സ്മാരകം
കവിതക്കുറിപ്പ്
പുതുകാല കവികൾ പുതിയൊരു പാരിസ്ഥിതിക സൗന്ദര്യശാസ്ത്രത്തെ സാഹിത്യത്തിൽ എഴുതിച്ചേർക്കുന്നു. പ്രകൃതിയിലെ നന്നേ ചെറിയ കാഴ്ചകളിൽനിന്നും സൂഷ്മാനുഭാവങ്ങളിൽ നിന്നും വ്യത്യസ്തമായ കാവ്യാനുഭവങ്ങളെ നിർമ്മിച്ചെടുക്കുകയാണ് അവരുടെ രീതി. ഈ പാരിസ്ഥിതിക കാഴ്ചകൾ മലയാള കവിതയെ പുതിയ തലങ്ങളിലേയ്ക്ക് ആനയിക്കുന്നു. പ്രകൃതിയുടെ സാന്ദ്രഭാവങ്ങൾ കവിതയിൽ ആവിഷ്കരിക്കപ്പെടുന്നുവെന്നതാണ് അതിൻെറ സവിശേഷത. പ്രകൃതിയുടെ ഓരോ ഇടത്തിലും എഴുത്തിനുള്ള വിഭവങ്ങൾ ശേഖരിക്കപ്പെട്ടിരിക്കുന്നു . അതിനെ അന്വേഷിച്ചുള്ള സഞ്ചാരമാണ് പുതുകാലകവികളുടെ കാവ്യജീവിതം. ഈ സൂഷ്മപ്രപഞ്ചത്തിൽനിന്നും മനുഷ്യൻ ഉൾക്കൊള്ളേണ്ട പാഠങ്ങളെ കാവ്യപാഠങ്ങളായി അവർ പുനർനിർമ്മിക്കുന്നു . പ്രകൃതിയിലെ സ്പന്ദനങ്ങളെ കവിതയിൽ അനുഭവിപ്പിക്കുകയാണ് അവരുടെ ലക്‌ഷ്യം . അതിനാൽ പ്രകൃതിയിൽ നിന്നുള്ള അടയാളങ്ങളും ചിഹ്നങ്ങളും കവിതയിൽ ധാരാളമായി പ്രവഹിക്കുന്നു.
ലളിതമായ ഭാഷയും വ്യത്യസ്തമായ കാഴ്ചപ്പാടുകളും വീരാൻകുട്ടിയുടെ കവിതകളുടെ സവിശേഷതയാണ്.
ഇതുവരെ ആരും ശ്രദ്ധിക്കാത്ത ഇടങ്ങളും കേൾക്കാത്ത ശബ്ദങ്ങളും കാണാത്ത കാഴ്ചകളും തേടിയാണ് കവിയുടെ യാത്ര. അതിനാൽ സൂക്ഷ്മജീവികളും നിസ്സാരമെന്നു തോന്നി അവഗണിക്കപ്പെടുന്നവയും നേർക്കാഴ്ചയിൽ അശ്രദ്ധമായി ഉപേക്ഷിക്കപ്പെടുന്നവയും ആ കവിതകളിൽ അനന്യശോഭയുടെ ആവിഷ്കരിക്കപ്പെടുന്നു. മരം, മണ്ണ്; ജലം; സൂക്ഷ്മജീവികൾ തുടങ്ങിയവ കാവ്യപ്രമേയങ്ങളായി വീരാൻകുട്ടിയുടെ കവിതകളിൽ ആവർത്തിക്കപ്പെടുന്നു. വൈകാരികതയോടെ പ്രകൃതിയെ നോക്കിക്കാണാനാണ് ഈ കവിക്കിഷ്‌ടം.
സ്വന്തം കുഞ്ഞിനെയെന്നപോലെ വിത്തിനെ മടിയിൽവച്ച് പറക്കുന്ന അപ്പൂപ്പൻ താടിയുടെ പരിശ്രമങ്ങളെ നിരീക്ഷിക്കുന്നതാണ് സ്മാരകം എന്ന കവിത. നിസ്വാർത്ഥതയോടെ അതിൻെറ കർമ്മം നിർവ്വഹിക്കുന്ന അപ്പൂപ്പൻ താടി ഒടുവിൽ ഒരു സ്മാരകമായി ഉയർന്നു വരുന്നു. പ്രകൃതിയാകുന്ന പാഠശാലയിലെ വായിക്കപ്പെടേണ്ട പാഠമാണ് അപ്പൂപ്പൻതാടിയുടെ ജീവിതമെന്നു കവി പഠിപ്പിക്കുന്നു.
കവിതാഖ്യാനം
➤ പ്രകൃതിയെന്ന ജൈവസ്രോതസ്സിനെ സംരക്ഷിക്കേണ്ടത് ഈ പ്രകൃതിയിലെ ഓരോ ജീവിയുടെയും ചുമതലയാണ്. ആ ഉത്തരവാദിത്വത്തെ ശ്രദ്ധയോടെ നിർവ്വഹിക്കുന്ന ജന്മമാണ് അപ്പൂപ്പൻതാടിയുടേത്. വളരെ നിസ്സാരമെന്നു കരുതി നാം മാറ്റി നിർത്തുന്ന അപ്പൂപ്പൻ താടിയുടെ പരിശ്രമങ്ങൾ നിസ്സാരമല്ലെന്നു കവി ബോധ്യപ്പെടുത്തുന്നു. അതും പ്രകൃതിയുടെ നിർമ്മിതിയിൽ ഏർപ്പെട്ടിരിക്കുന്നു. അതിനാൽ അതിൻെറ പറക്കവും പ്രകൃതിയുടെ സർഗ്ഗപ്രക്രീയയുടെ ഭാഗമാണ്. പ്രപഞ്ചത്തെ നിലനിർത്തുന്നതിനുള്ള പരിശ്രമമെന്ന നിലയിൽ അതിൻെറ പറക്കത്തെ വിനീതശ്രമമായിത്തന്നെ കരുതപ്പെടേണ്ടതാണ് .
