെ തിളങ്ങിക്കിടക്കുന്നത് അയാൾ കണ്ടു. പ്രായമെത്ര കടന്നാലും  ഓർമ്മയിൽ എന്നും തിളങ്ങിക്കിടക്കുന്നതാണ് ഒരുവൻെറ ബാല്യം .   

⇨   ബാല്യത്തിൻെറ ഓർമ്മകൾ വീണ്ടും പടികടന്നെത്തുന്നത് കളികൾക്കും ഉല്ലാസത്തിനും  ഇടമായിരുന്ന മുറ്റത്തെ അശോകമരചുവട്ടിലെക്കാണ് . ആ മരം  ഇന്നില്ല . അത് മുറിച്ചുമാറ്റിയിരിക്കുന്നു. സ്വന്തം കാൽമുട്ട് മുറിച്ചതിൻെറ താഴെഭാഗം  അസ്വസ്ഥതപ്പെടുന്ന ഒരു നൊമ്പരം അപ്പോൾ  അനുഭവപ്പെട്ടു.

⇨  ഇളംറോസ് നിറത്തിലുള്ള തളിരിലകളുംഓറഞ്ചും മഞ്ഞയും ചോപ്പും കലർന്ന  പൂങ്കുലകളും നോക്കി അത്ഭുതപ്പെട്ടു നില്ക്കുന്ന ഒരു കുട്ടി അപ്പോൾ അയാളുടെ മനസ്സിൽ വീണ്ടും ജനിച്ചു.

⇨  നഷ്‌ടബാല്യത്തിൻെറയും  പ്രകൃതി നാശത്തിൻെറയും കടുത്ത വേദന വെട്ടിമാറ്റിയ കൈപോലെ അയാൾക്കനുഭവപ്പെട്ടു . ആ വേദനകളെ അയാൾ കവിതയാക്കി. ഓരോകവിതയും ഓരോ വേദനകളാണ് . ബാല്യത്തിൻെറയും പ്രകൃതിയുടെയും ഗൃഹാതുരത്വസ്മരണകൾ കവിതകളായി പുനർജ്ജനിക്കുന്നു . മുറിച്ചുമാറ്റിയ കൈയുടെ വേദനപോലെ .


                         ആസ്വാദനം ; ഡോ . മനോജ് ജെ . പാലക്കുടി .







ഗോതമ്പുശില്പം


                                        ഗോതമ്പുശില്പം 

                                                   കവിതക്കുറിപ്പ് 
 






സ്ത്രീമനോഭാവങ്ങളെ  ആഴത്തിൽ വിചിന്തനം ചെയ്യുന്നവയാണ് സ്ത്രിരചനകൾ അഥവാ  പെണ്ണെഴുത്തുകൾ. സ്ത്രീക്കുമാത്രമെ സ്ത്രീയെ അറിയു എന്ന ചിന്ത പെണ്ണെഴുത്തുകൾക്കു പിന്നിലുണ്ട്.ഇപ്രകാരംഏറ്റവുമധികം സ്ത്രീമനസിൻെറ  തുറന്നെഴുത്തുകൾക്കു  വേദിയാകുന്നത്  കവിതകളാണ് . സ്ത്രീ ഇടപെടുന്ന ഇടങ്ങളും അവരുടെ ബന്ധങ്ങളും   ഗാർഹികവും സാമൂഹികവുമായ പ്രതിസന്ധികളും  ആവിഷ്‌കരിക്കാൻ  കവിതയെ അവർ  പ്രയോജനപ്പെടുത്തുന്നു.      

      സ്ത്രീ ഇടപെടലുകളുടെ പ്രധാന ഭൂമികയായ  അടുക്കളയെ  പശ്‌ചാത്തലമാക്കി  കവിത ബാലകൃഷ്ണൻ എഴുതിയ കവിതയാണ്  ഗോതമ്പുശില്പം.