➤ സ്വന്തം കുഞ്ഞിനെയെന്നപോലെ വിത്തിനെ മടിയിൽവച്ച് അത് പറക്കുന്നു. പ്രകൃതിയെ സ്വന്തം ജീവൻെറ ഭാഗമായി അതു കരുതുന്നു. ഒരു ജീവിയും പ്രകൃതിയ്ക്കുപുറത്തല്ല അതിൻെറ ഭാഗമാണ്. പരസ്പരാശ്രിതത്വത്തിലാണ്പരിസ്ഥിതി നിലനിൽക്കുന്നത്. . പ്രകൃതിയെ ഉപഭോഗ വസ്തുവായി കരുതുമ്പോൾ ചൂഷണം ആരംഭിക്കുന്നു. സ്വന്തം പിന്തുടർച്ചയായി വിത്തിനെ, പ്രകൃതിയെ കരുതുന്നതാണ് അപ്പൂപ്പൻ താടിയുടെ പാരിസ്ഥിതിക ദർശനം .
➤ നേടിയ അറിവുകളുടെയും ദർശനങ്ങളുടെയും ആകർഷണീയതകൊണ്ട് മഹത്തായ യത്നത്തിന് ഇറങ്ങിപ്പുറപ്പെട്ടതല്ല അപ്പൂപ്പൻ താടി. വലിയ സ്വപ്നങ്ങളുടെ പിൻബലവും അതിനില്ല . ഉള്ളിലെ പ്രേരണകൾ മാത്രമാണ് അതിൻെറ ഉർജ്ജശക്തി. ഇന്നത്തെ പ്രകൃതി സംരക്ഷണങ്ങളെല്ലാം വെറും നിർബന്ധിത പ്രോഗ്രാമുകളാണ്.
സ്വയം സുരക്ഷിത്വത്തിൻെറയും അഹംബോധത്തിൻെറതുമായ അറിവുകളുടെ ഭാരക്കുറവാണ് അതിനെ പറക്കലെന്ന യത്നത്തിന് പ്രേരിപ്പിക്കുന്നത്.
➤ പക്ഷിയെന്നു...............വിളിക്കാ... കരുണ....പൊയേക്കും.............. .
ആരുടെയും സഹതാപ പ്രകടനങ്ങൾ അതിനാവശ്യമില്ല. അമിത പ്രശംസകളാൽ തകർന്നുപോയവർ വളരെയുണ്ട്. പരിഗണിക്കപ്പെടാത്ത അവസ്ഥകൾ കൂടുതൽ വാശിയോടെ ജീവിതത്തെ നേരിടാൻ അപ്പൂപ്പൻതാടിയ്ക്ക് പ്രേരണയായി.
➤ നിസ്സാരമെന്ന് എഴുതി തള്ളാനുള്ളതല്ല അതിൻെറ പരിശ്രമം. തളർന്നു വീണുപോകുന്നിടത്ത് ഒരു സ്മാരകമായി ഉയിർത്തു വരാനുള്ളതാണ് അവയുടെ ധീരമായ ആ ശ്രമം. ആരുമറിയാതെ മുളച്ചു വളർന്ന് ഒരു വൃക്ഷമായി അവ ഉയർന്നു വരും .
അപ്പൂപ്പൻതാടി ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നത് ശരീരബലത്തിൻെറ കരുത്തുകൊണ്ടല്ല മനസ്സിൻെറ ഇച്ഛശക്തി ഒന്നുകൊണ്ടുമാത്രമാണ്. അതിനാൽ പരാജയങ്ങളുടെ ഇടങ്ങളെപ്പോലും വിജയിയുടെ പീഠമാക്കിമാറ്റാൻ അതിനു കഴിയുന്നു. ഒന്നിൽ നിന്ന് ഒരു സാമ്രാജ്യത്തെതന്നെ പടുത്തുയർത്താനുള്ള ജീവസ്രോതസ്സുമായാണ് അതിൻെറ സഞ്ചാരം. അതിനാൽ അതിൻെറ ഉള്ളിൽ വഹിക്കുന്ന ജീവതേജസ്സിൽ നിന്ന് മറ്റൊരു പാരിസ്ഥിതിക ലോകത്തെ പണിതുയർത്താൻ അതിനു കഴിയുന്നു. മറ്റനേകം ജന്മങ്ങളെ ഉത്പാദിപ്പിക്കുന്ന ബീജാവാപ പ്രക്രീയയാണ് അതു നിർവ്വഹിച്ചത്. അതിൻെറ കർമ്മസാഫല്യത്തിൻെറ അടയാളമാണ് വളർന്നു നിൽക്കുന്ന ആ മരം. അതാണ് ആ ജന്മത്തിൻെറ വിജയപീഠം.
പ്രതിസന്ധികളോടും പ്രതികൂല സാഹചര്യങ്ങളോടും അടരാടി ജീവിതവിജയം നേടുന്ന അപ്പൂപ്പൻതാടിയിൽ നിന്നും ചില ജീവിതപാഠങ്ങളെ ഉൾക്കൊള്ളുവാനുണ്ട് എന്നു കവി ഓർമ്മിപ്പിക്കുന്നു. ജൈവ പ്രകൃതിയെ നിലനിർത്താനും വളർത്താനും ഈ സൂക്ഷ്മജീവി നടത്തുന്ന ധീരശ്രമങ്ങൾ മനുഷ്യൻെറ കണ്ണുതുറപ്പിക്കേണ്ടതാണ്.