    അടുക്കളയിലെ സ്ത്രീയുടെ  ഉപകരണങ്ങളും ബന്ധങ്ങളും  ചിന്തകളുമെല്ലാം ഈ  കവിതയിൽ ഇടം നേടുന്നു . സ്ത്രീയുടെ സർഗ്ഗാത്മക  സൃഷ്‌ടിയുടെ  ഇടമെന്നനിലയിൽ അടുക്കളയ്ക്കു വലിയ പ്രാധാന്യമുണ്ട് . ഈ  ഇടത്തിൽനിന്നുകൊണ്ട് സ്ത്രീമനസ്സിൻെറ  രൂപപ്പെടുത്തലുകളെക്കൂടി കവിത വിചിന്തനം ചെയ്യുന്നു .  പുരുഷകേന്ദ്രികൃത വ്യവസ്ഥയിൽ ഞെരുങ്ങുമ്പോഴും  സ്ത്രിക്കൊപ്പമല്ല  പുരുഷനൊപ്പം ചരിക്കു
    ന്നതാണ് സ്ത്രീമനസ്സെന്ന   മനഃശാസ്ത്രത്തെ ഈ കവിത വിശദികരിക്കുന്നു. മകളുടെ സർഗ്ഗവാസനകളെയോ ചിന്തകളെയോ തിരിച്ചറിയുന്നില്ല എന്നുമാത്രമല്ല അവളുടെ അവകാശങ്ങളെക്കൂടി തട്ടിയെടുത്ത് മകന് നൽകുന്നതാണ് അമ്മ മനസ്സ്.   അമ്മയുടെ ഇച്ഛകളും ആഗ്രഹങ്ങളും മകനൊപ്പമാണെന്ന ഫ്രോയിഡിയൻ മനഃശാസ്ത്രത്തെ കവിത വിശദീകരിക്കുന്നു.  മകളുടെ സാന്നിധ്യം അധികപ്പറ്റായി മാത്രമേ അമ്മയ്ക്കു തോന്നുന്നുള്ളൂ.


      അടുക്കളയിൽ അമ്മക്കൊപ്പം സൃഷ്‌ടികർമ്മത്തിൽ ഏർപ്പെട്ടിരിക്കുന്ന മകൾ ഗോതമ്പുപൊടി കുഴച്ച്  സിംഹത്തിൻെറ രൂപം നിർമ്മിക്കുന്നു. മകളുടെ സ്വപ്നങ്ങളിൽ നിർമ്മിക്കപ്പെടുന്നത് കാട്ടിലെ രാജാവായ സിംഹത്തിൻെറ ഉടലാണ്. അവളുടെ സ്വപ്നത്തെ തുടക്കത്തിൽ തന്നെ അമ്മ അറുത്തുകളയുന്നു. പെണ്ണിൻെറ പുരോഗതിക്കും ഉയർത്തെഴുന്നേൽപ്പിനും  തടസ്സമാകുന്നത് അവളുതന്നെയെന്നു  വിശദികരിക്കുന്നതാണ് തുടർവരികൾ.  മകളുണ്ടാക്കിയ സിംഹത്തലയും വാലും പിഴുതെടുത്ത് 
      അമ്മ അടുത്ത ചപ്പാത്തിയും പരത്തി. രാജരൂപത്തെ നിർമ്മിച്ച  മകളുടെ ഉന്നതസങ്കൽപ്പങ്ങളെ തുടക്കത്തിൽത്തന്നെ അമ്മ പിഴുതെറിഞ്ഞു. 
മകളുടെ ക്രിയാത്മക സൃഷ്‌ടിയെ നശിപ്പിച്ച അമ്മ  ഇനിയെ
ൻെറ  ചെറുക്കൻെറ മുഖമാവാം എന്നുപറഞ്ഞു  മകൾ  നിർമ്മിച്ച സിംഹത്തിൻെറ ഉടലിൽ പുതിയ രൂപത്തെ മെനയുന്നു. മകൾ നിർമ്മിച്ച സിംഹത്തലയ്ക്കു പകരം മകൻെറ മുഖത്തെ അമ്മ മനസ്സിൽ കരുതിവയ്ക്കുന്നു. മകളുടെ രാജ സ്വപ്നങ്ങൾക്കു മുകളിൽ  അമ്മ ചേർത്തുവയ്ക്കുന്നത് മകൻെറ മുഖമാണ്.   


ഇനിയെൻെറ ചെറുക്കൻെറ മുഖമാവാം  , എൻെറ  ചെറുക്കൻ എന്നുപറഞ്ഞ് അമ്മ അവനെ സ്വന്തമാക്കുന്നു. അമ്മ മനസ്സ് മകൾക്കൊപ്പമല്ല മകനൊപ്പമാണ്. സ്വന്തമാക്കലിൻെറ വൈകാരികതകൊണ്ട് അമ്മ മകൻെറമേൽ അധികാരമുറപ്പിക്കുന്നു. തൻെറ ആഗ്രഹങ്ങളെ കൂട്ടിച്ചെർത്ത് മകൻെറ രൂപത്തെ നിർമ്മിക്കുന്ന അമ്മ അവൻെറ മേൽ അവകാശം ഉറപ്പിക്കുന്നു.


     



 
  മകൻെറ  രൂപത്തെ ഗോതമ്പിൽ നിർമ്മിക്കുന്ന  അമ്മ അവനുവേണ്ടി ഇരട്ടിപ്പങ്കു  മാറ്റിവയ്ക്കുന്നു. രണ്ടു ഗോതമ്പുണ്ടകളധികം വേണം ,  അവനു  തല വലുതുവേണം  എന്നു ‌ ആഗ്രഹിക്കുന്നു . മകൻെറ കാര്യത്തിൽ  അമ്മ  അമിത ശ്രദ്ധാലുവാകുന്നു. മകളുടെ ധൈഷണിക സ്വപ്നങ്ങളെ പിഴുതുകളഞ്ഞ അമ്മ  മകൻെറ തല വലുതുവേണം എന്നാശിക്കുന്നു. അറിവു നേടുന്നതിൽനിന്നു പെണ്ണിനെ വിലക്കിയ സമൂഹം ആണിൻെറ  ബൗദ്ധിക വളർച്ചയ്ക്ക് അമിത പ്രാധാന്യം നൽകി. അവൻെറ ബൗദ്ധിക പുരോഗതി മാത്രമാണ് അമ്മയുടെ പ്രതീക്ഷകളിൽ നിറയുന്നത്. 

നാവിൽ ശൂലം തറച്ചവൻ .......           മകൻ നാവു ബന്ധിക്കപ്പെട്ടവനാണ് എന്നതാണ് അമ്മയുടെ ദുഃഖം.  

                                                                                                            

 എന്നാൽ  മകൾ നിർമ്മിക്കുന്ന ചപ്പാത്തിയുടെ  വലുപ്പത്തെ  ഓർത്തു 'അമ്മ ആശങ്കാകുലയാകുന്നു .അതു ചട്ടിവിട്ടു പുറത്തു പോകുന്നുവെന്ന പരാതിയാണ് അമ്മയ്ക്ക് . അവളുടെ അവകാശങ്ങളെപ്പറ്റി അമ്മ തീർത്തും ബോധവതിയല്ല.




അടുക്കളയിലെ ഗോതമ്പ് ശില്പിയുടെ  മനസ്സ് എന്നും മകനൊപ്പമാണ് . ആ ശില്പ്പി മുകളിൽ അനുഗ്രഹവും താഴെ വളർച്ചയുടെ വിശാല ചക്രവാളവുമൊരുക്കി  മകനുവേണ്ടി കാത്തു നിൽക്കുന്നു. മകൻെറ ഏതൊന്നിനും  അമ്മയുടെ  തുണയും സഹായവുമുണ്ട്.
                                                                                                                       
സ്ത്രീ മനസ്സിൻെറ ഉള്ളറകളെ സ്ത്രീ തുറന്നുകാട്ടുന്നതാണ് അവസാന വരികൾ. സ്ത്രീ മനസ്സിൻെറ വൈരുദ്ധ്യാത്മകതയിലേക്കു കവയിത്രി  വിരൽ ചൂണ്ടുന്നു.  അമ്മയ്ക്കു മകനോടുണ്ടായിരുന്ന താൽപ്പര്യം സ്വാർത്ഥമായിരുന്നു എന്നു വിളിച്ചുപറയുന്ന   മകൾ അമ്മയുടെ മനഃസാക്ഷിക്ക് മുമ്പിൽ രണ്ടു ചോദ്യങ്ങൾ തൊടുക്കുന്നു. 

  അമ്മ നിർമ്മിച്ച ചെറുക്കൻെറ  നാവ് പ്രേമത്തിൻെറ ശൂലം കയറ്റും മുമ്പുതന്നെ  പിഴുതെടുത്ത്  ചപ്പാത്തി ചുട്ടതെന്തിന് ? 
എന്നാൽ നാവിൽ ശൂലം തറക്കപ്പെട്ടവൻ എന്നായിരുന്നു അമ്മയുടെ പരാതി. മറ്റാർക്കും പ്രത്യേകിച്ച്  കാമുകിക്കു പോലും  വിട്ടുകൊടുക്കാതെ അമ്മ അവനെ സ്വന്തമാക്കി.     നാവു പിഴുതെടുത്ത് ചെറുപ്പത്തിൽത്തന്നെ അവനെ മറുവാക്കു പറയാത്ത അവസ്ഥയിലാക്കി.  

മകനെ സ്വാർത്ഥതയുടെ തടവിലാക്കിയ അമ്മ മകളുടെ അനന്തമായ സർഗ്ഗാത്മകതകളെയാകട്ടെ നശിപ്പിക്കുകയും ചെയ്തു. മകൾ നിർമ്മിച്ച ഗോതമ്പ് ശിൽപ്പത്തിൻെറ അനന്തമായ സർഗ്ഗാത്മതയെ അമ്മ  ഉള്ളികൂട്ടി കടിച്ചു തിന്നു. അതിനെതിരെ മകൾ രണ്ടാമത്തെ  ചോദ്യമുയർത്തുന്നു.  മകനുവേണ്ടി നിലകൊള്ളുന്നുവെന്നു കരുതുന്നുവെങ്കിലും  അമ്മയുടെ മനസ്സ് സ്വാർത്ഥമാണെന്നും  യഥാർത്ഥത്തിൽ അത്  മകളെ മാത്രമല്ല   മകനെയും ഒരുപോലെ തകർക്കുന്നതാണെന്നും മകളുടെ വാക്കുകൾ വ്യക്തമാക്കുന്നു.

സ്ത്രീമനസ്സിൻെറ ആന്തരിക വൈരുദ്ധ്യങ്ങളെ  ആവിഷ്കരി ക്കുകയാണ്  ഈ  കവിത.   പുരുഷമനസ്സിനൊപ്പം  ചരിക്കാൻ കൊതിക്കുന്ന  സ്ത്രീ അവൾക്കു തന്നെ വിരുദ്ധത തീർക്കുന്നു.  ഗാർഹിക പശ്ചാത്തലത്തിൽ സ്ത്രീമനഃ ശാസ്ത്രത്തിൻെറ ആഴങ്ങളെ കവയിത്രി  അനുഭവിപ്പിക്കുന്നു. 

                                                          



                                    ആസ്വാദനം - ഡോ .മനോജ്‌  ജെ. പാലക്കുടി